2010/05/17

നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം

കോഴിക്കോട്: കിടപ്പാടം സംരക്ഷിക്കാന്‍ നാലുവരിപ്പാത സര്‍വേ പ്രവര്‍ത്തനം സമാധാനപരമായി തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

നാലുവരിപ്പാതക്കെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ചതിനു പുറമെ പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റംചാര്‍ത്തി കേസെടുത്ത് വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായമന്ത്രിയുടെയും ഭൂമാഫിയയുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെയും താല്‍പര്യപ്രകാരമാണ് കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു.
ഭൂമാഫിയക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ മന്ത്രി കരീമിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിറുത്തണമെന്നും കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വ്യവസായമന്ത്രിയുടെ ബിസിനസ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കിനാലൂരില്‍ ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭം, അതിനാവശ്യമായ ഗതാഗതസൌകര്യം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നാഷനല്‍ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു.

മാധ്യമം മെയ് 9

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.