2014/05/08

സുപ്രീം കോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ നയങ്ങളാണ്‌-സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ ജോഷി


കോട്ടയം : കേരളത്തിന്റെ വിശാല താല്‌പര്യങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും പോലും എതിരായ സുപ്രീംകോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ കാലങ്ങളായി തുടരുന്ന യു.ഡി.എഫ്‌ , എല്‍.ഡി.എഫ്‌ നയങ്ങളാണെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയപ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു.

ഇരുമുന്നണിയിലുംപെട്ട വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ ദീര്‍ഘകാലമായി തമിഴ്‌നാട്ടില്‍നിന്നും കൈക്കൂലി വാങ്ങിവരികയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ പുതുക്കി നല്‍കിയവകയില്‍ തമിഴ്‌നാട്ടില്‍നിന്നും രാജ്യസഭ സീറ്റ്‌ ഒരു രാഷ്‌ട്രീയകക്ഷി തരപ്പെടുത്തിയതും വിസ്‌മരിക്കരുത്‌.

മുല്ലപ്പെരിയാര്‍ സമരസമതി ഉയര്‍ത്തിക്കൊണ്ടുവന്ന ജനവികാരത്തിന്റെ ശക്തിയാണ്‌ അന്തിമഘട്ടത്തിലെങ്കിലും ആത്മാര്‍ത്ഥനിലപാട്‌ കൈക്കൊള്ളുവാന്‍ കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്‌.

എന്നാല്‍ മുന്‍കാലങ്ങളിലെ കരിങ്കാലിപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം 1996-ലെ കേരളവിരുദ്ധവും പക്ഷപാതപരവുമായ സുപ്രീംകോടതി വിധിയില്‍ കലാശിക്കുവാന്‍ ഇടയാക്കിയത്‌.

അതില്‍നിന്നുള്ള പരിവര്‍ത്തനത്തിന്‌ നാന്ദിയായി തീര്‍ന്നത്‌ മുല്ലപ്പെരിയാര്‍ സമരമാണ്‌. അന്നത്തെ വിധിയുടെ റിവ്യൂഹര്‍ജിയെ തുടര്‍ന്നുള്ള കേരളസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം പ്രേരണയും ബലവും പകരുവാന്‍ സമരം സഹായിച്ചു.

എന്നാല്‍ അണക്കെട്ടു നിര്‍മ്മാണത്തിന്‍ കരാര്‍ പണിയിലെ വെട്ടുമേനി മുന്നില്‍കണ്ട്‌ യു.ഡി.എഫും, എല്‍.ഡി.എഫും പുതിയ അണക്കെട്ട്‌ എന്നവാദവുമായി കേരളത്തിന്റെ ധാര്‍മ്മികവും രാഷ്‌ട്രീയവുമായ കരുത്തിന്റെ ചോര്‍ച്ചയ്‌ക്കിടയായി. തമിഴ്‌നാടിന്‌ ന്യായമായ വെള്ളംകൊടുക്കുവാന്‍ കുറഞ്ഞചെലവിലും കുറഞ്ഞപ്രത്യാഘാതത്തിലും തുരങ്കം നിര്‍മ്മിച്ച്‌ കഴിയാമെന്നിരിക്കെ കാലപ്പഴക്കവും ഭൂകമ്പദുരന്തവും വരുത്തി വയ്‌ക്കുവാന്‍ ഏറെ സാധ്യതയുള്ള അണക്കെട്ടുവാദം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായ വിലയിരുത്തലില്‍ കേരളഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ നേതൃത്വം കേരളജനതയോട്‌ വഞ്ചനാപരമായ സമീപനം പുലര്‍ത്തിവന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമിഴ്‌നാടിനെ സഹായിക്കുന്ന സേവകവൃന്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതി വിധിയുടെ കൂടെ മറവില്‍ തമിഴ്‌നാട്‌ കോണ്‍ക്രീറ്റ്‌ നിറച്ച്‌ അണക്കെട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു,

സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാറിന്‌ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിരന്തരമായ വഞ്ചനയിലൂടെ നിയമപ്രാബല്യം ഉണ്ടാക്കിയെടുക്കുകയും അന്യായമായി 142 അടി ജലനിരപ്പ്‌ ഉയര്‍ത്തുന്നത്‌ ഉള്‍പ്പെടെയുള്ള കേരളവിരുദ്ധവിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ കേരളജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌. അതിനെതിരെ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അതു വരുംകാലങ്ങള്‍ പ്രതിലോമകരമായ വിധ്വംസക ശക്തികള്‍ക്ക്‌ കളമൊരുക്കുന്നതായിരിക്കും.

