2010/12/17

സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേന്ദ്ര മോഹന്‍ (84)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്നു രാവിലെ ഡല്‍ഹിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1978-1984 കാലഘട്ടത്തില്‍ രാജ്യസഭാംഗം ആയിരുന്നു. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കാരം ഉച്ചയ്‌ക്കു ശേഷം നിഗം ബോധ്‌ ഘട്ടില്‍ നടക്കും

ഫോട്ടോ:മലയാളവാര്‍ത്താസേവ

2010/11/26

സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ ചിന്താധാരയിലൂടെ- സുനില്‍‍ജി

കോട്ടയം, നവം 25:സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെയാണെന്നു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അഭിപ്രായപ്പെട്ടു. കോട്ടയത്തു് റാം മനോഹര്‍ ലോഹിയാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജയ്മോന്‍ തങ്കച്ചന്‍ സ്വാഗതവും എം ആര്‍ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.

2010/11/05

അഞ്ചു സാമ്രാജ്യത്വങ്ങൾ



ഡോ രാമ മനോഹരലോഹിയ


മനുഷ്യവർഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നിൽക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങൾ ഏതൊക്കെയെന്നു് ഡോ രാമ മനോഹരലോഹിയ വിവരിക്കുന്നു:

മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തർവ്യാപകമായ ചില സാമ്രാജ്യത്വങ്ങൾ നിലനിൽക്കുന്നു. ലബൻബ്രാം സാമ്രാജ്യത്വം അല്ലെങ്കിൽ അന്തർദേശീയ ഫ്യൂഡലിസമാണ് അതിൽ ആദ്യത്തേത്. അമേരിക്കയും സോവിയറ്റ് റഷ്യയും പോലുള്ള രാജ്യങ്ങൾക്ക് ഒട്ടേറെ വിസ്തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ് അവർക്ക് ഈ വമ്പിച്ച ഭൂപ്രദേശങ്ങൾ നൽകിയത്. നിഷ്ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്ത്രേലിയയിലും ഒരു ചതുരശ്ര മൈലിൽ ഒരാൾ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതിൽനിന്നു വ്യത്യസ്തമല്ല. കാലഫോർണിയയിൽ ഒരു ചതുരശ്ര മൈലിൽ 10 പേർ താമസിക്കുന്നു. ഇന്ത്യയിൽ ഒരു ചതുരശ്ര മൈലിൽ 350 പേരും ചൈനയിൽ 200 പേരുമാണു താമസിക്കുന്നത്. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാൾക്ക് വെറുപ്പുണ്ടാക്കുമെങ്കിൽ ഈ വെറുപ്പ് അന്തർദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്ടാവണം.

രണ്ടാമത്തേത് മനസ്സിന്റെ സാമ്രാജ്യത്വമാണ്. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകൾക്കു പകർന്നുകൊടുക്കുന്നു. ഇന്ത്യയിൽ ഇത് ആഭ്യന്തരമായും നിലനിൽക്കുന്നു. ചില ഉയർന്ന ജാതിക്കാർ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീർന്നിരിക്കുന്നു. ആയിരമായിരം വർഷങ്ങളിലെ ജന്മനാലുള്ള തൊഴിൽവിഭജനം പരിണാമപ്രക്രിയയിലെ നിർധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കുന്നു. ഇതു സാർവദേശീയരംഗത്ത് ഇക്കഴിഞ്ഞ 400 വർഷമായി നിലനിൽക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്ട് പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതൽ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീർക്കും. ഇത് അവസാനിപ്പിക്കുന്നതിനു കൊളോണിയൽ ജനതയ്ക്കു പ്രത്യേക അവസരങ്ങൾ നൽകണം.


മൂന്നാമത്തേത് ഉൽപ്പാദനത്തിലെ സാമ്രാജ്യത്വമാണ്. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉൽപ്പാദിപ്പിക്കുന്നു. ഇന്ത്യയിൽ ഒരാൾ ഒരു വർഷം 400 രൂപയുടെ സമ്പത്താണ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രതിവർഷ വളർച്ചയുടെ നിരക്ക് അഞ്ചു രൂപയാണ്. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക് 250 രൂപയാണ്. നാം മനുഷ്യവർഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കിൽ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.

അടുത്തത് ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്. റഷ്യയും അമേരിക്കയും അവരുടെ കരട് ഉടമ്പടിയിൽ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്ട്. ഇത് ഇരുണ്ട ജനങ്ങൾക്കെതിരേയുള്ള വെള്ളവർഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്. ഇരുണ്ട ജനങ്ങളും പരമ്പരാഗത ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ വെമ്പൽകൊള്ളുന്നു. അത്തരം ഒരു പിളർപ്പൻ മനസ്സാണ് ഇരുണ്ട മനുഷ്യന്റേത്. ഏതായാലും മനുഷ്യവർഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങൾ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത് വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നവർക്കും പ്രതികൂലമാണ്. വ്യവസായ ഉൽപ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയിൽ നൂറുശതമാനം വർധിച്ചപ്പോൾ കാർഷികോൽപ്പന്നങ്ങളുടെ വിലവർധന 74 ശതമാനം മാത്രമാണു വർധിച്ചത്. ഈ ഒരൊറ്റ ഇനത്തിൽ മാത്രമുള്ള കൊള്ള പ്രതിവർഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികൾ മൂലം ഇതു കൂടുതൽ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച് ഒട്ടേറെ പറഞ്ഞുകേൾക്കുന്നു. എന്നാൽ, അതിൽ അന്തർലീനമായ വിലക്കൊള്ളയെക്കുറിച്ച് ആരും സംസാരിക്കാറില്ല.

ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളും ഒരുമിച്ച് എതിർക്കണമായിരുന്നു. എന്നാലത് ഉണ്ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോൾ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാൻമാരായ വെള്ളക്കാരും യോജിച്ച് ആസ്ത്രേലിയയുടെയും കാലഫോർണിയയുടെയും സൈബീരിയയുടെയും വാതിലുകളിൽ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ, ചൈന മുട്ടിയത് മറ്റു സ്ഥലങ്ങളിലാണ്. ഏതോ ഒരു ശക്തി കൊണ്ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.

ഹിമാലയത്തിലാണ് മുട്ടിയത്. അവരുടെ ശക്തി തെളിയിക്കാൻ കഴിയുന്നിടത്തു മുട്ടി. വെള്ള വർഗക്കാരും ഇരുണ്ട വർഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാൻ നിർബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവർഗം എന്നെങ്കിലും മനസ്സിലാക്കിയാൽ അവർ ഒരുപക്ഷേ വല്ലതും ചെയ്തേക്കും. ഇത് എന്നെങ്കിലും അവസാനിക്കുന്നെങ്കിൽ അതുണ്ടാവുന്നത് വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വർഗക്കാരുടെ സ്വാർഥതാൽപ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.


(പി വി കുര്യൻ രചിച്ച ഡോ. റാം മനോഹർ ലോഹിയ എന്ന സാർവദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തിൽ നിന്ന്)



.

2010/10/20

ബദല്‍ രാഷ്ട്രീയസഖ്യം രൂപപ്പെടണമെന്ന് സോഷ്യലിസ്റ്റുകള്‍

കണ്ണൂര്‍,ഒക്ടോ.19: ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പിയും നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് ബദലായി പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെട്ടുവരണമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍ നേതൃത്വം കൊടുക്കുന്ന ചേരികള്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കണ്ണൂരില്‍ നവ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്നും മറ്റിടങ്ങളില്‍ സമാന നിലപാടുള്ളവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, ജയ്‌മോന്‍ തങ്കച്ചന്‍, കെ.രമേശന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2010/10/17

നവരാഷ്‌ട്രീയത്തിനുളള പ്രകടനപത്രിക

.
കേരള സംസ്ഥാനത്തു് 2010 ഒക്‌ടോബര്‍ 23,25 തീയതികളില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത്‌-നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാജവാദി ജനപരിഷത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുമ്പാകെ വച്ച പ്രകടനപത്രിക

സമ്മതിദായകരായ സഹോദരീ സഹോദരന്‍മാരേ,

നമ്മുടെ സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോര്‍പറേഷനുകളുടെയും ഭരണസമിതികളിലേക്ക്‌ ഈ വരുന്ന ഒക്‌ടോബര്‍ മാസം 23, 25 തീയതികളിലായി തെരഞ്ഞെടുപ്പ്‌ നടക്കുകയാണല്ലോ.

1992 -ലെ 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവില്‍ വന്ന 1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌, കേരള മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു സ്വതന്ത്രമായ സംസഥാനതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ ക്രമമായി നടക്കുവാന്‍ കളമൊരുക്കിയിട്ടുണ്ട്‌.

മഹാത്‌മാ ഗാന്ധി വിഭാവനം ചെയ്‌ത ഗ്രാമസ്വരാജും ഡോ.റാം മനോഹര്‍ ലോഹിയ മുന്നോട്ട്‌ വച്ച ചതുര്‍സ്‌തംഭ രാഷ്‌ട്ര സിദ്ധാന്തവും അധികാരം ജനങ്ങളിലേക്ക്‌ പരമാവധി കൈമാറുന്നതിനുള്ള പദ്ധതികളാണ്‌. ഏറ്റവും നിസ്സഹായനായ ഒടുവിലത്തെ ആളുമുതല്‍ മുഴുവനാളുകള്‍ക്കും സര്‍വ്വക്ഷേമം വരുത്തുന്ന ഒരു വ്യവസ്ഥയാണത്‌.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കുറെ അധികാരങ്ങള്‍ താഴേയ്‌ക്ക്‌ കൈമാറിയെങ്കിലും മേലേത്തട്ടിലേതുപോലെ അഴിമതിയും സ്വജന പക്ഷപാതവും കേവലമായ അധികാരക്കളിയും നടത്തുന്നതിനുമുള്ള വേദിയായി കേരളത്തിലെ പഞ്ചായത്ത്‌-നഗരസഭാ സംവിധാനങ്ങളും തരംതാണിരിക്കുകയാണ്‌. ജനപ്രതിനിധികളുടെ കൂറുമാറ്റവും, കാലുവാരലും, കുതിരക്കച്ചവടവും , ഒളിപ്പിക്കലും, തട്ടിക്കൊണ്ടുപോകലും മറ്റും ഈ രംഗത്തും അത്ര അസാധാരണമല്ലാതായി. ലജ്ജ തോന്നുന്ന രാഷ്‌ട്രീയസംസ്‌ക്കാരം തദ്ദേശസ്വയംഭരണ രംഗത്തും പിടിമുറുക്കിയത്‌ ജനങ്ങള്‍ നിസ്സഹായതയോടെ അനുഭവിയ്‌ക്കുന്നു. മണല്‍, പാടം നികത്തല്‍ മാഫിയകകളും ക്വട്ടേഷന്‍ സംഘങ്ങളും പരിസ്ഥിതി ദുരന്തമുണ്ടാക്കുന്ന പദ്ധതികളും ഫാക്‌ടറികളുമെല്ലാം പഞ്ചായത്ത്‌-നഗരസഭാഗംങ്ങള്‍ക്ക്‌ അഴിമതിയുടെ മേച്ചില്‍പ്പുറമായിക്കഴിഞ്ഞു.

ജനാധിപത്യമില്ലാത്തതും കുടുംബവാഴ്‌ചയായിക്കഴിഞ്ഞതുമായ രാഷ്‌ട്രീയ കക്ഷികളാണ്‌ എല്ലാ ചേരികളിലുമുള്ളത്‌. അങ്ങനെയല്ലാത്തതായി വ്യവസ്ഥാപിത കക്ഷികളില്‍ അവശേഷിക്കുന്നത്‌ ബി.ജെ.പി. യും, കമ്മ്യൂണിസ്റ്റ്‌ കക്ഷികളുമാണ്‌. അവയാണെങ്കില്‍ ഒരു തന്ത്രമെന്ന നിലയില്‍ മാത്രം ബഹുകക്ഷി ജനാധിപത്യത്തെയും, തുറന്ന സമൂഹത്തെയും അംഗീകരിക്കുന്നവയാണ്‌. ബഹുകക്ഷി ജനാധിപത്യത്തെ തത്വത്തില്‍ സ്വീകരിയ്‌ക്കുവാന്‍ അവയ്‌ക്കു്‌ അവയുടെ പ്രത്യയശാസ്‌ത്രങ്ങള്‍ തടസ്സമായി നില്‌ക്കുന്നു.


രാജ്യത്തെ ജനാധിപത്യം പോലും വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്നു്‌ സൂചിപ്പിയ്‌ക്കുന്നതാണീ സാഹചര്യം. വ്യവസ്ഥാപിത പാര്‍ട്ടികള്‍ ഏതു ചേരിയിലായിരുന്നാലും മാറി മാറിയുള്ള അവയുടെ ഭരണം പ്രശ്‌നങ്ങളെല്ലാം അനുദിനം വഷളാക്കിക്കൊണ്ടിരിയ്‌ക്കുന്നു. ഡോ. മന്‍മോഹന്‍ സിംഹിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെയും രാജ്യത്തിന്റെ ഉന്നത താല്‌പര്യങ്ങളെയും മറന്നു്‌ രാജ്യാന്തര കുത്തക കമ്പനികള്‍ക്കും വിദേശ സാമ്പത്തിക താല്‌പര്യങ്ങള്‍ക്കും സേവ പിടിയ്‌ക്കുകയാണ്‌. യു.പി.എ. യ്‌ക്ക മുമ്പ്‌്‌ രാജ്യം ഭരിച്ച ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. യും അക്കാര്യത്തില്‍ അല്‌പം പോലും വ്യത്യസ്‌തരല്ലായിരുന്നു. പശ്ചിമബംഗാള്‍ മുതല്‍ ഉത്തരപ്രദേശം, ഒറീസാ, തമിഴ്‌നാട്‌ കേരളം വരെയുള്ള സംസ്ഥാനഭരണം കയ്യാളുന്നത്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌-ബി.ജെ.പി. കക്ഷികളല്ല. സി.പി.എം നേതൃത്വ ഇടതുപക്ഷ മുന്നണി, ഡി.എം.കെ., ബിജു ജനതാദള്‍, ബി.എസ്‌.പി. തുടങ്ങിയ കക്ഷികള്‍ക്കും മറ്റൊരു വഴി തെളിയ്‌ക്കുവാന്‍ കഴിയാതെ അതേ തെറ്റായ സാമ്പത്തിക നയപരിപാടികളാണ്‌ പിന്തുടരുന്നത്‌. അതുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാരുകളുടെയെല്ലാം ഭരണം ലോകബാങ്കും, എ.ഡി.ബി.യും, ഡി.എഫ്‌.ഐ.ഡി. യും മറ്റും നേരിട്ടെന്നപോലെ നിയന്ത്രിയ്‌ക്കുന്നത്‌.
നമുക്കു കണക്കുകൂട്ടുവാന്‍ പോലും കഴിയാത്ത വമ്പന്‍ സംഖ്യകളുടെ അഴിമതിയാണ്‌ വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളെല്ലാം നടത്തുന്നത്‌.കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെപ്പോലും ചൊല്‌പ്പടിയിലാക്കുന്ന ലോട്ടറി മാഫിയകകളും, റിയല്‍ എസ്റ്റേറ്റ്‌-മദ്യ മാഫിയകളും അതിന്റെ എല്ലാം ഒരു ചെറിയ മുഖം മാത്രം.


അണുശക്തി നിലയങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന്‌ അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു്‌ അനുമതി നല്‍കുന്ന ആണവ കരാറുകളും ഫ്‌ളൈ ഓവറുകളുടെയും ഹൈവേകളുടേയും വന്‍ പദ്ധതികളുടെ കരാറുകളും മറ്റും സഹസ്രകോടികളുടെ സാമ്പത്തിക അഴിമതിയ്‌ക്കാണ്‌ ഇടം നല്‍കുന്നത്‌. ജനങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും ഒരുപോലെ ഹാനികരമെന്ന്‌ ബലമായി സംശയിയ്‌ക്കുന്ന ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ രാജ്യത്തു്‌ വ്യാപിപ്പിക്കുവാന്‍, ഒളിഞ്ഞും തെളിഞ്ഞും മൊണ്‍സാന്തോ പോലുള്ള ആഗോള ഭീമന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കുന്നത്‌ പിന്നാമ്പുറങ്ങളിലെ വമ്പന്‍ അഴിമതി ഇടപാടുകള്‍ മൂലമാണ്‌.


