2026/08/09

ദേശീയ നേതാവ് ലിംഗരാജ് ആസാദിന്റെ മോചനം ആവശ്യപ്പെട്ട് സമാജവാദി ജനപരിഷത്ത് പ്രതിഷേധസത്യാഗ്രഹം നടത്തി

 


സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് ലിംഗരാജ് ആസാദിന്റെ മോചനം ആവശ്യപ്പെട്ട് 2026 ഓഗസ്‌റ്റ് 9 ന് 

കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സമാജവാദി ജന പരിഷത്ത് നടത്തിയ പ്രതിഷേധ സത്യാഗ്രഹം പ്രമുഖ 

സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്യുന്നു


കോട്ടയം, ൨൦൨൬ ഓഗസ്റ്റ് ൯: സിജി മലിമല നിരകളിൽ വേദാന്ത കമ്പനി ബോക്‌സൈറ്റ് ഖനനം നടത്തുന്നനീക്കത്തിനെതിരായി സമരം ചെയ്യുന്ന തദ്ദേശ വാസികൾക്കു നേതൃത്വം നല്കുന്നതിന്റെ പേരിൽ ഒഡീഷ സർക്കാർ ജയിലിലടച്ചിരിക്കുന്ന പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റുമായ ലിംഗരാജ് ആസാദിനെയും സമര പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജവാദി ജന പരിഷത്ത് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനമായ 2026 ഓഗസ്‌റ്റ് 9 ന് ഉച്ച കഴിഞ്ഞ് തിരുനക്കര കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. 

സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മാർച്ച് 25-ന് അറസ്റ്റു ചെയ്ത ലിംഗരാജ് ആസാദിനെ 138 വസങ്ങളായി അന്യായമായി ജയിലിലിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമരനേതാക്കൾക്കെതിരെയെടുത്തിരിക്കുന്ന വ്യാജ കേസുകൾ പിൻവലിയ്ക്കണമെന്നും അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി

മുഖ്യപ്രഭാഷണംനടത്തുന്നു.


സംസ്ഥാന വൈസ് പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയംഗം കെ.എസ്. ചാക്കോ,  കടുത്തുരുത്തി ആസ്ഥാനമായ സമീക്ഷ സാംസ്‌കാരികവേദിയുടെ സെക്രട്ടറി സി. എസ്. ജോർജ് സൈന്ധവ മൊഴി പത്രാധിപർ വി.സി സുനിൽ, സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്മോൻ തങ്കച്ചൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ എന്നിവർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെകട്ടറി ഇ.വി. ജോസഫ് സ്വാഗതവും കോട്ടയം ജില്ലാ സെക്രട്ടറി സജി അബ്രഹം പുകടിയേൽ നന്ദിയും പറഞ്ഞു.


-0-

2025/07/23

ചരിത്രം നീങ്ങുന്ന വഴി

 ചരിത്രം നീങ്ങുന്ന വഴി
വിഷ്ണുനാരായണൻ നമ്പൂതിരി

അമേരിക്കയിൽ പണിപ്പെട്ട് പഠിച്ച് ഉപരിബിരുദം നേടി, ഒപ്പം മാർക്സിന്റെ ദർശനം ശ്വസിച്ചുൾക്കൊണ്ട്, ഇന്ത്യയിലെത്തിയ പ്രതിഭാശാലിയായ ആ ചെറുപ്പക്കാരനെ ഗാന്ധിജിയുടെ ആശ്രമം പുതുമണവാളനായിത്തന്നെ ആഘോ ഷപൂർവം സ്വീകരിച്ചു. തൻ്റെ ബാലവധുവിനെ ആശ്രമത്തിൽ ഏൽപിച്ചിട്ടാണല്ലോ അദ്ദേഹം വിദേശത്തു പോയത്. പക്ഷേ, മണവാളനെ നോക്കി ശാന്തമാ യി, ദൃഢമായി, ആദ്യരാത്രിയിൽ പ്രഭാദേവി പറഞ്ഞു: "ഞാൻ ബ്രഹ്മചര്യവ്രതം സ്വീകരിച്ചവളാണ്. താങ്കൾക്കും വ്രതം സ്വീകരിക്കാം - അല്ലെങ്കിൽ വേറെ വിവാഹം ചെയ്യാം”! ജയപ്രകാശ് നാരായണൻ പ തറാതെ മറുപടി നൽകി: “അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എങ്കിലും വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. നമുക്ക് ശ്രമിക്കാം.” മക്കളില്ലാതെ ആ ദമ്പതിമാർ പല പതിറ്റാണ്ടുകൾ അനുരാഗമസൃണമായ കൂട്ടായ്മയിൽ പിന്നിട്ടു. വാർധക്യത്തിൽ പ്രഭയുടെ ചിതയ്ക്കരികിൽ നിന്ന് ജയപ്രകാശ് പിഞ്ചുകുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞു.

വ്യാസൻ പണ്ട് ഭീഷ്‌മശപഥത്തെ വാക്കുകൊണ്ട് വരച്ചുവെച്ചു. ജയപ്രകാശ് ആ മിത്തിന് ജീവിതംകൊണ്ട് രക്തവും മാംസവും നൽകി. മഹാസ്വ‌പ്നനങ്ങൾക്ക് പ്രാണബലംകൊണ്ട് ജീവൻ പകരുന്നതെ ങ്ങനെയെന്ന് അദ്ദേഹത്തിൻറെ ശിഷ്ടജീവിതം തെളിച്ചുകാട്ടുന്നു.

പനച്ചിക്കൊള്ളിയിൽ പടർന്ന കാട്ടുതീപോലെ സ്വാതന്ത്ര്യദാഹം ജയപ്രകാശിനെ സാഹസങ്ങളിലേക്ക് ഉണർത്തിവിട്ടു. ക്വിറ്റിന്ത്യാ സമരകാലത്ത് ജയിൽചാടി. ഒളിപ്രവർത്തനങ്ങൾക്കിടയ്ക്ക് നേ
പാളിൽ വെച്ച് പൊലീസിൻെറ വലയിൽ കുടുങ്ങി. ആഴ്ചകളോളം മഞ്ഞുപാളിമേൽ കിടത്തി കശക്കിയിട്ടും അണയാത്ത അഭി മാനത്തിന്റെ ആ തീവ്രശിഖ ഇന്ത്യയുടെ യുവതലമുറയെ ആകെ ഉജ്വലിപ്പിച്ചു. ലാഹോർദണ്‌ഡനമുറകൾ ഇതിഹാ സഗാഥകളായി മാറി. പക്ഷേ, ദില്ലിയിലെ സർക്കാർ വാഹനങ്ങളിൽ ത്രിവർണപതാകനാട്ടി ഓടിച്ച സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ ജയപ്രകാശ് ഏതാനും സ്നേഹിതരോടൊപ്പം, സോഷ്യലിസത്തെ ജനാധിപത്യത്തോട് വേൾപ്പിക്കാനുള്ള ദീർഘസത്രത്തിന് തുടക്കമിടുകയാണ് ചെയ്‌തത്‌. അധികാരത്തിന്റെ കാഞ്ചനപ്രഭയിലേക്ക് ആ ദൃഷ്‌ടിയെ തിരിക്കാൻ നെഹ്റുവിനുപോലും സാധിച്ചില്ല. കമ്പിത്തപാൽ ജീവനക്കാരുടെ ദേശീയയൂണിയൻ സാ രഥ്യം ഏൽക്കുന്നതിൽ ജയപ്രകാശ് തൻ്റെ നിയോഗം കണ്ടെത്തി.

ഒരു മന്ത്രി വാക്കുമാറ്റിയതുമൂലം, തൊഴിലാളികൾക്ക് താൻ നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാതെ വിഷണ്ണനായ ജയപ്രകാശ്, നമുക്ക് കൈവന്ന ജനാധിപത്യത്തിലെ കള്ളച്ചൂതുകൾ വളരെ വേഗം തിരിച്ചറിഞ്ഞു. സഖാക്കൾക്ക് നീണ്ടൊരു കത്തെഴുതിവെച്ചിട്ട്, അശാന്തനായ ആ ആത്‌മാവ് ആസേതുഹിമാചലം അലഞ്ഞുനട ന്നു - വെളിച്ചം തേടി, മോചനം തേടി, സർവസുഖത്തിനുള്ള 
തേടി. ലോകനീതിയിൽ രാജനീതിയെ ഉറപ്പിച്ചുനിർത്താൻ പാടുപെട്ടു. ബീഹാർറിലീഫ്, തിബത്തിന്റെ അസ്ത‌ിത്വം, അതിർത്തി ഗ്രാമങ്ങളിലൂടെ ദേശരക്ഷ, പഞ്ചായത്തീരാജ്, ഇടത്തരം സാങ്കേ തികവിദ്യ, സമ്പൂർണവിപ്ലവം... ആൻഡ്രൂമാൽറോവിനെയും ഷൂമാക്കറെയും പോലുള്ള പ്രകാശാത്മാക്കൾ ലോകമെമ്പാടും അദ്ദേഹത്തിൽ ഒരു മുതിർന്ന സഹയാത്രികനെ കണ്ടു. മതാചാരങ്ങൾക്കപ്പുറമുള്ള കേവല മാനവികതയെ ആത്‌മീയമൂല്യമായി സാക്ഷാൽക്കരിച്ച ജയപ്രകാശ്, പൊതുപ്രവർത്തനത്തിലേക്ക് അതിനെ വിള ക്കിച്ചേർത്തു. ചമ്പൽക്കൊള്ളക്കാരനായ മാൻസിങ് സംഘം ചേർന്ന് ആ കാൽക്കൽ ആയുധംവെച്ച്, കൃഷിചെയ്യുന്ന പൗരനായി പു നർജന്മം നേടുമ്പോൾ ഇന്ത്യയുടെ ചിരപുരാതനമായ ഹൃദയം, അംഗുലീമാലനെന്ന കൊള്ളക്കാരനെ ആർഹതനാക്കി മാറ്റിയ ശ്രീബുദ്ധന്റെ പൊരുൾ അയവിറക്കുകയായിരുന്നു.

