2008/10/15

കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

സാംസ്‌കാരികത അട്ടിമറിക്കപ്പെടുന്നു

കോട്ടയം, ശനിയാഴ്ച, സെപ്തംബര്‍ 27, 2008: മന്ത്രം ചൊല്ലിയും മണിമുഴക്കിയും ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ അട്ടിമറിക്കുന്നുവെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കോട്ടയം റിട്രീറ്റ്‌ സെന്ററില്‍ നടത്തുന്ന സമാജവാദി ജനപരിഷത്തിന്റെ കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയമായ വേര്‍തിരിവാണ്‌ മനുഷ്യന്റെ അന്തസ്സിനെ ഹനിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട്‌ മതം തകര്‍ക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. മതം പോകുമ്പോള്‍ ജാതി താനേ പൊയ്‌ക്കോളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക അസമത്വമാണ്‌ ഇന്നത്തെ തിന്മയെന്നും ജാതിയും മതവും നിലനിര്‍ത്തിക്കൊണ്ട്‌ മാനവികത അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്ബ്‌ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ രാഷ്‌ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ്‌ വിശകലന വിദഗ്‌ധനുമായ യോഗേന്ദ്രയാദവ്‌, പ്രൊഫ. എസ്‌ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

ജാതി സംവരണം സാമൂഹിക വിപ്ലവത്തിന്‌ സമഗ്രമായ സംവരണ നയം വേണം എന്നതാണ്‌ ഇന്നും നാളെയും നടക്കുന്ന സെമിനാറിലെ വിഷയം.

http://myvartha.com/ver02/FullStory/?NewsID=927200831507PM1956&Sid=10&Opps=1&Cnt=2131

© Copyright 2008. myvartha.com

കടപ്പാടു്: കോട്ടയം വാര്‍ത്ത

2008/10/06

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മംഗളം ദിനപത്രം' നല്കിയ വാര്‍ത്താപരിഗണന

യു.പി.എയും എന്‍.ഡി.എയും ദുര്‍ബലമാകും: യോഗേന്ദ്രയാദവ്‌

കോട്ടയം: പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ. കക്ഷികള്‍ ദുര്‍ബലപ്പെടുമെന്നു പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ യോഗേന്ദ്രയാദവ്‌. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഘടകകക്ഷികളില്‍ ഉണ്ടാവുന്ന നഷ്‌ടം ബി.എസ്‌.പി, എ.ഐ.എ.ഡി.എം.കെ, പി.ഡി.പി. തുടങ്ങിയ കക്ഷികള്‍ക്കാവും നേട്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്‌ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
89 മുതലുള്ള കാലഘട്ടങ്ങളില്‍ നിലവില്‍വന്നിരുന്ന തൂക്കു പാര്‍ലമെന്റ്‌ തന്നെയാവും ഈ തെരഞ്ഞെടുപ്പിലും നിലവില്‍വരിക. നിലവിലുള്ള രാഷ്‌ട്രീയ അസ്‌ഥിരതയ്‌ക്കു മൂന്നാം മുന്നണി പരിഹാരമാവില്ല. ഒന്നും രണ്ടും മുന്നണികളില്‍ ആദ്യാവസരം ലഭിക്കാത്തവരാണു മൂന്നാം മുന്നണിയിലുള്ളത്‌. നിലവിലുള്ള രാഷ്‌ട്രീയ സംഘടനയ്‌ക്കു ബദലായി സജീവമായ ബഹുജന മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ നിസാര സംഭവമല്ലെന്നും ഭാവിയിലെ നിര്‍ണായക രാഷ്‌ട്രീയ വ്യതിയാനങ്ങള്‍ക്ക്‌ ഇവ ഇടയാക്കുമെന്നും യോഗേന്ദ്രയാദവ്‌ പറഞ്ഞു. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ മാത്തന്‍ സ്വാഗതവും സെക്രട്ടറി ഇ.പി. ഷാജുദ്ദീന്‍ നന്ദിയും പറഞ്ഞു


Sunday, September 28, 2008 - 11:59 pm

© Copyright Mangalam Publishers 2007.

http://www.mangalam.com/index.php?page=detail&nid=79377

2008/10/04

ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്





കോട്ടയം, ൧൧൮൪ കന്നി ൧൨: ജാതിവ്യവസ്ഥയുടെ ഫലമായുണ്ടായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ ജാതി സംവരണം ആവശ്യമാണെന്നും എന്നാല്‍ സമഗ്രമായ ഒരു സംവരണനയത്തിലൂടെ അര്‍ത്ഥവത്താക്കിയാല്‍ മാത്രമെ പട്ടികജാതി,വര്‍ഗ്ഗ, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ രാഷ്ട്രീയ, വിദ്യാഭ്യാസ ചിന്തകന്‍ യോഗേന്ദ്രയാദവ് (Yogendra Yadav) അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെഭാഗമായും കിഷന്‍ പട്നായക് സമാരകമായും നടത്തിയ സമഗ്രമായ സംവരണനയം വേണമെന്ന സെമിനാറില്‍ മുഖ്യ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി സി.എസ്.ഡി.എസ്. സീനിയര്‍ ഫെലോ ആയ യോഗേന്ദ്രയാദവ് എന്‍.സി.ആര്‍.റ്റി.ഇയുടെ സോഷ്യല്‍ സയന്‍സ് പാഠപുസ്തക പരിഷ്ക്കരണത്തിന്റെ മുഖ്യ ഉപദേശകനും അവസര സമത്വ കമ്മീഷന്‍‍‍ നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗവും ഏഷ്യയിലെ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമാണ്.

കഴിവ്, പ്രയത്നം തുടങ്ങിയവ സൃഷ്ടിക്കുന്ന അന്തരം സ്വാഭാവികമാണെങ്കിലും അസ്വാഭാവികമായ അസമത്വങ്ങളും വിവേചനങ്ങളും അധാര്‍മ്മികമാണ്. ജന്മം കൊണ്ടതിന്റെ അടിസ്ഥനത്തില്‍ വിവേചനവും മാറ്റിനിര്‍ത്തലും ഉറപ്പുവരുത്തുന്ന ജാതിപരമായ അസമത്വം ഏറ്റവും അധാര്‍മ്മികമാണ്. അത്തരം സമൂഹത്തില്‍ അവസരങ്ങളും സമൂഹത്തിലെ വിഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് ഉറപ്പു വരുത്തുവാന്‍ ഇടപെടുമ്പോഴേ സമത്വ സമൂഹം സൃഷ്ടിക്കാനാവുകയുള്ളൂ. ഔപചാരികമായ സമത്വം എന്നതിനു പകരം ഫലപ്രദവും യഥാര്‍ത്ഥത്തിലുള്ളതുമായ അവസരസമത്വം ഉറപ്പുവരുത്തുകയും വേണം.