വികസനം ബഹുജനങ്ങള്‍ക്ക്‌ കുടിയൊഴിപ്പിക്കലും രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-കരാറുകാര്‍ കൂട്ടുകെട്ടിന്‌ വന്‍തോതില്‍ സമ്പത്ത്‌ കവര്‍ച്ച ചെയ്യുന്നതിനുള്ള സുസ്ഥിരവേദിയുമാണ്‌ ഒരുക്കുന്നത്‌. എന്നാല്‍ നമ്മുടെ വികസനം സുസ്ഥിരമല്ല എന്ന്‌ നാം തിരിച്ചറിയുന്നില്ല. നന്ദിഗ്രാമിലും കിനാലൂരിലും കണ്ടല്‍ പാര്‍ക്കിലും പ്ലാച്ചിമടയിലും നര്‍മ്മദയിലും നിയംഗിരിയിലും രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന പ്രത്യേക സാമ്പത്തിക മേഖലകളിലും ജനങ്ങളെ വികസനത്തില്‍ നിന്ന്‌ പുറത്താക്കുക മാത്രമല്ല ചെയ്യുന്നത്‌, ജനങ്ങള്‍ക്ക്‌ വികസിയ്‌ക്കുവാനും തലമുറകള്‍ അനുഭവിക്കുവാനുമുള്ള വിഭവങ്ങള്‍ നശിപ്പിയ്‌ക്കുകയും ചെയ്യുന്നു.

ഇന്ദിരാ കോണ്‍ഗ്രസ്സും ബി.ജെ.പിയും കമ്മ്യൂണിസ്റ്റുകളും, ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി തുടങ്ങിയ വ്യവസ്ഥാപിത കക്ഷികളും തെറ്റായ വികസനത്തിന്റെ ബീഭത്സതയെ അടിയ്‌ക്കടി വര്‍ദ്ധിപ്പിക്കുന്ന ആഗോളവത്‌കരണ നയങ്ങള്‍ മുറുകെ പിടിച്ചുവരികയാണ്‌. അതിനെതിരെ ജനങ്ങളുടെ പുതിയ രാഷ്‌ട്രീയം ഉണ്ടാകണം.

ജനങ്ങള്‍ക്ക്‌ ഇടപെടാനുള്ള സുവര്‍ണ്ണാവസരം

അടിമുടി അഴിമതിയില്‍ മുങ്ങിയ വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളുടേയും അതിജീവനം തകര്‍ക്കുന്ന വികസനത്തിന്റെയും നിസ്സംഗകാഴ്‌ചക്കാരായിത്തീരുന്ന ജനങ്ങള്‍ക്ക്‌ ഇടപെടുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌. യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണം നടത്തുവാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും മാറി മാറി ഭരണത്തില്‍ വരുന്ന വ്യവസ്ഥാപിത കക്ഷികളൊന്നും തയ്യാറല്ലെന്ന്‌ നമുക്കറിയാം. എന്നിരുന്നാലും പുതിയ ഒരു രാഷ്‌ട്രീയം അടിത്തട്ടില്‍ നിന്ന്‌ ഉയര്‍ത്തിക്കൊണ്ട്‌ വരുന്നതിന്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. ജനങ്ങള്‍ക്കെതിരെ പണിതുയര്‍ത്തുന്ന സര്‍വ്വനാശത്തിന്റെ വികസനക്കോട്ടകള്‍ക്കെതിരെ പ്രതിരോധത്തിന്റെ ഒരു സന്നാഹപുരയാണ്‌ ഈ തെരഞ്ഞെടുപ്പുകള്‍.


വ്യവസ്ഥാപിത പാര്‍ട്ടികളെ പുറത്താക്കി പുതിയ ഒരു ജനശക്തി കെട്ടിപ്പടുക്കുവാന്‍ താഴെത്തട്ടിലെല്ലാം പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു നവരാഷ്‌ട്രീയ ശക്തിയാക്കി അതിനെ മാറ്റിയെടുക്കാം. അത്‌ അടിസ്ഥാനപരമായ അഴിച്ചുപണിയ്‌ക്കും നവനിര്‍മ്മിതിയ്‌ക്കും വഴിയൊരുക്കുകയും ചെയ്യും.എന്നാല്‍ വ്യക്തമായ കാഴ്‌ചപ്പാടുകളും പ്രത്യയശാസ്‌ത്രവും പരിപാടികളും ഇല്ലെങ്കില്‍ ജനങ്ങളുടെ അത്തരം ഇടപെടലുകള്‍ക്ക്‌ ദിശാബോധം ഉണ്ടാവുകയില്ല. അതു്‌ അരാജകാവസ്ഥയ്‌ക്കും തല്‍ഫലമായുള്ള സ്വേച്ഛാധികാര വാഴ്‌ചക്കും വഴിവയ്‌ക്കാം. അതുമല്ലെങ്കില്‍ അപ്പപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന വ്യവസ്ഥാപിത കക്ഷികളുടെ ഒരു പ്രചരണ മണ്‌ഡപമായി അതവസാനിക്കും. മുഴുവന്‍ ജനങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനവും സുതാര്യതയുള്ളതും ജനപങ്കാളിത്തം പരമാവധിയുള്ളതുമായ ഭരണസംവിധാനമാണ്‌ നമുക്കുണ്ടാകേണ്ടത്‌.


ഒന്നാമതായി നാം, സമത്വവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കുന്നതോടൊപ്പം അവയെ നമ്മുടെ മാര്‍ഗ്ഗമായും കാണണം. ലോട്ടറി രാജാക്കന്‍മാരെയും, അംബാനിമാരെയും വളര്‍ത്തിയെടുക്കുന്ന മാര്‍ഗ്ഗം നമ്മെ എത്തിയ്‌ക്കുന്നത്‌ ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും പരിഹാരമില്ലാത്ത പടുകുഴിയിലേയ്‌ക്കാണ്‌. ഒരു ന്യൂനപക്ഷം വരുന്ന ആളുകള്‍ക്ക്‌ സുഖഭോഗങ്ങളുടെ പരിധിയില്ലാത്ത ജൈത്രയാത്ര നടത്തുവാന്‍ കഴിയുന്ന ഇന്നത്തേതുപോലുള്ള ഒരു പടുകുഴി.

ലക്ഷ്യവും മാര്‍ഗ്ഗവും സമന്വയിപ്പിക്കുന്നതുപോലെ തന്നെ സുപ്രധാനമാണ്‌ സമത്വത്തിന്റെ നിര്‍വചനവും. കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള ആധുനിക പാശ്ചാത്യ വീക്ഷണം വളരെ സങ്കുചിതവും അപ്രായോഗികവും ആയാണ്‌ സമത്വത്തെ ദര്‍ശിച്ചത്‌. ബുള്‍ഡോസര്‍ വച്ച്‌ ഇടിച്ചു നിരത്തുന്നതുപോലെ സ്വത്തുക്കളെല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കി സ്വകാര്യ സ്വത്തില്ലാതാക്കിയാല്‍ സ്ഥിതി സമത്വമുണ്ടാകില്ല. സോവ്യറ്റ്‌ യൂണിയന്റെയും മറ്റു കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടേയും അനുഭവങ്ങള്‍ അത്‌ ശരിവയ്‌ക്കുന്നതാണ്‌.


പരമാവധി സാദ്ധ്യമായ സമത്വം എന്ന മാര്‍ഗ്ഗം, ഓരോ ചവിട്ടുപടികളാക്കിക്കൊണ്ടു്‌ മാത്രമേ അമൂര്‍ത്തമായ സമത്വം എന്ന സങ്കല്‌പത്തെ യ്‌ഥാര്‍ത്ഥ്യമാക്കാനാവുകയുള്ളൂ. സഹസ്രകോടീശ്വരന്‍മാരില്ലാതാകുന്നതുപോലെ തന്നെ പ്രധാനമാണ്‌ വരുമാനത്തിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതും . സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളവും ഏറ്റവും താഴ്‌ന്ന ശമ്പളവും തമ്മിലുള്ള അന്തരം പോലും വലിയ ഒരു വന്‍ വിടവാണ്‌. ഏറ്റവും കൂടിയ ശമ്പളം ഇരുപത്തയ്യായിരം രൂപയായും ഏറ്റവും കുറഞ്ഞത്‌ അയ്യായിരം രൂപയായും ഇന്നത്തെ സാഹചര്യത്തില്‍ നിജപ്പെടുത്തണം. സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ നിത്യേന ഉയരുന്ന ശമ്പള നിരക്കുകള്‍ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവുകളെ വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടിയതും കുറഞ്ഞതുമായ ശമ്പള നിരക്കുകള്‍ നിജപ്പെടുത്തുന്ന ദേശീയനയം ജനങ്ങളുടെയാകെ വരുമാനത്തിലും ഉണ്ടാകണം . രാജ്യത്തെ ജനങ്ങളുടെ പരമാവധി കൂടിയ വരുമാനം പ്രതിമാസം ഇരുപത്തയ്യായിരം രൂപയും കുറഞ്ഞ വരുമാനം അയ്യായിരം രൂപയും ആയി നിജപ്പെടുത്തിയുള്ള സാമ്പത്തിക-വികസന-നികുതി നയം ആവിഷ്‌കരിക്കണം.


വരുമാനത്തിലുള്ള ആ സമീകരണം ഇന്നത്തേതുപോലുള്ള വികസനത്തില്‍ സാദ്ധ്യമല്ല. ഗ്രാമങ്ങളെയും, ചെറുപട്ടണങ്ങളെയും ഉല്‌പാദനത്തിന്റെ മുഖ്യ കേന്ദ്രങ്ങളാക്കി ജനങ്ങളുടെ പങ്കാളിത്തം നേടിക്കൊണ്ടുള്ള വികേന്ദീകൃതമായ പുതിയ ഒരു വികസനരീതി അതിനുണ്ടാവണം. വൈദേശിക വികസനം കയറ്റിയയയ്‌ക്കുന്ന സാമ്രാജ്യത്വ ഏജന്‍സികളായ ലോക ബാങ്ക്‌, എ.ഡി.ബി. തുടങ്ങിയവയെ ആശ്രയിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കഞ്ഞി വീഴ്‌ത്തല്‍ പോലെ ലഭിക്കുന്ന ഫണ്ടിന്‌ പകരം, പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ആവശ്യമായ വിഭവസമാഹരണം അതതു പ്രദേശത്തു നിന്ന്‌ തന്നെ നടത്തുവാന്‍ കഴിയണം. ഭക്ഷ്യസുരക്ഷയും ഗുണമൂല്യമുള്ള ഭക്ഷ്യ സംസ്‌കൃതിയും പ്രാദേശിക അടിസ്ഥാനത്തില്‍ പരമാവധിയുണ്ടാക്കാവുന്ന വിധത്തില്‍ ഗ്രാമ-ജില്ലാ ഭരണകൂടങ്ങളുടെ വികസനലക്ഷ്യങ്ങള്‍ ഉറപ്പിയ്‌ക്കുവാനും അത്‌ ആവശ്യമാണ്‌.


പരിസ്ഥിതിയുടേയും ജലസ്രോതസ്സുകളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും പരിപാലനവും സുസ്ഥിരവികസനത്തിന്റെ അവിഭാജ്യഘടകങ്ങളായി കാണുവാന്‍ മുതലാളിത്ത-കമ്മ്യൂണിസ്റ്റ്‌-വര്‍ഗ്ഗീയ-സാമുദായിക കക്ഷികളുടെ പ്രത്യയശാസ്‌ത്രങ്ങള്‍ക്ക്‌ കഴിയില്ല. ഇന്നത്തെ വികസന രീതിയുടെ ആരാധകരായി സേവ ചെയ്യുന്ന മറ്റു വ്യവസ്ഥാപിത കക്ഷികളുടെ നിലപാടുകള്‍ക്കും കഴിയില്ല.

ജനങ്ങളും ഇന്നത്തെ വിനാശകരമായ വികസനവും തമ്മിലുള്ള വൈരുദ്ധ്യം മൂലം നാനാദിക്കിലും ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോണങ്ങള്‍ക്കൊപ്പം പ്രദേശികതലത്തില്‍ കൃഷിയിലും, ചെറുകിട-പരമ്പരാഗത മേഖലയിലെ ഉല്‌പന്ന നിര്‍മ്മാണത്തിലും ഇടപെടല്‍ നടത്തിക്കൊണ്ടുമാണ്‌ നവരാഷ്‌ട്രീയത്തെ വികസിപ്പിയ്‌ക്കേണ്ടത്‌. പ്രക്ഷോഭണ -സമരങ്ങളെ നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന രാഷ്‌ട്രീയം നശീകരണത്തിന്റെയും അക്രമത്തിന്റെയും രാഷ്‌ട്രീയത്തെ പുറന്തള്ളണം.


ജാതിയും സാമൂഹികചലനവും

രാജ്യത്തിന്റെ എണ്‍പതു ശതമാനത്തിലധികം വരുന്ന ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനസമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ സമൂഹത്തിന്റെയാകെ ഉയര്‍ച്ചയ്‌ക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌. അത്‌ കേവലം സാമ്പത്തിക വിഷയമല്ല. സാമൂഹിക സമത്വത്തിന്റെ വിഷയമാണ്‌. സാമ്പത്തിക ഉന്നമനം മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടതാണ്‌, എന്നാല്‍ സാമൂഹികസമത്വം ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമാണ്‌ അത്യാവശ്യം.

ഇന്ത്യ സ്വാതന്ത്യം പ്രാപിച്ച കാലഘട്ടം മുതല്‍ ഈ പ്രശ്‌നമുയര്‍ത്തിയ ഡോ. രാം മനോഹര്‍ ലോഹിയയെ എതിര്‍ത്തത്‌ കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-ജനസംഘം (ഇന്നത്തെ ബി.ജെ.പി) ശക്തികളാണ്‌. ദലിത-പിന്നാക്ക-ആദിവാസി-സ്‌ത്രീ വിഭാഗങ്ങള്‍ക്കു്‌ പ്രത്യേക അവസരങ്ങളും പങ്കാളിത്തവും നല്‌കുക എന്ന സിദ്ധാന്തം ഇന്ന്‌ എല്ലാ കക്ഷികള്‍ക്കും അംഗീകരീയ്‌ക്കേണ്ടി വന്നു. അധികാരത്തിന്റെ തലങ്ങളില്‍ നിന്നു്‌ മാറ്റി നിര്‍ത്തപ്പെട്ട അത്തരം വിഭാഗങ്ങള്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും കടന്നുവരുന്നത്‌ മഹത്തായ ഒരു വിപ്ലവമാണ്‌. ഈ വിപ്ലവമുണ്ടാക്കിയത്‌ നെഹ്രുവിന്റെയോ കമ്മ്യൂണിസ്റ്റുകളുടേയോ വര്‍ഗ്ഗീയശക്തികളുടേയോ ആശയങ്ങളല്ല.

എന്നാല്‍ ഇന്ന്‌ സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടുന്നു. സംവരണത്തില്‍ നിന്ന്‌ അര്‍ഹരായ സമൂഹങ്ങള്‍ പുറത്താക്കപ്പെട്ടതും പുറത്താക്കപ്പെടുന്നതുമായ സാഹചര്യം മാറ്റണമെന്ന്‌ പറയുവാനുള്ള ആര്‍ജ്ജവത്തം സമാജവാദി ജനപരിഷത്ത്‌ മാത്രമാണ്‌ കാണിയ്‌ക്കുന്നത്‌. സംവരണത്തിനുള്ളിലെ സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായത്‌ ലഭിക്കാതെ വരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെങ്കില്‍ സമഗ്രമായ ഒരു സംവരണനയം ആവിഷ്‌കരിക്കണം.


എന്നാല്‍ അതിനു പകരം ഇന്ദിരാ കോണ്‍ഗ്രസ്‌, ബി.ജെ.പി., സി.പി.എം., സി.പി.ഐ., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി, തുടങ്ങിയ എല്ലാ വ്യവസ്ഥാപിത കക്ഷികളും സാമ്പത്തിക സംവരണം വേണമെന്ന്‌ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക്‌ വേണ്ടി സാമ്പത്തിക സംവരണം വേണമെന്ന്‌ വാദിയ്‌ക്കുന്ന കക്ഷികള്‍ ദാരിദ്ര്യം അരക്കിട്ടുറപ്പിക്കുന്ന സാമ്പത്തികനയം ചേരിവ്യത്യാസമില്ലാതെ ഉയര്‍ത്തിപ്പിടിയ്‌ക്കുന്നത്‌ അവയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. സംവരണത്തിലൂടെ കുറച്ചാളുകള്‍ക്ക്‌ മാത്രമാണ്‌ അവസരങ്ങള്‍ ലഭിയ്‌ക്കുന്നത്‌. സാമ്പത്തികബുദ്ധിമുട്ടും ദാരിദ്ര്യവും പരിഹരിയ്‌ക്കാനാണെങ്കില്‍ സാമ്പത്തികമാറ്റം വരുത്തുകയാണ്‌ വേണ്ടതെന്ന്‌ നാം തിരിച്ചറിയണം.


