2010/05/30

സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു




പുനെ: മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന ജി.പി. പ്രധാന്‍(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.


പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.

പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നുവെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ ഭായി വൈദ്യ അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവരും ജി പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു് വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.

പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.

ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍ കടപ്പാട് പുണെ മിറര്‍

ഫോട്ടോ 2 (താഴെ) അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു. കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്

Veteran socialist leader GP Pradhan passes away in Pune


I feel like an orphan now: Hazare

.

2010/05/22

പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം

കുറ്റിയാടി: പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.
പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.

നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.
അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
അവലംബം തേജസ്

വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും

കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്‌. സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.

വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്‌. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- വികസനം.


അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക്‌ ഭരിക്കുന്ന ഒറീസയില്‍ പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്‌. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ്‌ ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്‌. മെയ്‌ 15ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ്‌ ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക്‌ ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ്‌ ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.


ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ്‌ ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത്‌ തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്‌. അവരോട്‌ സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്‌?

കമ്യൂണിസ്റ്റുകളില്‍‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും പോലിസ്‌ ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

- ഒരു ലേഖകന്‍
.

2010/05/18

മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,


മേയ് ആറിന് വ്യാഴാഴ്ച കിനാലൂരില്‍ നടന്ന പൊലീസ്നായാട്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട താങ്കള്‍ സര്‍വേ നിറുത്തിവെക്കാനും പൊലീസിനെ പിന്‍വലിക്കാനും ഉത്തരവിട്ടത് മനുഷ്യത്വപൂര്‍ണമായ നടപടിയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും താങ്കളുടെ ഭരണത്തിനും ഭരണകൂടത്തിനും തീരാകളങ്കം തീര്‍ത്ത കിനാലൂര്‍സംഭവം കൂടുതല്‍ ആപത്കരവും ജനവിരുദ്ധവുമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ താങ്കള്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കിനാലൂര്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമമാണ്. കുന്നും മലയും വയലും നീര്‍ത്തടങ്ങളുമൊക്കെയായി ഗ്രാമഭംഗി നിറഞ്ഞ ഒരു പ്രദേശം. പരിസരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കുന്നതിലും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവാതെ നിയന്ത്രിക്കുന്നതിലും കിനാലൂരിന്റെ ഭൂപ്രകൃതിയുടെ പങ്ക് ഏറെ വലുതാണ്. പൊതുവെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരാണ് കിനാലൂര്‍പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍.

ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോള്‍ കിനാലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതം താറുമാറാക്കപ്പെട്ടിരിക്കുന്നു. റോഡ്സര്‍വേക്ക് എന്ന പേരില്‍ ജില്ലാഭരണകൂടത്തിന്റെ അകമ്പടിയായെത്തിയ പൊലീസ് എത്ര വേഗത്തിലാണ് കിനാലൂര്‍ഗ്രാമത്തെ പോര്‍ക്കളമാക്കി ക്കളഞ്ഞത്. തികച്ചും ജനാധിപത്യപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങളെ അവര്‍ നിഷ്ഠുരമായി മര്‍ദിക്കുന്നത് ടെലിവിഷന്‍ സ്ക്രീനിലൂടെ താങ്കള്‍ കണ്ടതാണല്ലോ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും അവര്‍ വെറുതെവിട്ടില്ല. ഉമ്മയോടൊപ്പം സമരത്തിനെത്തിയ ഏഴരവയസ്സുകാരി നാഫിയയും 13 വയസ്സുകാരന്‍ ഷാദാനും 15 വയസ്സുകാരന്‍ ഹംദാനും പൊലീസിന്റെ അടിയേറ്റ് ആശുപത്രിയിലായി. ആക്രോശത്തോടെ വീടുകളിലേക്ക് പാഞ്ഞുകയറിയ കാക്കിപ്പട്ടാളം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. നിറുത്തിയിട്ട വണ്ടികള്‍ അടിച്ചുതകര്‍ത്തു. വൃദ്ധന്‍മാരെപ്പോലും തല്ലിച്ചതച്ചു. ഇപ്പോഴും കിനാലൂരും പരിസരങ്ങളും പൊലീസ്വേട്ടയുടെ നിഴലില്‍ തന്നെയാണ്. സമരം ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാക്കിധാരികള്‍ ഏതു നിമിഷവും പ്രതികാരദാഹത്തോടെ ചാടിവീഴാമെന്ന് ജനങ്ങള്‍ ഭയക്കുന്നു. പീഡനം ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. പലവീടുകളിലും ആളൊഴിഞ്ഞിരിക്കുന്നു. ആളുകളുള്ളിടത്ത് തന്നെ ആണുങ്ങളാരുമില്ല.