2014/04/23

സമാജ്‍വാദി ജനപരിഷത്ത് ജന. സെക്രട്ടറി സുനില്‍ അന്തരിച്ചു

1959 നവംബർ 4 - 2014 ഏപ്രിൽ 21

ന്യൂഡല്‍ഹി: സമാജ് വാദി ജനപരിഷത്തിന്റെ പ്രമുഖ നേതാവും ജന. സെക്രട്ടറിയുമായ സുനില്‍ജി (54) 2014 ഏപ്രില്‍ 21 തിങ്കളാഴ്ച രാത്രി അന്തരിച്ചു. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ 16 മുതല്‍ ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഡല്‍ഹിയിലെ വൈദ്യുതി ശ്മശാനത്തില്‍ നടത്തി.

സാമ്പത്തിക രാഷ്ട്രീയചിന്തകനും ജനകീയസമരങ്ങളുടെ പോരാളിയുമായ അദ്ദേഹം സാമായിക് വാര്‍ത്തയെന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ പത്രാധിപനുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് കേസ്ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുെവച്ചു. നര്‍മദയുടെ പോഷകനദിയായ തവ നദിയില്‍ നിര്‍മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിക്കുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുംവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തി.

മേധാപട്കറും അരുണാറോയിയും കിഷന്‍ പട്‌നായിക്കും ചേര്‍ന്ന് രൂപംകൊടുത്ത ജനകീയ രാഷ്ട്രീയമുന്നണി (പി.പി.എഫ്.) യുടെയും പിന്നീടുണ്ടായ ലോക് രാജ്‌നീതി മഞ്ചിന്റെയും നേതൃത്വംവഹിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സ്മിതയാണ് ഭാര്യ. മക്കള്‍: ശിവ്‌ലി വനജ (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രഗവേഷണ വിദ്യാര്‍ഥി), ഇക്ബാല്‍ അഭിമന്യു (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സ്പാനിഷ് ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി).
മാതൃഭൂമി 2014 ഏപ്രില്‍ 23

2014/04/21

സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അത്യാസന്നനിലയില്‍

ദെല്‍ഹി, ഏപ്രില്‍ 21: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു് ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ പ്രവിശിപ്പിച്ചിരിയ്ക്കുന്ന സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി സുനിലിന്റെ (54) നില ഗുരുതരമായി തുടരുന്നു.

ഏപ്രില്‍ 16 ബുധനാഴ്ച മദ്ധ്യപ്രദേശിലെ ബൈത്തുളില്‍ വച്ചാണു് അദ്ദേഹത്തിനു് മസ്തിഷ്കാഘാതമുണ്ടായതു്. ഹോഷംഗബാദിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേയ്ക്കും പിന്നീട് എയര്‍ ആംബുലന്‍സില്‍ ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്കും മാറ്റുകയായിരുന്നു. ഭാര്യ സ്മിതയും മക്കളായ ശിവലിയും ഇക്ബാല്‍ അഭിമന്യുവും ഒപ്പമുണ്ടു്.
അവലംബം:സമാജവാദി ജനപരിഷത്ത്


2014/03/13

യോഗേന്ദ്രജാലം


- സൂത്രധാരന്‍ - യോഗേന്ദ്ര യാദവ്
● തയ്യാറാക്കിയത്- ഫിറോസ് അലി

നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ കാര്യത്തില്‍. അത്രയ്ക്കുണ്ട് പാകതയും പക്വതയും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനെന്നനിലയില്‍ വര്‍ഷങ്ങളോളം ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.

ക്യാമറകള്‍ക്കുവേണ്ടിയുള്ള വിനയ പ്രകടനവും കൃത്രിമ ചിരിയും പക്ഷേ, കൂടെക്കൂട്ടിയില്ല. മാന്യത രാഷ്ട്രീയക്കാരന് അധിക അലങ്കാരമാണെന്നു യാദവ് പറയാതെ പറയുന്നു. എണ്ണപ്പെട്ട അക്കാദമീഷ്യനും ബുദ്ധിജീവിയുമാണെങ്കിലും മണ്ണില്‍ ചവിട്ടിയാണ് നടപ്പ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉപദേശം തേടിയിരുന്ന വിദഗ്ധരിലൊരാളായിരുന്നു. ഇത്തവണ ഡബിള്‍ റോളില്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ബുദ്ധികേന്ദ്രമായി അണിയറയില്‍. ഹരിയാനയിലെ ഗുഡ്ഗാവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അരങ്ങില്‍.

അരവിന്ദ് കേജ്‌രിവാള്‍ ചീഫ് കമാന്‍ഡറായ ആം ആദ്മി പാര്‍ട്ടിയുടെ സെക്കന്‍ഡ് ലഫ്റ്റനന്റാണു യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ ജനിച്ചു എന്നതില്‍ തീരുന്നു ഇരുവരും തമ്മിലുള്ള സാമ്യം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഐഐടി ബിരുദധാരിയാണു കേജ്‌രിവാള്‍. യാദവ് പഠിച്ചതും ശ്വസിച്ചതും സാമൂഹിക ശാസ്ത്രം. അതില്‍ത്തന്നെ, രാഷ്ട്രീയ മീമാംസയോട് വല്ലാത്തൊരു അഭിനിവേശമുണ്ട്. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന ശാഠ്യക്കാരനാണ് കേജ്‌രിവാള്‍.