അതുപോലെ സംവരണം നല്‌കുന്നതിനും സംവരണം നിഷേധിക്കുന്നതിനും മതം ഒരു മാനദണ്‌ഡമാക്കുന്നത്‌ ലക്ഷ്യത്തെ തെറ്റിയ്‌ക്കും. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയില്‍ ഉടലെടുത്തതും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതുമായ ജാതിയുടെ അറകളില്‍ അടയ്‌ക്കപ്പെട്ടവര്‍ക്ക്‌ അധികാര-വിജ്ഞാന പങ്കാളിത്തത്തിനുള്ള പ്രത്യേക അവസരങ്ങള്‍ നല്‍കുന്നതായ സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടരുത്‌. പ്രീണനവും വിവേചനവുമല്ല, പുതിയ ഒരു രാഷ്‌ട്രീയ വിവേകമാണ്‌ നമുക്കുണ്ടാവേണ്ടത്‌.

വര്‍ഗീയതയും ഭീകരതയും

ഭൂരിപക്ഷത്തിന്റെയാലും ന്യൂനപക്ഷത്തിന്റെയാലും വര്‍ഗീയതകള്‍ പ്രോത്സാഹിപ്പിയ്‌ക്കപ്പെടരുത്‌. തരം പോലെ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്ന ഇന്ദിരാ കോണ്‍ഗ്രസ്സ്‌, സി.പി.എം., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി എന്നിവയുടെ നയം വര്‍ഗീയ കക്ഷികളുടേതുപോലെ തന്നെ ആപല്‍ക്കരമാണ്‌.


മഹാത്മാഗാന്ധിയെ വഞ്ചിച്ചുകൊണ്ട്‌ നെഹ്രുവും പട്ടേലും ബ്രിട്ടീഷ്‌ സാമ്രാജ്യത്വ ആസൂത്രിത ഇന്ത്യാ വിഭജനപദ്ധതിയെ അനുകൂലിച്ചതാണ്‌ ഇന്ത്യാ വിഭജനത്തിന്‌ വഴി തെളിച്ചത്‌. വര്‍ഗീയ ശക്തികളെ കരുക്കളാക്കി ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളുടെ പുതിയ രൂപം ഇപ്പോഴും സജീവമാണ്‌. 1984-ലെ സിഖ്‌ കൂട്ടക്കുരുതി നടത്തിയ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ നേതൃത്വവും മുസ്ലീം കൂട്ടക്കൊല നടത്തിയ ഗുജറാത്തിലെ ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. ശക്തികളും അതില്‍ ഭാഗഭാഗിത്തം വഹിയ്‌ക്കുവാനാണ്‌ ശ്രമിയ്‌ക്കുന്നത്‌.


ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയതില്‍ മുസ്ലീം-ഹിന്ദു-വര്‍ഗ്ഗീയ ശക്തികളുടെ പങ്കുകള്‍ ഇതിനോടകം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. അക്രമം ഉയര്‍ത്തിപ്പിടിക്കുന്നതും മതവിദ്വേഷം പടര്‍ത്തുന്നതുമായ ആശയങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കും.


മഹാത്മാഗാന്ധിയും, ഡോ. ലോഹിയയും, ജയപ്രകാശ്‌ നാരായണനും, ഡോ. അബബേഡ്‌കറും നല്‍കിയ മൗലീകമായ സംഭാവനകളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ രാജ്യത്തിന്റെ ഒരു നവ നിര്‍മ്മിതിയ്‌ക്കുവേണ്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കണം. പുതിയ ഒരു രാഷ്‌ട്രീയ സംസ്‌കാരം അതിന്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌.


രാജ്യത്തൊട്ടാകെയുള്ള ജനകീയ പ്രക്ഷോഭണങ്ങള്‍ ആ പുതിയ ദിശയിലേക്ക്‌ നയിയ്‌ക്കുന്ന സുപ്രധാന നീക്കങ്ങളാണ്‌. ഏറെക്കാലം ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിവന്ന വിവിധ ആദിവാസി -ദലിത-, കര്‍ഷക-പരിസ്ഥിതി-യുവജനപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുചേര്‍ന്ന്‌ ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമെന്ന നിലയില്‍ രൂപം കൊടുത്തതാണ്‌ സമാജവാദി ജനപരിഷത്ത്‌ എന്ന ഈ പ്രസ്ഥാനം. ബദല്‍ രാഷ്‌ട്രീയത്തിനുള്ള ദേശീയ തലത്തിലെ മുന്നേറ്റമെന്ന നിലയില്‍ സമാജവാദി ജനപരിഷത്ത്‌ ഒരു പുതിയ പ്രതീക്ഷയെ കരുപ്പിടിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്‌.


നവരാഷ്‌ട്രീയത്തിനുള്ള ചില ബദല്‍ പരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്ത്‌ ജനങ്ങളെ സമീപിക്കുന്നു.

പരിപാടികള്‍

1. അബ്‌കാരി കോണ്‍ട്രാക്‌ടര്‍മാരെ കള്ള്‌ വില്‌പനയില്‍ നിന്ന്‌ ഒഴിവാക്കണം. മധുരക്കള്ള്‌ എന്ന നീര ചെത്തി വില്‌ക്കാന്‍ ലൈസന്‍സില്ലാതെ കര്‍ഷര്‍ക്ക്‌ അവകാശം നല്‌കണം. മദ്യവില്‌പന അനുമതി (ലൈസന്‍സ്‌) നല്‌കുവാനുള്ള സമ്പൂര്‍ണ്ണ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‌കണം. മദ്യം, ലഹരി -മുറുക്കാന്‍ ലഹരി-മിഠായികള്‍ തുടങ്ങിയ എല്ലാ ലഹരി വസ്‌തുക്കള്‍ക്കുംനിരോധനം ഏര്‍പ്പെടുത്തണം.

2. ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും ഉറപ്പുവരുത്തണം. കുടിവെള്ളത്തിന്റെ കച്ചവടം നിരോധിക്കണം. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ ശുചിയാക്കി പരിരക്ഷിയ്‌ക്കണം. പൊതു സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം.

3. മാലിന്യപ്രശ്‌ന പരിഹാരത്തിനായി ഉറവിടത്തില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കണം. ജൈവമലിന്യങ്ങളില്‍ നിന്ന്‌ ജൈവ വാതകവും, ഉപയോഗപ്രദമായ വസ്‌തുക്കളും നിര്‍മ്മിച്ച്‌ മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം. പ്ലാസ്റ്റിയ്‌ക്ക്‌ ഉപയോഗം കുറയ്‌ക്കണം. അടിയന്തിര പ്രാധാന്യമുള്ള വിഷയം എന്നനിലയില്‍ മാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യണം.

4. ഭക്ഷ്യവിളകള്‍ക്ക്‌ പ്രാധാന്യം നല്‍കി പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കാന്‍‍ ശ്രമിയ്‌ക്കണം. കേരളത്തില്‍ കൃഷി ചെയ്‌ത്‌ കിട്ടുന്ന നെല്ല്‌ മുഴുവന്‍ ക്വിന്റലിന്‌ അയ്യായിരം രൂപ രൊക്കം നല്‌കി സംഭരിക്കണം. എല്ലാ രാസ കീടനാശിനികളും നിരോധിയ്‌ക്കണം. സുഭാസ്‌ പലേക്കരുടെ ചെലവില്ലാ പ്രകൃതി കൃഷി സര്‍ക്കാര്‍ നയമായി അംഗീകരിച്ച്‌ നടപ്പിലാക്കണം.

5. കാര്‍ഷിക-ഗ്രാമീണ ഉല്‌പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കൈത്തൊ ഴിലുകളും ചെറുകിട പരമ്പരാഗത വ്യവസായങ്ങളും ഗ്രാമ പഞ്ചായത്ത്‌ -ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ തുടങ്ങി ഗ്രാമീണ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിയ്‌ക്കുകയും ഗ്രാമീണ സമ്പദ്‌ഘടന കരുത്തുറ്റതാക്കു കയും ചെയ്യണം. ഭക്ഷണ പാനീയ രംഗത്തുനിന്ന്‌ വിദേശ കമ്പനികളെ പൂര്‍ണമായും നിരോധിയ്‌ക്കണം.

6. ജനങ്ങളുടെ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട്‌ പ്രകൃതിജീവനം, ഹോമിയോ, ആയുര്‍വേദം, അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാശാഖകളെയും സംയോജിപ്പിച്ച്‌ ഗ്രാമപഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ജനകീയ ആരോഗ്യനയം ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണം. ആരോഗ്യപരിപാലന രംഗത്തെ കച്ചവടവല്‌ക്കര
ണത്തെ നേരിട്ടുകൊണ്ട്‌ എല്ലാ ഗ്രാമപഞ്ചായത്തിലും സൗജന്യമായ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിയ്‌ക്കണം.

7. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിയ്‌ക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. ബിരുദതലം വരെ പൂര്‍ണമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തണം. സര്‍ക്കാര്‍- സ്വകാര്യ എയിഡഡ്‌ വിദ്യാലയങ്ങളെ ആധാരമാക്കി അയല്‍പക്ക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി സ്‌കൂള്‍ തല വിദ്യാഭ്യാസ
അസമത്വം അവസാനിപ്പിയ്‌ക്കണം. മാതൃഭാഷയിലൂടെ ഗുണനിലവാ ര മുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ഉറപ്പ്‌ വരുത്തണം.

8. കായികക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലേക്ക്‌ ഗ്രാമ തലത്തില്‍ കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. കലാ-സാംസ്‌കാരിക രംഗത്ത്‌ വൈവിധ്യമാര്‍ന്ന പരിശീലനസൗകര്യങ്ങള്‍ വായനശാലകളും ഗ്രന്ഥശാലകളും കേന്ദ്രമാക്കി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിക്കണം.

9. മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത അറുപതു വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും ആയിരം രൂപ വീതം പെന്‍ഷന്‍ നല്‌കണം.

10. ഭവനരഹിതര്‍ക്ക്‌ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി വീട്‌ നല്‌കണം.

11. മിശ്ര വിവാഹിതരായ ദമ്പതിമാരിലെ താഴ്‌ന്ന ജാതിയില്‍പ്പെട്ടയാളുടെ ജാതി ആ കുടുംബത്തിന്റെ ജാതിയായി കണക്കാക്കി സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പ്‌ വരുത്തണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ദലിത ക്രിസ്‌ത്യാനികളെ പട്ടികജാതി സംവരണ ത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌ അവസാനിപ്പിക്കണം.

12. കിര്‍ത്താഡ്‌സ്‌ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംവരണാര്‍ഹ സമൂഹത്തില്‍ നിന്നുള്ളവരെ സംവരണത്തില്‍ നിന്ന്‌ പുറത്താക്കുന്ന നടപടി അവസാനിപ്പിയ്‌ക്കണം. കിര്‍ത്താഡ്‌സിലെ തസ്‌തികകള്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യണം.

13. ലോകബാങ്ക്‌-എ.ഡി.ബി.-ഐ.എം.എഫ്‌ നയങ്ങളെയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തുള്ള അവയുടെ ഇടപെടലുകളെയും നിരാകരിക്കണം.

14. ലോകവ്യാപാരസംഘടനയില്‍ നിന്ന്‌ ഇന്ത്യ പുറത്ത്‌ വന്ന്‌ ലോകത്തിലെ ചൂഷിത രാജ്യങ്ങളുടെ വികസന വാണിജ്യ കൂട്ടായ്‌മ ശക്തിപ്പെടുത്തണം.

15. തോട്ടം മേഖലകള്‍ക്കു കൂടി ഭൂപരിധി നിയമം ബാധകമാക്കി ആദി വാസികള്‍ക്ക്‌ മുന്‍ഗണനാടിസ്ഥാനത്തില്‍ കൃഷിഭൂമി നല്‌കണം. ആദിവാസികള്‍ക്ക്‌ നല്‌കിയതിനുശേഷം മിച്ചമുള്ള തോട്ടം ഭൂമി, തുണ്ടുഭൂമികൃഷിക്കാര്‍ക്കും കൃഷിത്തൊഴിലാളികളായ ദലിത-പിന്നാക്ക-ദരിദ്ര വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യണം.

16. പ്ലാച്ചിമടയില്‍ പരിസ്ഥിതിയ്‌ക്കും, മനുഷ്യനും ജീവജാലങ്ങളുടെയാകെയും ഉപജീവനത്തിനും നാശം വരുത്തിയ കൊക്കൊക്കോള കമ്പനിയെ പ്രോസിക്യൂട്ട്‌ ചെയ്യുകയും നഷ്‌ടപരിഹാര നിര്‍ണ്ണയ ട്രൈബ്യൂണലിന്‌ ഉടനടി രൂപം കൊടുക്കുകയും ചെയ്യണം.

17. ഫാക്‌ടറികളും പദ്ധതികളും ആരംഭിയ്‌ക്കുന്നതിനുള്ള അനുവാദത്തില്‍ അതതു്‌ ഗ്രാമസഭകള്‍ക്കും ഗ്രാമ പഞ്ചായത്തിനും മുഖ്യമായ അധികാരം നല്‌കണം. കുടിയൊഴിപ്പിയ്‌ക്കല്‍ ഏറ്റവും കുറച്ചുള്ള വികസന നയം പ്രഖ്യാപിയ്‌ക്കുകയും ഏതെങ്കിലും കാരണവശാല്‍ കുടിയൊഴിപ്പിയ്‌ക്കല്‍ ആവശ്യമായി വരികയാണെങ്കില്‍, കുടിയൊഴിപ്പിയ്‌ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുനരധിവാസം, നഷ്‌ടപരിഹാരം എന്നിവയെക്കുറിച്ചും തീരുമാനിയ്‌ക്കുന്നതിനു്‌ ഒരു കുടിയൊഴിപ്പിയ്‌ക്കല്‍-പുനരധിവാസ കമ്മീഷന്‌ രൂപം നല്‍കണം.

മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കുക

വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറമെ ഉയര്‍ന്ന്‌ വരുന്ന പ്രാദേശികവും മറ്റുമായ ജനശക്തികള്‍ക്കെല്ലാമുള്ള കുറഞ്ഞ (മിനിമം) ബദല്‍ പരിപാടിയായാണ്‌ സമാജവാദി ജനപരിഷത്ത്‌ ഇത്‌ മുന്നോട്ടുവച്ചിരിക്കുന്നതു്‌ . ഈ പരിപാടികളുടെ അടിസ്ഥാനത്തില്‍ സമാജവാദി ജനപരിഷത്തിന്റെയും വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറത്ത്‌ ഉയര്‍ന്നുവരുന്ന കണ്ണൂരിലെ നവ രാഷ്‌ട്രീയ സഖ്യം പോലുള്ള ജനമുന്നേറ്റങ്ങളുടെയും സ്ഥാനാര്‍ത്ഥികളെയും ഈ പരിപാടികളോടു്‌ യോജിച്ച നിലപാടെടുക്കാന്‍ തയ്യാറുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും വോട്ടു്‌ ചെയ്‌ത്‌ വിജയിപ്പിയ്‌ക്കണമെന്ന്‌ സമാജവാദി ജനപരിഷത്ത്‌ സംസ്ഥാനസമിതി അഭ്യര്‍ത്ഥിക്കുന്നു.

രാജ്യം നേരിടുന്ന മുഖ്യമായ പ്രശ്‌നങ്ങളും ജനങ്ങളുടെ അടിസ്ഥാന അവകാശ ആവശ്യങ്ങളും പരിഹരിയ്‌ക്കുവാന്‍ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കു്‌ കഴിയില്ലെന്നു്‌ തെളിഞ്ഞു്‌കഴിഞ്ഞിരിയ്‌ക്കുന്നു. ഇനി നാം മെല്ലെ മെല്ലെയാണെങ്കിലും മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശാലമായ ഉത്തമതാല്‍പ്പര്യത്തിന്‌ നിരക്കുന്ന വിധം നമ്മുടെ സമ്മതിദാനാവകാശം നാം വിനിയോഗിക്കണം.
.