സര്‍, ഇതിനുമാത്രം എന്തുതെറ്റാണ് കിനാലൂരിലെ മനുഷ്യര്‍ ചെയ്തത്? കിനാലൂരിലേക്ക് ഏതു വികസനത്തെയും സ്വാഗതം ചെയ്തവരാണ് ഞങ്ങള്‍. വികസനം ഞങ്ങളുടെ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും താങ്കളുടെ മന്ത്രിസഭയിലെ വ്യവസായമന്ത്രി ആരോപിക്കുന്നു, ഞങ്ങള്‍ വികസന വിരോധികളാണെന്ന്. മാവോയിസ്റ്റുകളും മതതീവ്രവാദികളുമാണെന്ന്. 60 മീറ്റര്‍ വീതിയിലുള്ള മാളിക്കടവ്^കിനാലൂര്‍ (ഇപ്പോള്‍ 30 മീറ്ററാണെന്നു പറയുന്നു) സമര്‍പ്പിത നാലുവരിപ്പാതയാണ് അദ്ദേഹത്തിന്റെ ഏക വികസന അജണ്ട. പാതയിലൂടെ സഞ്ചരിച്ചെത്തിയാല്‍ പിന്നെ എന്താണെന്ന് അദ്ദേഹത്തിനുമറിയില്ല. മലേഷ്യന്‍കമ്പനിയുടെ സാറ്റലൈറ്റ് സിറ്റിയാണെന്ന് ഒരിക്കല്‍ പറഞ്ഞു. അല്ല, മെഡിസിറ്റിയാണെന്ന് മറ്റൊരിക്കല്‍. ചെരിപ്പുകമ്പനിയാണെന്ന് ഒടുവിലത്തെ പ്രഖ്യാപനം. പദ്ധതിയൊന്നും നിലവിലില്ലെന്ന് കെ.എസ്.ഐ.സിയുടെ വിശദീകരണം. ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത നിഗൂഢപദ്ധതിയുടെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജന്മഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞോടണോ? ഒട്ടനേകം കുന്നുകള്‍ ഇടിച്ചുനിരത്തി അനാവശ്യമായൊരു പാത പണിയേണ്ടതുണ്ടോ? ഞങ്ങള്‍ക്കും മക്കള്‍ക്കും അന്നം നല്‍കുന്ന വയലും കൃഷിയും മണ്ണിട്ടുമൂടുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കണോ? ഏക്കര്‍കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കളഞ്ഞ് അവസാനമില്ലാത്ത വെള്ളപ്പൊക്കദുരന്തം ഏറ്റുവാങ്ങണോ?

ഈ ചോദ്യങ്ങളാണ് കിനാലൂരിലെയും നിര്‍ദിഷ്ട പാതയോരത്തെ മോരിക്കര, നന്മണ്ട, കാക്കൂര്‍ എന്നിവിടങ്ങളിലെയും നിവാസികളെ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ഞങ്ങളുടെ ഈ ചോദ്യങ്ങളെ നേരിടുന്നതിനുപകരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള വ്യവസായമന്ത്രിയുടെ ശ്രമത്തെ താങ്കള്‍ക്ക് അനുകൂലിക്കാനാവുമോ? കിനാലൂരിലെത്താന്‍ വിനാശകരമല്ലാത്ത രണ്ടു പാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറംതിരിയുന്നതെന്തുകൊണ്ടാണ്? കിനാലൂരിലെ വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രൂപംകൊണ്ടിരിക്കുന്ന മന്ത്രി^മാഫിയ ബന്ധത്തെക്കുറിച്ച ആരോപണങ്ങള്‍ താങ്കള്‍ ഗൌരവത്തിലെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തല തല്ലിപ്പൊളിച്ചുണ്ടാക്കുന്ന വികസനം നാടിന് വേണ്ടിയാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. നിഗൂഢതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നിഗൂഢ പാതയായി മാത്രമേ ജനങ്ങള്‍ക്ക് ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധപാത എന്നന്നേക്കുമായി റദ്ദുചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയാറാകണം.


ജനകീയപ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യവസായമന്ത്രി നടത്തുന്ന നീചമായ ശ്രമങ്ങള്‍ മന്ത്രിസഭക്കുതന്നെ അപമാനമാണെന്നു പറയാതെ വയ്യ. പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് പ്രദര്‍ശിപ്പിക്കുക, ജാതി^മത^കക്ഷി ഭേദമന്യേ സര്‍വരും ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുക, സമരത്തെ പിന്തുണക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടുക, വധശ്രമമാരോപിച്ച് പീഡിപ്പിക്കുക തുടങ്ങിയ വഴികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ജനവിരുദ്ധപ്രവണതകള്‍ താങ്കള്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ആ ബാധ്യതയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കൈയേറ്റത്തിനിരയായ മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് എന്തുമാത്രം ക്രൂരമല്ല?


150 ആളുകളുടെ പേരിലെടുത്തിരിക്കുന്ന വധശ്രമക്കേസുകള്‍ അടിയന്തരമായി റദ്ദ് ചെയ്തേ മതിയാവൂ. മാധ്യമങ്ങളുടെ നിതാന്തജാഗ്രതയും രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ സമ്പൂര്‍ണപിന്തുണയുമാണ് മറ്റൊരു പൊലീസ് വേട്ടയെ തടഞ്ഞുനിറുത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടുപോകുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ജനങ്ങള്‍ക്കുള്ളത് ആശങ്കകളല്ല, നിര്‍ദിഷ്ടപാത സൃഷ്ടിക്കാന്‍ പോകുന്ന വിനാശങ്ങളെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സമരം ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.


