2011/12/28

മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഏകതായാത്ര സമാപിച്ചു


കെ.ചപ്പാത്ത്, ഡിസംബര്‍ 24: കോട്ടയം മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ഐക്യദാര്‍ഢ്യ ഏകതാ യാത്ര സമരപ്പന്തലില്‍ സമാപിച്ചു. സോഷ്യലിസ്റ്റ് നേതാവു് അഡ്വ. ജോഷി ജേക്കബ് ക്യാപ്റ്റനായ ഏകതായാത്ര ഡിസംബര്‍ 20-നാണ് തുടങ്ങിയത്.

''മുതിര്‍ന്ന തലമുറയുടെ രാഷ്ട്രീയം ജനങ്ങളെ വഞ്ചിച്ചതിനാല്‍'' രണ്ടു കുരുന്നുകളും ഭാഷാസൗഹൃദ സന്ദേശമുയര്‍ത്തി തമിഴരും മലയാളികളും ചേര്‍ന്ന് വെള്ളരിപ്രാവുകളെ മാനത്ത് പറപ്പിച്ചാണ് ഏകതായാത്രയ്ക്ക് തുടക്കംകുറിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ സമരസന്ദേശമെത്തിച്ച് കാല്‍നടയായി നാലാംദിവസമാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമാപന സമ്മേളനത്തില്‍ അഡ്വ. ജോഷി ജേക്കബ്, അനില്‍ ഐക്കര, റെജി മാങ്ങോട്, ടി.ജി. സാമുവേല്‍, ശ്രീജേഷ്‌നായര്‍, ജേക്കബ് കുരുവിള, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സുകുമാരി വിജയന്‍, ഓമന ജോണ്‍, നിഷാദ് മുണ്ടക്കയം എന്നിവര്‍ നേതൃത്വംനല്‍കി.

തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൌഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കൂ, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍.

കെ.ചപ്പാത്ത്: മുല്ലപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹം 29-ാം ദിവസത്തിലേക്ക്. ജി.എസ്. ജയലാല്‍ എം.എല്‍.എ.യുടെ നിരാഹാരം 6 ദിവസം പിന്നിട്ടു. സമരസമിതി കേന്ദ്രകമ്മിറ്റിയംഗങ്ങളായ മനോജ് നാരായണന്റെ നിരാഹാരം 6-ാം ദിവസത്തിലേക്കും കെ.കെ. വിശ്വംഭരന്‍, കെ.വി. ഷണ്മുഖന്‍ എന്നിവരുടെ നിരാഹാരം 3-ാം ദിവസത്തിലേക്കും കടന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചുവന്ന 87-കാരനായ മാത്യു ഞാവള്ളിയെ വെള്ളിയാഴ്ച രാത്രി ആസ്​പത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി വാകത്താനം ഐക്യസമരസമിതി, കള്ളശ്ശേരി യുവജനപ്രസ്ഥാനം, കവി കാട്ടാക്കട രാമചന്ദ്രന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സി.പി.ഐ. ചടയമംഗലം ലോക്കല്‍ കമ്മിറ്റി, സംയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി നിരവധി സംഘടനകള്‍ ശനിയാഴ്ചയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, റോഷി അഗസ്റ്റില്‍ എം.എല്‍.എ, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, കെ.കെ. ശിവരാമന്‍, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.

അശോക മേത്ത: ജനാധിപത്യ സോഷ്യലിസത്തിന്റെ വക്താവ്‌



ഡോ. വറുഗീസ് ജോര്‍ജ്‌മാതൃഭൂമി 2011 ഡിസംബര്‍ 27


ഗാന്ധിജിയുടെ സിവില്‍ നിയമലംഘന ആഹ്വാനത്തെത്തുടര്‍ന്ന് നാസിക്കിലെ കേന്ദ്ര ജയിലില്‍ അടയ്ക്കപ്പെട്ട ദേശീയ നേതാക്കളുടെ കൂട്ടത്തിലേക്ക് 1932-ല്‍ ഒരു ഇരുപത്തൊന്നു വയസ്സുകാരനും എത്തി. സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്തതിന് രണ്ടരവര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട നാസിക് ജയിലിലെ ഏറ്റവും പ്രായംകുറഞ്ഞ ആ രാഷ്ട്രീയത്തടവുകാരന്‍ അശോക മേത്തയായിരുന്നു. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്ന് ബിരുദംനേടി ഉന്നതപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിവില്‍ നിയമലംഘനത്തിന്റെ കാഹളംകേട്ട് അശോകമേത്ത ബോംബെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് ഗാന്ധിജി 1940-ല്‍ വ്യക്തിസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോഴും സന്നദ്ധ ഭടന്മാരുടെ ആദ്യകൂട്ടത്തില്‍ അശോക മേത്തയുണ്ടായിരുന്നു. വ്യക്തിസത്യാഗ്രഹത്തില്‍ ഒന്നരവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിലും ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചു.