2010/08/26

കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെഉപവാസം: സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം,ഓഗസ്റ്റ് 26: കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെ സമാജവാദി ജനപരിഷത്തു് തിരുവനന്തപുരത്തു് പാളയം രക്തസാക്ഷി മണ്ഡപത്തിനു് മുമ്പില്‍‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യവെ സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറിയും പ്രമുഖ സോഷ്യലിസ്റ്റു് നേതാവുമായ ജോഷി ജേക്കബ്, സുജോബി തുടങ്ങിയവരെ  കാന്റോണ്‍‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് കസ്റ്റഡിയിലും സമാജവാദി ജനപരിഷത്തു് പ്രവര്‍‍ത്തകര്‍ ഉപവാസംതുടരുകയാണു്.ദല്‍‍ഹി കോമണ്‍വെല്‍‍ത്ത് ഗെയിംസിന്റെ ഭാഗമായുള്ള രാജ്ഞിയുടെ ബാറ്റണ്‍‍ റിലേ തിരുവനന്തപുരത്തെത്തുന്ന ദിവസമായതുകൊണ്ടാണു് ഈ ദിവസം സമാജവാദി ജനപരിഷത്തു് ഉപവാസം സംഘടിപ്പിച്ചതെന്നു് ഉപവാസം ഉദ്ഘാടനം ചെയ്യവെ അറസ്റ്റ് ചെയ്യപ്പെടുന്നതിനു് മുമ്പു് ജോഷി ജേക്കബ് പ്രസ്താവിച്ചിരുന്നു. സമാധാനപരവും ജനാധിപത്യപരവുമായരീതിയില്‍ സമരം ചെയ്ത ജോഷിയയും പ്രവര്‍‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍‍ സമാജവാദി ജനപരിഷത്തു് സംസ്ഥാനനസമിതി പ്രതിഷേധിച്ചു.

2010/08/23

കോമണ്‍വെല്‍ത്ത് ഗെയിംസ്: രാജ്ഞിയുടെ ബാറ്റണിനെതിരെ പ്രതിഷേധം

.

കണ്ണൂര്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രചാരണാര്‍ഥം ബ്രിട്ടീഷ് രാജ്ഞിയുടെ ബാറ്റണ്‍ കേരളത്തില്‍ വരുന്ന ദിവസമായ ആഗസ്ത് 26ന് സമാജ്‌വാദി ജന പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ അന്ന് സത്യാഗ്രഹം സംഘടിപ്പിക്കാന്‍ ഓഗസ്റ്റ് 21നു് മലപ്പുറംജില്ലയിലെ തിരൂര് ചേര്‍ന്ന സമാജ്‌വാദി ജന പരിഷത്ത് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, കെ.പ്രദീപന്‍, ജനാര്‍ദനന്‍ നമ്പൂതിരി, ജയ്‌മോന്‍ തങ്കച്ചന്‍, ഉമ്മര്‍ഷാ, ആനന്ദ്, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.

മാതൃഭൂമി
.

2010/07/10

ജനാധിപത്യ ധ്വംസനം നടത്തിയവര്‍ അധികാരത്തില്‍ തുടരുന്നു -കുല്‍ദീപ് നയ്യാര്‍

.


അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ ഇന്നും ഭരണതലങ്ങളില്‍ തുടരുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു. ജൂലായ് 9-നു് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥവിരുദ്ധ കണ്‍വെന്‍ഷന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്ക് രാജിവെച്ചൊഴിയേണ്ടിവന്നത് ജനാധിപത്യ ശക്തികളുടെ ജാഗ്രതകൊണ്ടു മാത്രമാണ്. എന്നാല്‍, ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പങ്കാളികളായവരില്‍ പലരും ഇന്ന് പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാതെ ഭരണതലങ്ങളില്‍ തുടരുകയാണ്. ഭോപ്പാല്‍ വിഷവാതക ദുരന്തമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും നയ്യാര്‍ വ്യക്തമാക്കി.


രാജ്യത്ത്‌ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ്‌ കുത്തകകളുടെ താത്‌പര്യങ്ങള്‍ മാത്രമാണ്‌ നടപ്പാക്കുന്നതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു തീവ്രവാദബന്ധമുള്ളവരെന്നും മാവോയിസ്റ്റ്‌ എന്നും പറഞ്ഞ്‌ എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‌ക്കുന്നത്‌. ഇത്തരമൊരു സാഹചര്യം അടിയന്തിരാവസ്ഥാനാളുകളെയാണ്‌ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയത്തില്‍ ഇന്ന്‌ ധാര്‍മികതയും മൂല്യവും ഇല്ലാതായിക്കൊണ്‌ടിരിക്കുകയണ്‌, ധാര്‍മികതയെയും മൂല്യത്തെയും രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒഴിവാക്കുന്നതിന്റെ തുടക്കം അടിയന്തിരാവസ്ഥയിലുടെ ഇന്ദിരാഗാന്ധിയാണ്‌ തുടങ്ങിവെച്ചതെന്നും കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ രാഷ്‌ട്രീയത്തടവുകാരായി അംഗീകരിക്കണമെന്ന പ്രമേയം കണ്‍വന്‍ഷന്‍ അംഗീകരിച്ചു. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയാന്തിരാവസ്ഥാ തടവുകാരെ രാഷ്‌ട്രീയ തടവുകാരായി അംഗീകരിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ പെന്‍ഷന്‍ അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുന്നുണെ്ടന്നും കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അടിയന്തിരാവസ്ഥ തടവുകാരെ രാഷ്‌ട്രീയതടവുകാരായി അംഗീകരിക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികളുണ്‌ടായില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ടി.എന്‍. ജോയി അവതരിപ്പിച്ചു.

ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, പ്രൊഫ. നൈനാന്‍ കോശി പി സി ഉണ്ണിച്ചെക്കന്‍, എം എസ്‌ ജയകുമാര്‍, അയ്യപ്പഹുഗാര്‍, പ്രഫ. കെ അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, ചാള്‍സ്‌ ജോര്‍ജ്‌, അഡ്വ. പി കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി എന്‍ കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇരുപതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനു് നല്‍കിയിരുന്നു.

ഫോട്ടോ: ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് യോഗത്തെ സംബോദന ചെയ്യുന്നു. വലത്തേയറ്റത്ത് നൈനാന്‍ കോശി. -മാതൃഭൂമി
.

2010/07/09

കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം

ബാലുശേരി: കിനാലൂരില്‍ ഭൂമി കൈമാറിയ ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു കണ്ടെയ്നര്‍കൊണ്ടു പോകാനെന്നു പറഞ്ഞു നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തില്‍ സമാജ‌വാദി ജന പരിഷത്ത് പ്രതിഷേധിച്ചു. നേരത്തെ ഇവിടേക്കു മലേഷ്യന്‍ കമ്പനിക്കാരെ സ്വീകരിച്ചാനയിച്ച വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണം.പുതിയ പാത നിര്‍മാണത്തിനായി പൊലീസും സിപിഎമ്മും ഒന്നിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഭൂമി അക്രമ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുന്ന നന്ദിഗ്രാം മോഡലാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കാനും സമാജ്‌വാദി ജന പരിഷത്ത് ജില്ലാസമിതി തീരുമാനിച്ചു. സുരേഷ് നരിക്കുനി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. കുതിരോട്ട് പ്രദീപന്‍, പി. ടി. മുഹ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

മലയാള മനോരമ

2010/07/08

ദേശീയപാത: സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ എന്‍എപിഎം

കൊച്ചി,ജൂലായ് 7: ബിഒടി വ്യവസ്ഥയിലല്ലാതെ ആയിരക്കണക്കിന്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ 30 മീറ്ററില്‍ നാലുവരി പാത നിര്‍മിക്കാനുള്ള സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍എപിഎം) സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസംഗമം ആഗസ്റ്റ്‌ 7,8 തീയതികളില്‍ തൃശൂരില്‍ നടത്തുമെന്ന്‌ എന്‍എപിഎം സംസ്ഥാന സമിതി അറിയിച്ചു.

ഈ സംഗമത്തില്‍ മേധാപട്ക്കര്‍ ഉള്‍പ്പടെയുള്ള ദേശീയനേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിയോ ജോസ്‌ പറഞ്ഞു. യോഗത്തില്‍ സി.ആര്‍.നീലകണ്ഠന്‍, സ്വതന്ത്ര മല്‍‍സ്യ ത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി.പീറ്റര്‍, സോഷ്യലിസ്റ്റ് നേതാവു് ജോഷി ജേക്കബ്‌, പിടിഎം ഹുസൈന്‍, കേരള സര്‍വോദയമണ്ഡലത്തിന്റെ ഈസാബിന്‍ അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

2010/06/16

ആന്‍ഡേഴ്‌സണേക്കാള്‍ വിഷം വമിക്കുന്നവര്‍

.
അഡ്വ. ജോഷി ജേക്കബ്‌

(സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി)

ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്‌.

ആയിരങ്ങള്‍ മരിച്ച സംഭവത്തില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം വന്ന വിധിയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ മാത്രമാണ്‌ വിധിച്ചത്‌, യൂണിയന്‍ കാര്‍ബൈഡ്‌ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സണെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശമില്ല, പ്രതികള്‍ക്ക്‌ ഉടന്‍ ജാമ്യമനുവദിച്ചു എന്നിവയാണു ശ്രദ്ധിക്കേണ്ട ഈ പരാമര്‍ശങ്ങള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂ എന്ന സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ചാണ്‌ വിചാരണക്കോടതി കുറ്റം ചുമത്തിയതും വിധി പ്രസ്‌താവിച്ചതും. കുറ്റം ചെയ്‌തതായി കണ്ട വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവും കോടതി പ്രതികള്‍ക്കു നല്‍കി.

വാറന്‍ ആന്‍ഡേഴ്‌സണ്‌ സമന്‍സും വാറന്റും അയച്ച്‌ വിചാരണയ്‌ക്കു കോടതിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ അറസ്‌റ്റ് വാറന്റ്‌ നിലനിര്‍ത്താനേ കോടതിക്കു കഴിയുകയുള്ളൂ. വിദേശത്തുള്ള കുറ്റവാളിയെ സര്‍ക്കാര്‍തലത്തില്‍ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്‌ കോടതിക്കു മുന്നില്‍ കൊണ്ടുവരേണ്ടത്‌. സ്വാഭാവികമായും പിടികിട്ടാപ്പുള്ളിയുടെയും കോടതിയില്‍ ഹാജരായ മറ്റു പ്രതികളുടെയും കേസുകള്‍ രണ്ടാക്കി വിഭജിച്ച്‌ വിചാരണ നടത്തേണ്ടതുണ്ട്‌. അപ്രകാരം ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മറ്റ്‌ പ്രതികള്‍ക്കെതിരേ വിചാരണ നടത്തി വിധി പ്രസ്‌താവിക്കുമ്പോള്‍ ഇനിയും വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതിയെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശിക്കുവാന്‍ കോടതി ബാധ്യസ്‌ഥമല്ല.

മൂന്നാമതായി, മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ട ഏതൊരു പ്രതിക്കും ചില പ്രത്യേക സ്‌ഥിതിവിശേഷങ്ങളിലൊഴികെ അപ്പീല്‍ ബോധിപ്പിക്കുന്ന കാലാവധി വരെ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. കോടതിയെക്കുറിച്ച്‌ ദുസൂചനകള്‍ ധ്വനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ ജനിച്ചതും പ്രചരിച്ചതും മാധ്യമരംഗത്തെ അപക്വതയും സൂക്ഷ്‌മതയില്ലായ്‌മയുമാണ്‌ സൂചിപ്പിക്കുന്നത്‌.

വാതക ദുരന്തത്തിലെ പ്രതിയായ അമേരിക്കന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ വിചാരണ നേരിടാതെ നില്‍ക്കുന്നെങ്കില്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്‌. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ആന്‍ഡേഴ്‌സണെ രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വിചാരണയ്‌ക്കു കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇച്‌ഛാശക്‌തി കാണിച്ചിട്ടില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കിയിട്ടില്ല ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനില്‍ക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കാത്തതെന്ന്‌ വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്‌. കൂടാതെ ആന്‍ഡേഴ്‌സണെതിരായ കേസ്‌ നിലനില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും വിചാരണയില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ എന്നെങ്കിലും വിചാരണയ്‌ക്കു കൊണ്ടുവരുമോ ഇല്ലയോ എന്ന സംഗതിയും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്‌ട്രീയമായും എന്തു നടപടികളും സമ്മര്‍ദങ്ങളുമാണ്‌ ഇനി കൈക്കൊള്ളുകയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.

നിരപരാധികളായ പൊതുജനങ്ങളെ ബോംബുസ്‌ഫോടനത്തില്‍ കൊലചെയ്യുന്ന നീചന്മാരായ ഭീകര പ്രവര്‍ത്തകരേക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല ഭോപ്പാല്‍ ദുരന്തംപോലുള്ള കൂട്ടക്കശാപ്പില്‍ വാറന്‍ ആന്‍ഡേഴ്‌സണുള്ളത്‌.

ഡിസംബര്‍ മൂന്നിന്‌ ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം ഡിസംബര്‍ ഏഴിനു ഫാക്‌ടറി സന്ദര്‍ശിക്കാനെത്തിയ വാറന്‍ ആന്‍ഡേഴ്‌ണനെ അറസ്‌റ്റ് ചെയ്യാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ നേതാവായ അര്‍ജുന്‍ സിംഗിനു വന്ന ഒരു ഫോണ്‍കോളിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി വിളിച്ചുവരുത്തിയാണ്‌ ആന്‍ഡേഴ്‌സണെ താന്‍ മോചിപ്പിച്ചതെന്നാണ്‌ അന്നത്തെ കലക്‌ടറായ മോത്തിസിംഗ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. കൂടാതെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിച്ച ആന്‍ഡേഴ്‌സണ്‌ രാജ്യം വിടുന്നതിന്‌ സര്‍ക്കാര്‍ വിമാനം സജ്‌ജമാക്കി നിര്‍ത്തിയിട്ടുള്ളതായും കലക്‌ടറെ അറിയിച്ചിരുന്നു.

ആന്‍ഡേഴ്‌സണെ അമേരിക്കയില്‍നിന്ന്‌ വിചാരണയ്‌ക്ക് കൊണ്ടുവരുന്നതില്‍നിന്ന്‌ പിന്തിരിയുവാന്‍ അന്വേഷകരുടെ മേല്‍ വിദേശമന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തുന്നു. ആ സംഭവവും കോണ്‍ഗ്രസ്‌ ഭരണത്തിന്‍ കീഴിലാണ്‌.

അര്‍ജുന്‍സിംഗിനു വന്ന ഫോണ്‍വിളി ആരുടേതാണെന്ന ചോദ്യം പ്രസക്‌തമാണ്‌. അര്‍ജുന്‍സിംഗ്‌ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആന്‍ഡേഴ്‌സണെ മോചിപ്പിച്ചതായിരിക്കാം എന്ന്‌ അന്നത്തെ സംസ്‌ഥാന മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിംഗ്‌ പറഞ്ഞതിനു പിന്നില്‍ ആ ചോദ്യമാണെന്നു വേണം കരുതാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങിയായിരിക്കാം മോചിപ്പിച്ചതെന്ന്‌ ദിഗ്‌വിജയ്‌സിംഗ്‌ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം പറയുമ്പോള്‍ മന്ത്രിസഭാംഗമായിരുന്ന ദിഗ്‌വിജയ്‌സിംഗിന്റെ ഉത്തരവാദിത്തം ഒഴിവാക്കുന്ന യാതൊന്നും ആ നീണ്ടകാലയളവിനുള്ളില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.

അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയായിരിക്കാം അര്‍ജുന്‍സിംഗ്‌ മോചിപ്പിച്ചതെന്ന്‌ പറയുമ്പോള്‍ അതേ അര്‍ജുന്‍സിംഗ്‌ അധ്യക്ഷനായി കേന്ദ്രമന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയതും ഉപസമിതി മനഃപൂര്‍വം യാതൊന്നും ചെയ്യാത്തതും ദിഗ്‌വിജയ്‌സിംഗിന്‌ അലോസരമുണ്ടാക്കിയില്ല.

സംസ്‌ഥാന മുഖ്യമന്ത്രി മാത്രമല്ല അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയതെന്ന്‌ മനസിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. വിമാനം ഒരുക്കി നിര്‍ത്തിയതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലാണ്‌ അമേരിക്കന്‍ സമ്മര്‍ദം വന്നതെന്ന്‌ സംശയലേശമന്യേ പറയുവാന്‍ കഴിയും. അപ്രകാരമാണെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള ഫോണ്‍വിളി അത്ര ചെറിയ ഒരാളില്‍നിന്നാവില്ല. സോണിയാഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ്‌സിംഗ്‌ ഫോണ്‍വിളി നടത്തിയ ഉന്നതനെ, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ നിര്‍ദേശിച്ച ഉന്നതനെ മൂടിവയ്‌ക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌.

ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സുപ്രീംകോടതിയും സര്‍ക്കാരും കമ്പനിയും ഏകപക്ഷീയമായി തീരുമാനിച്ച 715 കോടി രൂപയ്‌ക്ക് തീര്‍പ്പാക്കിയിരിക്കുന്നുവെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എസ്‌. പാഠക്‌ ഉള്‍പ്പെടുന്ന ബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വലിയ ചതിയുമായിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതരോ ശാരീരികക്ഷതമേറ്റവരോ ആയ ആര്‍ക്കും നഷ്‌ടപരിഹാരത്തിന്‌ അന്യായം ബോധിപ്പിക്കാമെന്നിരിക്കെ അവരെ ആരെയും കക്ഷികളാക്കാതെ സുപ്രീംകോടതി ഏകപക്ഷീയമായി തീര്‍പ്പുണ്ടാക്കിയത്‌ നീതിന്യായ തത്വങ്ങളുടെ തികഞ്ഞ ലംഘനമായിരുന്നു. കൂടാതെ ക്രിമിനല്‍കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ട വിചാരണക്കോടതിയുടെ മുന്നിലുള്ള പ്രശ്‌നം യഥാര്‍ഥ ആവലാതിക്കാരാരും അറിയാതെ അര്‍ഹമായതിലും വളരെ കുറഞ്ഞ ഒരു സംഖ്യ ആകെ നഷ്‌ടപരിഹാരമായി നിശ്‌ചയിച്ച്‌ ക്രിമിനല്‍ക്കേസും തീര്‍പ്പാക്കിയതായി വിധിച്ചതും നീതിന്യായ ചരിത്ത്രിന്റെ ലജ്‌ജാകരമായ അധ്യായമാണ്‌.

എന്നാല്‍ ആരോപണ വിധേയനായ ആര്‍.എസ്‌. പാഠകിനെ പ്രാഗ്‌ ആസ്‌ഥാനമായുള്ള അന്താരാഷ്‌ട്ര കോടതിയില്‍ ജഡ്‌ജിയായി രാജീവ്‌ഗാന്ധി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയും ബഹുരാഷ്‌ട്ര ഭീമനായ യൂണിയന്‍ കാര്‍ബൈഡ്‌ ആവശ്യമായ വോട്ടുകള്‍ വാങ്ങിക്കൊടുത്തു വിജയിപ്പിക്കുകയും ചെയ്‌തു.

കാര്‍ബൈഡ്‌ കമ്പനിയോടും ആന്‍ഡേഴ്‌സണോടുമുള്ള കൂറ്‌ അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയ ഒരു അര്‍ജുന്‍സിംഗില്‍നിന്നല്ല എന്ന്‌ മനസിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല.

എന്നാല്‍ രാജീവ്‌ഗാന്ധി സര്‍ക്കാര്‍ 1989ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്‌ പുറത്തായി. പുതിയ കോണ്‍ഗ്രസേതര സര്‍ക്കാരിന്റെ കാലത്ത്‌ ആരോപണവിധേയനായ അന്നത്തെ ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി കഴിഞ്ഞ്‌ വീണ്ടും ലോക കോടതി ജഡ്‌ജിയാവാനുള്ള ഊഴത്തിന്‌ ശ്രമിച്ചപ്പോള്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത്‌ നിരസിച്ചു. എന്നാല്‍ യൂണിയന്‍ കാര്‍ബൈഡിന്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന്‌ തെളിയിക്കുന്ന വിധം അയര്‍ലന്‍ഡിന്റെ പ്രതിനിധിയായി അദ്ദേഹത്തെ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

മാറിമാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്‌റ്റ് പിന്തുണയോടെ ഭരിച്ചവരും ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി അര്‍ഥവത്തായ യാതൊന്നും ചെയ്യാത്തതില്‍ ഐക്യമുന്നണിയാണ്‌.

ഇപ്പോഴിതാ വിചാരണക്കോടതിയുടെ വിധി വന്നതോടെ എല്ലാവരും ജാഗരൂകരായി അഭിനയിക്കുന്നു. ആഭ്യന്തരമന്ത്രി ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി പുനഃസംഘടിപ്പിച്ചു. ബി.ജെ.പിയുടെ സംസ്‌ഥാന സര്‍ക്കാരും നെടുങ്കന്‍ അവകാശവാദങ്ങള്‍ നിരത്തുന്നു.

എന്നാല്‍ ചിദംബരത്തിന്‌ എതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്‌. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്താ കമ്പനിയിലെഓഹരിയിടപാടും ബാല്‍കോ ഓഹരി സ്‌റ്റെറിലൈറ്റിനു വിറ്റതിലെ ഇടപാടും

നോവാര്‍ട്ടീസ്‌ എന്ന ബഹുരാഷ്‌ട്ര കുത്തകയായ മരുന്നു കമ്പനിക്കുവേണ്ടി രായ്‌ക്കുരാമാനം കുത്തകാവകാശ നിയമത്തിലെ (പേറ്റന്റ്‌ നിയമം) ഭേദഗതിയുടെ ഓര്‍ഡിനന്‍സ്‌ ഇറക്കിയതും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള വിദേശ ബാങ്കിന്‌ ലൈസന്‍സ്‌ നല്‍കുന്നതില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതുമെല്ലാം ചിദംബരത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്‌.

രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും താക്കോല്‍സ്‌ഥാനങ്ങളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന്‌ പകല്‍പോലെ വ്യക്‌തം. പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കൊക്കകോളയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കേരള വ്യവസായ സെക്രട്ടറി മുതല്‍ നയരൂപീകരണക്കാരും മുതല്‍മുടക്കുകാരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ഇടനില ചെയ്യുന്ന ബ്രിഡ്‌ജ് എന്ന സര്‍ക്കാരിതര സംഘടനയ്‌ക്കു നേതൃത്വം നല്‍കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിംഗ്‌ ആലുവാലിയവരെ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു ചിന്തിക്കണം.

കോണ്‍ഗ്രസ്‌, ബി.ജെ.പി. ചേരികളും കുറ്റാരോപിതരും കുപ്രസിദ്ധരുമായ സലീം കമ്പനിക്കുവേണ്ടി നന്ദിഗ്രാമില്‍ ജനങ്ങളെ നിര്‍ദയം വെടിവച്ചുകൊല്ലാന്‍പോലും മടിക്കാത്ത സി.പി.എം. പരിവാരങ്ങളും നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത മുലായം, ലാലു, മായാവതി കക്ഷികളും ഉള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത രാഷ്‌ട്രീയകക്ഷികള്‍ ആന്‍ഡേഴ്‌സണ്‍മാരെ വിചാരണയ്‌ക്ക് കൊണ്ടുവരുമെന്ന്‌ വിശ്വസിക്കാനാവില്ല.

പാശ്‌ചാത്യമൂലധനത്തെയും വികസനത്തെയും ഉപാസിക്കുവാന്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുന്ന വ്യവസ്‌ഥാപിത കക്ഷികള്‍ക്കൊന്നിനും 'അധ്യായം' അടഞ്ഞിട്ടില്ല. വിചാരണയ്‌ക്ക് ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന്‌ അമേരിക്കയോട്‌ പറയുവാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ല. ആന്‍ഡേഴ്‌സണെയും വരാനിരിക്കുന്ന അഭിനവ ആന്‍ഡേഴ്‌സണ്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ പുതിയ ഒരു ശക്‌തി ഉണ്ടാകണം.

കടപ്പാടു് മംഗളം 2010 ജൂണ്‍ 16

2010/05/30

സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു




പുനെ: മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന ജി.പി. പ്രധാന്‍(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.


പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.

പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നുവെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ ഭായി വൈദ്യ അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവരും ജി പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു് വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.

പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.

ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍ കടപ്പാട് പുണെ മിറര്‍

ഫോട്ടോ 2 (താഴെ) അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു. കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്

Veteran socialist leader GP Pradhan passes away in Pune


I feel like an orphan now: Hazare

.

2010/05/22

പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം

കുറ്റിയാടി: പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.
പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.

നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.
അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
അവലംബം തേജസ്

വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും

കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്‌. സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.

വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്‌. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- വികസനം.


അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക്‌ ഭരിക്കുന്ന ഒറീസയില്‍ പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്‌. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ്‌ ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്‌. മെയ്‌ 15ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ്‌ ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക്‌ ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ്‌ ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.


ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ്‌ ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത്‌ തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്‌. അവരോട്‌ സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്‌?

കമ്യൂണിസ്റ്റുകളില്‍‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും പോലിസ്‌ ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

- ഒരു ലേഖകന്‍
.

2010/05/18

മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,


മേയ് ആറിന് വ്യാഴാഴ്ച കിനാലൂരില്‍ നടന്ന പൊലീസ്നായാട്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട താങ്കള്‍ സര്‍വേ നിറുത്തിവെക്കാനും പൊലീസിനെ പിന്‍വലിക്കാനും ഉത്തരവിട്ടത് മനുഷ്യത്വപൂര്‍ണമായ നടപടിയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും താങ്കളുടെ ഭരണത്തിനും ഭരണകൂടത്തിനും തീരാകളങ്കം തീര്‍ത്ത കിനാലൂര്‍സംഭവം കൂടുതല്‍ ആപത്കരവും ജനവിരുദ്ധവുമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ താങ്കള്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കിനാലൂര്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമമാണ്. കുന്നും മലയും വയലും നീര്‍ത്തടങ്ങളുമൊക്കെയായി ഗ്രാമഭംഗി നിറഞ്ഞ ഒരു പ്രദേശം. പരിസരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കുന്നതിലും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവാതെ നിയന്ത്രിക്കുന്നതിലും കിനാലൂരിന്റെ ഭൂപ്രകൃതിയുടെ പങ്ക് ഏറെ വലുതാണ്. പൊതുവെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരാണ് കിനാലൂര്‍പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍.

ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോള്‍ കിനാലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതം താറുമാറാക്കപ്പെട്ടിരിക്കുന്നു. റോഡ്സര്‍വേക്ക് എന്ന പേരില്‍ ജില്ലാഭരണകൂടത്തിന്റെ അകമ്പടിയായെത്തിയ പൊലീസ് എത്ര വേഗത്തിലാണ് കിനാലൂര്‍ഗ്രാമത്തെ പോര്‍ക്കളമാക്കി ക്കളഞ്ഞത്. തികച്ചും ജനാധിപത്യപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങളെ അവര്‍ നിഷ്ഠുരമായി മര്‍ദിക്കുന്നത് ടെലിവിഷന്‍ സ്ക്രീനിലൂടെ താങ്കള്‍ കണ്ടതാണല്ലോ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും അവര്‍ വെറുതെവിട്ടില്ല. ഉമ്മയോടൊപ്പം സമരത്തിനെത്തിയ ഏഴരവയസ്സുകാരി നാഫിയയും 13 വയസ്സുകാരന്‍ ഷാദാനും 15 വയസ്സുകാരന്‍ ഹംദാനും പൊലീസിന്റെ അടിയേറ്റ് ആശുപത്രിയിലായി. ആക്രോശത്തോടെ വീടുകളിലേക്ക് പാഞ്ഞുകയറിയ കാക്കിപ്പട്ടാളം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. നിറുത്തിയിട്ട വണ്ടികള്‍ അടിച്ചുതകര്‍ത്തു. വൃദ്ധന്‍മാരെപ്പോലും തല്ലിച്ചതച്ചു. ഇപ്പോഴും കിനാലൂരും പരിസരങ്ങളും പൊലീസ്വേട്ടയുടെ നിഴലില്‍ തന്നെയാണ്. സമരം ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാക്കിധാരികള്‍ ഏതു നിമിഷവും പ്രതികാരദാഹത്തോടെ ചാടിവീഴാമെന്ന് ജനങ്ങള്‍ ഭയക്കുന്നു. പീഡനം ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. പലവീടുകളിലും ആളൊഴിഞ്ഞിരിക്കുന്നു. ആളുകളുള്ളിടത്ത് തന്നെ ആണുങ്ങളാരുമില്ല.

സര്‍, ഇതിനുമാത്രം എന്തുതെറ്റാണ് കിനാലൂരിലെ മനുഷ്യര്‍ ചെയ്തത്? കിനാലൂരിലേക്ക് ഏതു വികസനത്തെയും സ്വാഗതം ചെയ്തവരാണ് ഞങ്ങള്‍. വികസനം ഞങ്ങളുടെ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും താങ്കളുടെ മന്ത്രിസഭയിലെ വ്യവസായമന്ത്രി ആരോപിക്കുന്നു, ഞങ്ങള്‍ വികസന വിരോധികളാണെന്ന്. മാവോയിസ്റ്റുകളും മതതീവ്രവാദികളുമാണെന്ന്. 60 മീറ്റര്‍ വീതിയിലുള്ള മാളിക്കടവ്^കിനാലൂര്‍ (ഇപ്പോള്‍ 30 മീറ്ററാണെന്നു പറയുന്നു) സമര്‍പ്പിത നാലുവരിപ്പാതയാണ് അദ്ദേഹത്തിന്റെ ഏക വികസന അജണ്ട. പാതയിലൂടെ സഞ്ചരിച്ചെത്തിയാല്‍ പിന്നെ എന്താണെന്ന് അദ്ദേഹത്തിനുമറിയില്ല. മലേഷ്യന്‍കമ്പനിയുടെ സാറ്റലൈറ്റ് സിറ്റിയാണെന്ന് ഒരിക്കല്‍ പറഞ്ഞു. അല്ല, മെഡിസിറ്റിയാണെന്ന് മറ്റൊരിക്കല്‍. ചെരിപ്പുകമ്പനിയാണെന്ന് ഒടുവിലത്തെ പ്രഖ്യാപനം. പദ്ധതിയൊന്നും നിലവിലില്ലെന്ന് കെ.എസ്.ഐ.സിയുടെ വിശദീകരണം. ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത നിഗൂഢപദ്ധതിയുടെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജന്മഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞോടണോ? ഒട്ടനേകം കുന്നുകള്‍ ഇടിച്ചുനിരത്തി അനാവശ്യമായൊരു പാത പണിയേണ്ടതുണ്ടോ? ഞങ്ങള്‍ക്കും മക്കള്‍ക്കും അന്നം നല്‍കുന്ന വയലും കൃഷിയും മണ്ണിട്ടുമൂടുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കണോ? ഏക്കര്‍കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കളഞ്ഞ് അവസാനമില്ലാത്ത വെള്ളപ്പൊക്കദുരന്തം ഏറ്റുവാങ്ങണോ?

ഈ ചോദ്യങ്ങളാണ് കിനാലൂരിലെയും നിര്‍ദിഷ്ട പാതയോരത്തെ മോരിക്കര, നന്മണ്ട, കാക്കൂര്‍ എന്നിവിടങ്ങളിലെയും നിവാസികളെ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ഞങ്ങളുടെ ഈ ചോദ്യങ്ങളെ നേരിടുന്നതിനുപകരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള വ്യവസായമന്ത്രിയുടെ ശ്രമത്തെ താങ്കള്‍ക്ക് അനുകൂലിക്കാനാവുമോ? കിനാലൂരിലെത്താന്‍ വിനാശകരമല്ലാത്ത രണ്ടു പാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറംതിരിയുന്നതെന്തുകൊണ്ടാണ്? കിനാലൂരിലെ വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രൂപംകൊണ്ടിരിക്കുന്ന മന്ത്രി^മാഫിയ ബന്ധത്തെക്കുറിച്ച ആരോപണങ്ങള്‍ താങ്കള്‍ ഗൌരവത്തിലെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തല തല്ലിപ്പൊളിച്ചുണ്ടാക്കുന്ന വികസനം നാടിന് വേണ്ടിയാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. നിഗൂഢതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നിഗൂഢ പാതയായി മാത്രമേ ജനങ്ങള്‍ക്ക് ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധപാത എന്നന്നേക്കുമായി റദ്ദുചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയാറാകണം.


ജനകീയപ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യവസായമന്ത്രി നടത്തുന്ന നീചമായ ശ്രമങ്ങള്‍ മന്ത്രിസഭക്കുതന്നെ അപമാനമാണെന്നു പറയാതെ വയ്യ. പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് പ്രദര്‍ശിപ്പിക്കുക, ജാതി^മത^കക്ഷി ഭേദമന്യേ സര്‍വരും ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുക, സമരത്തെ പിന്തുണക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടുക, വധശ്രമമാരോപിച്ച് പീഡിപ്പിക്കുക തുടങ്ങിയ വഴികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ജനവിരുദ്ധപ്രവണതകള്‍ താങ്കള്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ആ ബാധ്യതയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കൈയേറ്റത്തിനിരയായ മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് എന്തുമാത്രം ക്രൂരമല്ല?


150 ആളുകളുടെ പേരിലെടുത്തിരിക്കുന്ന വധശ്രമക്കേസുകള്‍ അടിയന്തരമായി റദ്ദ് ചെയ്തേ മതിയാവൂ. മാധ്യമങ്ങളുടെ നിതാന്തജാഗ്രതയും രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ സമ്പൂര്‍ണപിന്തുണയുമാണ് മറ്റൊരു പൊലീസ് വേട്ടയെ തടഞ്ഞുനിറുത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടുപോകുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ജനങ്ങള്‍ക്കുള്ളത് ആശങ്കകളല്ല, നിര്‍ദിഷ്ടപാത സൃഷ്ടിക്കാന്‍ പോകുന്ന വിനാശങ്ങളെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സമരം ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.


