2011/06/11

കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി

ഒ വി ഉഷ മാധ്യമത്തില്‍‍ ജൂണ്‍‍ 9നെഴുതിയതു്

ഒരു പരിസ്ഥിതിസമ്മേളനം

ഉള്ളുതുറന്ന്

ഒ.വി. ഉഷ

ഞാന്‍ പങ്കെടുത്ത ഒരു പരിസ്ഥിതി സമ്മേളനത്തെപ്പറ്റി പറയട്ടെ. കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പല പരിപാടികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുളള അഡ്വ. ജോഷി ജേക്കബാണ് എന്നെ ക്ഷണിച്ചത്. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിയായ അദ്ദേഹം കൃഷിയിലും നാച്വറോപതിയിലും ഒക്കെ താല്‍പര്യമുള്ള ഒരു സുമനസ്സാണ്. ഇദ്ദേഹം ക്ഷണിച്ച ഒരു പരിപാടിക്കു ചെന്നിട്ടാണ് 'അയല്‍ക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെക്കുകയും സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയനായിരുന്ന പങ്കജാക്ഷന്‍സാറിനെ ഞാന്‍ പരിചയപ്പെട്ടത് (പങ്കജാക്ഷന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.) അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ചെല്ലണമെന്ന് കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ ചെല്ലാനൊത്തില്ല. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുക, പരസ്‌പരം വേണ്ട സഹായങ്ങള്‍ ചെയ്യുക, കൂട്ടായ ചെറുസംരംഭങ്ങളില്‍ക്കൂടി ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെ സാധാരണ ജീവിതത്തെ മധുരീകരിക്കുന്ന പലതും ചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്!

മഹാത്മാഗാന്ധി ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട വികസനം ഇത്തരം സ്വയം പര്യാപ്തതയില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ്. ഏറിയ കൂറും ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന കര്‍ഷകരുടെ ഇന്ത്യയെ മഹാത്മജിക്ക് നല്ലപോലെ അറിയാമായിരുന്നു. ഗ്രാമങ്ങളെ പ്രബുദ്ധമാക്കുക, സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവേകം നിറഞ്ഞ വികസനരേഖ. പക്ഷേ, കാലത്തിന്റെ പോക്ക് വ്യവസായവത്കരണത്തിന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. ആ വഴിക്കായിരുന്നു ഗാന്ധിശിഷ്യനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സും നീങ്ങിയത്. അണക്കെട്ടുകള്‍ ആധുനിക സംസ്‌കാരത്തിന്റെ ക്ഷേത്രങ്ങളാണെന്ന തന്റെ നിലപാടു പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും വിദേശത്തുനിന്നു വന്ന ആശയങ്ങള്‍ ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് അനേകകോടികളുടെ സാമ്പത്തിക ഇടപാടുള്ള രാജ്യാന്തര കച്ചവടം ചെയ്തു നാം അണുനിലയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാരതത്തിന്റെ വികസനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. അണുനിലയങ്ങള്‍ അണുബോംബില്‍നിന്നും വളരെ ദൂരത്തല്ല എന്ന് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡും പഴയ സോവിയറ്റ് യൂനിയനിലെ ചെര്‍ണോബിലും നമ്മെ പഠിപ്പിച്ചില്ല; ജപ്പാനിലെ ഫുകുഷിമയും പഠിപ്പിക്കുന്നില്ല. ജീവിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കുന്നു. ആ അടിസ്ഥാനാവകാശത്തിനു വേണ്ടി ജയ്താപൂരില്‍ അണുനിലയം വേണ്ടെന്നു പറയുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത് നമ്മുടെ ജനാധിപത്യ ഭരണകൂടമാണെന്നത് വേദനാ ജനകമാണ്. ശാസ്ത്രീയമായും സത്യസന്ധമായും വസ്തുതകളെ വിലയിരുത്തേണ്ട ഒരു ജനാധിപത്യ ഭരണകൂടം കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതിനെ വികസനമെന്ന് നമുക്ക് പറയാനാവുമോ? ഗാന്ധിയുടെ വികസനസങ്കല്‍പം ഭാരതത്തില്‍ ഇന്നും പ്രസക്തമാണ്. കാരണം ഇത് ഇന്നും കൃഷിക്കാരും ചെറുപണിക്കാരുമടങ്ങിയ പാവപ്പെട്ട ജനലക്ഷങ്ങളുടെ നാടാണ്; ദരിദ്രനാരായണന്മാരുടെ നാട്.

അതുകൊണ്ട് ജയിക്കാന്‍ സാധ്യത നന്നെ കുറവാണെന്നു തോന്നുന്നതാണെങ്കില്‍ തന്നെയും പലതരം ചെറുത്തു നില്‍പുകളില്‍ ഏര്‍പ്പെടുന്ന പല ആളുകളും ഗാന്ധിയിലേക്കു തിരിയുന്നു. വികസനം ഗാന്ധി, വലുപ്പങ്ങള്‍ കൊണ്ടളന്നില്ല; മനുഷ്യന്റെ തൃപ്തികൊണ്ടും ജീവിതഗതിയുടെ അന്തസ്സുകൊണ്ടും ഉണ്ടാകേണ്ട സമഗ്രതയായിരുന്നു അതിന്റെ അളവുകോല്‍.

ഞാന്‍ പങ്കെടുത്ത സമ്മേളനത്തിലും ഗാന്ധി ഒരദൃശ്യസാന്നിധ്യമായി എനിക്കനുഭവപ്പെട്ടു.സംഘാടകരില്‍ കോട്ടയത്തെ ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രവും സര്‍വോദയ മണ്ഡലവുമുണ്ടായിരുന്നു. കൂടാതെ സീറോ ബജറ്റ് കൃഷി, വെച്ചൂര്‍ കണ്‍സര്‍വേഷന്‍, പ്രകൃതി ജീവനം, മണ്‍പാത്ര നിര്‍മാണം,പരമ്പരാഗത കൃഷി തുടങ്ങിയ താല്‍പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നു.

ഞാന്‍ കവിയെന്ന നിലക്ക്, ആശയപരമായി ആശാന്റെ പൈതൃകത്തെ പ്രത്യേകിച്ച് ആദരിക്കുന്നതു കൊണ്ട്, സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഓര്‍ത്തത് 'അണുജീവിയിലും സഹോദര/ പ്രണയം ത്വല്‍കൃപയാലെ തോന്നണം' എന്ന വരികളാണ്. ദൈവത്തോടുള്ള ആശാന്റെ ആ പ്രാര്‍ഥന കുറേനാളായി എപ്പോഴും മനസ്സിലുള്ളതാണ്.
ഇന്നുവരെയുണ്ടായ ശാസ്ത്രസാങ്കേതികവിദ്യകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ, എങ്ങനെ അവയുടെ വിനാശകരമായ വശങ്ങള്‍ കുറക്കാം എന്നാണ് ഇനി നോക്കേണ്ടത്. ബദല്‍ അന്വേഷണങ്ങളില്‍ വ്യാപൃതരായവരായിരുന്നു സംസാരിച്ച മിക്കവരും. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വഴിയേ വായനക്കാരുമായി പങ്കുവെക്കാം. ഒരുപക്ഷേ, അവയില്‍ പലതും നിങ്ങളറിയുന്ന കാര്യങ്ങളാവാം. പക്ഷേ, അവയെല്ലാം നമ്മളാവര്‍ത്തിച്ചു ചിന്തിക്കേണ്ട കാര്യങ്ങളാണെന്നു ഞാന്‍ കരുതുന്നു.

http://www.madhyamam.com/news/86208/110609

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.