അടിയന്തരാവസ്‌ഥയിലൂടെ ഇന്ത്യയെ ഗ്രസിച്ച ഇരുട്ടിനു മുമ്പും പിമ്പും, വിവേകത്തിൻറെ കൊടുങ്കാറ്റായി ആ മെലിഞ്ഞ വൃദ്ധൻ 
നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും ആഞ്ഞടിച്ചത് ഓർമവരുന്നു. ഒ രിക്കൽക്കൂടി, ഇന്ത്യയുടെ ആത്‌മീയത സന്യാസമല്ല, ധർമധീരതയാണെന്ന് ജയപ്രകാശ് നമ്മെ പഠിപ്പിച്ചു. തിരുവനന്തപുരത്തുവെച്ച് രണ്ടുവട്ടം, കൈപ്പാടകലെയിരുന്ന് ആ വിശുദ്ധവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്. പ്രഭാഷണത്തേക്കാൾ, നനുത്ത വികാരാർദ്രമായ സല്ലാ പമാണ് അവ. തൊണ്ടയിടറിയും കണ്ണുനനഞ്ഞും തന്റെ ഉള്ളിലെ വലിയ പൊരുളുകളെ അദ്ദേഹം ചുറ്റുപാടിലേക്ക് സംക്രമിപ്പിക്കുന്നു. സ്വപ്നങ്ങളെ കർമങ്ങളിൽ ആവിഷ്‌കരിച്ച കവി. പത്തൊമ്പതുമാസം അർധപ്രാണനായി തുറുങ്കറയിൽ കഴിഞ്ഞ ജയപ്രകാശ്, അഭി പ്രായഭേദങ്ങളെ അപ്രസക്‌തമാക്കുന്ന മനുഷ്യസ്നേഹത്തിന്റെ കാഴ്ചപ്പാടും കർമയോഗവുംകൊണ്ട്, ഇടതിൻെറ ഇടതുതൊട്ട് വലതിന്റെ വലതുവരെയുള്ള രാഷ്ട്രീയകക്ഷികളെ ഒരേ ചരടിൽ കോർ
ത്തിണക്കി നിർത്തി. രാഷ്ട്രീയ പ്രവർത്തന ത്താൽ തന്നെ രാഷ്ട്രീയമാലിന്യങ്ങളെ കഴുകിക്കളയുകയാണ് പോംവഴിയെന്ന് തെളിയിച്ചു. അകത്തും പുറത്തുമുള്ള ശകുനികളുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ട്, ഒരൊറ്റച്ചുവടുവെച്ച്, ഇന്ത്യ വീണ്ടും ഏകാധിപത്യത്തിൻ്റെ പൂട്ടറുത്ത് പുറത്തുവന്നു.

നാടെങ്ങും ജനതാഭരണത്തിൽ സത്യപ്രതിജ്‌ഞചെയ്ത്, മന്ത്രിമാർ അധികാരത്തിന്റെയും  ആർത്തിയുടെയും  ചൂഷണത്തിൻ്റെയും ചളിക്കുഴികളിലേക്ക് ആർഭാടത്തോടെ യാത്ര പുറപ്പെടുമ്പോൾ, ഋഷിവരിഷ്ഠനായ ജയപ്രകാശ് തീൻമൂർത്തിയിലേക്ക്, ഉറ്റവരെല്ലാം കൈവെടിഞ്ഞ് ഒറ്റപ്പെട്ടും തളർന്നും അന്‌ധാളിച്ചും നിൽക്കുന്ന ഇന്ദിരയുടെ മുന്നിലേക്ക് വീൽച്ചെയറിൽ കടന്നുചെന്നു. പിന്നെ ശിരസ്സിൽ കൈവെച്ചു പറഞ്ഞു: കുഞ്ഞേ, തിരുത്താൻ വയ്യാത്ത ഒരു തെറ്റും ഈ ദുനിയാവിലില്ല" പ്രേമവർഷത്തിൽ ഭൂമി കുതിർ ന്നുപോകുന്ന നിമിഷം. മനുഷ്യവർഗത്തിന്റെ സുകൃതം വറ്റിയിട്ടില്ലെന്നറിയിച്ച മുഹൂർത്തം.

ഒക്കെ കഥയായിക്കഴിഞ്ഞു. എങ്കിലും, പിന്നിട്ട വഴിയിലെ ചുവരെഴുത്തുകൾ മറന്നുകളയാമെന്നു കരുതുന്നത് മൗഢ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ശരാശരി പൊതുപ്രവർത്തകർ, സ്വന്തം ശരികൊണ്ട് മറ്റുള്ളവരുടെ എല്ലാ ശരികളെയും തിരസ്ക്‌കരിക്കാമെന്നു കണക്കുകൂട്ടുന്നു. നിർഭയവും സൗമ്യവും പളുങ്കുപോലെ നിർമലവുമായ ജയപ്രകാശിന്റെ മാതൃക ഞാൻ സാദരം ഇവരുടെ മുന്നിൽവെക്കുന്നു. ചില്ലറ വ്യത്യാസങ്ങളെല്ലാം നിലനിർത്തിക്കൊണ്ടു തന്നെ ഉദാരമായൊരു ലക്ഷ്യത്തിലേക്ക് കൂട്ടായി നടന്നുനീങ്ങാൻ, ഒരു സുദീർഘ സംസ്ക്‌കാരത്തിൽ പിറന്ന നമുക്ക് കഴിയില്ലേ? കഴിയേണ്ടേ? ചരിത്രത്തിന്റെ ചക്രമുരുളാൻ വേറെ ഏതുണ്ട് വഴി ?

 
(ജയപ്രകാശ് നാരായണന്റെ നൂറ്റി ഒന്നാം ജന്മവാർഷികദിനമായ  2003 ഒക്ടോബർ 11 (1179 കന്നി 25)ശനിയാഴ്ച ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.

2024/05/12

മുസ്ലിങ്ങളെ വശത്താക്കാനൊരു നെട്ടോട്ടം!


അഡ്വ. ജോഷി ജേക്കബ്‌


കേരളത്തിലെ പ്രബല വോട്ട്‌ ബാങ്കായ മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണിഭേദമില്ലാതെ എല്ലാവരും കഠിന യത്നത്തിലായിരുന്നു. അതിനെ വയനാട്‌ ലോക്‌സഭാ സീറ്റിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ അഭികാമ്യമായിരിക്കും.

വോട്ട്‌ ബേയ്‌സ് വര്‍ധിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന പ്രതിസന്ധിയിലായിരുന്നു ഇത്തവണ സി.പി.എം. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്‌ഥാനാര്‍ത്ഥിത്വത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പിനു മുമ്പേതന്നെ അവര്‍ ശബ്‌ദ കോലാഹലമുണ്ടാക്കി.

വയനാട്ടില്‍ മുസ്ലീം ലീഗിന്റെ പച്ചകൊടിയെ പാകിസ്‌താന്‍ പതാകയായി ചിത്രീകരിച്ച്‌ രാഹുല്‍ ഗാന്ധി ആ രാജ്യത്തിന്റെ പതാകയുമായാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന്‌ ബി.ജെ.പി. നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്‌റ്റ് ശക്‌തികള്‍ ഇത്തവണയും രാജ്യമൊട്ടാകെ പ്രചരിപ്പിച്ചു. ഇതിനെ ജാഗ്രതയോടെ നേരിടാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്‌. അത്‌ പൗരത്വനിയമം മറയാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചുവന്ന സി.പി.എമ്മിന്റെ കൈയില്‍ ആയുധമായി.

ജന്മനാ സ്വാഭാവിക പൗരത്വം നേടാത്തവര്‍ക്ക്‌ ഇനി പൗരത്വം നല്‌കുന്നത്‌ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കിയായിരിക്കും എന്ന പ്രാകൃതവും കിരാതവുമായ ഭേദഗതിയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ കൊണ്ടുവന്നത്‌. അതിനെ എതിര്‍ക്കുന്നതില്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും അണിനിരന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്കാര്യത്തില്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുമെന്ന്‌ തങ്ങളുടെ പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞിട്ടില്ല. അത്‌ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്‌ എന്ന്‌ വിമര്‍ശനമുന്നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും അവകാശമുണ്ട്‌. എന്നാല്‍, അതിനപ്പുറത്തേക്ക്‌ വിമര്‍ശനം കടക്കുന്നതാണ്‌ കേരളത്തില്‍ കണ്ടത്‌.

" മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും എന്നെ വിമര്‍ശിക്കുന്നു. ബി.ജെ.പിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ അധികമാണ്‌ അദ്ദേഹം എന്നെ വിമര്‍ശിക്കുന്നത്‌. അദ്ദേഹത്തിന്റെ ശത്രു ഞാനാണെന്ന്‌ തോന്നും." രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ചില സൂചനകള്‍ തരുന്നുണ്ട്‌. ലീഗിന്റെ പച്ചപതാക മറക്കുന്നതിനുവേണ്ടി ഒരു പതാകയും ഉപയോഗിക്കാതെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ പ്രചാരണം നടക്കവെ പിണറായി വിജയന്റെ കടന്നാക്രമണം രൂക്ഷമായി. ഇന്ത്യയിലെ ഒരു പാര്‍ട്ടിയുടെ പതാകയ്‌ക്ക് പാകിസ്‌താന്റെ പതാകയുടെ നിറമായതിനാല്‍ അത്‌ ഒരു രാജ്യദ്രോഹ പ്രവൃത്തിയായി ചിത്രീകരിക്കുന്നത്‌ ഹിന്ദുത്വാനാന്തര ഫാഷിസത്തിന്റെ വികലമായ സമീപനമാണ്‌. ഈ അടിസ്‌ഥാന പ്രശ്‌നം മറന്നുകൊണ്ട്‌ കോണ്‍ഗ്രസിന്റെ പതാകമുക്കല്‍ പ്രവൃത്തിയെ അടര്‍ത്തിമാറ്റി വിമര്‍ശിക്കുന്നത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്‌. അതിലെ ഫാഷിസത്തിന്റെ കുപ്രചാരണവും അസത്യങ്ങള്‍ സത്യങ്ങളായി അവതരിപ്പിക്കുന്ന ഗീബത്സ്യന്‍ തന്ത്രങ്ങളും ഏറ്റവും ശക്‌തമായി ചോദ്യം ചെയ്യാന്‍ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ധാര്‍മിക ഉത്തരവാദിത്വം ഇല്ലാന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചത്‌?

ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരാണ്‌ മുസ്ലിംകളെന്നും അവര്‍ക്കാണ്‌ രാജ്യത്തിന്റെ സമ്പത്തില്‍ ആദ്യ അവകാശമെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞുവെന്നും നിങ്ങളുടെ സമ്പത്ത്‌ പിടിച്ചടക്കി മുസ്ലിംകള്‍ക്ക്‌ വീതം വയ്‌ക്കുമെന്നും താലിമാല പോലും പൊട്ടിച്ചെടുക്കുമെന്നും നരേന്ദ്ര മോദി തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ തുടരേ പ്രസംഗിച്ചു. മുഖ്യമന്ത്രി ഒരു പ്രതികരണം അക്കാര്യത്തില്‍ നടത്തിയതായി കണ്ടില്ല. അദ്ദേഹത്തിന്റെ ഒരു സന്ധിചെയ്യലായി അതിനെ വ്യാഖ്യാനിക്കാമോ? അത്തരം ആവര്‍ത്തിക്കുന്ന നുണകള്‍ സത്യമാക്കാന്‍ ഗീബത്സ്‌ മാതൃക യന്ത്രമല്ലാതെ മറ്റൊരു മന്ത്രവാദവും മോദിയുടേയും ബി.ജെ.പിയുടേയും കൈയിലില്ല. അത്‌ ഏതൊരു ജനാധിപത്യവാദിയേയും ആശങ്കയിലാഴ്‌ത്തുന്നതും അവരെ കര്‍മ്മനിരതരാക്കേണ്ടതുമാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാകുന്ന സംഭവവികാസങ്ങളാണ്‌ പിന്നീടുള്ള ഇ.പി. ജയരാജന്‍ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ഉണ്ടായത്‌. മുസ്ലിംകളിലെ വോട്ടുചെയ്യാനിടയുള്ള ഏതാണ്ട്‌ 90% ആളുകള്‍ രാജ്യത്തെ ഇന്നത്തെ സ്‌ഥിതി വിശേഷം മനസിലാക്കുന്നവരും തിരിച്ചറിയുന്നവരുമാണ്‌. അവരുടെ വോട്ടുകളില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഏതാണ്ട്‌ 10% ആളുകളുടെ വോട്ട്‌ വശത്താക്കാനുള്ള തത്രപ്പാട്‌ എന്ന നിലയില്‍ മാത്രമേ പിണറായി വിജയന്റെ സമീപനത്തെ കാണാന്‍ കഴിയൂ. മുഖ്യമന്ത്രിയെന്നനിലയില്‍ അധികാരം നിലനിര്‍ത്താന്‍ അത്‌ അദ്ദേഹത്തിന്‌ അത്യാവശ്യമായിരിക്കാം.

മത-സാമുദായിക സംഘടനയായ സമസ്‌തയില്‍ അനാവശ്യമായ ഭിന്നിപ്പുണ്ടാക്കുവാന്‍ മാത്രമാണ്‌ പിണറായി വിജയന്റെ നിലപാട്‌ ഇടയാക്കിയത്‌. ആളുകളെയും ജനവിഭാഗങ്ങളേയും അവിഹിതമായി സ്വാധീനിക്കാന്‍ മോദി എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌ അതേ ചാലകശക്‌തി കേരളത്തില്‍ സജീവമാക്കുന്നത്‌ അത്രനല്ല കീഴ്‌വഴക്കമല്ല. കാലങ്ങളായി ഇവിടുത്തെ കോണ്‍ഗ്രസും കമ്യൂണിസ്‌റ്റുകളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്‌ അത്‌. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്‌റ്റാനന്തര യുഗത്തില്‍ അത്തരം തന്ത്രങ്ങളെക്കുറിച്ച്‌ പുനര്‍ചിന്തനം നടത്താന്‍ എല്ലാവരും തയാറാകണം. അത്‌ ബി.ജെ.പി. പ്രചരിപ്പിക്കുന്നതുപോലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രീണനം എന്ന നിലയില്‍ കാണേണ്ടതില്ല. കാരണം, സംഘടനകള്‍ക്കും ചില സമുദായ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേട്ടമുണ്ടാകുമെന്നല്ലാതെ അത്തരം അവിഹിതമായ കിടപ്പറ പങ്കാളിത്തംകൊണ്ട്‌ ജനങ്ങള്‍ക്ക്‌ നേട്ടമുണ്ടാകുന്നില്ല.


ജാതി സെന്‍സസിന്റെ പ്രധാന്യം അവഗണിക്കുന്നവര്‍


പൗരത്വ നിയമം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ജാതി സെന്‍സസും. ഇന്ത്യാ മുന്നണി ആ വിഷയത്തിലും ധാരണയുണ്ടാക്കുകയും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. എന്നാല്‍ കേരളത്തില്‍ ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ ആരും ജാതി സെന്‍സസ്‌ രാഷ്‌ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നില്ല. സി.പി.എമ്മിന്‌ ബഹുജനാടിത്തറയുള്ള കേരളത്തില്‍പ്പോലും മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന വിഭാഗങ്ങളെ ബാധിക്കുന്ന ജാതി സെന്‍സസ്‌ ഉന്നയിക്കാത്തത്‌ ഒരു പ്രഹേളികയായി തുടരുന്നു.

മിത്തുകള്‍ക്കുപരിയായി കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക സ്‌ഥിതിയും അറിയേണ്ടതുണ്ട്‌. കേരളത്തില്‍ ദളിത്‌ ൈക്രസ്‌തവര്‍, വേളാര്‍ സമുദായം/കുശവന്‍, വിവിധ മതവിശ്വാസികളായ മുക്കുവ സമുദായം, ഏറെ പിന്നാക്കാവസ്‌ഥയിലുള്ള ആദിവാസി ഗോത്രങ്ങള്‍ മുതല്‍ മറ്റു പിന്നാക്ക സമുദായങ്ങള്‍ വരെയുള്ള അനവധിയായ വിഭാഗങ്ങള്‍ ജാതി സെന്‍സസിനെ വളരെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ട്‌. എന്നാല്‍ അവരെയെല്ലാം നിരാശരാക്കി ഇവിടുത്തെ പാര്‍ട്ടികള്‍ ജാതി സെന്‍സസിനെ സംബന്ധിച്ച്‌ നിശബ്‌ദരായിരിക്കുകയാണ്‌.

വടകര സീറ്റില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ വര്‍ഗീയ വാദിയെന്ന്‌ മുദ്രകുത്താനുള്ള സിപി.എം. ശ്രമം ഈ പശ്‌ചാത്തലത്തില്‍ പരിശോധിക്കുന്നത്‌ രസാവഹമായിരിക്കും. കോണ്‍ഗ്രസ്‌ ഐയുടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഏക സ്‌ഥാനാര്‍ത്ഥിയാണ്‌ ഷാഫി പറമ്പില്‍. ഇടതു-വലതു മുന്നണികളുടെ രണ്ടു കൂട്ടരുടേയും ആകെ മുസ്ലീം സ്‌ഥാനാര്‍ത്ഥികള്‍ രണ്ടു പേരാണ്‌. ആലപ്പുഴയില്‍ സി.പി.എമ്മിന്റെന്റെ എ.എം. ആരിഫും, ഷാഫിയും. ഷാഫിയെ വര്‍ഗീയവാദിയെന്ന്‌ ചിത്രീകരിക്കുമ്പോള്‍ സി.പി.എം. മാത്രമാണ്‌ വര്‍ഗീയത തൊട്ടുതീണ്ടാത്ത മതേതര മുസ്ലീമിനെ സ്‌ഥാനാര്‍ത്ഥിയാക്കിയ പ്രസ്‌ഥാനമെന്ന്‌ അവര്‍ അവകാശപ്പെടുന്നു.

സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കുമ്പോള്‍ മണ്ഡലത്തിലെ സാമുദായിക ബലാബലവും മറ്റും നോക്കുന്നതില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത പാര്‍ട്ടികളില്‍നിന്ന്‌ സി.പി.എമ്മിന്‌ എന്തെങ്കിലും പ്രത്യേകത അവകാശപ്പെടാനുണ്ടോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ പാലക്കാട്‌ നിയമസഭാ സീറ്റില്‍ ഷാഫി പറമ്പില്‍ മത്സരിച്ചപ്പോള്‍ സി.പി.എം. അത്തരമൊരു ആക്ഷേപം ഉയര്‍ത്തിയോ? എതിര്‍ സ്‌ഥാനാര്‍ത്ഥിയുടെ സമുദായ, ജാതി ഘടകങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ ഘടകങ്ങളെ നിര്‍വീര്യമാക്കികളയുമോയെന്ന ഭയം ശരിയായ രാഷ്‌ട്രീയം ഉയര്‍ത്തുന്നവര്‍ക്ക്‌ സ്വാഭാവികമായും ഉണ്ടാകാം. വൈകാരികത കൂടുതലായുള്ള സമുദായങ്ങളില്‍നിന്ന്‌ ഒരു സ്‌ഥാനാര്‍ഥി ഉണ്ടാകുമ്പോള്‍ അയാളോടുണ്ടാകുന്ന വൈകാരിക അടുപ്പം കൂടുതലായിരിക്കും. അതിനെ വര്‍ഗീയതയെന്ന്‌ മുദ്രകുത്തുന്നതില്‍ അര്‍ഥമില്ല. സി.പി.എം അത്‌ ചൂഷണം ചെയ്യുവാന്‍ മുന്നില്‍ നില്‍്‌ക്കുന്ന ഒരു പാര്‍ട്ടിയാണ്‌. അതുകൊണ്ട്‌ പെട്ടെന്നൊരു ദിവസം അതെല്ലാം വര്‍ഗീയതയാണെന്ന്‌ പ്രചരിപ്പിക്കുമ്പോള്‍ അത്‌ സ്വാഭാവികമായും ചില സമുദായങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരും. പ്രത്യേകിച്ചും സവര്‍ണേതര സമൂഹങ്ങളെയായിരിക്കും.

സമൂഹത്തില്‍ അധികാര പ്രാപ്‌തിയും പ്രാതിനിധ്യവും കുറവുള്ള വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ സ്‌ഥാനാര്‍ഥികളാക്കുന്നത്‌ ഡോ. റാം മനോഹര്‍ ലോഹ്യയുടെ രാഷ്‌ട്രീയാധികാര സിദ്ധാന്തപ്രകാരം സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനം ഇന്ത്യയില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുള്ളതാണ്‌. അത്തരം വിശാലവും മഹത്തരവുമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനവും സമുദായ പ്രീണന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ഥാനാര്‍്‌ഥി നിര്‍ണയവും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കുവാന്‍ വലിയ പ്രയാസമാണ്‌. ഒരു നേര്‍രേഖയായി ആ വ്യത്യസ്‌തതകളെ കാണുകയാണെങ്കില്‍ അധികാരം പിടിക്കാനുള്ള അവസരവാദം ആ രേഖയെ നേര്‍ത്തില്ലാതെയാക്കും. കമ്യൂണിസ്‌റ്റുകള്‍ മേല്‍ പറഞ്ഞ അധികാര പ്രാപ്‌തിയുടെ സാമൂഹിക ഘടകങ്ങളെ ഒരിക്കലും മനസിലാക്കാത്തവരാണ്‌. അവര്‍ വര്‍ഗ=സമരം മാത്രം ഒറ്റമൂലിയായി കാണുന്നു. കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ വ്യവസ്‌ഥാപിത കക്ഷികളും സാമൂഹികവശങ്ങളെ കാണാത്തവര്‍ തന്നെ. ഡോ. ലോഹ്യ സാമൂഹികവശങ്ങള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ പ്രാധാന്യം കൊടുത്തപ്പോള്‍ ഒരിക്കലും അത്‌ സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഘടകങ്ങളെ ഒട്ടും അപ്രധാനമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട്‌ അദ്ദേഹത്തിന്റെ കാലശേഷം ആ വിശാല ലക്ഷ്യങ്ങളെ അവഗണിച്ച്‌ ജാതി രാഷ്‌ട്രീയമായി അത്‌ പരിണമിച്ചത്‌ ഖേദകരമാണ്‌.

അവസരവാദപരമായ രാഷ്‌ട്രീയത്തെ ആദര്‍ശരാഷ്‌ട്രീയമായി ചിത്രീകരിച്ച്‌ മുതലെടുക്കുന്നത്‌ സമൂഹത്തില്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസിലാക്കാതെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്‌. അതുപോലെ വിശാലവും മഹത്തരവുമായ ലക്ഷ്യങ്ങളെ കാറ്റില്‍ പറത്തി അവസരവാദ സമുദായക്കളി രാഷ്‌ട്രീയത്തെ കീഴടക്കുന്നതും വന്‍ വിപത്താണ്‌. പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ശ്രേണീബദ്ധമായ ബ്രാമ്‌ണവാദം പ്രച്‌ഛന്നവേഷത്തില്‍ അവതരിപ്പിച്ച്‌ ആദിവാസി, ദളിത്‌, മറ്റു പിന്നാക്ക, ന്യൂനപക്ഷ, സ്‌ത്രീ പ്രാതിനിധ്യമെന്ന കാപട്യം വലിയ വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഈ കാലഘട്ടത്തില്‍. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മുഖംമൂടിയായി കുറേക്കാലത്തേക്കുകൂടി അത്തരം തന്ത്രങ്ങള്‍ ഇറക്കുമെന്നതിനാല്‍, അത്‌ ഗൗരവമായി രാഷ്‌ട്രീയത്തെ കാണുന്നവര്‍ ഇടപെടേണ്ട ഒരു പ്രശ്‌നമാണ്‌.

2024 മെയ് 12 മംഗളം ദിനപത്രം

അഡ്വ. ജോഷി ജേക്കബ്‌


( ലേഖകന്റെ ഫോണ്‍: 9447347230. )

https://www.mangalam.com/news/detail/708960-opinion.html

2024/01/05

സ. ജോസ് വാഴാംപ്ലാവന്റെ സംസ്കാരം നടന്നു



പൂവരണി (പാലാ), 2024 ജനവരി 5:
സമാജവാദി ജനപരിഷത്ത് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ജോസ് വാഴാംപ്ലാവന്റെ സംസ്കാരം പൂവരണിയിൽ നടന്നു.

ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്  പാലാ പൂവരണി വിളക്കുമരുതിലെ വാഴാംപ്ലാക്കൽ വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ കത്തോലിക്കാപള്ളി സെമിത്തേരിയിൽ നാലേമുക്കാലോടെ പൂർത്തിയായി.

സംസ്കാര ചടങ്ങുകൾക്ക് ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ ജോസഫ്‌ സ്രാമ്പിക്കലും ഇടവക വികാരിയും വൈദീകരും നേതൃത്വം നല്കി.

ഇന്നു രാവിലെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. പാലായെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗം മാണി സി കാപ്പൻ എം എൽ എ അടക്കമുള്ള നിരവധി പൊതുപ്രവർത്തകർ അദ്ദേഹത്തിന്  അന്ത്യോപചാരം അർപ്പിച്ചു.

സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ ,സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എബി ജോൺ വൻനിലം ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ ജില്ലാ സമിതി അംഗം ജെയിംസ് കുട്ടി തോമസ്എന്നിവർ അന്ത്യോപചാരം അർപ്പിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ചിത്രം- സംസ്കാര ചടങ്ങുകൾക്കുശേഷം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ജോസ് വാഴാംപ്ലാവന്റെ ഭാര്യ ഫിലോമിന ജോസുമായി സംസാരിയ്ക്കുന്നു. ജോസ് വാഴാംപ്ലാവന്റെ മകൻ ഡോ. സുഖിൽ ജോസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ എന്നിവർ സമീപം.

2024/01/04

സ. ജോസ് വാഴാംപ്ലാവൻ അന്തരിച്ചു

 

പൂവരണി (കോട്ടയം): സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന ജോസ് വാഴാംപ്ലാവൻ (വി ജെ ജോസ്)  2024 ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. ഒന്നരവർഷമായി കിടപ്പിലായിരുന്ന അദ്ദേഹം പാലാ പൂവരണി വിളക്കുമരുതിലെ തന്റെ വാഴാംപ്ലാക്കൽ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. അറുപത്തേഴു വയസ്സായിരുന്നു.


സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മുൻ സംസ്ഥാന സമിതി അംഗവുമാണെന്ന് മരണവാർത്ത അറിയിച്ച സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയ് മോൻ തങ്കച്ചൻ അറിയിച്ചു. ലോഹിയാ വിചാരവേദിയുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കരൂർ വാളിപ്ലാക്കൽ കുടുംബാംഗമായ ഭാര്യ ഫിലോമിനയും മകൾ സ്വീറ്റി ജോസ് (യുണൈറ്റഡ് കിങ്ഡം) മകൻ ഡോ. സുഖിൽ ജോസ് മരുമകൻ ഷിന്റോ ടോം ഓടക്കാൽ, കൊച്ചുമക്കൾ ഷോൺ, സ്റ്റീവ് എന്നിവരുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

സംസ്കാര ചടങ്ങുകൾ ജനുവരി 5 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളിയിലും (സേക്രഡ് ഹാർട്ട് ചർച്ച്)  സെമിത്തേരിയിലുമായി പൂർത്തിയാക്കും.