സൗരാഷ്ട്രയിലെ ഭവനഗറില്‍ 1911 ഒക്ടോബര്‍ 24-ന് ജനിച്ച അശോകമേത്ത പ്രമുഖ സോഷ്യലിസ്റ്റായിരുന്ന യൂസഫ് മെഹറേലിയുടെ ധൈഷണിക സ്വാധീനത്തിലാണ് വളര്‍ന്നത്. നാസിക് ജയിലിലുണ്ടായിരുന്ന ജയപ്രകാശ് നാരായണ്‍, നാനാ സാഹിബ് ഗോറെ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സോഷ്യലിസ്റ്റാശയക്കാരുടെ ഒരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ആലോചനകള്‍ നടത്തുന്ന ഘട്ടമായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ കേവലം സ്വാതന്ത്ര്യ സമരത്തിനുള്ള ഒരു ഉപകരണമാക്കിമാറ്റിയാല്‍ മാത്രം പോരാ എന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു നീതിസമൂഹത്തിനായുള്ള പ്രസ്ഥാനമാക്കി പരിവര്‍ത്തിക്കണം എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ളില്‍ രൂപവത്കരിക്കാന്‍ ഇവര്‍ ജയിലില്‍വെച്ചു തീരുമാനിച്ചു. അശോക മേത്തയും ഇപ്രകാരം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി അറിയപ്പെട്ടു.

ജനാധിപത്യ സോഷ്യലിസത്തിന്റെ ശക്തനായ വക്താവായിരുന്നു അശോകമേത്ത. വ്യക്തിയുടെ ചിന്താ സ്വാതന്ത്ര്യത്തിന്‍ മേല്‍ സംഘടനയുടെ ഘനഭാരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ വ്യക്തികള്‍ എന്ന നിലയില്‍ മനുഷ്യരിലുള്ള വിശ്വാസം മുറുകെപിടിക്കണമെന്നും അല്ലാതെ മനുഷ്യര്‍ കേവലം സംഘടനയുടെ അസംസ്‌കൃത വസ്തുക്കളല്ലെന്നും അദ്ദേഹം എഴുതി. വ്യക്തിയുടെ പരമമായ സ്വാതന്ത്ര്യത്തിലൂടെയും സ്വതന്ത്രവ്യക്തിത്വത്തിലൂടെയും മാത്രമേ സോഷ്യലിസ്റ്റു സമൂഹം നിര്‍മിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം കരുതി. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഒന്നിലധികം പാര്‍ട്ടികളുണ്ടാവണം. കാരണം എല്ലാം സമൂഹത്തിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാവുമെന്നും അദ്ദേഹം വിശ്വസിച്ചു. 1950-ല്‍ മദ്രാസ് വൈ.എം.സി.എ.യില്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ സോഷ്യലിസ്റ്റുകള്‍ ഒരു കൈയില്‍ അപ്പക്കൊട്ടയും മറുകൈയില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നിലകൊള്ളുന്നവരാണെന്ന് പറഞ്ഞു. സ്വാതന്ത്ര്യവും നീതിയും ഒരു പോലെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായിത്തീര്‍ന്ന അശോകമേത്ത പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയെ സംബന്ധിച്ച് വ്യത്യസ്തമായ ചില ചിന്തകള്‍ അദ്ദേഹം രൂപപ്പെടുത്തി. 'പിന്നാക്ക സമ്പദ്ഘടനയിലെ രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍' എന്ന അവതരണത്തില്‍ വികസനം ത്വരപ്പെടുത്തണമെങ്കില്‍ ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ത്വരപ്പെടുത്തുകയോ വിയോജിപ്പിന്റെ മേഖലകള്‍ കുറയ്ക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു പാര്‍ട്ടിയും തമ്മില്‍ അടുക്കുന്നതിന് ഈ സിദ്ധാന്തം പ്രത്യയശാസ്ത്രപരിസരം ഒരുക്കിയെങ്കിലും സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ അതിനു സ്വീകാര്യത കിട്ടിയില്ല. എന്നാല്‍, ഈ നിലപാടിന്റെ തുടര്‍ച്ചയായി അശോകമേത്ത 1963-ല്‍ ജവാഹര്‍ലാലിന്റെ ക്ഷണപ്രകാരം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷപദവി ഏറ്റെടുത്തു. ചെറുകിട-ഇടത്തരം യന്ത്രസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു സമ്പദ്ഘടന എന്ന ഗാന്ധിജിയുടെ ദര്‍ശനത്തോടും അശോക മേത്തയ്ക്ക് മമത ഇല്ലായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അകറ്റാന്‍ ഏതു സാങ്കേതികവിദ്യയും സ്വീകരിക്കാമെന്ന് അദ്ദേഹം കരുതി. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാവണമെന്ന ഗാന്ധിയന്‍ ചിന്ത അപ്രായോഗികമാണെന്നും അശോകമേത്ത വിശ്വസിച്ചു. അതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു യൂണിറ്റുപോലെ പ്രവര്‍ത്തിച്ച് നഗരങ്ങളിലെപ്പോലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് ഗ്രാമ-നഗര അന്തരം ഇല്ലാതാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 1966-ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ ആസൂത്രണമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു. എന്നാല്‍, 1968-ല്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെച്ചു. അക്കൊല്ലം ചെക്കോസ്ലാവാക്യയിലെ ജനാധിപത്യസമരത്തെ സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തിയതിനെ ഇന്ത്യാ ഗവണ്‍മെന്റ് അപലപിച്ചില്ല എന്നതായിരുന്നു രാജിക്കു നിദാനം. പിറ്റേക്കൊല്ലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനാ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിക്കുകയും പിന്നീട് ആ പാര്‍ട്ടിയുടെ ആധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.