ഇത് ജീവിതത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഏത് ജനകീയപോരാട്ടവും പോലെ ഇതും വിജയിച്ചേ മതിയാവൂ. ആ വിജയത്തില്‍ താങ്കള്‍ താങ്കളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആയതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.


1. മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധ പാത എന്നന്നേക്കുമായി ഉപേക്ഷിക്കുക.
2. ഞങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.
3. കിനാലൂരിലെ പൊലീസ് മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക.
4. ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ജില്ലാകലക്ടര്‍ക്കും മന്ത്രിക്കുമെതിരെ നടപടി സ്വീകരിക്കുക.
5. ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക.


കെ. റഹ്മത്തുല്ല

പ്രസിഡന്റ്, ജനജാഗ്രതാ സമിതി

കടപ്പാടു് മാധ്യമം മെയ് 12 2010

2010/05/17

നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം

കോഴിക്കോട്: കിടപ്പാടം സംരക്ഷിക്കാന്‍ നാലുവരിപ്പാത സര്‍വേ പ്രവര്‍ത്തനം സമാധാനപരമായി തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

നാലുവരിപ്പാതക്കെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ചതിനു പുറമെ പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റംചാര്‍ത്തി കേസെടുത്ത് വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായമന്ത്രിയുടെയും ഭൂമാഫിയയുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെയും താല്‍പര്യപ്രകാരമാണ് കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു.
ഭൂമാഫിയക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ മന്ത്രി കരീമിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിറുത്തണമെന്നും കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വ്യവസായമന്ത്രിയുടെ ബിസിനസ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കിനാലൂരില്‍ ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭം, അതിനാവശ്യമായ ഗതാഗതസൌകര്യം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നാഷനല്‍ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു.

മാധ്യമം മെയ് 9

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം

.



ആന മുതല്‍ വിസില്‍ വരെ തെരഞ്ഞെടുപ്പ്‌ ചിഹ്നം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സെപ്‌റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമുള്ള ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ 2010 മെയ് 7നു് പ്രസിദ്ധീകരിച്ചു.


ദേശീയ-സംസ്ഥാന കക്ഷികള്‍ക്ക്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അനുവദിച്ച അതേ ചിഹ്നങ്ങള്‍ ലഭിക്കും. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഊന്നുവടി, പൂവും പുല്ലും എന്നീ ചിഹ്നങ്ങള്‍ ഒഴിവാക്കി പകരം ഹെല്‍മറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തി.


ദേശീയ കക്ഷികളും ചിഹ്നങ്ങളും: ബിഎസ്‌പി -ആന, ബിജെപി -താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഎം -ചുറ്റികയും അരിവാളും നക്ഷത്രവും, കോണ്‍ഗ്രസ്‌ -കൈ, എന്‍സിപി -ക്ലോക്ക്‌, ആര്‍ജെഡി -റാന്തല്‍.


സംസ്ഥാന കക്ഷികളും ചിഹ്നങ്ങളും: കേരള കോണ്‍ഗ്രസ്‌ -സൈക്കിള്‍, കേരള കോണ്‍ഗ്രസ്‌ എം -രണ്ടില, മുസ്ലിം ലീഗ്‌ -ഏണി, ജനതാദള്‍ എസ്‌ - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്‌ത്രീ.


മറ്റു് കക്ഷികളും ചിഹ്നങ്ങളും: അറുപത്തഞ്ച്‌ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌, രജിസ്‌ട്രേഷനുണ്ടെങ്കിലും അംഗീകാരമില്ലാത്ത പതിനേഴ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരിക്കും നിശ്ചിത ചിഹ്നം ലഭിക്കുക. അവര്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക്‌ ഈ ചിഹ്നങ്ങള്‍ അനുവദിക്കും.


എഡിഎംകെ -തൊപ്പി, ഭാരതീയ ജനശബ്‌ദ്‌ -ടെലിഫോണ്‍, സി എം പി -വിമാനം, കോണ്‍ഗ്രസ്‌ (എസ്‌) -കായ്‌ഫലമുള്ള തെങ്ങ്‌, ഐ എന്‍ എല്‍ -ത്രാസ്‌, ജനതാദള്‍ യു -അമ്പ്‌, കേരള കോണ്‍ഗ്രസ്‌ ബി - ആപ്പിള്‍, കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ -ഉദയസൂര്യന്‍, കെ ആര്‍ എസ്‌ പി (ബേബിജോണ്‍) -നക്ഷത്രം, ആര്‍ എസ്‌ പി ബി - കത്തുന്ന പന്തം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ -താഴും താക്കോലും, ആര്‍ എസ്‌ പി -മണ്‍വെട്ടിയും മണ്‍കോരിയും, സമാജ്‌വാദിപാര്‍ട്ടി - കാര്‍, സമാജവാദി ജനപരിഷത്ത്‌ -കലപ്പ , സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി -കുട, ശിവസേന-അമ്പുംവില്ലും, പിഎസ്‌പി -കുടില്‍.


മറ്റ്‌ സ്വതന്ത്ര ചിഹ്നങ്ങള്‍ :- അലമാര, ബസ്‌, മണി, മഴു, ബ്ലാക്‌ ബോര്‍ഡ്‌, ബാറ്റ്‌, ബ്രീഫ്‌കേസ്‌, വഞ്ചി, തൊട്ടി, മെഴുകുതിരികള്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും, കപ്പും സോസറും, മൂന്നു നക്ഷത്രങ്ങളുള്ള കൊടി, ചെണ്ട, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഗ്യാസ്‌ സിലിണ്ടര്‍, കൈവണ്ടി, സീലിങ് ഫാന്‍, ശംഖ്‌, കസേര, വിളവെടുക്കുന്ന കര്‍ഷകന്‍, ഗ്യാസ്‌ സ്റ്റൗവ്‌, ഗ്ലാസ്‌ ടംബ്ലര്‍, ഹെല്‍മറ്റ്‌, ഹാര്‍മോണിയം, മഷിക്കുപ്പിയും പേനയും, പട്ടം, ജീപ്പ്‌, എഴുത്തുപെട്ടി, കപ്പല്‍, കത്രിക, ഷട്ടില്‍, മേശ, കണ്ണട, മേശവിളക്ക്‌, ടെലിവിഷന്‍, കോര്‍ത്തിരിക്കുന്ന രണ്ട്‌ വാള്‍, പമ്പരം, രണ്ടു വാളും പരിചയും, വൃക്ഷം, വിസില്‍.

പിന്നീടുചേര്‍‍ത്തത്......

സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂണ്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചു. സിംഹം ചിഹ്നമായി ലഭിക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഫോര്‍വേഡ് ബ്ലോക്കും കമ്മിഷനെ സമീപിച്ചിരുന്നു.
സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍പ്പെട്ട സിംഹം ചിഹ്നത്തിനു ആദ്യം അപേക്ഷ നല്‍കിയതിനാല്‍ തങ്ങള്‍ക്കു തന്നെ ചിഹ്നം ലഭിക്കണമെന്നു ടി.എം. ജേക്കബും പശ്ചിമ ബംഗാളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള തങ്ങള്‍ക്ക് അവിടെ ചിഹ്നമായി ലഭിച്ച സിംഹം കേരളത്തിലും ലഭിക്കണമെന്നു ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി. ദേവരാജനും ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.

ജേക്കബ്‌ ഗ്രൂപ്പിന്റെ ചിഹ്നം വിളവെടുക്കുന്ന കര്‍ഷകന്‍


അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ്‌ കക്ഷിയായ കേരള കോണ്‍ഗ്രസി(ജേക്കബ്‌)ന്‌ 'വിളവെടുക്കുന്ന കര്‍ഷകന്‍' ചിഹ്നമായി അനുവദിച്ച്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജൂലൈ 2ന് ഉത്തരവ്‌ പുറപ്പെടുവിച്ചു.


തെരഞ്ഞെടുപ്പ്‌ ചിഹ്നം


സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍


Chief Electoral Officer, Kerala



കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു
.

2010/05/15

ഭൂപരിഷ്‌കരണ നിയമം ദളിതരോടുള്ള ചതി -ളാഹ ഗോപാലന്‍

കൂത്തുപറമ്പ്,മെയ് 14: കൂത്തുപറമ്പ്,മെയ് 14: കേരളത്തിലെ ദലിതരോടും മറ്റ് അധഃസ്ഥിത ജനങ്ങളോടുമുള്ള ചതിയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമെന്ന് ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. സമാജ്‌വാദി ജനപരിഷത്ത് ലോഹ്യാ ജന്മശതാബ്ദിയുടെ ഭാഗമായി കൂത്തുപറമ്പില്‍ മാറോളിഘട്ട് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച ഭൂപരിഷ്‌കരണ നിയമവും ദളിത് സമൂഹവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കള്‍ ജന്മിമാരും കുത്തക കമ്പനികളുമാണെന്നു ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ പ്രസ്താവിച്ചു.


കേരളത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതിന് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അധഃസ്ഥിതനു കൃഷി ചെയ്യാനുള്ള ഭൂമി നിഷേധിച്ചു തുണ്ടുഭൂമി മാത്രമാണു നല്‍കിയത്. ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തില്‍ ചെങ്ങറയിലുള്‍പ്പെടെ ഭൂമിക്കായി സമരം ചെയ്തതിന് ആദിവാസികള്‍ ആക്രമിക്കപ്പെടുകയും ജയിലഴിക്കുള്ളിലാവുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഭൂപരിഷ്കരണ നിയമവും ദലിത് സമൂഹവും എന്ന വിഷയം ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അവതരിപ്പിച്ചു. കേരളത്തിലും ബംഗാളിലും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു തോട്ടം ഭൂമിയെ മാറ്റി നിര്‍ത്തിയത് യാദൃച്ഛികമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് പറഞ്ഞു. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അധ്യക്ഷനായി. കെ.രമേശന്‍ സ്വാഗതം പറഞ്ഞു.


മാതൃഭൂമി

2010/05/13

കിനാലൂര്‍ സമര സമിതികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടി

കോഴിക്കോട്‌: കിനാലൂരിലെ ജനജാഗ്രത സമിതിയും ജനകീയ ഐക്യവേദിയും സാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്നു ജനജാഗ്രത സമിതി ജില്ലാ കമ്മിറ്റി. ഒരു മത സംഘടനയുടെ ഉല്‍പന്നമാണെന്ന മന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു ജനജാഗ്രത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനജാഗ്രത സമിതിയില്‍ കമ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും മുസ്‌ലിം ലീഗുകാരും സോളിഡാരിറ്റിക്കാരുമുണ്ടാ കുന്നതു സ്വാഭാവികമാണ്‌. സംഘടനയുടെ ഭാരവാഹികളായ കെ. റഹ്‌മത്തുല്ല, അഡ്വ: സി. പി. അജയ്‌കുമാര്‍, സി. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, വി. കെ. അബ്‌ദുറഹ്‌മാന്‍ എന്നിവരില്‍ ആരും പ്രത്യക്ഷ
രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധമുള്ളവരല്ലെന്നും ജനജാഗ്രത സമിതി അറിയിച്ചു.

മത തീവ്രവാദികളെന്ന ആരോപണം ക്ലച്ചു പിടിക്കാത്തതു കൊണ്ടാണ്‌ ഇപ്പോള്‍ മാവോയിസ്‌റ്റുകള്‍ എന്ന ആരോപണവുമായി ചിലര്‍ വരുന്നത്‌. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഈ ഫാസിസ്‌റ്റ്‌ തന്ത്രം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്‌. കിനാലൂരില്‍ രണ്ടു പ്രാവശ്യമായി നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിലാ യിരുന്നു. ഇതിലെ ഭാരവാഹികള്‍ മുഴുവനും കിനാലൂര്‍ പ്രദേശം സ്‌ഥിതി ചെയ്യുന്ന പനങ്ങാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ താമസിക്കുന്നവരാണ്‌.

ജനറല്‍ കണ്‍വീനര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌
വട്ടോളി ബസാര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനും ഐക്യവേദി ചെയര്‍മാനുമായ സി. കെ. ബാലകൃഷ്‌ണന്‍ കണ്ണാടിപൊയില്‍ സ്വദേശിയുമാണ്‌. വൈസ്‌ ചെയര്‍മാന്‍ (ജനതാദള്‍ നേതാവ്‌) സി. കെ. രാഘവന്‍ പനങ്ങാട്‌ നോര്‍ത്തില്‍ താമസിക്കുന്ന ആളാണ്‌. ഇവരില്‍ ആരാണു പുറത്തുനിന്നുള്ളവരെന്നു മന്ത്രി ജനങ്ങളോ ടു വിശദീകരിക്കണമെന്നു ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.

സമരം ചെയ്‌തതു പുറത്തു നിന്നുള്ളവരാണെങ്കില്‍ എന്തിനാണ്‌ ഈ മാസം ഏഴിനു കിനാലൂര്‍ ഗ്രാമത്തെ ഭീതിയിലാഴ്‌ത്തി നൂറു കണക്കിനു പൊലീസുകാരെ ഉപയോഗിച്ചു തിരിച്ചില്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതെന്നും മന്ത്രി വ്യക്‌തമാക്കണം. ഒരു നുണ 100 പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു.

മലയാള മനോരമ 2010 മെയ് 12

കള്ളുഷാപ്പ്‌ മാറ്റും; സമരം ഒത്തുതീര്‍ന്നു

കണ്ണൂര്‍: 52 ദിവസം പിന്നിട്ട തെക്കിബസാറിലെ കള്ളുഷാപ്പ്‌ സമരം ഒത്തുതീര്‍ന്നു. കള്ളുഷാപ്പ്‌ മാറ്റി സ്‌ഥാപിക്കാനും അതുവരെ അളക്കാന്‍ മാത്രം ഉപയോഗിക്കാമെന്നും ഇരുകക്ഷികളും അംഗീകരിച്ചതോടെയാണ്‌ തര്‍ക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കിയ പ്രശ്‌നത്തിനു പരിഹാരമായത്‌.

കെ.സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചുമതലയുള്ള എഡിഎം പി.കെ.സുധീര്‍ ബാബു മെയ് 12 രാത്രി കലക്‌ടറേറ്റ്‌ ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു മണിക്കൂറിനകമാണ്‌ തീരുമാനമുണ്ടായത്‌. ഒരു മാസത്തിനകം പുതിയ സ്‌ഥലം കണ്ടെത്താന്‍ ഉപസമിതിയെ നിയോഗിച്ചു. അതുവരെ നിലവിലുള്ള കെട്ടിടത്തില്‍ പൊലീസ്‌ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെ കള്ള്‌ അളക്കാന്‍ അനുവദിക്കും.

സമരപ്പന്തലിലുണ്ടായ വിവിധ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്നു പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ എസ്‌പിയുമായി ചര്‍ച്ച ചെയ്‌തു തീരുമാനമുണ്ടാക്കും.


ചര്‍ച്ചയില്‍ പി.രാമചന്ദ്രന്‍, കെ.രഞ്‌ജിത്ത്‌, യു.ടി.ജയന്തന്‍, ടി.സി.മനോജ്‌, കെ.ബാലകൃഷ്‌ണന്‍, ഡപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ കെ.കരുണാകരന്‍, ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ.എം.രാജേഷ്‌, സമരസമിതി നേതാക്കളായ കെ.എല്‍.അബ്‌ദുല്‍ സലാം, എം.പ്രശാന്ത്‌ ബാബു, പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെക്കിബസാറിലെ വീടുകള്‍ക്ക്‌ നടുവിലുള്ള കള്ളുഷാപ്പിനെതിരെ വീട്ടമ്മമാര്‍ തുടങ്ങിയ സമരം ഒടുവില്‍ ബഹുജന പ്രക്ഷോഭത്തിലെത്തുകയായിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികളും സംഘടനകളും ഏറ്റെടുത്തതോടെ സമരം സംസ്‌ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

മലയാള മനോരമ 2010 മെയ് 13

കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്

.
കിനാലൂര്‍: നടപടികളില്‍ സുതാര്യത വേണം: എ.ഐ.വൈ.എഫ്‌.

തൃശൂര്‍: കോഴിക്കോട്‌ കിനാലൂരിലെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത വേണമെന്ന്‌ തൃശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്‌. സംസ്‌ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വ്യവസായ പാര്‍ക്കിലേക്ക്‌ 100 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വേ ആരംഭിച്ചെങ്കിലും എന്തു പദ്ധതിയാണു വരുന്നതെന്നു വ്യക്‌തമാക്കിയിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കാരണം നാഷണല്‍ ഹൈവേ വികസനംപോലും 30 മീറ്റര്‍ വീതിയില്‍ മാത്രമേ പാടുള്ളു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്‌.