 വാഴാംപ്ലാവന്റെ വിയോഗം സംസ്ഥാനത്തെയും ജില്ലയിലെയും സോഷ്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുശോചിച്ചു കൊണ്ടു പറഞ്ഞു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി,  സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം, സംസ്ഥാന ഖജാൻജി ഈ വി ജോസഫ് ,  സംസ്ഥന സമിതി അംഗങ്ങളായ  എം. എൻ തങ്കപ്പൻ,  പ്രഭാത് എം സോമൻ , സജി അബ്രാഹം പുകടിയിൽ, ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ , അംഗം ജെയിംസുകുട്ടി തോമസ് എന്നിവരും അനുശോചിച്ചു.

 

വാഴാംപ്ലാവൻ ഓർമ്മയാകുകുമ്പോൾ.
ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ
 

 സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുസ്മരിയ്ക്കുന്നു

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വേരോട്ടമില്ലാത്ത പാലായുടെ മണ്ണിൽ ജീവിച്ച ജോസ് വാഴാംപ്ലാവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ അതിൽ ചേർന്നയാളാണ്. ഡോ. ലോഹിയായുടെ അടിയുറച്ച അനുയായി ആയി അദ്ദേഹം അവസാനത്തിലും നിലകൊണ്ടു.

ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് ജോസ് വാഴാംപ്ലാവൻ ജനിച്ചത്.  പാലാ സെയ്ന്റ് തോമസ് കോളജിൽ ഐഎസ്ഒ യിൽ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനമാരംഭിച്ചു. പാലായ്ക്ക് അടുത്ത് പൂവരണി സ്വദേശി ആയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പ്രസ്ഥാനത്തിൽ കൊണ്ടു വന്നു. അവരിൽ ജെയിംസ് കുട്ടി, ഡോ. കെ. ശ്രീകുമാർ എന്നിവർ പിന്നീട് എന്നോടും ബന്ധപ്പെട്ടവരായിരുന്നു. ശ്രീകുമാറിന്റെ ജ്യേഷ്ഠനായ കെ. ഹരിദാസാണ് വാഴംപ്ലാവന്റെ സഹപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചത്.  അടിയന്തിരാവസ്ഥയുടെ വെളിച്ചം ഇരുണ്ടു പോയ ഘട്ടത്തിലും അടിയന്തിരാവസ്ഥാ വിരുദ്ധ നിലപാട് സ്വീകരിച്ച അദ്ദേഹം അഭിവാദ്യം അർഹിക്കുന്നു.. വാഴാംപ്ലാവൻ കൂട്ടത്തിൽ ഒരു നേതാവായിരുന്നു. ആ തലയെടുപ്പോടെ തന്നെ അദ്ദേഹം പെരുമാറുകയും ചെയ്തു.
ഗവ. ലോ കോളജിൽ ചേരുന്നതിന്  മുൻപിലെ വർഷം തീരുന്നതിന് മുമ്പാണ് ഞാൻ സാമ്പത്തിക ശാസ്ത്രം മാർക്സിനു ശേഷം എന്ന ഡോ. ലോഹിയായുടെ പുസ്തകം വായിച്ച് ആ ആശയത്തിൽ ആകൃഷ്ടനായി ലോഹിയാ വിചാര വേദിക്കാരുടെ ഒരു യോഗത്തിന് ചെന്നു ചേരുന്നത്. ആദ്യമായി കണ്ട അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആരെയും കൂസാത്ത ഒരു വ്യക്തിയെയും നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളിനെയും സത്യസന്ധത വെടിയാത്ത ഒരാളെയും ഞാൻ വാഴംപ്ലാവനിൽ കണ്ടെത്തി. ആളിന്റെ എണ്ണം നോക്കി നിലപാട് പരസ്യപ്പെടുത്താൻ അദ്ദേഹം കാത്തു നിൽക്കുന്നില്ല. നിർഭാഗ്യവശാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശ നഷ്ടപ്പെട്ട് അത് ജനതാ പാർട്ടിയിൽ ലയിച്ചു ചേർന്നതിന് അധികം കാലമായില്ല അദ്ദേഹം പ്രവർത്തനമാരംഭിച്ചിട്ട്. പിന്നാലെ അഡ്വ ഒ ജെ ജോസഫ് അദ്ദെഹത്തെ നയിച്ചു. അതിലൊന്നും അദ്ദേഹം തൃപ്തനായിരുന്നില്ല.  അപ്പോഴാണ് അടുക്കം ജോണി (കെജെ ജോൺ) എന്നറിയപ്പെട്ട കരുത്തനായ സോഷ്യലിസ്റ്റുമെല്ലാം ചേർന്ന് പി.വി. കുര്യൻ സാറിന്റെ നേതൃത്വത്തിൽ വിചാര വേദി സംഘടിപ്പിച്ചത്. വാഴാംപ്ലാവൻ വിചാരവേദിയിൽ പ്രവർത്തിച്ചു. ജില്ലാപ്രസിഡന്റ് ആയും പ്രവർത്തിച്ചു. താമസിയാതെ അദ്ദേഹം തമിഴ്നാട്ടിൽ അദ്ധ്യാപക വൃത്തി സ്വീകരിച്ചു പോയി.
ഞാൻ ഈ ആശയങ്ങളിൽ പ്രവർത്തിക്കുവാൻ ആരംഭിച്ച് താമസംവിനാ അദ്ദേഹം നാട്ടിൽ നിന്ന് പോയി. എന്നാലും അദ്ദേഹം അവധിക്ക് വന്നാൽ ജെയിംസ്കുട്ടിയുമായി വീട്ടിൽ എത്തിച്ചേരും. ഏറെ നേരം ഇരുന്ന് ചർച്ച ചെയും. ചില പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. റിട്ടയർ ചെയ്ത് വന്നതിന് ശേഷമാണ് സമാജവാദി ജനപരിഷത്തിന്റെ ജില്ലാ പ്രസിഡന്റായത്.
വാഴാംപ്ലാവൻ ജോർജ് ഫെർനാന്റസിനോട് പറഞ്ഞ് അദ്ദേഹം യുജിസി ചെയർമാൻ പ്രഫ. മാധുരി ഷായോട് പറഞ്ഞാണ് മുമ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോളജദ്ധ്യാപകനായി പാലാ സെയ്ന്റ് തോമസിൽ ജോലിക്ക് കയറിയത്. ആ അദ്ധ്യാപക സുഹൃത്ത് പിന്നീട് ഒരു പരിപാടിക്കും വരാതിരുന്നതും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ വ്യക്തിപരമായി വലിയ സ്നേഹം കാണിച്ചുവെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ നിലപാടുകൾ വിട്ട് പ്രവർത്തിപ്പിക്കുവാൻ ഒട്ടധികം പ്രയത്നിക്കേണ്ടതായി വന്നു. ജോർജ് ഫെർനാന്റസ് അദ്ദേഹത്തിന് ആരാധനാപത്രമായിരുന്നു. അതെല്ലാം വിട്ടെറിഞ്ഞ് നിലപാടെടുക്കുവാൻ ഏറെ മാറേണ്ടിയിരുന്നു.

എന്നാൽ ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

എന്നാൽ അതിനോടു പൊരുതി ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

 

സ. ജോസ് വാഴാംപ്ലാവന് ആദരാഞ്ജലികൾ
സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനിയുടെ അനുശോചന കുറിപ്പ്
അടിയുറച്ച സോഷ്യലിസ്റ്റും സമാജവാദി ജനപരിഷത്ത് നേതാവുമായിരുന്ന സഖാവ് ജോസ് വാഴാം പ്ലാവന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 ഡോ.രാം മനോഹർ ലോഹിയാ, ജയപ്രകാശ് നാരായൺ എന്നിവരുടെ ദർശനവഴികളിലൂടെ അടിയുറച്ച സോഷ്യലിസ്റ്റായി തീർന്ന സഖാവ് വാഴാംപ്ലാവൻ ഇന്ത്യൻ സോഷ്യലിസ്റ്റ് അന്വേഷണങ്ങളിൽ പുതിയ കാര്യങ്ങളെ മനസ്സിലാക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഗാന്ധി-ലോഹിയാ-അംബേഡ്കർ ചിന്തകളെ ആധാരമാക്കിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതുശക്തിയായ സമാജവാദി ജനപരിഷത്തിനെ സ്വീകരിക്കാനും സജീവ പ്രവർത്തനം നടത്താനും തയ്യാറായി. എവിടെയും, എപ്പോഴും എത്തിപ്പെടാൻ വാഴാംപ്ലാവൻ തയ്യാറായിരുന്നു.
ജനപരിഷത്തിന്റെ ദേശീയ പരിപാടികളിൽ പങ്കെടുത്തിരുന്ന അദ്ദേഹം സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.

അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ജനപരിഷത്ത് കുടുംബത്തിനും, പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു


2023/11/05

ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും

 അഡ്വ. ജോഷി ജേക്കബ് 

കാനേഷുമാരിയില്‍ ജാതിപരമായ സ്ഥിതി വിവരങ്ങളും ശേഖരിക്കണമെന്ന നിലപാട് വിവാദമായി തുടരുകയാണ്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ചിലരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജാതി സെന്‍സസ് നടത്താനുള്ള ശ്രമം രാജ്യം വിഭജിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. കേരളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജാതി സെന്‍സസിനെതിരേ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ബിഹാര്‍ നടപടിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തത്. പിന്നോക്ക വിഭാഗങ്ങളുടെയും അതി പിന്നോക്ക വിഭാഗങ്ങളുടെയും അംഗബലത്തിന്റെ സത്യം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിന്റെ അടിത്തറയില്‍ രൂക്ഷമായ ജാതി അസമത്വവും ക്രൂരമായ വിവേചനങ്ങളും മറച്ചുവച്ച് ഹിന്ദു വര്‍ഗീയതയില്‍ ജനങ്ങളെ ഏകീകരിച്ച വോട്ടു ബാങ്ക് ചോര്‍ന്നുപോകുമെന്ന ഭയമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിറളി പിടിപ്പിക്കുന്നത്. ജാതി സെന്‍സസ് ഓരോ ജാതിയും പരസ്പരമുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കും എന്നാണ് അവര്‍ അനുയായികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ജാതി അതിനീചവും ക്രൂരവുമായ സാമൂഹിക വ്യവസ്ഥയും വിവേചനത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും അസമത്വത്തിന്റെയും പ്രതിഭാസവുമാണ്. ചിലര്‍ കരുതിയതു പോലെ ജാതി ഒരു മനോഭാവവും വേണ്ടെന്നു വച്ചാല്‍ ഇല്ലാതാകുന്നതുമായ ഒന്നല്ല. ജാതി ഒരു ഘടന കൂടിയാണ്. കാള്‍ മാക്‌സിന്റെ വിശകലനത്തില്‍ പറയുന്നതുപോലെ അത് കേവലം ഉപരിഘടന അല്ലെങ്കില്‍ മേല്‍ക്കൂര മാത്രമല്ല. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സംബന്ധിച്ച് മറ്റെല്ലാ ഘടകങ്ങളെയും മതം, ജാതി, വംശബോധം, വര്‍ണം, ലിംഗം തുടങ്ങി എല്ലാ ഭേദചിന്തകളും ഉപരിഘടനയുമായി മാത്രം ബന്ധപ്പെട്ടതാണ്. ശാസ്ത്രീയം എന്ന് പരിവേഷംകൂടി നല്‍കിക്കഴിഞ്ഞതോടെ ആ ചിന്ത ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ലോകത്തെല്ലായിടത്തും രൂഢമൂലമായി. തല്‍ഫലമായാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഒരു സ്ഥായീഭാവംപോലെ കഴിഞ്ഞ മൂവായിരത്തിലധികം വര്‍ഷങ്ങളായി നിലനിന്നിട്ടും കമ്യൂണിസ്റ്റുകള്‍ അതിനെ കേവലമൊരു ഉപരിഘടനയാണെന്നും അടിസ്ഥാന ഘടനയായ സാമ്പത്തിക ഘടനയില്‍ മാറ്റം വരുന്നതിനനുസരിച്ച് താനെ മാറ്റംവരുമെന്നും കാണുവാന്‍ ഇടയായത്. അതിനാല്‍ സാമ്പത്തിക മാറ്റത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജാതിപോലുള്ള ഉപരിഘടനയിലെ ഒരു പ്രശ്‌നം കാംപയിന്‍ എന്ന നിലയിലെ എടുക്കേണ്ടതുള്ളൂ എന്ന് അന്ധമായി വിശ്വസിച്ചത്. ജാതിയെയും മതത്തെയും ഒരേ ഗണത്തില്‍ പെടുത്തി പിന്‍തിരിപ്പന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തികളായി അവര്‍ പ്രചാരണം നടത്തുകയും ചെയ്തു. ജാതീയത ഒരാളുടെ ജന്മംകൊണ്ട് സമൂഹം ആ വ്യക്തിക്കുമേല്‍ ചാര്‍ത്തുന്നതാണ്. അതിന് രണ്ടുവശം ഉണ്ട്. ഒരു വ്യക്തി സ്വയം തെരഞ്ഞെടുക്കുകയല്ല ജാതി എന്നതുപോലെ വ്യക്തിപരമായ ആചരണം താന്‍ നടത്തുന്നില്ല എന്നതുകൊണ്ട് സാമൂഹികമായി ജാതി ഇല്ലാതാകുന്നില്ല. അക്കാര്യത്തില്‍ കമ്യൂനിസ്റ്റുകളെ വലിയ പിഴവിലേയ്ക്കാണ് അവരുടെ ‘ശാസ്ത്രീയ’ പ്രത്യയശാസ്ത്രം വഴിതെറ്റിച്ചത്. കമ്യൂനിസ്റ്റുകള്‍ തുടക്കംമുതലേ സംവരണനയത്തെ എതിര്‍ത്തതിന് കാരണവും അതല്ലാതെ മറ്റൊന്നുമല്ല. ജാതി വിജ്ഞാനത്തിലും അധികാരത്തിലും അവസരങ്ങള്‍ നിഷേധിക്കുന്നു. അത് കഴിവുകള്‍ മുരടിപ്പിക്കുന്നു. കഴിവുകള്‍ മുരടിപ്പിക്കുന്നത് വീണ്ടും അവസരങ്ങള്‍ നിഷേധിക്കുന്നു. കഴിവില്ലാത്തത് അല്ല മറിച്ച് അവസരങ്ങള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌നം.


1957 ല്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായി ഭരണ പരിഷ്‌കാര കമ്മിറ്റി രൂപീകരിക്കുകയും ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ശുപാര്‍ശ നടത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തിയതിനാല്‍ അത് മാറ്റാന്‍ കഴിഞ്ഞില്ല. സാമ്പത്തിക സംവരണമെന്ന വിചിത്ര വാദം ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്നോളം സാമ്പത്തിക സംവരണം എന്ന ജാതി സമൂഹത്തിലെ നല്ല മുദ്രാവാക്യമായി കമ്യൂനിസ്റ്റുകള്‍ അതിനെ കാണുന്നു. സാമ്പത്തിക സമത്വത്തിന് പകരം സാമ്പത്തിക സംവരണം ഉയര്‍ത്തിപ്പിടിക്കുന്നു. 1989 ല്‍ ദേശീയ മുന്നണിയുടെ വി.പി സിങ് സര്‍ക്കാര്‍ അധികാരത്തിലേറി 1,990 മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പ്രഖ്യാപിക്കുന്നത് വരെ അവര്‍ സാമ്പത്തിക സംവരണം മാത്രം ഉയര്‍ത്തിപ്പിടിച്ചു.
സോഷ്യലിസ്റ്റ്‌നേതാവ് മധു ലിമായുടെ ലേഖനത്തിന്റെ ആദ്യഭാഗം തുടങ്ങുന്നത് പാര്‍ലമെന്റില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബ്രാഹ്മണനായ നെഹ്‌റുവിന്റെ കൊച്ചുമകന്‍ രജീവ്ഗാന്ധി, ബി.ജെ.പിയുടെ സിന്ധി ബ്രാഹ്മണന്‍ ലാല്‍ കൃഷ്ണ അഡ്വാണി, സി.പി.എമ്മിലെ ബംഗാളി ബ്രാഹ്മണന്‍ സോമനാഥ ചാറ്റര്‍ജി, സി.പി.ഐയിലെ മൈഥിലി ബ്രാഹ്മണന്‍ ഭോഗേന്ദ്ര ത്സാ എന്നിവര്‍ ആദ്യം എതിര്‍ക്കുകയുണ്ടായി എന്ന വസ്തുതയാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു ആ പരാമര്‍ശം ജാതിപരമായ 54 ശതമാനം പിന്നോക്ക വിഭാഗങ്ങളുടെ അധികാരപങ്കാളിത്തം കേവലം ആറ് ശതമാനത്തില്‍ താഴെമാത്രമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ വിഭജിക്കുമെന്ന വാദം അന്ന് വളരെ ശക്തിയോടെ ഉന്നയിച്ചതാണ്. അര്‍ഥമില്ലാത്ത അത്തരം വാദഗതികളെയെല്ലാം ഖണ്ഡിച്ചു പിന്നോക്ക സംവരണത്തിന്റെ ആവശ്യകത മധു ലിമായെ സമര്‍ഥിച്ചു. അത് രാജ്യത്തൊട്ടാകെ പുതിയ ചിന്താഗതി ശക്തമായി വേരുറപ്പിച്ചെടുത്തു. രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രവിഷയമായിതീര്‍ന്നു ജാതി. എന്നാല്‍ പ്രതിലോമ ശക്തികള്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അതിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് നൂറ്റാണ്ടുകളായുള്ള ജാതിയുടെ മനസ് ശ്രമിച്ചത്.