അടിയന്തരാവസ്ഥയിലെ രാഷ്ട്രീയത്തടവുകാരനായിരുന്ന അശോകമേത്ത ജനതാ ഗവണ്‍മെന്റിന്റെ നയരൂപവത്കരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. മൊറാര്‍ജി ഗവണ്‍മെന്റ് നിയോഗിച്ച പഞ്ചായത്ത് രാജ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മണ്ഡല്‍ പഞ്ചായത്തുകള്‍ എന്ന ആശയം അവതരിപ്പിച്ചു. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനായ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വര്‍ണനാവുള്ള ഈ സ്വാതന്ത്ര്യസമര സേനാനി കനപ്പെട്ട പുസ്തകങ്ങളും എഴുതി. 1984 ഡിസംബര്‍ 11-ന് അശോക മേത്ത അന്തരിച്ചു.


ലോഹ്യയെ തിരിച്ചറിയുക



ഡോ. വറുഗീസ് ജോര്‍ജ്‌, മാതൃഭൂമി 2011 ഒക്ടോബര്‍ 12


ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ നിതാന്ത പ്രതിപക്ഷമായിരുന്ന ഡോ. രാംമനോഹര്‍ ലോഹിയായുടെ 44-ആമത് ചരമദിനം ഒക്ടോബര്‍ 12നാണ്. അനീതിഘടനകളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ലോഹ്യ സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിസ്ഫുലിംഗവും രാഷ്ട്രീയത്തിലെ നൈതികതയുടെ ഗംഗാപ്രവാഹവുമായിരുന്നു.

പാരമ്പര്യമായി ലോഹക്കച്ചവടം നടത്തുന്ന കുടുംബമായതിനാലാണ് ലോഹ്യകള്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, രാം മനോഹര്‍ ലോഹ്യയുടെ അച്ഛന്‍ ഹീര്‍ലാല്‍ കച്ചവടം ഉപേക്ഷിച്ചു മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയിരുന്നു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും 1932-ല്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യ തിരികെ നാട്ടിലെത്തുന്നത് ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരത്തിന്റെ നടുവിലേക്കാണ്. ഗാന്ധിജിയും ലോഹ്യയും തമ്മിലുള്ള ബന്ധം സൗഹൃദപരമായ പിണക്കത്തിന്റെയും ഗാഢമായ ഇണക്കത്തിന്റെയുമായിരുന്നു. ലോഹ്യയുടെ ധൈഷണിക ധീരത ഗാന്ധിജിക്ക് ഇഷ്ടമായിരുന്നു. ജോലി ഒന്നും സ്വീകരിക്കാത്ത മുഴുവന്‍ സമയവും സ്വാതന്ത്ര്യസമരത്തില്‍ മുഴുകുന്ന ലോഹ്യയുടെ ഭാവികാര്യങ്ങളെങ്ങനെ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അതൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ആശ്രമത്തില്‍ വന്ന് ജമല്‍ലാല്‍ ബജാജ് ഗാന്ധിജിക്ക് ഉറപ്പുകൊടുത്തതായി ലോഹ്യ അനുസ്മരിക്കുന്നുണ്ട്. ലോഹ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗാന്ധിജി ഈ ഉത്കണ്ഠ കാട്ടിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിലും ലോഹ്യയുടെ പങ്കാളിത്തം അത്യുജ്ജ്വലമായിരുന്നു. ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ഗാന്ധിജിയുടെ ആഹ്വാനം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീട് വിശ്രമം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. രാജ്യത്തൊട്ടാകെ ഒളിവിലും തെളിവിലും ലോഹ്യ സഞ്ചരിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ബോംബെയില്‍ ഒരു സമാന്തര റേഡിയോ നിലയം ആരംഭിച്ച് പ്രഭാഷണങ്ങള്‍ നടത്തി. യൂസഫ് മെഹറലിയും അരുണ അസഫലിയും ഇക്കാര്യത്തില്‍ ലോഹ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. കര്‍മനിരതമായ പോരാട്ടത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉറക്കംകെടുത്തിയ ലോഹ്യയെ അറസ്റ്റു ചെയ്യാന്‍ ഗവണ്മെന്റ് വല വിരിച്ചു. 1944 മെയ് പത്താം തീയതി ബോംബെയില്‍ വന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ലാഹോര്‍ കോട്ടയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

നേപ്പാളില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജയപ്രകാശ് നാരായണും ലാഹോര്‍ കോട്ടയില്‍ ഭീകരമര്‍ദനമേറ്റ് തടവിലുണ്ടായിരുന്നു. 1946 ഏപ്രില്‍ 11 വരെ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയനായി ലോഹ്യ തടവില്‍ കഴിഞ്ഞു. രാം മനോഹറിനെ ഒരു നോക്കു കാണാനാഗ്രഹിച്ച അച്ഛന്‍ ഹീര്‍ലാല്‍ ഇതിനിടയില്‍ അന്തരിച്ചു. ഗാന്ധിജിയാണ് ഒരു കമ്പി സന്ദേശത്തിലൂടെ ജയിലില്‍ രാംമനോഹര്‍ ലോഹ്യയെ ഹൃദയഭേദകമായ ഈ വാര്‍ത്ത അറിയിച്ചത്.