എന്റെ ജീവിത പന്ഥാവ് നിര്‍ണയിക്കേണ്ടത് ഞാന്‍ ഏത് സാഹചര്യങ്ങളില്‍ ജനിച്ചുവെന്നത് ആകരുത്. എന്നാല്‍ അന്‍പത് വര്‍ഷം മുമ്പല്ല ഇക്കാലത്തു പോലും വിവേചനത്തിന്റെ അന്യായങ്ങള്‍ നിലനില്‍ക്കുകയാണ്. വിവേചനത്തിന്റെ തത്വം തന്നെ അതിനുള്ള പരിഹാരത്തിനും ഉപയോഗിക്കണം. സമൂഹം നിര്‍ണ്ണയിച്ച മാനദണ്ഡമെന്ന നിലയില്‍ അത് മാറ്റാനാവില്ല. അതുകൊണ്ട് മതാടിസ്ഥാനത്തിലുള്ള സംവരണ നിഷേധം അന്യായമാണ്. ജാതിയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ട് പറയുമ്പോഴും മാനവചരിത്രത്തിലെ ഏറ്റവും മഹത്തരവും വിപുലവുമായ ഒരു പരീക്ഷണാനുഭവമായ സംവരണത്തെ ആറു പതിറ്റാണ്ടിനോടടുക്കുമ്പോള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ സംവരണനയം രൂപീകരിച്ച് പദ്ധതി തയ്യാറാക്കണം.

പട്ടികജാതി സംവരണത്തില്‍ മുഖ്യപങ്ക് ചില ജാതി സമൂഹങ്ങളില്‍ ചുരുങ്ങുകയും വാല്‍മീകി പോലുള്ള തൂപ്പുകാരുടെ സമൂഹങ്ങള്‍ പിന്നണിയില്‍ തന്നെ കഴിയുകയും ചെയ്യുന്നത് അതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ചമാര്‍, മഹര്‍ തുടങ്ങിയ ജാതികള്‍ സിംഹഭാഗം കയ്യടക്കുന്നതും ആന്ധ്രപ്രദേശിലെ മാല, മാദിക ജാതികളുടെ അസന്തുലിതാവസ്ഥയും പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ സംവരണത്തില്‍ മീണ വിഭാഗം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. അതനുസരിച്ച് അവരേയും സംവരണത്തില്‍ പുനര്‍ വിന്യസിക്കണം. പട്ടിക ജാതി- വര്‍ഗ്ഗ സംവരണത്തില്‍ കുറേ കാലത്തേക്ക് കൂടി ജാതി ഇതരമായ ഘടകങ്ങള്‍ മാനദണ്ഡമാക്കുകയുമരുത്. എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ഫലപ്രദമാക്കുവാന്‍ ജാതി ഇതര ഘടകങ്ങള്‍ കൂടി പരിഗണിക്കണം.

ക്രീമിലെയര്‍ എന്ന വാക്ക് തീര്‍ത്തും ഉചിതമല്ല . പിന്നോക്കരിലെ ജാതിപരമായ താഴ്ച, ഗ്രാമീണ വാസം, ലിംഗ വിവേചനം, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവപരിഗണിക്കണം. എന്നാല്‍ ഒ.ബി.സി. ക്വോട്ട ഒഴിവുകിടന്നാല്‍ അത് പൊതുവാക്കാനുള്ള സുപ്രീം കോടതിയുടെ വിധി ശരിയല്ല. ഒഴിവുള്ള പിന്നോക്ക ക്വോട്ടയില്‍ പിന്നോക്ക സമൂഹങ്ങളിലെ മാറ്റി നിര്‍ത്തിയ അപേക്ഷകര്‍ക്ക് നല്‍കണം.

പിന്നോക്ക സംവരണത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ മക്കള്‍ക്ക് അതേ നിലയിലുള്ള സംവരണത്തിന് അര്‍ഹത ഉണ്ടാകരുത്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെ ഉദ്യോഗങ്ങള്‍ക്ക് സംവരണം ലഭിക്കണം. ചില ജാതികളെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കാം. അതിന് ദേശീയ അവസര സമത്വ കമ്മീഷനെ നിയമിക്കണം. അവസര സമത്വം നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ കമ്മീഷന്‍ സ്ഥാപിച്ചു നല്‍കുകയും വേണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്ക സംവരണങ്ങളില്‍ മുന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണത്തിനുള്ളില്‍ ഉപവര്‍ഗ്ഗീകരണവും, ജനസംഖ്യാടിസ്ഥാനത്തില്‍ അളവുകളുടെ നിര്‍ണയവും വേണം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംവരണത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയും വേണം. സര്‍ക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍, കരാര്‍, സഹായധനം തുടങ്ങിയവ ലഭിക്കുന്നതിന് സംവരണം വ്യവസ്ഥ ചെയ്യുകയും ഓരോ സ്ഥാപനത്തിലെയും ജീവനക്കാരില്‍ പിന്നണി വിഭാഗങ്ങളുടെ പ്രാതിനിധ്യം ആണ്ടു തോറും പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുകയുമാണ് സ്വകാര്യ മേഖലയിലെ സംവരണത്തിന് ആവശ്യം.

രാജ്യത്തെ പ്രബലശക്തികള്‍ എതിര്‍ത്തിരുന്ന കാലഘട്ടത്തില്‍ സംവരണത്തിനുവേണ്ടി നിലകൊണ്ട് സോഷ്യലിസ്റ് പ്രസ്ഥാനം ആര്‍ജ്ജവം കാണിച്ചു. അസമത്വം വര്‍ദ്ധിതമാക്കുന്ന ഇന്നത്തെ വ്യവസ്ഥപിത രാഷ്ട്രീയ കക്ഷികള്‍ സമഗ്രമായ സംവരണ നയത്തിനുവേണ്ടി നിലകൊള്ളുവാന്‍ തയ്യാറാവുകയില്ല. അതിന് തെക്കന്‍ ബംഗാള്‍, ത്സാര്‍ഖണ്ട്, പടിഞ്ഞാറന്‍ ഒറീസ്സ, വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ മധ്യപ്രദേശ്, തെക്കന്‍ ഗുജറാത്ത്, തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന ഒന്നും ലഭിക്കാത്ത ആദിവാസികളുടെയും, പട്ടിക ജാതി, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നണിയില്‍ തള്ളപ്പെട്ടവരുടെയും ക്രൈസ്തവ, മുസ്ളീം ദലിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്ന പുതിയ ഒരു രാഷ്ട്രീയ ശക്തി ഉണ്ടാകണം. സമഗ്രമായ ഒരു സംവരണ നയം നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി സൃഷ്ടിക്കുവാന്‍ അതാവശ്യമാണ്. പുതിയ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന സമാജവാദി ജനപരിഷത്ത് ആ ഉദ്യമത്തിന് മുന്നിട്ടിറങ്ങുമെന്നും രജ്യത്തൊട്ടാകെയുള്ള ചര്‍ച്ചകളുടെ ഭാഗമായി അവതരിപ്പിച്ച പ്രബന്ധം സമാപിപ്പിച്ചുകൊണ്ട് യോഗേന്ദ്രയാദവ് പറഞ്ഞു.




സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജോഷി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ സംസ്ഥാന ജന: സെക്രട്ടറി അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, കുറിച്ചി സദന്‍, അഡ്വ. ജയ്മോന്‍ തങ്കച്ചന്‍, അഡ്വ. കെ.എം. ഡേവിഡ്, ഡോ. കെ. ശ്രീകുമാര്‍, എബി ജോണ്‍ വന്‍നിലം, ജോര്‍ജ്ജ് ജേക്കബ്ബ്, അഡ്വ. പി. റെജിനാര്‍ക്ക്, ഇ.വി ജോസഫ്, സനീഷ് ജോസഫ്, വേണു പറമ്പത്ത്, കെ.കെ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(C)Some Rights Reserved.This post is licensed under a Creative Commons Attribution-ShareAlike License.



യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

കക്ഷികള്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു




കോട്ടയം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയ നേതാവ്‌ യോഗേന്ദ്ര യാദവ്‌ അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ ക്ലബ്‌ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാധനങ്ങള്‍ ഒരുപാട്‌ ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക്‌ ഒന്നും ലഭിക്കാത്തതു പോലത്തെ അവസ്ഥയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളത്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്‌ക്ക്‌ എടുക്കുന്നില്ലെന്നു് അദ്ദേഹം കുറ്റപ്പെടുത്തി.




ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്‌. ഇന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത്‌ വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു് ആവശ്യമാണെന്നാണ്‌ യു പി എ സര്‍ക്കാര്‍ പറയുന്നത്‌.


ബി ജെ പി ഒരിക്കലും ആണവക്കരാറിനെ എതിര്‍ക്കുന്നില്ല. മറിച്ച്‌ ചില വ്യവസ്ഥകളെ മാത്രമാണ്‌ ചോദ്യം ചെയ്യുന്നത്‌. ന്യൂക്ലിയര്‍ എനര്‍ജി രാജ്യത്തിന്റെ വികസനത്തി നാവശ്യമാണെന്നും ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌ ആവശ്യമാണെന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരണെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യധാരാ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്‌ക്ക്‌ ആവശ്യമായ വാര്‍ത്തകള്‍ക്കു് വളരെ കുറച്ച്‌ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. എന്നാല്‍ താഴേക്കിടയില്‍ ഉള്ളവയാണ്‌ ഇതില്‍ നല്ലൊരു പങ്ക്‌ വഹിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ മാത്തന്‍, സെക്രട്ടറി ഇ പി ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


(C)കോട്ടയം വാര്‍‍ത്ത
2008 സെപ്തംബര്‍‍ 27 ശനി


2008/10/01

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന

'യുപിഎയും എന്‍ഡിഎയും നേട്ടമുണ്ടാക്കില്ല'

തിരുവനന്തപുരം: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്തില്ലെന്നു പ്രശസ്ത തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധനും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ ഫെലോയുമായ ഡോ. യോഗീന്ദ്ര യാദവ് പറഞ്ഞു. യുപിഎയില്‍ കോണ്‍ഗ്രസിനു വലിയ ക്ഷീണം സംഭവിക്കില്ലെങ്കിലും ഘടകകക്ഷികള്‍ക്കു നഷ്ടം വരും. എന്‍ഡിഎയില്‍ ബിജെപിക്കായിരിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ 'ലോക്സഭാ തിരഞ്ഞെടുപ്പ്-2009, സാഹചര്യങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുപിഎയ്ക്കും എന്‍ഡിഎക്കും നഷ്ടമുണ്ടാകുമെങ്കിലും ഇടതുപക്ഷത്തിനോ മൂന്നാം മുന്നണിക്കോ നേട്ടമുണ്ടാകുമെന്നര്‍ത്ഥമില്ല. ബിഎസ്പിക്കു സീറ്റുകള്‍ കൂടുമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മാത്രം സീറ്റു കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കും.

ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങി പുരോഗമനപരമായ ഏറെ നിയമങ്ങള്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കിട്ടില്ല. നിയമങ്ങള്‍



നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവം മൂലമാണിത്. കോണ്‍•സിന്റെ ഉന്നത നേതൃത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇതിനു കാരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറയുകയാണ്. വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാവുന്ന സാധ്യതകള്‍ വിരളമാകുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കു വോട്ട് ചെയ്യാം, എന്നാല്‍ നയങ്ങള്‍ക്കു വോട്ട് ചെയ്യാനാവില്ലെന്ന എന്ന പ്രതിസന്ധിയാണു ജനം നേരിടുന്നത്. യുപിഎയും എന്‍ഡിഎയും ഇടതുപക്ഷവുമെല്ലാം നവലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്. സിപിഎം ജനാധിപത്യ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് കൈവിടുന്നില്ലെന്നേയുള്ളൂ.

തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അനിശ്ചിതത്വം വലിയ ആപത്തിനൊന്നും വഴിവയ്ക്കില്ല. ഈ അനിശ്ചിതത്വം ഒട്ടേറെ സാധ്യതകള്‍ സൃഷ്ടിക്കും. ഇതില്‍ നിന്നായിരിക്കും ബദല്‍ രാഷ്ട്രീയ മാതൃക ഉരുത്തിരിയുക. രാഷ്ട്രീയ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളായിരിക്കും അതിനു തുടക്കം കുറിക്കുകയെന്നു വേണം കരുതാന്‍-ഡോ. യാദവ് പ്രവചിച്ചു.

ആ•ാളവല്‍ക്കരണവും വര്‍ഗീയതയുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ഏകകക്ഷി ഭരണമെന്ന വികലമായ നയം കോണ്‍‍‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികള്‍ കേന്ദ്രത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ഡോ.ജെ. പ്രഭാഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് :-മലയാള മനോരമ 2008 സെപ്തംബര്‍‍ 30, ചൊവ്വ

2008/09/29

ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്

സമഗ്രമായ സംവരണ നയം വേണം



ഇന്ത്യയെ അറിയാന്‍ ജാതി വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കണം. പണ്ടെന്നപോലെ ഇന്നും ഇന്ത്യയുടെ കയ്യും മെയ്യും മന:സ്സാക്ഷിയും മൂന്ന് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജാതിയുടെ കള്ളികള്‍ക്കകത്താണ്. ശ്രീബുദ്ധനും, ബാബേ സാഹേബ് അംബേഡ്കരും ശ്രീനാരായണ ഗുരുവും മഹാത്മഫൂലെയും പെരിയോര്‍ ഈ.വി.രാമസ്വാമി നായ്ക്കരും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള അനേകം മഹാത്മക്കള്‍ ജാതി മേല്‍ക്കൊയ്മയ്ക്കു് അറുതിവരുത്താനും സമൂഹത്തെ നവീകരിക്കാനും ആദ്യകാലം മൂതല്‍ ശ്രമംനടത്തിയിട്ടുണ്ട്.

ജാതിയുടെ നിന്ദ്യമായ ക്രൂരതകള്‍ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിച്ചത്. മഹ്ത്മാഗാന്ധി, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്നതുമുതല്‍ അയിത്തോച്ഛാടനവും ദലിത ജനതയുടെ ഉദ്ധാരണവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍ മഹാത്മക്കളായ ഗാന്ധിജിയുടേയും ഡോ.അംബേഢ്കറുടെയും നിലപാടുകളിലെ വൈരുദ്ധ്യം രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്കും ഇന്നും നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കും വഴിവച്ചു.

ജാതിപരമായ മേല്‍ക്കോയ്മയും അതിന്റെ ശ്രേണീഘടനയും സാമൂഹിക ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയ അധികാരത്തിലും സാമ്പത്തികഘടനയിലും പ്രതിഫലിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സോഷ്യലിസ്റ്റ് നേതാവ് ഡോ.രാമ മനോഹര്‍ ലോഹിയ ഉന്നയിക്കുകയുണ്ടായി. അതിനെ പടിഞ്ഞാറന്‍ യുക്തിവാദിയായിരുന്ന നെഹ്രുവും യാഥാസ്ഥിതിക ശക്തികള്‍ കയ്യടക്കിയ കോണ്‍ഗ്രസും മാത്രമല്ല എതിര്‍ത്തത്, വര്‍ഗീയ ശക്തികളായ ജനസംഘവും(ഇന്നത്തെ ഭ.ജ.പ.) തുറന്ന മുതലാളിത്തവാദികളും കമ്യൂണിസ്റുകളും ഉള്‍പ്പെടുന്ന വ്യവസ്ഥപിത ആശയധാരകളെല്ലാം ആയിരുന്നു.

ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ദലിതജാതികള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും സംവരണം നേടിക്കൊടുത്തത് ഡോ.അംബേഡ്കറാണു്. അതുപോലെ ജാതി നിര്‍മ്മൂലനമെന്ന ഒരു സിദ്ധാന്തവും അദ്ദേഹം മുന്നോട്ട് വച്ചു. എന്നാല്‍ മറ്റുപിന്നോക്ക വര്‍ഗ സമൂഹങ്ങള്‍ക്കു് ചില സംസ്ഥാനങ്ങളിലൊഴിച്ചു് സംവരണം നല്‍കിയിരുന്നില്ല.

സംവരണത്തെയും ജാതിയേയും ശരിയായി വിശകലനം ചെയ്തു് സ്ത്രീകള്‍ ,ആദിവാസി, ദലിത പിന്നോക്ക , ന്യൂനപക്ഷ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ദര്‍ശനം ഡോ.ലോഹിയയാണ് മുന്നോട്ട് വച്ചത്. എന്നാല്‍ അത് ഏതെങ്കിലും ഒരു ജാതിയുടെ തലത്തില്‍ ചുരുങ്ങുന്നതും ഇടുങ്ങിയതുമായ ഒരു പരിപാടി ആയിരുന്നില്ല. അത് സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്തി എല്ലാവിധത്തിലും സമത്വം നേടിയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു.



ദലിത, പിന്നോക്ക ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം എന്ന സാമൂഹിക വിപ്ളവത്തിന് നന്ദികുറിക്കുന്നതിനാണ് സംവരണം നടപ്പിലാക്കിയത്. എന്നാല്‍ സാമൂഹിക സംവരണത്തെയും അതിന്റെ ലക്ഷ്യങ്ങളെയും അട്ടിമറിക്കുവാന്‍ ആദ്യകാലം മുതല്‍ തല്‍പ്പരക്ഷികള്‍ നടത്തിവരുന്ന ശ്രമം പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം നിഷേധിക്കുന്നതിന് അത് ഇടയാക്കിയിരിക്കുകയാണ്.

ദലിത സമൂഹത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവര്‍, മിശ്രവിവാഹിതര്‍, പുന:മതപരിവര്‍ത്തികള്‍ തുടങ്ങിയ ഓരോരോ ഗണങ്ങളെ പട്ടികജാതി, പിന്നോക്കസംവരണത്തില്‍ നിന്നും അടിസ്ഥാനതത്വങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്താക്കുകയാണ്. അത് താരതമ്യേന സാമൂഹികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള വലിയൊരു വിഭാഗം സമൂഹങ്ങളെയാണ് ആസൂത്രിതമായി മാറ്റി നിര്‍ത്തുവാന്‍ വഴിവയ്ക്കുന്നത്.

1950 ലെ രാഷ്ടപതിയുടെ ഉത്തരവുമുതല്‍ ആരംഭിച്ച ആ പ്രക്രീയ ഇന്ന് കൂടുതല്‍ വിപുലമാക്കിയ സ്ഥിതിയാണ്. ദലിത ക്രൈസ്തവരും ദലിത മുസ്ളീങ്ങളും അതിനിരയായി കഴിയുന്നു. ഇപ്പോള്‍ പുന:മതപരിവര്‍ത്തിതരായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അനവധി ആളുകള്‍ക്കാണ് പിരിച്ചുവിടാതിരിക്കല്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രീമം കാണിച്ചുവെന്ന തെറ്റായ ആരോപണമാണ് അവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നതും , ആയിരക്കണക്കിന് വേറേയും ഉദ്യോഗസ്ഥര്‍ അതിന്റെ ഭീഷണിയിലുമാണ്.

മുസ്ളീം ജനവിഭാഗത്തിലെ പട്ടികജാതിക്കാരുടെയും പിന്നോക്കവിഭാഗങ്ങലുടെയും സ്ഥിതി ഏറ്റവും പരിതാപകരമാണെന്ന ജസ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മതങ്ങള്‍ക്കതീതമായി നില്‍കുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ കാഠിന്യം വെളിപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസും വിശ്വഹിന്ദു പരിഷത്തും ജനങ്ങളെ പിന്നിപ്പിക്കുന്ന മുതലെടുപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കരിനും സമൂഹ്യപിന്നോക്കാവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. വോട്ട് നേടുക എന്ന ലക്ഷ്യം മാത്രം വ്യവസ്ഥാപിത കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യം രാജ്യത്തിനാകെയും ദലിത, പിന്നോക്കജനസമൂഹങ്ങള്‍ക്കും ദോഷകരമാണ്.

വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണം കവര്‍ന്നെടുക്കുന്നവരെ കണ്ടുപിടിക്കുവാന്‍ ചുമതലപ്പെടുത്തിയ കിര്‍ത്താഡ്സ് എന്ന ഏജന്‍സി അന്യായമായ കാരണങ്ങള്‍ കണ്ടുപിടിച്ച് സംവരണാവകാശത്തില്‍ നിന്ന് ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദലിതരെയും പട്ടികവര്‍ഗക്കാരെയും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഏറെക്കാലമായി പരിശോധനയില്‍ തീര്‍പ്പുണ്ടാക്കാതെയും അവരെ വിഷമിപ്പിക്കുന്നു.

സര്‍ക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ബുദ്ധിജീവികളുടെയും കാഴ്ച്ചപ്പാടിലുള്ള അവ്യക്തതയും പരാജയവുമാണ് കിര്‍ത്താഡ്സ് പോലെയുള്ള ഉദ്ദ്യോഗസ്ഥ നിയന്ത്രിത ഏജന്‍സികള്‍ കോടതി വിധികളെപ്പോലും അപ്രസക്തമാക്കുന്ന വിധം സംവരണം ലഭിക്കുന്നവരെ വെട്ടിച്ചുരുക്കുന്നത്.

ജാതിയെക്കുറിച്ചുള്ള വൃക്തമായ ആശയടിത്തറ ഇല്ലാതെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മുഴുവന്‍ ഉയര്‍ത്തെഴുന്നേല്പ് ലക്ഷ്യമാക്കാതെയും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല.

പുതിയ മുന്നേറ്റത്തിനുള്ള ആശയാടിത്തറ ഉണ്ടാക്കുകയും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മുന്നേറ്റം ഉണ്ടാക്കിയെടുക്കുകയും അസമത്വം വര്‍ദ്ധമാനമാക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമത്വത്തിലേക്ക് മുന്നേറുവാനുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുകയുമാണ് ‘ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്, സമഗ്രമായ സംവരണ നയം വേണം’ എന്ന മുദ്രവാക്യം ലക്ഷ്യമിടുന്നത്
.

കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ ജാതിയുടെ വിഷപ്പല്ലുകള്‍ ഇപ്പോഴും-- പെരുമ്പടവം ശ്രീധരന്‍


കോട്ടയം- കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ നിന്നു് ജാതിയുടെ വിഷപ്പല്ലുകള്‍ ഇനിയും പിഴുതെറിയപ്പെട്ടിട്ടില്ലെന്നു് പ്രമുഖ നോവലിസ്റ്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെയും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജവാദിജനപരിഷത്ത് നേതാവുമായിരുന്ന കിഷന്‍ പട്നായകിന്റെ 4-ആം ചരമ വാര്‍ഷികദിനാചരണത്തിന്റെയും ഭാഗമായി സമാജവാദിജനപരിഷത്ത് സംഘടിപ്പിച്ച ജാതിസംവരണം സാമൂഹികവിപ്ളവത്തിന് സമഗ്രമായ സംവരണനയത്തിനും വേണ്ടിയെന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലുള്ള പങ്ക് ഉണ്ടാകാതെ സാമൂഹികമായ അന്തസ്സ് ലഭ്യമാകുകയില്ല. സാമൂഹികമായ അന്തസിനുവേണ്ടിയുള്ള സമരം അധികാരത്തിനുവേണ്ടിയുള്ള സമരം കൂടിയാണ്.


ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ജീവിതം ബ്രാഹ്മണിക സാമൂഹിക അധിനിവേശത്താല്‍ അട്ടിമറിക്കപ്പെടുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക ജീവിതം രാജഭരണത്തിന്റെയോ അധികാരഘടനയുടെയോ സൃഷ്ടിയല്ല. ഇന്ത്യയുടെ സാംസ്കാരിക ജീവിതം സൃഷ്ടിച്ചത് ആദിവാസിയായ വാല്-മീകിയും മുക്കുവനായ വ്യസനുമാണ്. അവര്‍ രചന നടത്തിയത് ദേവഭാഷയായ സംസ്കൃതത്തിലുമാണ്. അടിസ്ഥാന ജനതക്ക് അക്കാലത്ത് ഇന്ത്യയുടെ സാംസ്ക്കാരികജീവിതത്തില്‍ മേല്‍ക്കയ്യുണ്ടായിരുന്നു വെന്നതിന്റെ സൂചനയാണിത്. പിന്നീട് ജനവിഭാഗങ്ങള്‍ക്ക് വിദ്യയും അറിവും നിഷേധിയ്ക്കുന്ന തരത്തില്‍ മന്ത്രം ചോല്ലിയും മണികുലുക്കിയും ബ്രാഹ്മണവാദികള്‍ ജനസാംസ്ക്കാരിക ജീവിതത്തെ അട്ടിമറിയ്ക്കുകയായിരുന്നു. ജാതിക്കും മതത്തിനും അതീതമായ മാനവികതക്കുവേണ്ടിയുള്ള അന്വേഷണം കൂടി സാമൂഹികാന്തസ്സിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രശസ്ഥ മലയാള കവി പ്രൊഫ.എസ് ജോസഫ്, ലോയേഴ്സ് ഫോര്‍‍ സോഷ്യല്‍ ജസ്റ്റീസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് യു. ഭൂപതി , മുന്‍ കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രിയും എസ്.സി, എസ്.ടി അഭിഭാഷക ഫോറം പ്രസിഡണ്ടുമായ ശിവമൂര്‍ത്തിനായക് കര്‍ണ്ണാടക വിദ്യാര്‍ത്ഥിയുവജനസഭാ കണ്‍വീനര്‍ അഡ്വ.അഖില എന്നിവര്‍ പ്രസംഗിച്ചു. ജനപരിഷത് ദേശീയ ഉപാദ്ധ്യഷന്‍ ജോഷി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജയ്‍മോന്‍ തങ്കച്ചന്‍ സ്വാഗതവും
ജോര്‍ജ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.

2008/08/14

സമാജവാദി ജനപരിഷത്ത് സംസ്ഥാന ശിബിരം വെള്ളിയാഴ്ച തുടങ്ങും

കൂത്താട്ടുകുളം- ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിലെ (എന്‍ എ പി എം) പ്രധാനഘടക സംഘടനയും ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായ സമാജവാദി ജനപരിഷത്തിന്റെ ത്രിദിന ശിബിരം കുമാരനാശാന്‍ ഹാളില്‍ ആഗസ്റ്റ് പതിനഞ്ചു് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്കു് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.

ആശയപരമായ ദൃഢതയുണ്ടാക്കുന്നതിനും സംഘടനാ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ശിബിരം ഞായറാഴ്ച ഉച്ച കഴിഞ്ഞു് സമാപിയ്ക്കും.

എഴുപത്തഞ്ചാം വര്‍ഷത്തിലെത്തിനില്ക്കുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ കമ്പോളവല്ക്കരണം, അയല്‍പക്ക സ്കൂള്‍ സമ്പ്രദായം, പുതിയരാഷ്ട്രീയത്തിന്റെ കാര്യപരിപാടികള്‍ സംവരണം, സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് , മിശ്രവിവാഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യും.

2008/03/19

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നയം മാറ്റണമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ നിര്‍വാഹകസമിതി


കോട്ടയം : കാര്‍ഷിക വായ്പ എഴുതിത്തള്ളുവാനുള്ള കേന്ദ്രബജറ്റിലെ പ്രഖ്യാപനം ഒരു വിഭാഗം കര്‍ഷകര്‍ക്കു് ആശ്വാസമാണെങ്കിലും വലിയ ഒരു വിഭാഗത്തെ ഒഴിവാക്കിയതു് അന്യായമാണെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യ എക്സിക്ക്യൂട്ടീവ് കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു.

കര്‍ഷക ആത്മഹത്യകള്‍ പെരുകി വന്നിട്ടും കഴിഞ്ഞ മൂന്നു് ബജറ്റുകളിലും മന്‍മോഹന്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതില്‍ വീഴ്ചവരുത്തുകയാണു് ചെയ്തതു്. വൈകിയെത്തിയ ഈ ആശ്വാസ നടപടിയില്‍ നിന്നു് അഞ്ചേക്കറില്‍ കൂടുതലുള്ളവരെ ഒഴിവാക്കുന്നതു് കൂടുതല്‍ ഭൂമിയും കുറഞ്ഞ വരുമാനവുമായി കഴിയുന്ന പിന്നാക്കപ്രദേശങ്ങളിലെയും ജലസേചനമില്ലാത്ത മേഖലകളിലെയും ദരിദ്ര കര്‍ഷകരെ പ്രത്യേകിച്ചു് ദോഷകരമായി ബാധിയ്ക്കും. കര്‍ഷക ആത്മഹത്യകള്‍ക്കു് കുപ്രസിദ്ധിയാര്‍ജ്ജിച്ച വിദര്‍ഭയും മറാഠ്‍വാഡയും തെലുങ്കാനയും അത്തരം മേഖലകളാണു്. കോടിക്കണക്കായ ബിഹാര്, ഉത്തരപ്രദേശം., ഒരീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൂടുതല്‍ ഭൂമിയുള്ള ദരിദ്രരായ ഭക്ഷ്യധാന്യ കര്‍ഷകരെയും ചിദംബരം പുറന്തള്ളിയിരിയ്ക്കുകയാണു്.