ഇത് ജീവിതത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഏത് ജനകീയപോരാട്ടവും പോലെ ഇതും വിജയിച്ചേ മതിയാവൂ. ആ വിജയത്തില്‍ താങ്കള്‍ താങ്കളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആയതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.


1. മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധ പാത എന്നന്നേക്കുമായി ഉപേക്ഷിക്കുക.
2. ഞങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.
3. കിനാലൂരിലെ പൊലീസ് മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക.
4. ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ജില്ലാകലക്ടര്‍ക്കും മന്ത്രിക്കുമെതിരെ നടപടി സ്വീകരിക്കുക.
5. ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക.


കെ. റഹ്മത്തുല്ല

പ്രസിഡന്റ്, ജനജാഗ്രതാ സമിതി

കടപ്പാടു് മാധ്യമം മെയ് 12 2010

2010/05/17

നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം

കോഴിക്കോട്: കിടപ്പാടം സംരക്ഷിക്കാന്‍ നാലുവരിപ്പാത സര്‍വേ പ്രവര്‍ത്തനം സമാധാനപരമായി തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

നാലുവരിപ്പാതക്കെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ചതിനു പുറമെ പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റംചാര്‍ത്തി കേസെടുത്ത് വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായമന്ത്രിയുടെയും ഭൂമാഫിയയുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെയും താല്‍പര്യപ്രകാരമാണ് കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു.
ഭൂമാഫിയക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ മന്ത്രി കരീമിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിറുത്തണമെന്നും കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വ്യവസായമന്ത്രിയുടെ ബിസിനസ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കിനാലൂരില്‍ ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭം, അതിനാവശ്യമായ ഗതാഗതസൌകര്യം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നാഷനല്‍ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു.

മാധ്യമം മെയ് 9

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം

.



ആന മുതല്‍ വിസില്‍ വരെ തെരഞ്ഞെടുപ്പ്‌ ചിഹ്നം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സെപ്‌റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമുള്ള ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ 2010 മെയ് 7നു് പ്രസിദ്ധീകരിച്ചു.


ദേശീയ-സംസ്ഥാന കക്ഷികള്‍ക്ക്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അനുവദിച്ച അതേ ചിഹ്നങ്ങള്‍ ലഭിക്കും. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഊന്നുവടി, പൂവും പുല്ലും എന്നീ ചിഹ്നങ്ങള്‍ ഒഴിവാക്കി പകരം ഹെല്‍മറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തി.


ദേശീയ കക്ഷികളും ചിഹ്നങ്ങളും: ബിഎസ്‌പി -ആന, ബിജെപി -താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഎം -ചുറ്റികയും അരിവാളും നക്ഷത്രവും, കോണ്‍ഗ്രസ്‌ -കൈ, എന്‍സിപി -ക്ലോക്ക്‌, ആര്‍ജെഡി -റാന്തല്‍.


സംസ്ഥാന കക്ഷികളും ചിഹ്നങ്ങളും: കേരള കോണ്‍ഗ്രസ്‌ -സൈക്കിള്‍, കേരള കോണ്‍ഗ്രസ്‌ എം -രണ്ടില, മുസ്ലിം ലീഗ്‌ -ഏണി, ജനതാദള്‍ എസ്‌ - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്‌ത്രീ.


മറ്റു് കക്ഷികളും ചിഹ്നങ്ങളും: അറുപത്തഞ്ച്‌ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌, രജിസ്‌ട്രേഷനുണ്ടെങ്കിലും അംഗീകാരമില്ലാത്ത പതിനേഴ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരിക്കും നിശ്ചിത ചിഹ്നം ലഭിക്കുക. അവര്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക്‌ ഈ ചിഹ്നങ്ങള്‍ അനുവദിക്കും.


എഡിഎംകെ -തൊപ്പി, ഭാരതീയ ജനശബ്‌ദ്‌ -ടെലിഫോണ്‍, സി എം പി -വിമാനം, കോണ്‍ഗ്രസ്‌ (എസ്‌) -കായ്‌ഫലമുള്ള തെങ്ങ്‌, ഐ എന്‍ എല്‍ -ത്രാസ്‌, ജനതാദള്‍ യു -അമ്പ്‌, കേരള കോണ്‍ഗ്രസ്‌ ബി - ആപ്പിള്‍, കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ -ഉദയസൂര്യന്‍, കെ ആര്‍ എസ്‌ പി (ബേബിജോണ്‍) -നക്ഷത്രം, ആര്‍ എസ്‌ പി ബി - കത്തുന്ന പന്തം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ -താഴും താക്കോലും, ആര്‍ എസ്‌ പി -മണ്‍വെട്ടിയും മണ്‍കോരിയും, സമാജ്‌വാദിപാര്‍ട്ടി - കാര്‍, സമാജവാദി ജനപരിഷത്ത്‌ -കലപ്പ , സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി -കുട, ശിവസേന-അമ്പുംവില്ലും, പിഎസ്‌പി -കുടില്‍.