ക്വിറ്റ് ഇന്ത്യാ സമരത്തിലെ രണ്ടു വര്‍ഷത്തെ തടവിനുശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമിക്കുന്നതിനാണ് ലോഹ്യ ഗോവയില്‍ തന്റെ സുഹൃത്തായ ഡോ. ജൂലിയസ് മെനസിസിന്റെ ഭവനത്തിലെത്തുന്നത്. എന്നാല്‍, ക്വിറ്റ് ഇന്ത്യാ സമരനായകനെ കാണാന്‍ പോര്‍ച്ചുഗീസ് കോളനിയുടെ ഇരുട്ടില്‍നിന്ന് ഗോവക്കാര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു.

ഗോവയില്‍

ഗോവയുടെ സമരത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ ലോഹ്യയോട് അഭ്യര്‍ഥിച്ചു. 1946 ജൂണ്‍ 18-ാം തീയതി ലോഹ്യ പ്രസംഗിച്ച സമ്മേളനത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. പ്രസംഗം തീരുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് അഡ്മിനിസ്‌ട്രേറ്റര്‍ ക്യാപ്റ്റന്‍ മിറാന്‍ഡ ലോഹ്യയെ അറസ്റ്റു ചെയ്തു. ഇപ്രകാരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖം ഗോവയില്‍ തുറന്നു. ലോഹ്യ പ്രസംഗിച്ച സ്ഥലം ലോഹ്യചൗക്ക് എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കൊല്ലം സപ്തംബറില്‍ ഗോവയില്‍ തിരികെയെത്തിയ ലോഹ്യയെ റെയില്‍വേസ്റ്റേഷനില്‍വെച്ചുതന്നെ അറസ്റ്റു ചെയ്തു അഗ്വാദഫോര്‍ട്ടിലെ ഒരു ഇരുട്ടറയില്‍ പാര്‍പ്പിച്ചു. സൈമണ്‍ ബൊളിവറെപ്പോലെയായിരുന്നു ലോഹ്യ. എവിടെ അസ്വാതന്ത്ര്യമുണ്ടോ അവിടെ സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റായി ലോഹ്യ എത്തിച്ചേരും. ലോഹ്യ ഗോവയില്‍ പ്രസംഗിച്ച ജൂണ്‍ 18 നാണ് ഗോവയുടെ സ്വാതന്ത്ര്യദിനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. 1952 മെയ് മാസത്തില്‍ മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ ലോഹ്യ നടത്തിയ അധ്യക്ഷപ്രഭാഷണമാണ് ഇന്ത്യന്‍ സോഷ്യലിസത്തിന്റെ സൈദ്ധാന്തിക അടിത്തറയ്ക്ക് വ്യക്തത കൊടുത്തത്. മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തില്‍ നിന്നും വ്യതിരക്തമായ ഒരു നവനാഗരികതയാണ് ഭാരതീയ സോഷ്യലിസം വിഭാവനം ചെയ്യുന്നത്. മുതലാളിത്തം ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്വതന്ത്ര വിപണി കരുപ്പിടിപ്പിക്കുന്നു. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങള്‍ക്ക് അത് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂന്നില്‍ രണ്ടിനും ദുരിതവും ദാരിദ്ര്യവും യുദ്ധവുമാണ് അത് സമ്മാനിച്ചത്. കമ്യൂണിസം വിഭാവനം ചെയ്യുന്നത് ഉത്പാദന ഉപകരണങ്ങളുടെ സാമൂഹിക ഉടമസ്ഥതയാണ്. എന്നാല്‍, മുതലാളിത്തത്തിന്റെ അതേ ഉത്പാദന രീതി തന്നെയാണ് കമ്യൂണിസം ഉപയോഗിക്കുന്നത്. മനുഷ്യനെ ക്രിമികളായി പുറത്തള്ളുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ ഈ വന്‍ യന്ത്രസാങ്കേതികവിദ്യയ്ക്ക് ബദല്‍ ചെറുകിട യന്ത്രമാണ്. അതിനാല്‍ ചെറുകിട യന്ത്ര സാങ്കേതികവിദ്യയിലധിഷ്ഠിതമായി, ജനാധിപത്യപരമായി തീരുമാനമെടുക്കുന്ന ഒരു പങ്കാളിത്ത സമൂഹത്തിന്റെ സൃഷ്ടിക്കായിവേണം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ നിലകൊള്ളേണ്ടത് എന്നായിരുന്നു ലോഹ്യയുടെ ആഹ്വാനം. അത്തരം ഒരു നീതിസമൂഹം സൃഷ്ടിക്കാനുള്ള ഓരോ പ്രവര്‍ത്തനത്തിനും അതിന്റെ ധാര്‍മികത ഉണ്ടായിരിക്കണം. ഭാവിയില്‍ നീതി സൃഷ്ടിക്കാന്‍ ഇപ്പോള്‍ അനീതിയുടെ മാര്‍ഗം ഉപയോഗിക്കാന്‍ പാടില്ല.

തുടര്‍ന്ന് ഒരു ദശകം ലോഹ്യ എന്നും സമരങ്ങളുടെ പോര്‍മുഖത്തായിരുന്നു. ഭൂമിക്കും ഭക്ഷണത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ലോഹ്യയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. 1963-ല്‍ ഫറൂക്കാബാദില്‍നിന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ കടന്നുവന്ന ലോഹ്യ ഇന്ത്യയിലെ പാതിജനങ്ങളുടെ പ്രതിദിന വരുമാനം കാലണയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഭരണാധികാരികള്‍ വിളറി. ഭരണാധികാരികളുടെ ആഡംബര ഭ്രമവും ദരിദ്രരുടെ ദയനീയാവസ്ഥയും പാര്‍ലമെന്റില്‍ തുറന്നുകാട്ടിയ ലോഹ്യയുടെ പ്രസംഗങ്ങള്‍ക്ക് ഒട്ടും മാര്‍ദവമില്ലായിരുന്നു. നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കപ്പെട്ട ലോഹിയാ 1967 ഒക്ടോബര്‍ 12-ആം തീയതി മരണമടഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണമാണ് ലോഹ്യയ്ക്ക് ഉചിതമായ ആദരാഞ്ജലി.