നമ്പൂതിരിപ്പാടും രാഷ്ട്രീയ നിലനില്‍പ്പിനായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ വി.പി സിംഗും അക്കൂട്ടത്തില്‍ വരുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുന്നവരുണ്ടാകാം. സംവരണം നൂറ്റാണ്ടുകളായി അധികാരപങ്കാളിത്തം കിട്ടാതെ വന്നവര്‍ക്ക് മുന്‍ഗണനാപരമായി അവസരങ്ങള്‍ ഉറപ്പാക്കുന്നത് അട്ടിമറിക്കുന്നവിധം സാമ്പത്തികമായി പാവപ്പെട്ടവര്‍ക്ക്കൂടി സംവരണം നല്‍കണമെന്ന വാദ ഗതിയാണ് അവര്‍ ഉയര്‍ത്തിയത്. പിന്നീട് വി.പി സിംഗ് 10 ശതമാനം സാമ്പത്തികമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് വാദിച്ചു. ഏറെ വാചക കസര്‍ത്ത് നടത്തി, ബഹളം കൂട്ടിയ യോഗ്യത (മെരിറ്റ്) പ്രശ്‌നമല്ലാതായി മാറി. അതിന്റെ ജാതി പരമായ ഉദ്ദേശ്യം പിന്നീട് പ്രകടമായി കാണാവുന്നതാണ്. മുന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണം. പാവപ്പെട്ടവര്‍ ജാതിപരമായ പിന്നോക്ക വിഭാഗത്തില്‍പെട്ടവരുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടാണോ. ജാതി സംവരണം താഴ്ന്ന ജാതികളിലെ പാവപ്പെട്ടവര്‍ക്ക് അല്ല. അത് സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് ആണല്ലോ. ഫലത്തില്‍ പകുതിപ്പേര്‍ക്ക് പിന്നോക്ക, മുന്നോക്ക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് അധികാരകുത്തക നിലനിര്‍ത്തുന്ന മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണം എന്ന അവസ്ഥയുണ്ടാക്കും.

ബി.ജെ.പിയുടെ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോക്ക സംവരണം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ഇടതു ജനാധിപത്യ മുന്നണിയുടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത്, 90 ശതമാനം മുന്നോക്ക വിഭാഗം ജോലി ചെയ്യുന്ന അവിടെ വീണ്ടും 10 ശതമാനം മുന്നോക്ക സംവരണം. ജാതിപരമായ അസമത്വം നീക്കണമെന്നും സാമൂഹികസമത്വം സാമ്പത്തിക സമത്വം പോലെ കൈവരിക്കണമെന്നും വാദിക്കുമ്പോള്‍ സവര്‍ണരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യണമെന്നോ അല്ല, സമത്വപൂര്‍ണമായ സമൂഹം കൈവരിക്കുകയാണ് ലക്ഷ്യം. തൊഴില്‍ എന്ന ആവശ്യത്തിനല്ല മറിച്ച് അധികാര പങ്കാളിത്തമാണ് സംവരണത്തിന്റെ ലക്ഷ്യം. വീതം വച്ചു കൊടുക്കല്‍ അല്ല, മറിച്ച് സമൂഹത്തിന്റെ പൊതുവായ ജനാധിപത്യവല്‍ക്കരണവും ലക്ഷ്യമാണ്. അതിന് മുന്നോക്ക, പിന്നോക്ക വിഭാഗങ്ങളുടെ ഐക്യമാണ് കൈവരിക്കേണ്ടത്. അതുകൊണ്ട് തന്നെ സമവാക്യ സംഖ്യാബലത്തിന്റെ കണക്കുകൂട്ടലുകള്‍ക്കല്ല പ്രസക്തി. അതേസമയം, സാമൂഹികമായ പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് ആ വിഭാഗങ്ങളില്‍ അവബോധം ഉണ്ടാക്കുകയും വേണം.

ജാതി സെന്‍സസിനെ ഭയക്കുന്നതാര്?


പട്ടിക ജാതി, വര്‍ഗ സംവരണം വ്യവസ്ഥ ചെയ്ത ഭരണഘടനയില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ സംബന്ധിച്ച് ഉന്നയിച്ചപ്പോള്‍ അംബേദ്കറുടെ മറുപടി അത് തന്റെ കാര്യമല്ലെന്നായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താവുന്നതാണെന്ന് പൊതുവായ വ്യവസ്ഥയ്ക്ക് പകരം ജാതികളുടെയും ഗോത്ര വിഭാഗങ്ങളുടെയും പട്ടികകള്‍പോലെ ഭരണഘടനയില്‍ മറ്റുപിന്നോക്ക വിഭാഗങ്ങളുടെ ജാതിപ്പട്ടിക ഉണ്ടാകാതിരുന്നത്.
ഡോ. ലോഹ്യയാണ് ഡോ. അംബേദ്കറിന് ശേഷം രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് ജാതിയെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും നേതൃത്വം കൊടുത്ത സമരങ്ങളും ആണ് മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും മുന്നേറ്റത്തിനും വഴിവച്ചത്. അദ്ദേഹം വൈശ്യസമുദായത്തില്‍ പിറന്ന വ്യക്തിയാണ്. ലോഹ്യയുടെ ശിഷ്യരും അതിന് വേണ്ടി നിലകൊണ്ടവരായ മധു ലിമായെ ബ്രാഹ്മണനായി ജനിച്ച സ്വാതന്ത്ര്യസമരസേനാനിയാണ്. കിഷന്‍ പട്ട്ണായ്ക്ക്, സച്ചിദാനന്ദസിന്‍ഹ, കേരളത്തില്‍നിന്നുള്ള ആര്‍.എം മനയ്ക്കലാത്ത്, ഇന്ദുമതി കേല്‍ക്കര്‍, വിനായക് റാവും കുല്‍ക്കര്‍ണി, ഡോ. യു.ആര്‍ അനന്തമൂര്‍ത്തി, പി.വി കുര്യന്‍ തുടങ്ങിയവര്‍ ഡോ. ലോഹ്യയുടെ അടുത്ത അനുയായികളും പി.എസ്.പിയില്‍നിന്ന് ലോഹ്യയെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടവരും ആണ്. ജാതിയെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്നതും ചെറുകിടയന്ത്രത്തിന്റെ ഉല്‍പാദനരീതിയും സോഷ്യലിസത്തിന് പുതിയ അര്‍ഥവും നല്‍കിയതാണ് പി.എസ്.പിയില്‍ പിണര്‍പ്പ് ഉണ്ടാകാന്‍ കാരണം. മേല്‍ പരാമര്‍ശിച്ച സവര്‍ണ സമൂഹങ്ങളിലെ നേതാക്കന്മാരോടൊപ്പം നല്ല ശിവം, രവി റായ്, മണിറാം ബാഗ്രി, ശാന്തവരി ഗോപാല ഗൗഡ, കെ.കെ അബു സാഹിബ്, കെ.കെ കണ്ണന്‍മാഷ്, പി.പി വില്‍സണ്‍, കെ.പി മുഹമ്മദ് തുടങ്ങിയ അവര്‍ണ സമൂഹങ്ങളിലെ നേതാക്കന്മാരും ലോഹ്യയക്കൊപ്പം ഉറച്ച് നിന്നവരാണ്. സമാജവാദി ജനപരിഷത് രൂപം കൊടുത്തപ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന സഞ്ജീവ് സാനെയുടെ ബ്രാഹ്മണനായ പിതാവ് സോഷ്യലിസ്റ്റ് പാര്‍ട്ടിയോടൊപ്പവും മാതാവ് പി.എസ്.പിയില്‍ തുടരുകയായിരുന്നു. ഡോ. ലോഹ്യ പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം 1956ല്‍ നിലകൊണ്ടവരാണ് അവര്‍. അന്ന് ആദ്യമായി, മറ്റൊരു പാര്‍ട്ടിയിലും അംഗീകരിക്കപ്പെടാത്ത നടപടിയായിരുന്നു കമ്മിറ്റികളിലെ 60 ശതമാനം അംഗങ്ങള്‍ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പന്നോക്ക, സ്ത്രീ വിഭാഗങ്ങളില്‍നിന്ന് ആയിരിക്കണം എന്ന് നിബന്ധന നടപ്പിലാക്കിയത്. രാജ്യത്തും അധികാരങ്ങള്‍ അപ്രകാരമായിരിക്കണം എന്ന തത്വമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപിടിച്ചത്. അന്ന് അംഗീകരിക്കപ്പെടാത്ത ഒരു തത്വത്തിന് വേണ്ടി സവര്‍ണ വിഭാഗത്തില്‍പ്പെട്ട അനവധി ആളുകള്‍ ആദര്‍ശപരമായ പ്രതിജ്ഞാബദ്ധത കാണിച്ചത് പ്രത്യയ ശാസ്ത്ര കാഴ്ചപ്പാട് വിഭിന്നമായതു കൊണ്ടാണ്.

ഹിന്ദു കൃതികളുടെ ശരിയായ വായന എന്നതിനപ്പുറം പ്രത്യയശാസ്ത്രപരമായ മുന്‍വിധികളാണ് പ്രശ്‌നം. ജാതിയെ മൗലികമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പ്രത്യയശാസ്ത്രം ഇല്ലെങ്കില്‍ ജാതി വിരുദ്ധമായ എതിര്‍പ്പുകൊണ്ട് ജാതി നിര്‍മൂലനം സാധ്യമാവില്ല. കമ്യൂണിസ്റ്റുകളും മുതലാളിത്ത വാദികളും പുരോഗമന വാദികളും ജാതിയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചെങ്കിലും ജാതിയെ വിമര്‍ശന വിധേയമാക്കിയെങ്കിലും സംവരണത്തിന് അവര്‍ എതിരായ നിലപാട് സ്വീകരിക്കാന്‍ മറ്റൊരു കാരണവുമില്ല.