മറ്റ്‌ സ്വതന്ത്ര ചിഹ്നങ്ങള്‍ :- അലമാര, ബസ്‌, മണി, മഴു, ബ്ലാക്‌ ബോര്‍ഡ്‌, ബാറ്റ്‌, ബ്രീഫ്‌കേസ്‌, വഞ്ചി, തൊട്ടി, മെഴുകുതിരികള്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും, കപ്പും സോസറും, മൂന്നു നക്ഷത്രങ്ങളുള്ള കൊടി, ചെണ്ട, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഗ്യാസ്‌ സിലിണ്ടര്‍, കൈവണ്ടി, സീലിങ് ഫാന്‍, ശംഖ്‌, കസേര, വിളവെടുക്കുന്ന കര്‍ഷകന്‍, ഗ്യാസ്‌ സ്റ്റൗവ്‌, ഗ്ലാസ്‌ ടംബ്ലര്‍, ഹെല്‍മറ്റ്‌, ഹാര്‍മോണിയം, മഷിക്കുപ്പിയും പേനയും, പട്ടം, ജീപ്പ്‌, എഴുത്തുപെട്ടി, കപ്പല്‍, കത്രിക, ഷട്ടില്‍, മേശ, കണ്ണട, മേശവിളക്ക്‌, ടെലിവിഷന്‍, കോര്‍ത്തിരിക്കുന്ന രണ്ട്‌ വാള്‍, പമ്പരം, രണ്ടു വാളും പരിചയും, വൃക്ഷം, വിസില്‍.

പിന്നീടുചേര്‍‍ത്തത്......

സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂണ്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചു. സിംഹം ചിഹ്നമായി ലഭിക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഫോര്‍വേഡ് ബ്ലോക്കും കമ്മിഷനെ സമീപിച്ചിരുന്നു.
സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍പ്പെട്ട സിംഹം ചിഹ്നത്തിനു ആദ്യം അപേക്ഷ നല്‍കിയതിനാല്‍ തങ്ങള്‍ക്കു തന്നെ ചിഹ്നം ലഭിക്കണമെന്നു ടി.എം. ജേക്കബും പശ്ചിമ ബംഗാളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള തങ്ങള്‍ക്ക് അവിടെ ചിഹ്നമായി ലഭിച്ച സിംഹം കേരളത്തിലും ലഭിക്കണമെന്നു ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി. ദേവരാജനും ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.

ജേക്കബ്‌ ഗ്രൂപ്പിന്റെ ചിഹ്നം വിളവെടുക്കുന്ന കര്‍ഷകന്‍


അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ്‌ കക്ഷിയായ കേരള കോണ്‍ഗ്രസി(ജേക്കബ്‌)ന്‌ 'വിളവെടുക്കുന്ന കര്‍ഷകന്‍' ചിഹ്നമായി അനുവദിച്ച്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജൂലൈ 2ന് ഉത്തരവ്‌ പുറപ്പെടുവിച്ചു.


തെരഞ്ഞെടുപ്പ്‌ ചിഹ്നം


സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍


Chief Electoral Officer, Kerala



കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു
.

2010/05/15

ഭൂപരിഷ്‌കരണ നിയമം ദളിതരോടുള്ള ചതി -ളാഹ ഗോപാലന്‍

കൂത്തുപറമ്പ്,മെയ് 14: കൂത്തുപറമ്പ്,മെയ് 14: കേരളത്തിലെ ദലിതരോടും മറ്റ് അധഃസ്ഥിത ജനങ്ങളോടുമുള്ള ചതിയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമെന്ന് ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. സമാജ്‌വാദി ജനപരിഷത്ത് ലോഹ്യാ ജന്മശതാബ്ദിയുടെ ഭാഗമായി കൂത്തുപറമ്പില്‍ മാറോളിഘട്ട് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച ഭൂപരിഷ്‌കരണ നിയമവും ദളിത് സമൂഹവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കള്‍ ജന്മിമാരും കുത്തക കമ്പനികളുമാണെന്നു ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ പ്രസ്താവിച്ചു.


കേരളത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതിന് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അധഃസ്ഥിതനു കൃഷി ചെയ്യാനുള്ള ഭൂമി നിഷേധിച്ചു തുണ്ടുഭൂമി മാത്രമാണു നല്‍കിയത്. ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തില്‍ ചെങ്ങറയിലുള്‍പ്പെടെ ഭൂമിക്കായി സമരം ചെയ്തതിന് ആദിവാസികള്‍ ആക്രമിക്കപ്പെടുകയും ജയിലഴിക്കുള്ളിലാവുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഭൂപരിഷ്കരണ നിയമവും ദലിത് സമൂഹവും എന്ന വിഷയം ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അവതരിപ്പിച്ചു. കേരളത്തിലും ബംഗാളിലും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു തോട്ടം ഭൂമിയെ മാറ്റി നിര്‍ത്തിയത് യാദൃച്ഛികമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് പറഞ്ഞു. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അധ്യക്ഷനായി. കെ.രമേശന്‍ സ്വാഗതം പറഞ്ഞു.