പ്രതികരണം
മാതൃഭൂമി 2011 ഒക്ടോബര്‍ 12

രാംമനോഹര്‍ ലോഹ്യ

'ലോഹ്യയെ തിരിച്ചറിയുക' എന്ന ഡോ. വറുഗീസ് ജോര്‍ജിന്റെ ലേഖനം (ഒക്ടോ. 12) സമയോചിതമായി. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലതന്നെ. സമരമുഖങ്ങളില്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍, ഭാഷാപ്രശ്‌നത്തില്‍ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം കാലത്തെ അതിജീവിക്കുന്ന ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് മുദ്രകുത്താന്‍ മറ്റെല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചുവെന്നതാണ് സത്യം.

''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന് 1942-ല്‍ ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യം അക്ഷരംപ്രതി നടപ്പാക്കുന്നതിന് ഡോ. ലോഹ്യയും ലോകനായക് ജയപ്രകാശും നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പുത്തന്‍തലമുറയിലെ എത്രപേര്‍ക്ക് അറിയാം? ക്വിറ്റ് ഇന്ത്യാ സമരവിജയത്തിന്റെ ചരിത്രവും മറ്റു ചിലരില്‍ അര്‍പ്പിക്കാനാണല്ലോ നമ്മുടെസമൂഹം തയ്യാറായിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇടക്കാല ഗവണ്മെന്റ്
രൂപവത്കരിക്കുന്ന സന്ദര്‍ഭം മുതല്‍ പ്രകടമായും കോണ്‍ഗ്രസ് നേതൃത്വം ജെ.പി.യും ലോഹ്യയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് വിഭാഗത്തെ തേജോവധം ചെയ്യുവാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. ഭാഗ്യവശാല്‍ ഗാന്ധിജി ഈ ഉപജാപങ്ങളില്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് സത്യം. 1948 ജനവരി 30-ലെ പ്രാര്‍ഥനായോഗത്തിനുശേഷം താനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗാന്ധിജി ലോഹ്യയോട് ആവശ്യപ്പെട്ടത് നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഭാരതചരിത്രം തികച്ചും വ്യത്യസ്തമായ സംഭവങ്ങള്‍ക്കുപോലും സാക്ഷ്യം വഹിക്കുമായിരുന്നേനെ.

പാഠ്യവിഷയമാക്കിയും ഗവേഷണ വിഷയമാക്കിയും വേണ്ട പ്രചാരണം നല്കിയും ലോഹ്യയുടെയും മറ്റു ഉജ്ജ്വലവ്യക്തിത്വങ്ങളുടെയും സ്മരണ ശാശ്വതമാക്കണം.
-പട്ടോളി ഉണ്ണികൃഷ്ണന്‍, കായംകുളം




2011/12/14

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു-മേധ



തിരുവനന്തപുരം, ഡിസം 12: കാളകൂടവിഷമായ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് വിതച്ച ദുരന്തങ്ങള്‍ക്ക് കാരണക്കാരായവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എന്‍ എ പി എം നേതാവുമായ മേധാപട്കര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍. കാസര്‍കോട്ടെ ദുരന്തത്തിന് കാരണക്കാരായ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റ് ശക്തികള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയെല്ലാം നിയമത്തിന് മുന്നില്‍കൊണ്ടുവരണം. വികസനത്തിന്റെ പേരില്‍ കാസര്‍കോട്ട് നടന്നത് കര്‍ഷക ജനതയുടെ കൂട്ടക്കൊലയാണ്. കേന്ദ്രമന്ത്രി പവാര്‍ ജനീവയില്‍ ജനങ്ങള്‍ക്കെതിരായ നിലപാടെടുത്തു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ തെരുവില്‍ ഉപവസിച്ച വ്യക്തിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും മേധാപട്കര്‍ കുറ്റപ്പെടുത്തി.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'നിശബ്ദ വസന്തത്തി'ന്റെ ഉദ്ഘാടനവും മേധാപട്കര്‍ നിര്‍വഹിച്ചു. 'എന്‍മകജെ'യുടെ രചയിതാവ് അംബികാസുതന്‍ മങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. സി.ആര്‍. നീലകണ്ഠന് നല്‍കി 'കൃഷിഗീത'യുടെ പ്രകാശനവും മേധാപട്കര്‍ നിര്‍വഹിച്ചു.