അഞ്ചേക്കറിനു് മുകളിലുള്ളവര്‍ക്കു് പ്രഖ്യാപിച്ച നടപടി കര്‍ഷകര്‍ക്കു് താങ്ങാനാവാത്തതാണു്. തുകയുടെ 75% ഒന്നാകെ ഒടുക്കിയാല്‍ മാത്രമാണു് 25% ഇളവു് ലഭിയ്ക്കുന്നതു്. അതിനു് നല്‍കിയതാവട്ടെ വളരെ ചുരുങ്ങിയ ഒരു കാലയളവുമാണു്.

വായ്പ എഴുതി തള്ളുന്നതു്കൊണ്ടു് മാത്രം പ്രശ്നങ്ങള്‍ക്കു് പരിഹാരമാവില്ല. ഒന്നരലക്ഷത്തിലധികം കര്‍ഷക ആത്മഹത്യകള്‍ക്കു് കാരണമായതു് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളാണു്. ആ നയങ്ങള്‍ തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റിന്റെ പൊതുവായ ലക്ഷ്യം കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കു് കൂടുതല്‍ വ്യാപ്തി നല്‍കുകയാണു് ചെയ്യുന്നതു്. വിദര്‍ഭയില്‍ പ്രധാനമന്ത്രിയുടെ 2005 ജൂലൈ സന്ദര്‍ശനവും പാക്കേജ് പ്രഖ്യാപനവും ആത്മഹത്യകള്‍ക്കു് അറുതിവരുത്താതിരുന്നതു് അടിസ്ഥാന കാരണങ്ങള്‍ പരിഹാരിയ്ക്കാത്തതു്കൊണ്ടാണു്.

ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ

ജനകീയ മുന്നേറ്റങ്ങളെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും മാവോയിസ്ററു്കള്‍ക്കെതിരായ നടപടികളുടെ പേരു്പറഞ്ഞു് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ യോഗം പ്രതിഷേധിച്ചു. സമാധാനപരമായ പരിവര്‍ത്തനത്തിലും അക്രമരാഹിത്യത്തിലും ആഴമേറിയ ബോദ്ധ്യമുള്ള ഗാന്ധി-അംബേഡ്കര്‍-സോഷ്യലിസ്റ്റ് ധാരകളിലുള്ളവരുടെയും മറ്റും നേര്‍ക്കു് പോലീസ് ഉപദ്രവങ്ങള്‍ ഇതിന്റെ മറവില്‍ നടമാടുകയാണു്. ഡോ. ബാബാ അഡാവ്, മേധാ പാട്കര്‍, സുരേഷ് ഖൈര്‍നാര്‍, നാഗേഷ് ചൗധരി തുടങ്ങിയവരെപ്പോലും മാവോയിസ്റ്റ്-നക്ഷലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ പോലീസ് അധികാരികളുടെ നടപടി അതിന്റെ ഉത്തമോദാഹരണമാണു്.

സമാജവാദി ജനപരിഷത്തിന്റെ നേതാക്കളും മദ്ധ്യപ്രദേശിലെ ബേത്തൂള്‍, ഹര്‍ദ്ദ, ഖാണ്ഡ്വ ജില്ലകളില്‍ 'ശ്രമിക്ക് ആദിവാസി സംഘടന'യുടെ സംഘാടകരുമായ ഷമീം അനുരാഗ്, അനുരാഗ മോദി എന്നിവര്‍ക്കും, ആദിവാസികള്‍ക്കും നേരെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടു് അതിക്രമങ്ങള്‍ നടത്തുകയാണു്. അവിടുത്തെ പോലീസ്- ഗുണ്ടാ അതിക്രമങ്ങള്‍ അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടു് ഏപ്രില്‍ അവസാനം ഹര്‍ദ്ദയില്‍ ബഹുജന റാലിയും പിറ്റേന്നു് ഭോപ്പാലില്‍ പ്രമുഖ നേതാക്കളുടെ ധര്‍ണ്ണയും നടത്തും.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും മെയ് 20, 21, 22, 23 തീയതികളില്‍ ഉത്തരപ്രദേശിലെ ബല്ലിയയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും.

പ്രസിഡന്റ് സുനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലിംഗരാജ്, സീനിയര്‍ സോഷ്യലിസ്റ് നേതാവ് പന്നലാല്‍ സുരാണ, ഉപാദ്ധ്യക്ഷരായ സഞ്ജീവ് സാനേ, ജോഷി ജേക്കബ്ബ്, സംഘടനാ സെക്രട്ടറി ഡോ. സോമനാഥ് ത്രിപാഠി, സെക്രട്ടറി അഡ്വ. നിഷാ ശിവുര്‍ക്കര്‍, ശിവപൂജന സിംഹ്, വിശ്വനാഥ് ബാഗി, സുഭാഷ് ലോംടെ, അഡ്വ. പ്രവീണ്‍ വാഘ്, അശ്വനികുമാര്‍ ശുക്ള, ജെ.പി. സിംഹ്, രമാകാന്ത് വര്‍മ്മ, വിലാസ് ഭൊംഗാഡേ, ചന്ദ്രഭൂഷണ്‍ ചൗധരി, ലിംഗരാജ് ആസാദ്, വിക്രമ മൗര്യ, രജ്ജിത് റോയ്, ഷമീം അനുരാഗ്, ശിവ്ജിസിംഹ്, ഡോ. സന്തുഭായ് സന്ത്, രബിശങ്കര്‍ പ്രധാന്‍ പ്രൊഫ. സുധീര്‍ ദേശമുഖ്, സുഭാഷ് ഗായ്ക്‍വാഡ് , ശിവശങ്കര്‍ ഠാക്കുര്‍‍‍ എന്നിവര്‍ സംബന്ധിച്ചു.
-------
Political Resolution of the National Executive of the Samajawadi Janaparishad (India)

RESOLUTION OF THE SAMAJAWADI JANAPARISHAD NATIONAL EXECUTIVE ON POLICE REPRESSION OF PEOPLE’S STRUGGLES IN THE NAME OF CAMPAIGN AGAINST MAOISTS

ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം

സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്


പത്തനംതിട്ട : കോടതികളെ മറയാക്കി പാവപ്പെട്ടവര്‍ക്കു് ഭൂമി നല്‍കുന്നതില്‍നിന്നു് ഒളിച്ചോടുന്ന അനങ്ങാപ്പാറ നയം മുഖ്യമന്ത്രി അവസാനിപ്പിയ്ക്കണമെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് , കേരള കര്‍ഷക മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ. വി. ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കാണോ കുത്തക ശക്തികള്‍ക്കാണോ ഭൂമി എന്ന അടിസ്ഥാന ചോദ്യമാണു് ചെങ്ങറ സമരം ഉയര്‍ത്തുന്നതു്. ഇടതു സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം കുത്തകശക്തികളെ സേവിക്കുന്നതാണു്. ചെങ്ങറ സമരം മുഖ്യമന്ത്രിയോടു് ചോദിയ്ക്കുന്നതു് അദ്ദേഹം ഏതു് പക്ഷത്താണെന്നാണു്. മതികെട്ടാന്‍ മലകേറാനും മൂന്നാറിലേയ്ക്കു് ബോര്‍ഡും ചുമന്നു് പോകാനും താത്പര്യമെടുത്ത മുഖ്യമന്ത്രി കഴിഞ്ഞ എട്ടു് മാസമായി നടക്കുന്ന ചെങ്ങറ സമരത്തെ കാണാത്തതു് എന്തുകൊണ്ടാണു് ?