പോലീസ്‌ ലാത്തിച്ചാര്‍ജ്‌ജും അപലപനീയമാണ്‌. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം ആളുകളുടെ പേരില്‍ വധശ്രമത്തിന്‌ കേസ്‌ എടുത്ത നടപടി പിന്‍വലിക്കണമെന്നും സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കിനാലൂര്‍: അനാവശ്യ പദ്ധതി ഉപേക്ഷിക്കണം - എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌)

ബാലുശേരി: കിനാലൂരിലെ അനാവശ്യ പാത നിര്‍മാണത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ പൊലീസ്‌ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന്‌ എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌) ആവശ്യപ്പെട്ടു. ജനവിരുദ്ധപദ്ധതി ഉപേക്ഷിക്കുന്നതിനു പകരം പൊലീസ്‌ അതിക്രമത്തെ ന്യായീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്ന ഫാസിസ്‌റ്റ്‌ സമീപനം മന്ത്രി എളമരം കരീമും സിപിഎമ്മും ഉപേക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പി.എം.ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. പി.കെ.മധു, എം.പി.അനില്‍കുമാര്‍, സി.പ്രവീണ്‍കുമാര്‍, എം.മണിദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.



മനുഷ്യാവകാശ കമ്മിഷന്‍ അംഗം കിനാലൂര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്‌: കിനാലൂരില്‍ സംഘര്‍ഷം നടന്ന സ്‌ഥലം സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ: കെ. ഇ. ഗംഗാധരന്‍ സന്ദര്‍ശിച്ചു. രണ്ടു വിഭാഗങ്ങളുമായും സംസാരിച്ച കമ്മിഷന്‍ പൊലീസ്‌ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നു പ്രതികരിച്ചു. അന്വേഷണ സമയത്ത്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ അതിക്രമം ഉണ്ടായാല്‍ ഇടപെടും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ മരവിപ്പിക്കുന്ന നടപടിയൊന്നും ഉണ്ടാകില്ലെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.

ഉച്ചയോടെ കിനാലൂരില്‍ എത്തിയ കമ്മിഷന്‍ അംഗം അര മണിക്കൂര്‍ സ്‌ഥലത്തു ചെലവഴിച്ചു. കടകളുടെ വെളിയില്‍ വച്ചിരുന്ന സാധനങ്ങള്‍ പൊലീസ്‌ എടുത്തു കൊണ്ടു പോയെന്നും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും ജനങ്ങള്‍ കമ്മിഷനോടു

പരാതിപ്പെട്ടു. ലാത്തിച്ചാര്‍ജിലും പൊലീസ്‌ അതിക്രമത്തിലും പരുക്കേറ്റവരെയോ നാശമുണ്ടായ വീടുകളോ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ചില്ല.


കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം

കോഴിക്കോട്‌: കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ മനുഷ്യാവകാശ അംഗം കെ.ഇ ഗംഗാധരന്‍.

ആരുടെയും പരാതി അനുസരിച്ചല്ല കിനാലൂരില്‍ സന്ദര്‍ശനം നടത്തിയതെന്ന്‌ അദ്ദേഹം പത്ര ലേഖകരോടു പറഞ്ഞു. മാധ്യമ വാര്‍ത്ത അടിസ്‌ഥാനമാക്കിയാണ്‌ സന്ദര്‍ശനം നടത്തിയത്‌. സന്ദര്‍ശനത്തില്‍ അവിടെ വലിയ ഭീകരതയൊന്നും കണ്ടില്ല. കമ്മീഷനോട്‌ പരാതി പറയാന്‍ പോലും ആരു വന്നില്ല. പല വീടുകളും സന്ദര്‍ശിച്ചു. നിരവധി പേരോട്‌ കാര്യങ്ങള്‍ തിരക്കി, പക്ഷെ മനുഷ്യാവകാശ ലംഘനം നടന്നതായി ആരും പറഞ്ഞില്ല.

കമ്മിഷന്‍ അംഗം രാഷ്‌ട്രീയ പ്രേരിതമായാണു പെരുമാറിയതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും ജനകീയ ഐക്യവേദി ജനറല്‍ കണ്‍വീനര്‍ നിജേഷ്‌ അരവിന്ദും ജനജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ്‌ കെ. റഹ്‌മത്തുല്ലയും പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം: മഹിളാ മോര്‍ച്ച

കോഴിക്കോട്‌: കിനാലൂര്‍ സംഭവത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ വാക്കുകള്‍ കൊണ്ട്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌ത വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്നു മഹിളാ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും തീവ്രവാദബന്ധം ആരോപിച്ച മന്ത്രി എളമരംകരീം അതു പുറത്തുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്‌ഥാന വനിതാ കമ്മിഷന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രഥമദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നു കണ്ടെത്തിയ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനെ നേത്രരോഗ ചികിത്സയ്‌ക്കു വിധേയമാക്കണമെന്നും

ആവശ്യപ്പെട്ടു. പൊലീസ്‌ ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ അപമാനിച്ചതിലൂടെ വനിതാ കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു.

സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയില്‍ തരംതാഴുകയായിരുന്നു വനിതാ കമ്മിഷന്‍. സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ വിവിധ മതരാഷ്‌ട്രീയ സംഘടനയില്‍പ്പെട്ട സ്‌ത്രീകളാണു സമരരംഗത്തുണ്ടായിരുന്നത്‌. ഇവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണു തീവ്രവാദ ബന്ധം ആരോപിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരെ കേസില്‍ കുടുക്കുമെന്ന ഭയം കാരണം പരുക്കേറ്റ പലരും ആശുപത്രിയില്‍ പോകാതിരിക്കുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ആണു ചെയ്‌തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വനിതാ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനമെന്ന്‌ വനിതാ ലീഗ്‌


ബാലുശേരി: നിര്‍ദിഷ്‌ട മാളിക്കടവ്‌- കിനാലൂര്‍ നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ സ്‌ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പൊലീസ്‌ നടപടിയെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനവും പദവിക്ക്‌ നിരക്കാത്തതുമാണെന്ന്‌ വനിതാ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പറഞ്ഞു.


2010 മെയ് 12
.

2010/05/12

കിനാലൂരിലെ ജനങ്ങളെ ഇനിയും വേട്ടയാടരുത്-ജനജാഗ്രതാ സമിതി

കോഴിക്കോട്, മെയ് 11: കിനാലൂരിലും പരിസരപ്രദേശങ്ങളിലും കഴിയുന്ന നിരപരാധികളായ ജനങ്ങളെ സര്‍ക്കാര്‍ ഇനിയും വേട്ടയാടരുതെന്ന് ജനജാഗ്രതാസമിതി ആവശ്യപ്പെട്ടു. കിനാലൂരിലെ ഏത് വികസനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ വികസനം മണ്ണിനെയും അവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

നാലുവരിപ്പാതയ്‌ക്കെതിരെ പ്രതികരിച്ചവരെ വികസന വിരോധികളും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണെന്നാണ് വ്യവസായ മന്ത്രി ആരോപിക്കുന്നത്. നാലുവരിപ്പാത മാത്രമാണ് അദ്ദേഹത്തിന്റെ ഏക വികസന അജന്‍ഡ. പ്രഖ്യാപിച്ച ഒരു വ്യവസായവും കിനാലൂരില്‍ വന്നിട്ടില്ല. ഗൂഢമായ പദ്ധതിയുടെ പേരില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പിറന്ന മണ്ണില്‍ നിന്ന് ഒഴിയണമെന്നാണ് പറയുന്നത്. കിനാലൂരിലെത്താന്‍ സൗകര്യപ്രദമായ രണ്ടു പാതകള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറം തിരിഞ്ഞു നില്ക്കുകയാണ്.

ജനജാഗ്രതാസമിതിയില്‍ പ്രദേശവാസികളായ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. കിനാലൂരില്‍ രണ്ട് പ്രാവശ്യം നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കിനാലൂര്‍ ജനകീയ ഐക്യവേദിയാണ്. ഇതിലെ പ്രധാന കക്ഷികള്‍ ഇന്ദിരാ കോണ്‍ഗ്രസ്, ഭാ.ജ.പ., മുസ്‌ലിം ലീഗ്, ജനതാദള്‍, ജനജാഗ്രതാ സമിതി, സോളിഡാരിറ്റി, സമാജ്‌വാദി ജനപരിഷത്ത് എന്നിവയാണ്. ഇതിന്റെ ഭാരവാഹികള്‍ മുഴുവന്‍ കിനാലൂര്‍ പ്രദേശവാസികളാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സമിതി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചതായി ഭാരവാഹികള്‍ വെളിപ്പെടുത്തി.

മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധപാത ഉപേക്ഷിക്കുക, ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക, കിനാലൂരിലെ പോലീസ് മര്‍ദനത്തെക്കുറിച്ച്അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക, ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത കളക്ടര്‍ക്കും മന്ത്രി മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.

കടപ്പാടു്- മാതൃഭൂമി 2010മെയ് 12
.

2010/05/08

കിനാലൂര്‍ സംഭവം: ഭൂമാഫിയയുടെ പിന്തുണയോടെ- സോഷ്യലിസ്റ്റ് നേതാവു് അഫ്‌ളാത്തൂണ്‍

കോഴിക്കോട്: കിനാലൂരിലെ പോലീസ് അതിക്രമങ്ങള്‍ ഭൂമാഫിയയുടെ പിന്തുണയോടെയാണെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഫ്‌ളാത്തൂണ്‍ കുറ്റപ്പെടുത്തി. സമരക്കാരെ ആക്രമിച്ചതിലൂടെ പോലീസിന്റെയും ഭൂമാഫിയയുടെയും ജനവിരുദ്ധ മനോഭാവം പുറത്തുവന്നിരിക്കുകയാണ്. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങളില്‍നിന്ന് ഇടതുപക്ഷം പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സമരക്കാര്‍ക്കെതിരെ ക്രൂരമായ രീതിയിലാണ് പോലീസ് പെരുമാറിയത്.

നാലുവരിപ്പാതമൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി
.

2010/05/07

സമാജ്‌വാദി ജനപരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു

ബാലുശ്ശേരി, മെയ് 6: കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മെയ് 8 ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി, സമാജവാദി ജനപരിഷത്ത്, എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

മാതൃഭൂമി

.

2010/05/03

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട കള്ള്ഷാപ്പ് വിരുദ്ധ സമരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു

.
കള്ള്ഷാപ്പ് സമരം: മെയ് 3നു് വായ്മൂടിക്കെട്ടി പ്രകടനം



കണ്ണൂര്‍: തെക്കീ ബസാറിലെ കള്ള് ഷാപ്പിനെതിരെ ഉപരോധ സമരം 42 ദിവസം പിന്നിട്ടതോടെ വീട്ടമ്മമാര്‍ പുതിയ സമര രീതിയിലേക്ക്. മെയ് 3 തിങ്കളാഴ്ച വീട്ടമ്മമാര്‍ വായ്മൂടിക്കെട്ടി കളക്ടറേറ്റിലേക്ക് പ്രകടനം നടത്തും. രാവിലെ 11.30ന് കള്ള് ഷാപ്പ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ 45 വീട്ടമ്മമാര്‍ പങ്കെടുക്കും. തുടര്‍ന്ന് സമരപ്പന്തലിലെത്തി ഉപരോധം തുടരും.

ഞായറാഴ്ച സമരപ്പന്തലിന് മുന്നിലെത്തി കള്ള് ഷാപ്പ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉടന്‍ പോലീസ് എത്തി ഇരുവര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. ഇതോടെ സമരപ്പന്തലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയി.

വീട്ടമ്മമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മദ്യനിരോധന സമിതി മഹിളാവിഭാഗം മെയ് 1 ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. മഹാത്മാമന്ദിരത്തില്‍ നിന്ന് പ്രതിജ്ഞയെടുത്ത് ആരംഭിച്ച ജാഥ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദന്‍ അധ്യക്ഷനായി. ഡോ.വി.എന്‍.രമണി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പ്രശാന്ത് ബാബു, അഡ്വ.അഹമ്മദ് മാണിയൂര്‍, എം.കെ.ശശികല, സി.കാര്‍ത്ത്യായനി, രാംദാസ് കതിരൂര്‍, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ദിനുമൊട്ടമ്മല്‍ സ്വാഗതവും എ.രഘു നന്ദിയും പറഞ്ഞു. ഞായറാഴ്ച പി.വി.രാജമണി നിരാഹാര സത്യാഗ്രഹം നടത്തി. എ.രഘു അധ്യക്ഷനായി. ടി.പി.ആര്‍.നാഥ്, കലാകൂടം രാജു, കെ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

എ.ഐ.സി.സി അംഗം സുമാ ബാലകൃഷ്ണന്‍, പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജമിനി, വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.ലളിത, ബി.എസ്.പി ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണന്‍, സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട എന്നിവര്‍ സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു .മെയ് 3 തിങ്കളാഴ്ച ഏകതാ പരിഷത്ത് മഹിളാ മഞ്ച് ഉത്തര കേരള കണ്‍വീനര്‍ ജി.പി.സൗമി ഇസബല്‍ സത്യാഗ്രഹമിരിക്കും.

ശനിയാഴ്ച കണ്ണൂര്‍ മണ്ഡലം വനിതാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.റഹ്‌ന, സെക്രട്ടറി ഫൗസിയ ഖാദര്‍, മുനിസിപ്പല്‍ അംഗം മൈമൂന, പി.താഹിറ, ടി.മിനാസ്, ടി.കെ. നഫീസ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.സജി കെ.ചേരമന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി.

അവലംബം മാതൃഭൂമി
.

2010/04/15

സാമ്രാജ്യത്വങ്ങള്‍ ലോഹിയയുടെ നിരീക്ഷണത്തില്‍

.





മനുഷ്യവര്‍ഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നില്‍ക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങള്‍ ഡോ രാമ മനോഹര ലോഹിയ വിവരിക്കുന്നു:—

മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തര്‍വ്യാപകമായ ചില സാമ്രാജ്യത്വങ്ങള്‍ നിലനില്‍ക്കുന്നു. ലബന്‍ബ്രാം സാമ്രാജ്യത്വം അല്ലെങ്കില്‍ അന്തര്‍ദേശീയ ഫ്യൂഡലിസമാണ്‌ അതില്‍ ആദ്യത്തേത്‌. അമേരിക്കയും സോവിയറ്റ്‌ റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഒട്ടേറെ വിസ്‌തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്‌. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ്‌ അവര്‍ക്ക്‌ ഈ വമ്പിച്ച ഭൂപ്രദേശങ്ങള്‍ നല്‍കിയത്‌. നിഷ്‌ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്‌ത്രേലിയയിലും ഒരു ചതുരശ്ര മൈലില്‍ ഒരാള്‍ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതില്‍നിന്നു വ്യത്യസ്‌തമല്ല. കാലഫോര്‍ണിയയില്‍ ഒരു ചതുരശ്ര മൈലില്‍ 10 പേര്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഒരു ചതുരശ്ര മൈലില്‍ 350 പേരും ചൈനയില്‍ 200 പേരുമാണു താമസിക്കുന്നത്‌. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാള്‍ക്ക്‌ വെറുപ്പുണ്‌ടാക്കുമെങ്കില്‍ ഈ വെറുപ്പ്‌ അന്തര്‍ദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്‌ടാവണം.


രണ്‌ടാമത്തേത്‌ മനസ്സിന്റെ സാമ്രാജ്യത്വമാണ്‌. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകള്‍ക്കു പകര്‍ന്നുകൊടുക്കുന്നു. ഇന്ത്യയില്‍ ഇത്‌ ആഭ്യന്തരമായും നിലനില്‍ക്കുന്നു. ചില ഉയര്‍ന്ന ജാതിക്കാര്‍ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീര്‍ന്നിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങളിലെ ജന്മനാലുള്ള തൊഴില്‍വിഭജനം പരിണാമപ്രക്രിയയിലെ നിര്‍ധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതു സാര്‍വദേശീയരംഗത്ത്‌ ഇക്കഴിഞ്ഞ 400 വര്‍ഷമായി നിലനില്‍ക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്‌ട്‌ പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതല്‍ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീര്‍ക്കും. ഇത്‌ അവസാനിപ്പിക്കുന്നതിനു കൊളോണിയല്‍ ജനതയ്‌ക്കു പ്രത്യേക അവസരങ്ങള്‍ നല്‍കണം.


മൂന്നാമത്തേത്‌ ഉല്‍പ്പാദനത്തിലെ സാമ്രാജ്യത്വമാണ്‌. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്‌. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ഒരു വര്‍ഷം 400 രൂപയുടെ സമ്പത്താണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇന്ത്യയിലെ പ്രതിവര്‍ഷ വളര്‍ച്ചയുടെ നിരക്ക്‌ അഞ്ചു രൂപയാണ്‌. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക്‌ 250 രൂപയാണ്‌. നാം മനുഷ്യവര്‍ഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കില്‍ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.




