2010/05/12

കിനാലൂരിലെ ജനങ്ങളെ ഇനിയും വേട്ടയാടരുത്-ജനജാഗ്രതാ സമിതി

കോഴിക്കോട്, മെയ് 11: കിനാലൂരിലും പരിസരപ്രദേശങ്ങളിലും കഴിയുന്ന നിരപരാധികളായ ജനങ്ങളെ സര്‍ക്കാര്‍ ഇനിയും വേട്ടയാടരുതെന്ന് ജനജാഗ്രതാസമിതി ആവശ്യപ്പെട്ടു. കിനാലൂരിലെ ഏത് വികസനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ വികസനം മണ്ണിനെയും അവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

നാലുവരിപ്പാതയ്‌ക്കെതിരെ പ്രതികരിച്ചവരെ വികസന വിരോധികളും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണെന്നാണ് വ്യവസായ മന്ത്രി ആരോപിക്കുന്നത്. നാലുവരിപ്പാത മാത്രമാണ് അദ്ദേഹത്തിന്റെ ഏക വികസന അജന്‍ഡ. പ്രഖ്യാപിച്ച ഒരു വ്യവസായവും കിനാലൂരില്‍ വന്നിട്ടില്ല. ഗൂഢമായ പദ്ധതിയുടെ പേരില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പിറന്ന മണ്ണില്‍ നിന്ന് ഒഴിയണമെന്നാണ് പറയുന്നത്. കിനാലൂരിലെത്താന്‍ സൗകര്യപ്രദമായ രണ്ടു പാതകള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറം തിരിഞ്ഞു നില്ക്കുകയാണ്.

ജനജാഗ്രതാസമിതിയില്‍ പ്രദേശവാസികളായ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. കിനാലൂരില്‍ രണ്ട് പ്രാവശ്യം നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കിനാലൂര്‍ ജനകീയ ഐക്യവേദിയാണ്. ഇതിലെ പ്രധാന കക്ഷികള്‍ ഇന്ദിരാ കോണ്‍ഗ്രസ്, ഭാ.ജ.പ., മുസ്‌ലിം ലീഗ്, ജനതാദള്‍, ജനജാഗ്രതാ സമിതി, സോളിഡാരിറ്റി, സമാജ്‌വാദി ജനപരിഷത്ത് എന്നിവയാണ്. ഇതിന്റെ ഭാരവാഹികള്‍ മുഴുവന്‍ കിനാലൂര്‍ പ്രദേശവാസികളാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സമിതി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചതായി ഭാരവാഹികള്‍ വെളിപ്പെടുത്തി.

മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധപാത ഉപേക്ഷിക്കുക, ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക, കിനാലൂരിലെ പോലീസ് മര്‍ദനത്തെക്കുറിച്ച്അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക, ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത കളക്ടര്‍ക്കും മന്ത്രി മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.

കടപ്പാടു്- മാതൃഭൂമി 2010മെയ് 12
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.