2008/01/26

സോഷ്യലിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാകുമെന്നു് സുരേന്ദ്രമോഹനന്‍


കോഴിക്കോട്: മതനിരപേക്ഷതയും ജനാധിപത്യവും പുലരാന്‍ രാജ്യത്തു് സോഷ്യലിസ്റ്റു് ശക്തികളുടെ പുനരേകീകരണം ആവശ്യമാണെന്നും അതു് യാഥാര്‍ഥ്യമാവുകതന്നെ ചെയ്യുമെന്നും മതേതര ജനതാദളം ദേശീയ പ്രസിഡന്റ് സുരേന്ദ്രമോഹനന്‍ പറഞ്ഞു. ജനാധിപത്യ സോഷ്യലിസത്തിനു് മാത്രമേ അധ്വാനിയ്ക്കുന്ന വര്‍ഗങ്ങള്‍ക്കു് ആശ്വാസം പകരാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര ജനതാദളം കോഴിക്കോടു് ജില്ലാറാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരാ കാങ്ഗ്രസും ഭാ.ജ.പയും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും പാര്‍ശ്വവത്കരിച്ചിരിക്കുകയാണു്. ഇവര്‍ക്കെതിരെ മൂന്നാംമുന്നണിയെന്ന ആശയം രൂപപ്പെടുകയാണു്. മൂന്നാം മുന്നണി രൂപപ്പെടുന്നപക്ഷം മതേതര ജനതാദളം അതിന്റെ ഭാഗമായിരിക്കും_സുരേന്ദ്രമോഹന്‍ പറഞ്ഞു.


സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ച് മഹാശക്തിയാകും


സോഷ്യലിസത്തിന്റെ സമവാക്യങ്ങള്‍ മാറിയെന്നും അതു് ആഗോളവത്കരണത്തിനു് പരിഹാരമല്ലെന്നുമുള്ള ചില അപശബ്ദങ്ങള്‍ ഉയരുന്ന സാഹചര്യമാണു് ഇന്നുള്ളതെന്നു് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. അതിനുള്ള മറുപടി ജനാധിപത്യ സോഷ്യലിസമാണെന്നു് പ്രഖ്യാപിയ്ക്കുന്ന സമ്മേളനമാണിതെന്നു് വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ചു് മഹാശക്തിയാകുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. ചില മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനായി മതേതര ജനതാദളം വലിയ വില നല്‍കിയിട്ടുണ്ടു്. മതനിരപേക്ഷത സംരക്ഷിക്കാനായി ശരദ് യാദവന്‍ മുതല്‍ ദേവഗൗഡ വരെയുള്ളവരുമായി നാം വിടപറയേണ്ടിവന്നു. രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിത്തറ ജനാധിപത്യവും മതേതരത്വവുമാണെന്ന മതേതര ജനതാദളം നയം ഇന്നും പ്രസക്തമാണ്. ഇന്ദിരാ കാങ്ഗ്രസ് പോലും മതേതര പ്ലാറ്റ്ഫോമില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കൂറ്റം കാണിക്കുന്നില്ല. ഗുജറാത്തു് തിരഞ്ഞെടുപ്പില്‍ അതു് കണ്ടതാണു്. ഇന്ദിരാ കാങ്ഗ്രസ്സിന്റെ ആ നയമാണു് അവിടെ നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടാനിടയാക്കിയതു്.


സോഷ്യലിസ്റ്റുകള്‍ യോജിക്കേണ്ട ചരിത്രപരമായ ആവശ്യമുണ്ടു്. അതിനായി സോഷ്യലിസ്റ്റ് പുരോഗമനശക്തികളെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കും.


ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണു് കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയതു്. അധികാരവികേന്ദ്രീകരണത്തെ പാര്‍ട്ടി അംഗീകരിയ്ക്കുന്നു. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ പിന്നിലൂടെ കടന്നുവരുന്നതു് വിദേശധനകാര്യ ശക്തികളല്ലേ? ചില്ലറ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുവരുന്നതു് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നു് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടു് _വീരേന്ദ്രകുമാര്‍ പറഞ്ഞു.


ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. എച്ച്.എം.എസ്. അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ്, മഹിളാ ജനതാദളം അഖിലേന്ത്യാ പ്രസിഡന്റ് മഞ്ജുമോഹന്‍, മതേതര ജനതാദളം അഖിലേന്ത്യാ സെക്രട്ടറി ഡോ. വറു്ഗീസ് ജോര്‍ജ്, ഖജാന്‍ജി സി.കെ.നാണു, ഗതാഗതമന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എ.മാരായ കെ.പി. മോഹനന്‍, എം.വി. ശ്രേയാംസ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.പി. ദാമോദരന്‍, മനയത്ത് ചന്ദ്രന്‍. സി.കെ. ഗോപി, അബ്രഹാംമാത്യു, യുവ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, എസ്.എസ്.ഒ. സംസ്ഥാന പ്രസിഡന്റ് സി.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.