പതിനോരായിരത്തിലധികം കുടുംബങ്ങള്‍ നടത്തുന്ന സമരം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരയ്ക്കും. ചെങ്ങറ സമരത്തിനു് കൂടുതല്‍ ജനപിന്തുണ ലഭിച്ചുകൊണ്ടിരിയ്ക്കുകയാണു്. മാവോയിസ്റ്റുകളുടേയും നക്ഷലൈറ്റുകളുടേയും മുദ്ര ചാര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സഹന സമരം നടത്തുന്ന ഇരുപത്തേഴായിരത്തോളം ജനങ്ങളെ തകര്‍ക്കാനാണു്. കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പുരണ്ടവര്‍ മത്സരിച്ചു് കശാപ്പു് നടത്തുമ്പോഴാണു് വിചിത്രമായ താറടിയ്ക്കല്‍.

സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം. ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ഏപ്രില്‍ മദ്ധ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങറയില്‍ നിന്നു് തിരുവനന്തപുരത്തെ ഭരണ കേന്ദ്രത്തിലേയ്ക്കു് പദയാത്ര നടത്തും.
സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു് ചെങ്ങറയില്‍ സാധുജന വിമോചന സമരവേദി ഒരുക്കിയ യോഗത്തില്‍ സംസാരിക്കുന്നതിനും സമരഭൂമിയിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനും എത്തിയതാണു് സോഷ്യലിസ്റ്റ് നേതാക്കള്‍.

2008/01/26

സോഷ്യലിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാകുമെന്നു് സുരേന്ദ്രമോഹനന്‍


കോഴിക്കോട്: മതനിരപേക്ഷതയും ജനാധിപത്യവും പുലരാന്‍ രാജ്യത്തു് സോഷ്യലിസ്റ്റു് ശക്തികളുടെ പുനരേകീകരണം ആവശ്യമാണെന്നും അതു് യാഥാര്‍ഥ്യമാവുകതന്നെ ചെയ്യുമെന്നും മതേതര ജനതാദളം ദേശീയ പ്രസിഡന്റ് സുരേന്ദ്രമോഹനന്‍ പറഞ്ഞു. ജനാധിപത്യ സോഷ്യലിസത്തിനു് മാത്രമേ അധ്വാനിയ്ക്കുന്ന വര്‍ഗങ്ങള്‍ക്കു് ആശ്വാസം പകരാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര ജനതാദളം കോഴിക്കോടു് ജില്ലാറാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരാ കാങ്ഗ്രസും ഭാ.ജ.പയും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും പാര്‍ശ്വവത്കരിച്ചിരിക്കുകയാണു്. ഇവര്‍ക്കെതിരെ മൂന്നാംമുന്നണിയെന്ന ആശയം രൂപപ്പെടുകയാണു്. മൂന്നാം മുന്നണി രൂപപ്പെടുന്നപക്ഷം മതേതര ജനതാദളം അതിന്റെ ഭാഗമായിരിക്കും_സുരേന്ദ്രമോഹന്‍ പറഞ്ഞു.


സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ച് മഹാശക്തിയാകും


സോഷ്യലിസത്തിന്റെ സമവാക്യങ്ങള്‍ മാറിയെന്നും അതു് ആഗോളവത്കരണത്തിനു് പരിഹാരമല്ലെന്നുമുള്ള ചില അപശബ്ദങ്ങള്‍ ഉയരുന്ന സാഹചര്യമാണു് ഇന്നുള്ളതെന്നു് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. അതിനുള്ള മറുപടി ജനാധിപത്യ സോഷ്യലിസമാണെന്നു് പ്രഖ്യാപിയ്ക്കുന്ന സമ്മേളനമാണിതെന്നു് വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ചു് മഹാശക്തിയാകുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. ചില മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനായി മതേതര ജനതാദളം വലിയ വില നല്‍കിയിട്ടുണ്ടു്. മതനിരപേക്ഷത സംരക്ഷിക്കാനായി ശരദ് യാദവന്‍ മുതല്‍ ദേവഗൗഡ വരെയുള്ളവരുമായി നാം വിടപറയേണ്ടിവന്നു. രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിത്തറ ജനാധിപത്യവും മതേതരത്വവുമാണെന്ന മതേതര ജനതാദളം നയം ഇന്നും പ്രസക്തമാണ്. ഇന്ദിരാ കാങ്ഗ്രസ് പോലും മതേതര പ്ലാറ്റ്ഫോമില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കൂറ്റം കാണിക്കുന്നില്ല. ഗുജറാത്തു് തിരഞ്ഞെടുപ്പില്‍ അതു് കണ്ടതാണു്. ഇന്ദിരാ കാങ്ഗ്രസ്സിന്റെ ആ നയമാണു് അവിടെ നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടാനിടയാക്കിയതു്.


സോഷ്യലിസ്റ്റുകള്‍ യോജിക്കേണ്ട ചരിത്രപരമായ ആവശ്യമുണ്ടു്. അതിനായി സോഷ്യലിസ്റ്റ് പുരോഗമനശക്തികളെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കും.


ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണു് കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയതു്. അധികാരവികേന്ദ്രീകരണത്തെ പാര്‍ട്ടി അംഗീകരിയ്ക്കുന്നു. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ പിന്നിലൂടെ കടന്നുവരുന്നതു് വിദേശധനകാര്യ ശക്തികളല്ലേ? ചില്ലറ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുവരുന്നതു് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നു് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടു് _വീരേന്ദ്രകുമാര്‍ പറഞ്ഞു.


ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. എച്ച്.എം.എസ്. അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ്, മഹിളാ ജനതാദളം അഖിലേന്ത്യാ പ്രസിഡന്റ് മഞ്ജുമോഹന്‍, മതേതര ജനതാദളം അഖിലേന്ത്യാ സെക്രട്ടറി ഡോ. വറു്ഗീസ് ജോര്‍ജ്, ഖജാന്‍ജി സി.കെ.നാണു, ഗതാഗതമന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എ.മാരായ കെ.പി. മോഹനന്‍, എം.വി. ശ്രേയാംസ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.പി. ദാമോദരന്‍, മനയത്ത് ചന്ദ്രന്‍. സി.കെ. ഗോപി, അബ്രഹാംമാത്യു, യുവ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, എസ്.എസ്.ഒ. സംസ്ഥാന പ്രസിഡന്റ് സി.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.

2008/01/18

ഭരണഘടനയിലെ സോഷ്യലിസം

മാധ്യമം മുഖപ്രസംഗം
2008 ജനുവരി18

നമ്മുടെ ഭരണഘടനയുടെ ആമുഖത്തുനിന്നു് 'സോഷ്യലിസ്റ്റ്' വിശേഷണം എടുത്തുകളയണമെന്ന ആവശ്യവുമായി പരമോന്നത നീതിപീഠത്തെ സമീപിയ്ക്കാന്‍ കൊല്‍ക്കത്തയിലെ ഒരു സന്നദ്ധ സംഘടനയെ പ്രേരിപ്പിച്ചതു് മുതലാളിത്തത്തിന്റെ സ്വാധീനമാവണം. സോഷ്യലിസം ഇന്ത്യ പോലൊരു രാജ്യത്ത് മരീചിക മാത്രമാണെന്നു് ജ്യോതിബസുവടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചൊരു ചുറ്റുപാടിലാവാം അടിയന്തരാവസ്ഥയില്‍ 42-ആം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി തുന്നിപ്പിടിപ്പിച്ച തൊങ്ങല്‍ അറുത്തുമാറ്റണമെന്ന ചിന്തയുണര്‍ന്നിട്ടുണ്ടാവുക. 'പരമാധികാര ജനാധിപത്യ റിപ്പബ്ലിക്' എന്നതിനുപകരം 'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്നു് തിരുത്തിയെഴുതിയതോടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനു് ഭംഗം വന്നിരിയ്ക്കയാണെന്നാണു് ഹരജിക്കാരുടെ വാദം.