മാതൃഭൂമി

2010/05/13

കിനാലൂര്‍ സമര സമിതികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടി

കോഴിക്കോട്‌: കിനാലൂരിലെ ജനജാഗ്രത സമിതിയും ജനകീയ ഐക്യവേദിയും സാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്നു ജനജാഗ്രത സമിതി ജില്ലാ കമ്മിറ്റി. ഒരു മത സംഘടനയുടെ ഉല്‍പന്നമാണെന്ന മന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു ജനജാഗ്രത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനജാഗ്രത സമിതിയില്‍ കമ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും മുസ്‌ലിം ലീഗുകാരും സോളിഡാരിറ്റിക്കാരുമുണ്ടാ കുന്നതു സ്വാഭാവികമാണ്‌. സംഘടനയുടെ ഭാരവാഹികളായ കെ. റഹ്‌മത്തുല്ല, അഡ്വ: സി. പി. അജയ്‌കുമാര്‍, സി. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, വി. കെ. അബ്‌ദുറഹ്‌മാന്‍ എന്നിവരില്‍ ആരും പ്രത്യക്ഷ
രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധമുള്ളവരല്ലെന്നും ജനജാഗ്രത സമിതി അറിയിച്ചു.

മത തീവ്രവാദികളെന്ന ആരോപണം ക്ലച്ചു പിടിക്കാത്തതു കൊണ്ടാണ്‌ ഇപ്പോള്‍ മാവോയിസ്‌റ്റുകള്‍ എന്ന ആരോപണവുമായി ചിലര്‍ വരുന്നത്‌. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഈ ഫാസിസ്‌റ്റ്‌ തന്ത്രം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്‌. കിനാലൂരില്‍ രണ്ടു പ്രാവശ്യമായി നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിലാ യിരുന്നു. ഇതിലെ ഭാരവാഹികള്‍ മുഴുവനും കിനാലൂര്‍ പ്രദേശം സ്‌ഥിതി ചെയ്യുന്ന പനങ്ങാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ താമസിക്കുന്നവരാണ്‌.

ജനറല്‍ കണ്‍വീനര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌
വട്ടോളി ബസാര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനും ഐക്യവേദി ചെയര്‍മാനുമായ സി. കെ. ബാലകൃഷ്‌ണന്‍ കണ്ണാടിപൊയില്‍ സ്വദേശിയുമാണ്‌. വൈസ്‌ ചെയര്‍മാന്‍ (ജനതാദള്‍ നേതാവ്‌) സി. കെ. രാഘവന്‍ പനങ്ങാട്‌ നോര്‍ത്തില്‍ താമസിക്കുന്ന ആളാണ്‌. ഇവരില്‍ ആരാണു പുറത്തുനിന്നുള്ളവരെന്നു മന്ത്രി ജനങ്ങളോ ടു വിശദീകരിക്കണമെന്നു ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.

സമരം ചെയ്‌തതു പുറത്തു നിന്നുള്ളവരാണെങ്കില്‍ എന്തിനാണ്‌ ഈ മാസം ഏഴിനു കിനാലൂര്‍ ഗ്രാമത്തെ ഭീതിയിലാഴ്‌ത്തി നൂറു കണക്കിനു പൊലീസുകാരെ ഉപയോഗിച്ചു തിരിച്ചില്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതെന്നും മന്ത്രി വ്യക്‌തമാക്കണം. ഒരു നുണ 100 പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു.

മലയാള മനോരമ 2010 മെയ് 12

കള്ളുഷാപ്പ്‌ മാറ്റും; സമരം ഒത്തുതീര്‍ന്നു

കണ്ണൂര്‍: 52 ദിവസം പിന്നിട്ട തെക്കിബസാറിലെ കള്ളുഷാപ്പ്‌ സമരം ഒത്തുതീര്‍ന്നു. കള്ളുഷാപ്പ്‌ മാറ്റി സ്‌ഥാപിക്കാനും അതുവരെ അളക്കാന്‍ മാത്രം ഉപയോഗിക്കാമെന്നും ഇരുകക്ഷികളും അംഗീകരിച്ചതോടെയാണ്‌ തര്‍ക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കിയ പ്രശ്‌നത്തിനു പരിഹാരമായത്‌.

കെ.സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചുമതലയുള്ള എഡിഎം പി.കെ.സുധീര്‍ ബാബു മെയ് 12 രാത്രി കലക്‌ടറേറ്റ്‌ ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു മണിക്കൂറിനകമാണ്‌ തീരുമാനമുണ്ടായത്‌. ഒരു മാസത്തിനകം പുതിയ സ്‌ഥലം കണ്ടെത്താന്‍ ഉപസമിതിയെ നിയോഗിച്ചു. അതുവരെ നിലവിലുള്ള കെട്ടിടത്തില്‍ പൊലീസ്‌ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെ കള്ള്‌ അളക്കാന്‍ അനുവദിക്കും.

സമരപ്പന്തലിലുണ്ടായ വിവിധ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്നു പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ എസ്‌പിയുമായി ചര്‍ച്ച ചെയ്‌തു തീരുമാനമുണ്ടാക്കും.