ട്രിബ്യൂണല്‍ സ്ഥാപിക്കുക, മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, രോഗികള്‍ക്ക് ചികിത്സ ഏര്‍പ്പെടുത്തുക, കടബാധ്യതകള്‍ എഴുതിത്തള്ളുക, ജൈവ പുനഃസ്ഥാപനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ബി.ആര്‍.പി. ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍,സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അംബികാസുതന്‍ മങ്ങാട്, എം.എ. റഹ്മാന്‍, കെ.എസ്.അബ്ദുള്ള, ടി. പീറ്റര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, റസാഖ് പാലേരി, ഡി.സുന്ദരേശന്‍, വെള്ളനാട് രാമചന്ദ്രന്‍, വി.ഹരിലാല്‍, സ്വീറ്റാദാസന്‍, എം.ഷാജര്‍ഖാന്‍, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

2011/11/11

കൂടംകുളം അണുശക്തിനിലയത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം നടത്തി


തിരുവനന്തപുരം,നവംബര്‍ 10: കൂടംകുളം അണുശക്തിനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുക, പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാജവാദി ജനപരിഷത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി. പാര്‍‍ട്ടി ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.മോഹന ദാസ്, കെ.രമേശന്‍, അഡ്വ. ജയിമോന്‍ തങ്കച്ചന്‍, രഘു പി., മാഗ്ലിന്‍ പീറ്റര്‍, ചാമുണ്ഡേശ്വരി, സുജോ ബി. ജോസ്, എം.എന്‍. തങ്കപ്പന്‍. കെ.എം. ബാലമുരളീകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
അവലംബം: മാതൃഭൂമി


2011/10/29

‘കൂടംകുളം ആണവനിലയത്തിനെതിരെ നിയമസഭ നിലപാടെടുക്കണം’


തിരുവനന്തപുരം: കൂടംകുളം ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി കേരളത്തിന്‍െറയോ തമിഴ്നാടിന്‍െറയോ മാത്രം പ്രശ്നമല്ളെന്നും മാനവരാശിയുടേത് മുഴുവനാണെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ആണവനിലയ വിരുദ്ധ സമരഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വലിയപ്രതീക്ഷയോടെയാണ് ഹോമി ജെ ഭാഭയെ പോലുള്ളവര്‍ ആണവോര്‍ജത്തെ കണ്ടിരുന്നതെങ്കിലും ആണവസാങ്കേതിക വിദ്യയുടെ ചരിത്രം ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു.
സുരക്ഷിതമായി ആണവനിലയം പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന് തിരിച്ചറിഞ്ഞ അമേരിക്കയിലെ ഷോര്‍ഹാമിലും ഫിലിപ്പെന്‍സിലെ ബത്താനിലും ആണവനിലയങ്ങള്‍ നിര്‍മാണത്തിനുശേഷവും ഉപേക്ഷിക്കേപ്പെട്ടിട്ടുണ്ടെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ ചൂണ്ടിക്കാട്ടി.

ആണവനിലയങ്ങള്‍ക്ക് ദേശാതിര്‍ത്തികളോ ചെക്പോസ്റ്റുകളോ ഇല്ലെന്നും കൂടംകുളം കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യം ന്യായമാണെന്നും ഉപവാസത്തെ അഭിവാദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.

പ്രശസ്ത ആര്‍ക്കിടെക് പത്മശ്രീ ജി. ശങ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, വി.ടി. പത്മനാഭന്‍, ജിയോ ജോസ്, സി.പി.ഐ.എം.എല്‍ നേതാവ് ടി.സി. സുബ്രഹ്മണ്യന്‍, എസ്.യു.സി.ഐ നേതാവ് ജെയ്സണ്‍ ജോസഫ്, മീരാ അശോക് (യുവകലാസാഹിതി), മാഗ്ളിന്‍ പീറ്റര്‍, ഐ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, കേരള കോണ്‍ ഗ്രസ് എം നേതാവ് കുരുവിള മാത്യൂസ്, ഡോ. ഡി. സുരേന്ദ്രനാഥ്, ടി. പീറ്റര്‍ (കേരള സ്വത്വന്ത മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി), ജോര്‍ജ് പുലികുത്തിയില്‍ (ജനനീതി തൃശൂര്‍), എം.എന്‍. ഗിരി, ജോര്‍ജ് ജേക്കബ്, കെ.എം. സുലൈമാന്‍, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കവി പി.കെ. ഗോപി, പത്രപ്രവര്‍ത്തക പാര്‍വതി ദേവി, മേഴ്സി അലക്സാണ്ടര്‍, ജോളി ചെറിയത്ത് (സ്ത്രീകൂട്ടായ്മ), കെ. സഹദേവന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ ഗേള്‍സ് എച്ച്.എസ്.എസിലെ മുപ്പതോളം വിദ്യാര്‍ഥികളും ഉപവാസത്തില്‍ പങ്കാളികളായി.