വിശാലമായ ജനാധിപത്യ ബോധമാണ് യാദവിന്റെ മുഖമുദ്ര. അഭിപ്രായങ്ങള്‍ മൂര്‍ച്ചയോടെ പറയുമ്പോഴും വിയോജിപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പ്രതിപക്ഷ ബഹുമാനം. വിവാദങ്ങളില്‍ വിശ്വാസമേയില്ല. സംവാദ പ്രിയന്‍. എഴുതിയ പുസ്തകങ്ങളെല്ലാം ജനാധിപത്യത്തെക്കുറിച്ചായതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. മാധ്യമങ്ങളില്‍ പയറ്റിത്തെളിഞ്ഞവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ അനവധിയുണ്ടെങ്കിലും, മുഖ്യ വക്താവ് യോഗേന്ദ്ര യാദവാണ്. എന്തുപറയണമെന്നല്ല, എന്തൊക്കെ പറയരുത്, എങ്ങനെ പറയണം എന്നതിലും നല്ല ബോധ്യമുണ്ട്.

രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ബിരുദം, ഡല്‍ഹി ജെഎന്‍യുവില്‍ എംഎ, പഞ്ചാബ് സര്‍വകലാശാലയില്‍ എംഫില്‍, അവിടെത്തന്നെ പ്രഫസറായി കുറച്ചുകാലം. പിന്നീട് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സയന്‍സില്‍ (സിഎസ്ഡിഎസ്) സീനിയര്‍ ഫെലോ. ജനാധിപത്യ പഠനത്തിനായുള്ള സിഎസ്ഡിഎസ് ലോക്നീതി ഗവേഷണ പദ്ധതിയുടെ സ്ഥാപക ഡയറക്ടര്‍.

വിവിധ ദേശീയ ചാനലുകള്‍ക്കായി തിരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തി. ഇതിനിടെ, യുപിഎ സര്‍ക്കാര്‍ രണ്ടു പ്രധാന പദവികള്‍ നല്‍കി. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയിലുള്‍പ്പെടുത്തി. യുജിസി അംഗമാക്കി. എഎപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന്, താല്‍പര്യ സംഘര്‍ഷം ചൂണ്ടിക്കാട്ടി യുജിസിയില്‍നിന്നു പുറത്താക്കി—വ്യക്തിപരമായ നഷ്ടത്തോടെയാണ് രാഷ്ട്രീയത്തിലേക്കു ഹരിശ്രീ കുറിച്ചത്.

ലോഹിയന്‍ സോഷ്യലിസത്തിന്റെ വക്താവായ മുന്‍ എംപി കിഷന്‍ പട്നായിക്ക് ആണ് രാഷ്ട്രീയ ഗുരു. കിഷന്‍, സമാജ്‌വാദി ജന്‍പരിഷത് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയപ്പോള്‍ അതിന്റെ അണിയറക്കാരനായി. ചെറുതും വലുതുമായി അനവധി സാമൂഹിക സമരങ്ങളില്‍ പങ്കെടുത്തു.

ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ സമരം നടത്തിയ കാലത്താണ് കേജ്‌രിവാള്‍ സംഘവുമായി അടുക്കുന്നത്. വേദിയില്‍ പ്രസംഗിക്കാനെത്തിയ അതിഥിയായിട്ടായിരുന്നു തുടക്കം. രാഷ്ട്രീയ മൃഗമെന്നു സ്വയം വിശേഷിപ്പിക്കുന്ന യാദവാണ്, സന്നദ്ധ സംഘമായിരുന്ന കേജ്‌രിവാള്‍ ടീമിനെ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്. നയരൂപവത്കരണത്തിന്റെ ചുമതലയേറ്റെടുത്ത് പാര്‍ട്ടിയുടെ താത്വികാചാര്യ പദവി ഭംഗിയാക്കുകയും ചെയ്തു.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിനെക്കുറിച്ച് സാക്ഷാല്‍ കേജ്‌രിവാളിനുപോലും ശങ്കയുണ്ടായിരുന്നു. ജനങ്ങളുടെ പള്‍സ് അറിയാന്‍ യാദവിന്റെ കാര്‍മികത്വത്തില്‍ നടത്തിയ സര്‍വേയോടെയാണ് ആത്മവിശ്വാസത്തിന്റെ ചൂലെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. ലോക്സഭ അങ്കം ഒരു തുടക്കമാണ്. ഒക്ടോബറിലാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ കേജ്‌രിവാള്‍ ചെയ്തത്, ഹരിയാനയില്‍ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ കഴിയുമെന്നാണ് എഎപി അണികളുടെ ആത്മവിശ്വാസം.

കടപ്പാടു് മലയാള മനോരമ 2014 മാര്‍ച്ച് 11 പൂര്‍ണരൂപം ഇവിടെ