ചര്‍ച്ചയില്‍ പി.രാമചന്ദ്രന്‍, കെ.രഞ്‌ജിത്ത്‌, യു.ടി.ജയന്തന്‍, ടി.സി.മനോജ്‌, കെ.ബാലകൃഷ്‌ണന്‍, ഡപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ കെ.കരുണാകരന്‍, ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ.എം.രാജേഷ്‌, സമരസമിതി നേതാക്കളായ കെ.എല്‍.അബ്‌ദുല്‍ സലാം, എം.പ്രശാന്ത്‌ ബാബു, പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെക്കിബസാറിലെ വീടുകള്‍ക്ക്‌ നടുവിലുള്ള കള്ളുഷാപ്പിനെതിരെ വീട്ടമ്മമാര്‍ തുടങ്ങിയ സമരം ഒടുവില്‍ ബഹുജന പ്രക്ഷോഭത്തിലെത്തുകയായിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികളും സംഘടനകളും ഏറ്റെടുത്തതോടെ സമരം സംസ്‌ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

മലയാള മനോരമ 2010 മെയ് 13

കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്

.
കിനാലൂര്‍: നടപടികളില്‍ സുതാര്യത വേണം: എ.ഐ.വൈ.എഫ്‌.

തൃശൂര്‍: കോഴിക്കോട്‌ കിനാലൂരിലെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത വേണമെന്ന്‌ തൃശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്‌. സംസ്‌ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വ്യവസായ പാര്‍ക്കിലേക്ക്‌ 100 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വേ ആരംഭിച്ചെങ്കിലും എന്തു പദ്ധതിയാണു വരുന്നതെന്നു വ്യക്‌തമാക്കിയിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കാരണം നാഷണല്‍ ഹൈവേ വികസനംപോലും 30 മീറ്റര്‍ വീതിയില്‍ മാത്രമേ പാടുള്ളു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്‌.

പോലീസ്‌ ലാത്തിച്ചാര്‍ജ്‌ജും അപലപനീയമാണ്‌. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം ആളുകളുടെ പേരില്‍ വധശ്രമത്തിന്‌ കേസ്‌ എടുത്ത നടപടി പിന്‍വലിക്കണമെന്നും സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കിനാലൂര്‍: അനാവശ്യ പദ്ധതി ഉപേക്ഷിക്കണം - എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌)

ബാലുശേരി: കിനാലൂരിലെ അനാവശ്യ പാത നിര്‍മാണത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ പൊലീസ്‌ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന്‌ എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌) ആവശ്യപ്പെട്ടു. ജനവിരുദ്ധപദ്ധതി ഉപേക്ഷിക്കുന്നതിനു പകരം പൊലീസ്‌ അതിക്രമത്തെ ന്യായീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്ന ഫാസിസ്‌റ്റ്‌ സമീപനം മന്ത്രി എളമരം കരീമും സിപിഎമ്മും ഉപേക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പി.എം.ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. പി.കെ.മധു, എം.പി.അനില്‍കുമാര്‍, സി.പ്രവീണ്‍കുമാര്‍, എം.മണിദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.



മനുഷ്യാവകാശ കമ്മിഷന്‍ അംഗം കിനാലൂര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്‌: കിനാലൂരില്‍ സംഘര്‍ഷം നടന്ന സ്‌ഥലം സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ: കെ. ഇ. ഗംഗാധരന്‍ സന്ദര്‍ശിച്ചു. രണ്ടു വിഭാഗങ്ങളുമായും സംസാരിച്ച കമ്മിഷന്‍ പൊലീസ്‌ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നു പ്രതികരിച്ചു. അന്വേഷണ സമയത്ത്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ അതിക്രമം ഉണ്ടായാല്‍ ഇടപെടും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ മരവിപ്പിക്കുന്ന നടപടിയൊന്നും ഉണ്ടാകില്ലെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.

ഉച്ചയോടെ കിനാലൂരില്‍ എത്തിയ കമ്മിഷന്‍ അംഗം അര മണിക്കൂര്‍ സ്‌ഥലത്തു ചെലവഴിച്ചു. കടകളുടെ വെളിയില്‍ വച്ചിരുന്ന സാധനങ്ങള്‍ പൊലീസ്‌ എടുത്തു കൊണ്ടു പോയെന്നും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും ജനങ്ങള്‍ കമ്മിഷനോടു

പരാതിപ്പെട്ടു. ലാത്തിച്ചാര്‍ജിലും പൊലീസ്‌ അതിക്രമത്തിലും പരുക്കേറ്റവരെയോ നാശമുണ്ടായ വീടുകളോ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ചില്ല.


കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം

കോഴിക്കോട്‌: കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ മനുഷ്യാവകാശ അംഗം കെ.ഇ ഗംഗാധരന്‍.

ആരുടെയും പരാതി അനുസരിച്ചല്ല കിനാലൂരില്‍ സന്ദര്‍ശനം നടത്തിയതെന്ന്‌ അദ്ദേഹം പത്ര ലേഖകരോടു പറഞ്ഞു. മാധ്യമ വാര്‍ത്ത അടിസ്‌ഥാനമാക്കിയാണ്‌ സന്ദര്‍ശനം നടത്തിയത്‌. സന്ദര്‍ശനത്തില്‍ അവിടെ വലിയ ഭീകരതയൊന്നും കണ്ടില്ല. കമ്മീഷനോട്‌ പരാതി പറയാന്‍ പോലും ആരു വന്നില്ല. പല വീടുകളും സന്ദര്‍ശിച്ചു. നിരവധി പേരോട്‌ കാര്യങ്ങള്‍ തിരക്കി, പക്ഷെ മനുഷ്യാവകാശ ലംഘനം നടന്നതായി ആരും പറഞ്ഞില്ല.