അവലംബം- ഒക്ടോബര്‍ 28 മാധ്യമം

2011/10/18

സമാജവാദി ജനപരിഷത്ത്‌: പഴയനേതൃത്വം തന്നെ വീണ്ടും

അഡ്വ. ജോഷി ജേക്കബ്‌ വീണ്ടും ദേശീയ സെക്രട്ടറി

സാസാറാം : ബീഹാറിലെ സാസാറാമില്‍ അശ്വനികുമാര്‍ ശുക്ല ഗ്രാമം എന്ന സമ്മേളനസ്ഥലത്തു് ഒക്ടോ.10 മുതല്‍ 12 വരെ ചേര്‍ന്ന സമാജവാദി ജനപരിഷത്ത്‌ ദേശീയ സമ്മേളനം വരുന്ന രണ്ടു് വര്‍ഷയ്ക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ലിംഗരാജ്‌ (ഒഡീഷ) ഉപാദ്ധ്യക്ഷരായി സുനില്‍ (മദ്ധ്യപ്രദേശ്‌), അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്‌ട്ര), പ്രൊഫ.അജിത്‌ ത്സാ(ദില്ലി) എന്നിവരും ജനറല്‍ സെക്രട്ടറിയായി ഡോ. സോമനാഥ്‌ ത്രിപാഠി (ഉത്തര്‍ പ്രദേശ്‌) സംഘടന സെക്രട്ടറിയായി വിശ്വനാഥ്‌ ബാഗി (ത്സാര്‍ഖ‌ണ്ഡ്‌) എന്നിവരും സെക്രട്ടറിമാരായി അഡ്വ. ജോഷി ജേക്കബ്‌ (കേരളം), കമല്‍ ബാനര്‍ജി (പശ്ചിമ ബെങ്ഗാള്‍), ലിംഗരാജ്‌ ആസാദ്‌ (ഒഡീഷ). സഞ്‌ജീവ്‌ സാനേ (മഹാരാഷ്‌ട്ര) എന്നിവരും ഖജാന്‍ജിയായി രാജേന്ദ്രകുമാര്‍ ബിന്ദലും (ദില്ലി) തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി മുന്‍ എം.എല്‍.എ ശിവപൂജന്‍ സിംഹ്, അഫ്‌ളാത്തൂണ്‍ ദേശായ്, അജയ്‌ ഖരേ, രാം കേവല്‍ ചൗഹാന്‍, ഓം പ്രകാശ്‌, ഡോ.സന്തുഭായ്‌ സന്ത്‌, സുധാകര്‍ റാവു ദേശ്‌മുഖ്‌, രമേശ് മഹാപത്ര, സത്യേന്ദ്രദാസ്‌ റായ്‌, കെ.രമേശ്‌ (കേരളം), ശീശ്‌മണി ത്രിപാഠി, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യമൊട്ടാകെ വ്യാപകമായ കുടിയൊഴിപ്പിക്കലും കര്‍ഷക ആത്മഹത്യകളും കൊടിയ വിലക്കയറ്റവും കോടാനുകോടികളുടെ അഴിമതിയും ഖനികളുടെ കൊള്ളയും ശാശ്വതമാക്കുന്ന നവ സാമ്പത്തികനയം പിന്‍വലിക്കണമെന്ന്‌ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദത്തിലൊഴികെ ഇക്കഴിഞ്ഞ രണ്ടു ദശകത്തെ സാമ്പത്തിക നയം രാജ്യത്തെ സര്‍വ്വാതോമുഖമായ തകര്‍ച്ചയിലാണ്‌ എത്തിച്ചത്‌.

വളര്‍ച്ചാ നിരക്കിനെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്നത്തെ നിലയിലുള്ള ആര്‍ത്തിപൂണ്ട ഖനന ഫലമായി ഖനിജങ്ങള്‍ അവസാനിക്കുന്നതോടെ പൂര്‍ണ്ണയമായും കെട്ടടങ്ങും. ആഗോള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും സമ്പന്നരാജ്യങ്ങളില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്‌. എന്നാല്‍ ആഗോള ചൂഷണത്തിന്‌ വിധേയമാകുന്ന ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉണര്‍ന്ന് ‌ നടത്തുന്ന സമര മുന്നേറ്റങ്ങളിലൂടെ മാത്രമേ അടിസ്ഥാനമാറ്റത്തിന്‌ വഴി തുറക്കുകയുള്ളൂ.

അടുത്ത ജനുവരി ഒന്നുമുതല്‍ നവസാമ്പത്തിക നയം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന പ്രചാരണ പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിക്കും. കൂടങ്കുളത്തും ജയ്‌താപൂരിലും ഹരിയാണയിലും അണ്വോര്‍ജനിലയങ്ങള്‍ക്കെകതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ദലിതരിലും പിന്നോക്ക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും ഏറെ പിന്നോക്കം നില്ക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുലവേണ്ടി പാര്‍ട്ടി പോരാടും. കര്‍ഷകരെ ഉല്‌പാദന തലത്തിലുള്ള ചൂഷണത്തില്‍ നിന്ന്‌ രക്ഷിക്കുന്ന തനതായ പലേക്കര്‍ മാതൃക ചെലവില്ലാ പ്രകൃതി കൃഷി പ്രചരിപ്പിയ്‌ക്കുവാനും തീരുമാനിച്ചു.

അഴിമതിയ്‌ക്കും സാമ്പത്തിക-സാമൂഹിക ചൂഷണത്തിനും എതിരെ വ്യവസ്ഥയെ മാറ്റൂ രാജ്യത്തെ മാറ്റിത്തീര്‍ക്കൂ (വ്യവസ്ഥാ ബദ്‌ലോ, ദേശ്‌ കോ ബദ്‌ലോ) എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കും.

പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവ്‌ പ്രൊഫ:വിനോദ്‌ പ്രസാദ്‌ സിംഹ് ഒക്ടോ.10-നു് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഡോ.ലോഹിയയുടെ സഹപ്രവര്‍ത്തകനും ജെ.പി.മുന്നേറ്റത്തിലെ പ്രമുഖനുമായ മുതിര്‍ന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ രാം ഇക്‌ബാല്‍ ബര്‍സി, പ്രൊഫ: യോഗേന്ദ്ര യാദവ്‌, ജനമുക്തി സംഘര്‍ഷ വാഹനി നേതാവ്‌ മന്‍ തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനായ സച്ചിദാനന്ദ സിഹ്ന സമാപന സന്ദേശം നല്കി.