അടുത്തത്‌ ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്‌. റഷ്യയും അമേരിക്കയും അവരുടെ കരട്‌ ഉടമ്പടിയില്‍ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാര്‍ക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്‌ട്‌. ഇത്‌ ഇരുണ്‌ട ജനങ്ങള്‍ക്കെതിരേയുള്ള വെള്ളവര്‍ഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്‌. ഇരുണ്‌ട ജനങ്ങളും പരമ്പരാഗത ആയുധങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ വെമ്പല്‍കൊള്ളുന്നു. അത്തരം ഒരു പിളര്‍പ്പന്‍ മനസ്സാണ്‌ ഇരുണ്‌ട മനുഷ്യന്റേത്‌. ഏതായാലും മനുഷ്യവര്‍ഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങള്‍ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത്‌ വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്‌. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും പ്രതികൂലമാണ്‌. വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയില്‍ നൂറുശതമാനം വര്‍ധിച്ചപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലവര്‍ധന 74 ശതമാനം മാത്രമാണു വര്‍ധിച്ചത്‌. ഈ ഒരൊറ്റ ഇനത്തില്‍ മാത്രമുള്ള കൊള്ള പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികള്‍ മൂലം ഇതു കൂടുതല്‍ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച്‌ ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍, അതില്‍ അന്തര്‍ലീനമായ വിലക്കൊള്ളയെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.


ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളും ഒരുമിച്ച്‌ എതിര്‍ക്കണമായിരുന്നു. എന്നാലത്‌ ഉണ്‌ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോള്‍ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാന്‍മാരായ വെള്ളക്കാരും യോജിച്ച്‌ ആസ്‌ത്രേലിയയുടെയും കാലഫോര്‍ണിയയുടെയും സൈബീരിയയുടെയും വാതിലുകളില്‍ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാന്‍ സ്വപ്‌നം കണ്‌ടിരുന്നു. എന്നാല്‍, ചൈന മുട്ടിയത്‌ മറ്റു സ്ഥലങ്ങളിലാണ്‌. ഏതോ ഒരു ശക്തി കൊണ്‌ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.


ഹിമാലയത്തിലാണ്‌ മുട്ടിയത്‌. അവരുടെ ശക്തി തെളിയിക്കാന്‍ കഴിയുന്നിടത്തു മുട്ടി. വെള്ള വര്‍ഗക്കാരും ഇരുണ്‌ട വര്‍ഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവര്‍ഗം എന്നെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ ഒരുപക്ഷേ വല്ലതും ചെയ്‌തേക്കും. ഇത്‌ എന്നെങ്കിലും അവസാനിക്കുന്നെങ്കില്‍ അതുണ്‌ടാവുന്നത്‌ വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വര്‍ഗക്കാരുടെ സ്വാര്‍ഥതാല്‍പ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.


(പി വി കുര്യന്‍ രചിച്ച ഡോ. റാം മനോഹര്‍ ലോഹിയ എന്ന സാര്‍വദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തില്‍ നിന്ന്‌)
കടപ്പാടു് - തേജസ്സ്

.

2010/04/11

പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ജനകീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം

.
പാപ്പിനിശ്ശേരി: നിയമ വ്യവസ്ഥ അട്ടിമറിച്ച് പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ കണ്ടല്‍ പാര്‍ക്കിന് സമീപത്ത് ഏപ്രില്‍ 9 ശനിയാഴ്ച നടത്തിയ ജനകീയ-പരിസ്ഥിതി സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മുന്‍ വനം - പരിസ്ഥിതി മന്ത്രി എ.സുജനപാല്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ പാപ്പിനിശ്ശേരിയിലെ സമൃദ്ധമായ കണ്ടല്‍വനം ഘോരവനം പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നു് എ സുജനപാല്‍ പറഞ്ഞു. ഇതിന് ദേശീയതലത്തില്‍ തന്നെ നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും ഭരണസ്വാധീനത്തിന്റെ മറവില്‍ അവയെല്ലാം അട്ടിമറിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് നഗരവത്കരണം നടത്തുന്നത് നീതീകരിക്കാനാവില്ല. വനഭൂമിയില്‍ കൂടി ഏത് തരം റോഡ് നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ കണ്ടല്‍ നശിപ്പിച്ച് കിലോമീറ്ററുകളോളം റോഡ് നിര്‍മിച്ചത് തന്നെ ഗുരുതരമായ നിയമ ലംഘനമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്നും സുജനപാല്‍ ആവശ്യപ്പെട്ടു.

കച്ചവടതാത്പര്യം മാത്രം ലക്ഷ്യമിട്ടാണ് പാപ്പിനിശ്ശേരിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തനും വൃക്ഷമിത്രം അവാര്‍ഡ് ജേതാവുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ ആരോപിച്ചു. ചടങ്ങില്‍ വളപട്ടണം പുഴയോര സംരക്ഷണ പ്രഖ്യാപനവും അദ്ദേഹം നടത്തി.

ജന്മിത്വത്തിനെതിരെ പോരാടിയവര്‍ തന്നെ വീണ്ടും ജന്മിത്വ വ്യവസ്ഥയുടെ മേലാളന്മാരാകുന്ന കാടന്‍ സംസ്‌കാര കാഴ്ചയാണ് പാപ്പിനിശ്ശേരിയില്‍ കാണുന്നതെന്ന് പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റുമായ തായാട്ട് ബാലന്‍ കുറ്റപ്പെടുത്തി.

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷനായി. സമാജ്‌വാദി ജനപരിഷത്ത് ദേശീയ നിര്‍‍വാഹക സമിതി അംഗം സുരേഷ് നരിക്കുനി, സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍, കാസര്‍കോട് താപനിലയം വിരുദ്ധ സമിതി കണ്‍വീനര്‍ സുഭാഷ്, വയനാട് പരിസ്ഥിതി സമിതി സെക്രട്ടറി വഹാബ്, കോഴിക്കോട് പരിസ്ഥിതി സമിതി സെക്രട്ടറി ടി.വി.രാജന്‍, എ.മോഹന്‍കുമാര്‍, വിദ്യാലയ ഹരിത ക്ലബ്ബുകളുാടെ സംയോജകന്‍ എം.എ.ജോണ്‍സണ്‍, കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ അനില്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, വി.സി.ബാലകൃഷ്ണന്‍, ടി.പി.ആര്‍.നാഥ്, അഡ്വ. ഇ.പി.ഹംസക്കുട്ടി, ഗാന്ധി സെന്റിനറി സമിതി സെക്രട്ടറി ലക്ഷ്മണന്‍, ദിനു മൊട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍, സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബ് എന്നിവരുടെ സന്ദേശങ്ങളും ചടങ്ങില്‍ വായിച്ചു. വളപട്ടണം ബോട്ട് ജെട്ടിയില്‍ നിന്ന് പ്രകടനമായാണ് സമരസമിതി അംഗങ്ങള്‍ സമരവേദിയില്‍ എത്തിയത്.
.

ഏറ്റവുമധികം വിഷാംശം ഭക്ഷിക്കുന്നതു കേരളീയര്‍: സുഭാഷ് പലേക്കര്‍

.

റെജി ജോസഫ്


കോട്ടയം: കേരളത്തിന്റെ മഹത്തായ കാര്‍ഷിക സംസ്കാരം തകര്‍ച്ചയുടെ പാതയിലാണെന്ന് സീറോ ബജറ്റ് കൃഷിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയസുഭാഷ് പലേക്കര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റവും വില കൊടുത്തുവാങ്ങുന്ന സംസ്ഥാനം കേരളമാണ്. കൂടുതല്‍ യുവജനങ്ങള്‍ കൃഷി ഉപേക്ഷിച്ചു നാടുവിട്ട സംസ്ഥാനവും ഇതുതന്നെ. ആഗോള കുടിയേറ്റത്തിലൂടെ പുതിയ തലമുറ സമ്പാദിക്കുന്ന പണം സ്വന്തംനാട്ടില്‍ കൃഷിയിലൂടെ നേടിയെടുക്കാവുന്നതേയുള്ളു. മാന്നാനം ക്രൈസ്തവ ആശ്രമത്തില്‍ സീറോ ബജറ്റ് കൃഷി ശില്‍പശാലയ്ക്കു നേതൃത്വം നല്കാനെത്തിയ പലേക്കര്‍ ദീപികയുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നാണ്യവിളകള്‍ക്കു പ്രാധാന്യം നല്കുന്ന കേരളം കാര്‍ഷികമായി മുന്നോക്കമാണെന്നു പറയാനാവില്ല. ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമായിരിക്കെ റബറും കൊക്കോയും കാപ്പിയും തേങ്ങയും ഉത്പാദിപ്പിച്ചതു കൊണ്ടു മാത്രം നേട്ടമില്ല. സമ്മിശ്രകൃഷിയാണ് ഉത്തമം. നെല്ലും കപ്പയും പച്ചക്കറിയും വേണ്ട വിധത്തില്‍ കൃഷി ചെയ്താല്‍ ഇന്നും കേരളത്തിന്റെ ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാവും.

ഏറ്റവുമധികം വിഷാംശം ഭക്ഷണത്തിലൂടെ അകത്താക്കുന്നവര്‍ കേരളീയരാണ്. രാസവളവും കീടനാശിനിയും ചേരാത്ത ഒരു വസ്തുവും ഇവിടുത്തുകാര്‍ ഭക്ഷിക്കുന്നില്ല. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം തൊണ്ണൂറില്‍നിന്ന് എഴുപതിലേക്ക് താഴ്ന്നിരിക്കുന്നത് ഇതിനാലാണ്. മണ്ണിനെ അറി ഞ്ഞു കൃഷി നടത്തിയിരുന്നവരാണ് ഇവിടുത്തുകാര്‍. കൃഷി കേരളീയരുടെ ജീവിത സംസ്കാരമായിരുന്നു.

ഭക്ഷിക്കുക എന്നതല്ലാതെ കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു സ്വയംപര്യാപ്തത നേടുക എന്ന ശീലം പ്രകൃതി സമ്പന്നമായ കേരളത്തിന് ഇല്ലാതായിരിക്കുന്നു. മാംസം ഭക്ഷിക്കുന്നതിലും കേരളീയര്‍ മുന്നോക്കമാണ്. സസ്യഭക്ഷണം ഒഴിവാക്കിയവര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു- പലേക്കര്‍ ചൂണ്ടിക്കാട്ടി.


രാസവളം കേരളത്തില്‍ മണ്ണിന്റെ ഘടന മാറ്റി

കോട്ടയം: ആഗോള താപനത്തിന്റെ ദുരന്തം ഇന്ത്യയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് സുഭാഷ് പലേക്കര്‍ ചൂണ്ടിക്കാട്ടി. 30 ഡിഗ്രിയായിരുന്ന കേരളത്തിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയര്‍ന്നതിനു പിന്നില്‍ കാര്‍ബണും കോണ്‍ക്രീറ്റും ടാറും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ താപം മാരകമായ രോഗങ്ങളെ വര്‍ധിപ്പിക്കുന്നു. കേരളത്തിലെ മണ്ണിന്റെ ഘടന അപ്പാടെ മാറിക്കഴിഞ്ഞു. മണ്ണില്‍ സൂക്ഷ്മ ജീവികള്‍ക്കു കഴിയാന്‍ പറ്റാത്ത വിധം പുളിപ്പ് വര്‍ധിച്ചിരിക്കുന്നു. രാസവള പ്രയോഗമാണ് ഇതിനു മുഖ്യകാരണം.

കൃഷിരീതിയിലും വിത്തിലും വളത്തിലും വിദേശ ഇടപെടല്‍ ഒഴിവാക്കിയേ പറ്റു. എല്ലാ സംസ്ഥാനങ്ങളിലുമായി 40 ലക്ഷം കര്‍ഷകര്‍ക്കു ചെലവില്ലാത്ത കൃഷിയില്‍ പരിശീലനം നല്കിയ പലേക്കര്‍ വ്യക്തമാക്കി. മണ്ണിന് വെള്ളവും പ്രകൃതിദത്തവളവുമാണ് ഏറ്റവും ആവശ്യമായത്. ഒരു പശുവിന്റെ ചാണകം വളമാക്കിയാല്‍ കുടുംബത്തിന് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം വിളയിക്കാനാവും. ഇക്കാര്യത്തില്‍ സങ്കര ഇനം പശുക്കളെ വളര്‍ത്തുന്നതിനോടു യോജിക്കാനാവില്ല. വെച്ചൂര്‍ പശുവിനെപ്പോലുള്ള തദ്ദേശീയ ജനുസുകളെ ഒഴിവാക്കി വിദേശ സങ്കര ഇനങ്ങളെ വളര്‍ത്തുന്നതുകൊണ്ട് ശാശ്വതമായ നേട്ടമില്ല. 36 ഇനം തദ്ദേശീയ കാലി ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയേറെയും വംശനാശത്തിലാണ്.

സങ്കര വിത്തുകള്‍ക്ക് ശാശ്വതമായ ആയുസില്ല. ഇന്ത്യയിലെ ജന്തു- സസ്യ ജനുസുകള്‍ സംരക്ഷിക്കാനുള്ള ദൗത്യം കര്‍ഷകരാണ് ഏറ്റെടുക്കേണ്ടത്. മഴയും മണ്ണിരയും ചെലവില്ലാതെ കൃഷി നടത്തിതരുമെന്നിരിക്കെ കടം വാങ്ങി രാസവളവും കീടനാശിനും വാങ്ങുന്നതില്‍ അര്‍ഥമില്ല. മഴ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നമ്മുടെ കാലാവസ്ഥ മാറുകയാണ്. മണ്ണില്‍ അധ്വാനിക്കാനുള്ള മനസ് കേരളീയര്‍ക്ക് നഷ്ടമായതാണ് ഈ നാടിനു പറ്റിയ ദുരന്തം. വിദേശ വരുമാനവും ഉദ്യോഗവും ഇല്ലാതായാല്‍ കേരളം പട്ടിണി സംസ്ഥാനമായി മാറുമെന്നും പാലേക്കര്‍ വ്യക്തമാക്കി.


കടപ്പാടു് ദീപിക
.

പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ വീണ്ടും കെട്ടി


.
വണ്ടിത്താവളം: മാര്‍‍ച്ച് 30 ചൊവ്വാഴ്ച തീവെച്ചുനശിപ്പിച്ച പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നിലെ സമരപ്പന്തല്‍ ഏപ്രില്‍ 7 ബുധനാഴ്ച വീണ്ടും കെട്ടി.

പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി, കൊക്കകോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി, വിവിധ ജനകീയസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആദിവാസിസ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കന്നിമാരിയില്‍ നിന്ന് പ്രകടനമായെത്തിയാണ് സമരപ്പന്തല്‍ കെട്ടിയത്. കുടില്‍കെട്ടാനുള്ള ഓലയും മുളയും സമരക്കാര്‍ തന്നെയാണ് കൊണ്ടുവന്നത്. തുടര്‍ന്നുനടന്ന പൊതുയോഗം ചെങ്ങറ ഭൂസമരനേതാവ് ളാഹ ഗോപാലന്‍‍ ഉദ്ഘാടനംചെയ്തു.

പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ ഉടന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നും യോഗം വ്യക്തമാക്കി.

യോഗത്തില്‍ പ്ലാച്ചിമടസമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി അധ്യക്ഷനായി. കൊക്കകോളവിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തി.

സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ് , പുതുശ്ശേരി ശ്രീനിവാസന്‍ (കേരള സര്‍വോദയമണ്ഡലം) ഡോ. പി.എസ്.പണിക്കര്‍ (ജനജാഗ്രതസമിതി), എം.സുലൈമാന്‍ (സോളിഡാരിറ്റി), , എന്‍.പി.ജോണ്‍സണ്‍ (ഐക്യദാര്‍ഢ്യസമിതി), വി.എസ്.രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ സംരക്ഷണമുന്നണി), കെ.ജനാര്‍ദ്ദനന്‍ (സ്വദേശിജാഗരണ്‍മഞ്ച്), എസ്.രാജീവന്‍ (എസ്.യു.സി.ഐ.), മേജര്‍ രവീന്ദ്രന്‍ (പാലക്കാട് മുന്നോട്ട്), ഇ.ബി.ഉണ്ണിക്കൃഷ്ണന്‍ (മദ്യനിരോധന സമിതി), ഉമ്മര്‍ (എസ്.ഐ.ഒ.), വി.ബോളന്‍ (കേരള ആദിവാസി ഫോറം) തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതി ജില്ലാചെയര്‍മാന്‍ മുതലാംതോട് മണി സ്വാഗതവും കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ നന്ദിയും പറഞ്ഞു.

ഫോട്ടോ: മാതൃഭൂമി ദിനപത്രം.