ജാതി സെന്‍സസ് ആവശ്യത്തിന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പച്ചിടത്തോളം പഴക്കമുണ്ട്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ ഗണന കണക്കാക്കിയത് ബ്രട്ടിഷുകാര്‍ 1931ല്‍ നടത്തിയ സെന്‍സസ് ആശ്രയിച്ചാണെന്നും അത് മാനദണ്ഡമായി കാണാനാവില്ലെന്നുമാണ് പിന്നോക്ക സംവരണത്തിന് എതിരേ ഉയര്‍ത്തിയ ഒരു വാദം. അന്നേ സംവരണത്തിന് ജെനുവിനായി വാദിച്ചവര്‍ മേലാല്‍ ജാതി സെന്‍സസ് നടത്തി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതൊരു വനരോദനമായി അവശേഷിച്ചതല്ലാതെ ജാതി കണക്കെടുപ്പില്ലാതെ സംവരണത്തിനെതിരേ ആശയപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ 2011ലെ സെന്‍സസ് ആരംഭിക്കുന്നതിന് മുന്‍പ് ജാതികൂടി ഉള്‍ച്ചേര്‍ക്കണം എന്നൊരാവശ്യം ഉയര്‍ന്നു. എന്നാല്‍, അപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും മാത്രമല്ല ഒട്ടുമിക്ക വ്യവസ്ഥാപിത കക്ഷികളും അനുകൂലനിലപാട് സ്വീകരിച്ചില്ല. അന്ന് സമാജവാദി ജനപരിഷത് ആ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതിനെതുടര്‍ന്ന് ബിഹാറില്‍ നിന്നുള്ള ജാതി ജനഗണന അഭിയാന്‍, കാംപയ്ന്‍ ഫോര്‍ കാസ്റ്റ് സെന്‍സസ് ബിഹാറിലെ രാജ് നാരായന്‍ എന്ന യുവാവിന്റെ നേതൃത്തില്‍ പ്രചാരണ പരിപാടി യോജിപ്പുള്ളവരെല്ലാം ചേര്‍ന്ന് ആരംഭിച്ചു. ബിഹാര്‍, ഉത്തരപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച സമാജ് വാദിപാര്‍ട്ടി, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എന്നിവ ജാതി സെന്‍സസ് എന്ന നിലപാട് എടുത്തിരുന്നെങ്കിലും അതില്‍ ഗൗരവമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍, ബിഹാറിന്റെ സാമൂഹിക മണ്ഡലത്തില്‍ അത് നിറഞ്ഞുനിന്നു.

ഇപ്പോള്‍ പുറത്തുവിട്ട ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയ തീരുമാനം ഉചിതമായമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിനെ മാത്രം കണക്കിലെടുത്താണ് ആ തീരുമാനമെങ്കില്‍ താല്‍കാലികമായ ഫലത്തിന് അപ്പുറമൊന്നും സംഭവിക്കില്ല. ജാതി നിര്‍മൂലനം ഉയര്‍ത്തിപ്പിടിച്ച് ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സമൂഹത്തില്‍ മാറ്റം വരുത്താത്ത നാട്യ കലാ പ്രകടനമയി തീരും. ജാതി നിര്‍മൂലനമെന്നത് സമുദായങ്ങളെ ഇല്ലായ്മ ചെയ്യല്‍ അല്ല. അത് സാമൂഹിക സമത്വം കൈവരിക്കുന്ന സമൂര്‍ത്തമായ പദ്ധതികളാണ്. ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ മുന്നിലേക്ക് വരുമ്പോള്‍ അത് സാമൂഹിക സമത്വത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടി കയറുകയാണ്. ജാതി സെന്‍സ് ഭിന്നതയല്ല, ജാതിയുടെ സംഖ്യയോടൊപ്പം അതിന്റെ പ്രാതിനിധ്യക്കുറവ് ബോധ്യപ്പെടുത്തുന്ന ഒരു വിശകലനവും പ്രാതിനിധ്യത്തിന്റെ അപര്യാപ്തത പരിഹരിക്കേണ്ട ബോധ്യവും ആണ് നല്‍കുന്നത്.
ജാതി സെന്‍സിനെ സമൂഹത്തില്‍ ഒരു ശരിയായ ബ്രാഹ്മണ വാദ ധ്രുവീകരണം ഉണ്ടാക്കിയെങ്കില്‍ കൃത്യമായ ബ്രാഹ്മണ വാദ വിരുദ്ധ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൗലികമായ മാറ്റം വരുത്താന്‍ ശേഷിയുള്ളതാണ്. അത് കേവലം ബ്രാഹ്മണ വാദത്തിനെതിരേയുള്ള ആക്രോശങ്ങളോ ബ്രാഹ്മണര്‍ക്കെതിരേയുള്ള മുന്നേറ്റമല്ലെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴെ സമൂഹത്തില്‍ ആ മാറ്റം പ്രതിഫലിപ്പിക്കുവാന്‍ സാധിക്കൂ. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയിലെ ഘടക കക്ഷികളായ നിരവധി പാര്‍ട്ടികള്‍ ജാതിസെന്‍സിന് അനുകൂലമായി നിലപാടു പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലാര്‍ അപ്ന ദള്‍, നി ഷാ ദ് പാര്‍ട്ടി, സുഗല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, തമിഴ്‌നാട്ടിലെ പട്ടാളി മക്കള്‍ കച്ചി, വോള്‍ ജാര്‍ഖണ്ഡ്, സുറ്റവാന്‍സ് യൂനിയന്‍ പാര്‍ട്ടി തുടങ്ങിയ എന്‍.ഡി.എ കക്ഷികളാണ് നിലപാട് പ്രഖ്യാപിച്ചത്. അവയില്‍ പലതും എണ്ണത്തില്‍ കൂടുതലുള്ള പിന്നോക്ക സമുദായങ്ങളുടെ പാര്‍ട്ടികളില്‍ അവഗണിക്കപ്പെട്ട അതി പിന്നോക്ക സമുദായങ്ങളുടെ പാര്‍ട്ടികളാണ്. അത് ബി.ജെ.പിയുടെ സ്വകാര്യത വര്‍ധിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ ചതുരംഗ കളിയാണ് .

മുസ് ലിം സാമൂഹിക സ്ഥിതികളെക്കുറിച്ച് പഠിച്ച് തയാറാക്കി സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് രാജ്യത്തെ ഏറ്റവും പതിതരായവര്‍ മുസ് ലിംകളിലെ ദലിത് ജാതികളില്‍ പെട്ടവരാണെന്നത് പുറത്ത് കൊണ്ടുവന്നു. അവര്‍ക്ക് അധികാര പങ്കാളിത്തം ഇല്ലാത്തതാണ് അതിന് പ്രധാന കാരണം. ദലിത് സ്റ്റാറ്റസ് നല്‍കുന്ന സംരക്ഷണം അവര്‍ക്ക് ഇല്ല. ഭരണഘടന ഡോ. അംബേദ്കറുടെ നേതൃത്തില്‍ തയാറാക്കിയപ്പോള്‍ അവരെപ്പോലുള്ളവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വഴിയാണ് ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധ, ജൈനമതക്കാര്‍ അല്ലാത്തവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. അവരെ ഒഴിവാക്കിയ സവര്‍ണ ബുദ്ധി എത്രയോ കുടിലമാണ്. മുസ് ലിം മതത്തില്‍ ഉള്‍പ്പെട്ടവരെപോലെ മാറ്റി നിര്‍ത്തിയവരാണ് ക്രൈസ്തവ വിഭാഗത്തിലുള്ളവരും. അധികാരപങ്കാളിത്തം നിഷേധിക്കപ്പെട്ട അത്തരം ജനവിഭാഗങ്ങളുടെ പ്രത്യേകമായ കണക്കെടുപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്.

ജാതി വിവരങ്ങള്‍ കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം സര്‍ക്കാര്‍ സര്‍വിസിലെ ജാതി തിരിച്ചുള്ള വിവരശേഖരം ലഭ്യമാക്കുന്നില്ലെങ്കില്‍ ജാതി സെന്‍സസ് ലക്ഷ്യം നേടാത്ത അശ്വമേധം പോലെയാകും.
---

ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും എന്ന ആദ്യ ഭാഗം 2023 നവംബർ 4നും  ജാതി സെന്‍സസിനെ ഭയക്കുന്നതാര്?  എന്ന അടുത്ത ഭാഗം 2023 നവംബർ 5നും സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചു

 -0-


2022/12/24

വിഷ്‌ണുദേവ്‌ ഗുപ്‌ത

 വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (1920 നവംബർ 15 -2001 നവംബർ 25) സ്വാതന്ത്ര്യ സമര സേനാനി, ജനാധിപത്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ബിഹാറിലെ മുൻ എംഎൽഎ, സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു.


1920 നവംബർ 15 ന്, അസംഗഡ് (ഇപ്പോൾ മൗ) ജില്ലയിലെ നന്ദൗർ (മധുബൻ) ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഭഗത് സിങ്ങിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായിരുന്ന അദ്ദേഹം രാം മനോഹർ ലോഹിയാ, കിഷൻ പട്നായിക്, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം സോഷ്യലിസ്റ്റു പാർട്ടിയിലും പ്രവർത്തിച്ചു.


സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനായിരുന്നു.1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു. മഹാരാഷ്ട്രയിൽ രത്നഗിരിജില്ലയിൽ എൻറോൺ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ സമാജവാദി ജനപരിഷത്തിന്റെ മറ്റു നേതാക്കളോടൊപ്പം സമരം നയിച്ച് അദ്ദേഹം അവസാനത്തും ജയിലിൽ  പോയി.


വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2001 നവംബർ 25 അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.