സോഷ്യലിസത്തിനു് സ്പഷ്ടവും കൃത്യവുമായ ഒരര്‍ഥമില്ലെന്നും ക്ഷേമസങ്കല്‍പമാണു് അതിന്റെ വിശാലതാല്‍പര്യമെന്നും പറഞ്ഞു് ഹരജിക്കാരന്റെ ആവശ്യത്തെ കോടതി നിരാകരിച്ചിരിക്കുകയാണു്. അതേസമയം സോഷ്യലിസം അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കുകയുള്ളൂ എന്ന 1989ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ എടുത്തുകളയണമെന്ന ആവശ്യം മൂന്നംഗ ബെഞ്ചു് പരിഗണനയ്ക്കെടുത്തിട്ടുണ്ടു്. ഈ നിയമവ്യവസ്ഥക്കെതിരെ സ്വതന്ത്ര പാര്‍ട്ടി മുമ്പ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി കാത്തിരിപ്പുണ്ടു്. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടിയോ വ്യക്തിയോ ഒരു പ്രത്യേക ആശയഗതിയോടു് കൂറുപുലര്‍ത്തിയേ പറ്റൂ എന്നു് ശഠിയ്ക്കുന്നതിലെ സ്വാതന്ത്ര്യനിരാസവും അയുക്തികതയുമാണു് ചോദ്യം ചെയ്യപ്പെടുന്നതു്. വിപണി മാല്‍സര്യത്തിലും മുതലാളിത്തത്തിലും അടിയുറച്ചു് വിശ്വസിക്കുകയും അതു് പ്രയോഗവത്കരിക്കാന്‍ ഭരണയന്ത്രം തിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ സോഷ്യലിസം തൊട്ടു് ശപഥം ചെയ്യുന്നതു്തന്നെ തനി കാപട്യമല്ലേ എന്ന ചോദ്യമാണു് കോടതി മുമ്പാകെ ഉയരാന്‍ പോകുന്നതു്. വിധി കാത്തിരിയ്ക്കാം.

2008/01/15

സമാജവാദി ജനപരിഷത്ത് സെമിനാര്‍ 16-നു്

കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ ജുഗല്‍ കിഷോര്‍ റായബീറിന്റെ സ്മരണയ്ക്കായി ജനുവരി 16ബുധനാഴ്ച തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ സെമിനാര്‍ സംഘടിപ്പിയ്ക്കും.
വികസനം, ആന്തരികകോളനീകരണം, ബദല്‍രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ.സ്വാതി മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാര്‍ മുന്‍ എം.പി. പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്യും.
സമാജവാദി ജനപരിഷത്ത് നേതാക്കളായ അഡ്വ. ജോഷി ജേക്കബ്, അഡ്വ. ജയിമോന്‍ തങ്കച്ചന്‍, കുരുവിള ജോണ്‍ തുണ്ടത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

2008/01/09

ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസം' തുടരാം

  • ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കേണ്ട
  • സോഷ്യലിസത്തിനു കൃത്യമായ അര്‍ഥമില്ല
  • സോഷ്യലിസം വിശ്വാസ പ്രമാണമായ രാഷ്ട്രീയ പാര്‍ട്ടിയ്ക്കേ അംഗീകാരം കൊടുക്കാവൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പു് നീക്കണമോയെന്നു് പരിഗണിയ്ക്കും

നവദില്ലി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന കൊല്‍ക്കത്തയിലെ ഗുഡ് ഗവേണന്‍സ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളതും ജസ്റ്റിസുമാരായ ആര്‍. വി. രവീന്ദ്രന്‍, ജെ. എം. പഞ്ചാല്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ടതുമായ മൂന്നംഗ ബെഞ്ച് നിരാകരിച്ചു. ' കമ്യൂണിസ്റ്റുകാര്‍ നിര്‍വചിക്കുന്ന സങ്കുചിതമായ അര്‍ഥത്തില്‍ മാത്രം എന്തിനാണു് സോഷ്യലിസത്തെ കാണുന്നത്? വിശാലമായ അര്‍ഥത്തില്‍ പൌരക്ഷേമമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതു ജനാധിപത്യത്തിന്റെ ഒരു മുഖമാണ്. അതിനു കൃത്യമായ എന്തെങ്കിലും അര്‍ഥമല്ല. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത അര്‍ഥമാണുള്ളത്' കോടതി അഭിപ്രായപ്പെട്ടു.


എന്നാല്‍ സോഷ്യലിസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ (29എ) നീക്കംചെയ്യണമെന്ന ഹര്‍ജിയിലെ അഭ്യര്‍ഥന പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. യഥാര്‍ഥ നിലപാടു മറിച്ചാണെങ്കിലും ഈ നിയമവ്യവസ്ഥ കാരണം എല്ലാ പാര്‍ട്ടികളും സോഷ്യലിസത്തോടു് കൂറുണ്ടെന്നു് പ്രകടനപത്രികകളില്‍ വ്യാജപ്രസ്താവന നടത്തുകയാണെന്നു് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സോഷ്യലിസത്തിനോടു് കൂറു പ്രഖ്യാപിച്ചിട്ടു് അതിനെതിരായുള്ള ലക്ഷ്യങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിയ്ക്കാമോ എന്നും ഡിവിഷന്‍ ബഞ്ച് പരിശോധിയ്ക്കും. ഇക്കാര്യത്തില്‍ നിലപാടു് വ്യക്തമാക്കാനാവശ്യപ്പെട്ടു് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു് കമീഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിച്ചു.

ഒരു പ്രത്യേക മനോഭാവത്തോടോ പ്രത്യയശാസ്ത്രത്തോടോ മാത്രം കൂറുപുലര്‍ത്തണം എന്നു് നിര്‍ബന്ധിയ്ക്കുന്നതു് ഭരണഘടനാവിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു് നിരക്കുന്നതല്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ സീനിയര്‍ കോണ്‍സല്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു.
ഒരു പ്രത്യേക പ്രത്യയശാസ്ത്ര നിലപാടു് അംഗീകരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതു് ഭരണഘടനതന്നെ വാഗ്ദാനം ചെയ്യുന്ന പൗരാവകാശ സങ്കല്‍പത്തിനു് വിരുദ്ധമാണെന്നും നരിമാന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് എന്ന വാക്കു് ആദ്യം ഭരണഘടനയില്‍ ഇല്ലായിരുന്നുവെന്നും ഇടയ്ക്കുവച്ചു് അതുള്‍പ്പെടുത്തിയതോടെ ഭരണഘടന പൊളിച്ചെഴുതിയതുപോലെയായെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

42-ആം ഭേദഗതിയിലൂടെ 1976-ല്‍ അടിയന്തരാവസ്ഥക്കാലത്തായിരുന്നു സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്.