കമ്മിഷന്‍ അംഗം രാഷ്‌ട്രീയ പ്രേരിതമായാണു പെരുമാറിയതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും ജനകീയ ഐക്യവേദി ജനറല്‍ കണ്‍വീനര്‍ നിജേഷ്‌ അരവിന്ദും ജനജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ്‌ കെ. റഹ്‌മത്തുല്ലയും പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം: മഹിളാ മോര്‍ച്ച

കോഴിക്കോട്‌: കിനാലൂര്‍ സംഭവത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ വാക്കുകള്‍ കൊണ്ട്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌ത വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്നു മഹിളാ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും തീവ്രവാദബന്ധം ആരോപിച്ച മന്ത്രി എളമരംകരീം അതു പുറത്തുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്‌ഥാന വനിതാ കമ്മിഷന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രഥമദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നു കണ്ടെത്തിയ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനെ നേത്രരോഗ ചികിത്സയ്‌ക്കു വിധേയമാക്കണമെന്നും

ആവശ്യപ്പെട്ടു. പൊലീസ്‌ ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ അപമാനിച്ചതിലൂടെ വനിതാ കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു.

സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയില്‍ തരംതാഴുകയായിരുന്നു വനിതാ കമ്മിഷന്‍. സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ വിവിധ മതരാഷ്‌ട്രീയ സംഘടനയില്‍പ്പെട്ട സ്‌ത്രീകളാണു സമരരംഗത്തുണ്ടായിരുന്നത്‌. ഇവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണു തീവ്രവാദ ബന്ധം ആരോപിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരെ കേസില്‍ കുടുക്കുമെന്ന ഭയം കാരണം പരുക്കേറ്റ പലരും ആശുപത്രിയില്‍ പോകാതിരിക്കുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ആണു ചെയ്‌തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വനിതാ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനമെന്ന്‌ വനിതാ ലീഗ്‌


ബാലുശേരി: നിര്‍ദിഷ്‌ട മാളിക്കടവ്‌- കിനാലൂര്‍ നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ സ്‌ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പൊലീസ്‌ നടപടിയെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനവും പദവിക്ക്‌ നിരക്കാത്തതുമാണെന്ന്‌ വനിതാ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പറഞ്ഞു.


2010 മെയ് 12
.

2010/05/12

കിനാലൂരിലെ ജനങ്ങളെ ഇനിയും വേട്ടയാടരുത്-ജനജാഗ്രതാ സമിതി

കോഴിക്കോട്, മെയ് 11: കിനാലൂരിലും പരിസരപ്രദേശങ്ങളിലും കഴിയുന്ന നിരപരാധികളായ ജനങ്ങളെ സര്‍ക്കാര്‍ ഇനിയും വേട്ടയാടരുതെന്ന് ജനജാഗ്രതാസമിതി ആവശ്യപ്പെട്ടു. കിനാലൂരിലെ ഏത് വികസനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ വികസനം മണ്ണിനെയും അവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

നാലുവരിപ്പാതയ്‌ക്കെതിരെ പ്രതികരിച്ചവരെ വികസന വിരോധികളും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണെന്നാണ് വ്യവസായ മന്ത്രി ആരോപിക്കുന്നത്. നാലുവരിപ്പാത മാത്രമാണ് അദ്ദേഹത്തിന്റെ ഏക വികസന അജന്‍ഡ. പ്രഖ്യാപിച്ച ഒരു വ്യവസായവും കിനാലൂരില്‍ വന്നിട്ടില്ല. ഗൂഢമായ പദ്ധതിയുടെ പേരില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പിറന്ന മണ്ണില്‍ നിന്ന് ഒഴിയണമെന്നാണ് പറയുന്നത്. കിനാലൂരിലെത്താന്‍ സൗകര്യപ്രദമായ രണ്ടു പാതകള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറം തിരിഞ്ഞു നില്ക്കുകയാണ്.

ജനജാഗ്രതാസമിതിയില്‍ പ്രദേശവാസികളായ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. കിനാലൂരില്‍ രണ്ട് പ്രാവശ്യം നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കിനാലൂര്‍ ജനകീയ ഐക്യവേദിയാണ്. ഇതിലെ പ്രധാന കക്ഷികള്‍ ഇന്ദിരാ കോണ്‍ഗ്രസ്, ഭാ.ജ.പ., മുസ്‌ലിം ലീഗ്, ജനതാദള്‍, ജനജാഗ്രതാ സമിതി, സോളിഡാരിറ്റി, സമാജ്‌വാദി ജനപരിഷത്ത് എന്നിവയാണ്. ഇതിന്റെ ഭാരവാഹികള്‍ മുഴുവന്‍ കിനാലൂര്‍ പ്രദേശവാസികളാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സമിതി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചതായി ഭാരവാഹികള്‍ വെളിപ്പെടുത്തി.

മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധപാത ഉപേക്ഷിക്കുക, ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക, കിനാലൂരിലെ പോലീസ് മര്‍ദനത്തെക്കുറിച്ച്അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക, ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത കളക്ടര്‍ക്കും മന്ത്രി മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.

കടപ്പാടു്- മാതൃഭൂമി 2010മെയ് 12
.

2010/05/08

കിനാലൂര്‍ സംഭവം: ഭൂമാഫിയയുടെ പിന്തുണയോടെ- സോഷ്യലിസ്റ്റ് നേതാവു് അഫ്‌ളാത്തൂണ്‍

കോഴിക്കോട്: കിനാലൂരിലെ പോലീസ് അതിക്രമങ്ങള്‍ ഭൂമാഫിയയുടെ പിന്തുണയോടെയാണെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഫ്‌ളാത്തൂണ്‍ കുറ്റപ്പെടുത്തി. സമരക്കാരെ ആക്രമിച്ചതിലൂടെ പോലീസിന്റെയും ഭൂമാഫിയയുടെയും ജനവിരുദ്ധ മനോഭാവം പുറത്തുവന്നിരിക്കുകയാണ്. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങളില്‍നിന്ന് ഇടതുപക്ഷം പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സമരക്കാര്‍ക്കെതിരെ ക്രൂരമായ രീതിയിലാണ് പോലീസ് പെരുമാറിയത്.

നാലുവരിപ്പാതമൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി
.

2010/05/07

സമാജ്‌വാദി ജനപരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു

ബാലുശ്ശേരി, മെയ് 6: കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മെയ് 8 ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി, സമാജവാദി ജനപരിഷത്ത്, എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

മാതൃഭൂമി

.

2010/05/03

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട കള്ള്ഷാപ്പ് വിരുദ്ധ സമരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു

.
കള്ള്ഷാപ്പ് സമരം: മെയ് 3നു് വായ്മൂടിക്കെട്ടി പ്രകടനം



കണ്ണൂര്‍: തെക്കീ ബസാറിലെ കള്ള് ഷാപ്പിനെതിരെ ഉപരോധ സമരം 42 ദിവസം പിന്നിട്ടതോടെ വീട്ടമ്മമാര്‍ പുതിയ സമര രീതിയിലേക്ക്. മെയ് 3 തിങ്കളാഴ്ച വീട്ടമ്മമാര്‍ വായ്മൂടിക്കെട്ടി കളക്ടറേറ്റിലേക്ക് പ്രകടനം നടത്തും. രാവിലെ 11.30ന് കള്ള് ഷാപ്പ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ 45 വീട്ടമ്മമാര്‍ പങ്കെടുക്കും. തുടര്‍ന്ന് സമരപ്പന്തലിലെത്തി ഉപരോധം തുടരും.

ഞായറാഴ്ച സമരപ്പന്തലിന് മുന്നിലെത്തി കള്ള് ഷാപ്പ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉടന്‍ പോലീസ് എത്തി ഇരുവര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. ഇതോടെ സമരപ്പന്തലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയി.

വീട്ടമ്മമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മദ്യനിരോധന സമിതി മഹിളാവിഭാഗം മെയ് 1 ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. മഹാത്മാമന്ദിരത്തില്‍ നിന്ന് പ്രതിജ്ഞയെടുത്ത് ആരംഭിച്ച ജാഥ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദന്‍ അധ്യക്ഷനായി. ഡോ.വി.എന്‍.രമണി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പ്രശാന്ത് ബാബു, അഡ്വ.അഹമ്മദ് മാണിയൂര്‍, എം.കെ.ശശികല, സി.കാര്‍ത്ത്യായനി, രാംദാസ് കതിരൂര്‍, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ദിനുമൊട്ടമ്മല്‍ സ്വാഗതവും എ.രഘു നന്ദിയും പറഞ്ഞു. ഞായറാഴ്ച പി.വി.രാജമണി നിരാഹാര സത്യാഗ്രഹം നടത്തി. എ.രഘു അധ്യക്ഷനായി. ടി.പി.ആര്‍.നാഥ്, കലാകൂടം രാജു, കെ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

എ.ഐ.സി.സി അംഗം സുമാ ബാലകൃഷ്ണന്‍, പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജമിനി, വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.ലളിത, ബി.എസ്.പി ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണന്‍, സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട എന്നിവര്‍ സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു .മെയ് 3 തിങ്കളാഴ്ച ഏകതാ പരിഷത്ത് മഹിളാ മഞ്ച് ഉത്തര കേരള കണ്‍വീനര്‍ ജി.പി.സൗമി ഇസബല്‍ സത്യാഗ്രഹമിരിക്കും.

ശനിയാഴ്ച കണ്ണൂര്‍ മണ്ഡലം വനിതാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.റഹ്‌ന, സെക്രട്ടറി ഫൗസിയ ഖാദര്‍, മുനിസിപ്പല്‍ അംഗം മൈമൂന, പി.താഹിറ, ടി.മിനാസ്, ടി.കെ. നഫീസ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.സജി കെ.ചേരമന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി.

അവലംബം മാതൃഭൂമി
.