2011/10/07

മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി




കടപ്പാടു് : ന്യൂസ് മലബാര്‍
തിരുവനന്തപുരം, ഒക്ടോ.3: മനുഷ്യസമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് ഗാന്ധിജിയെന്ന് പ്രമുഖഗാന്ധിയനും എഴുത്തുകാരനുമായ നാരായണ ദേശായി പറഞ്ഞു. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു നല്കിയ ഗാന്ധിജിയുടെ പ്രവര്‍ത്തനം വരുംതലമുറകള്‍ക്ക് നിത്യമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നാരായണ്‍ ദേശായി രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തത്തിന്റെ മലയാള പരിഭാഷയായ 'എന്റെ ജീവിതം തന്നെ എന്റെ സന്ദേശം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗാന്ധിയന്‍ സദസില്‍ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും നല്ലവാക്കുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൈകിട്ട് അഞ്ചിന് തൈക്കാട് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോകത്തിനൊന്നാകെ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഉമ്മന്‍ ചാ‍ണ്ടി പറഞ്ഞു. അദ്ദേഹത്തെ അടുത്തറിയാനും ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനും കഴിയുകയെന്നതാണ് വരുംതലമുറകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാടു് :മാതൃഭൂമി
മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായിരുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, എഴുത്തുകാരന്‍ ടി.പി. രാജീവന്‍, കെ.ജെ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. സഹദേവനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ‍‍ഹിച്ചിരിക്കുന്നത്. കറന്റ് ബുക്സ് ആണ് പ്രസാധകര്‍.

ചിത്രം: നാരായണ്‍ ദേശായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന പുസ്തകത്തിന് കെ.സഹദേവന്‍ എഴുതിയ പരിഭാഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, നാരായണ ദേശായി എന്നിവര്‍ സമീപം.


എനിക്ക് ഒരു മാസമുള്ളപ്പോഴേ ഗാന്ധിജി കണ്ടു; ഞാന്‍ കണ്ടത് ഏറെക്കഴിഞ്ഞ്: നാരായണ ദേശായി




തിരുവനന്തപുരം: 'എവിടെപ്പോയാലും കുട്ടികള്‍ എന്നോടു് ചോദിക്കുക ഗാന്ധിജിയെ എന്നാണു് ആദ്യമായി കണ്ടതെന്നാണു്. എന്നാല്‍, ഞാന്‍ കാണുന്നതിനു് മുന്‍പ് ഗാന്ധിജി എന്നെയാണു് കണ്ടതു്. എനിക്ക് ഒരു മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയതാണു്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങിയതു്'. പ്രമുഖ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളുമായ നാരായണ്‍ ദേശായി തലസ്ഥാനത്ത് ആര്യനാട്ടെ വിനോബാ നികേതനില്‍ മലയാള മനോരമയോടു് പറഞ്ഞു.

ഗാന്ധിജിയുടെ സമ്പൂര്‍ണ ജീവചരിത്രമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' രചിച്ച നാരായണ ദേശായി അതിന്റെ മലയാളം പരിഭാഷയുടെ പ്രകാശനത്തിനായാണു് തലസ്ഥാനത്തെത്തിയത് . ഗാന്ധിജയന്തി ദിനത്തില്‍ വിനോബാ നികേതനില്‍ ഭൂദാന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും പ്രമുഖ ഗാന്ധിയനുമായ പരിവ്രാജിക രാജമ്മയോടൊപ്പം അദ്ദേഹം ഗാന്ധിസ്മരണകള്‍ പുതുക്കി.

'മുതിര്‍ന്നയവര്‍ക്കു് ഗാന്ധിജിയെ ഏറെ ബഹുമാനമായിരുന്നു. ഗാന്ധിജിയെ കാണാനെത്തി മടങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗം അദ്ദേഹത്തിനഭിമുഖമായി വരരുതെന്നു് നെഹ്റുവിനു് നിര്‍ബ‍ന്ധമുണ്ടായിരുന്നു. അതിനാല്‍, അല്പ ദൂരം പിന്നാക്കം നടന്നാണു് നെഹ്റു മടങ്ങുക. ഗാന്ധിജി പക്ഷേ, ഞാനടക്കമുള്ള കുട്ടികള്‍ക്കു് ബാപ്പു മാത്രമായിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം മഹാത്മാവല്ല, കളിത്തോഴനായിരുന്നു. സബര്‍മിതി നദിയില്‍ ഞങ്ങള്‍ ഒരുമിച്ചു നീന്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തു് വെള്ളം തേവി. അദ്ദേഹം തിരിച്ചും'.

ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു ധാരാളം രചനകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമഗ്ര ജീവിതം ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലെന്നു നാരായണ് ദേശായി പറഞ്ഞു. ഗാന്ധിജിയുടെ ആത്മകഥ 1920കള്‍ വരെ മാത്രമേ വിവരിക്കുന്നുമുള്ളൂ. ആ കുറവ് പരിഹരിക്കാനാണു് താന്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'ത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000 പേജില്‍ നാലു് വാല്യങ്ങളായാണു പുസ്തകമിറങ്ങുന്നത്. മഹാത്മജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനാണു് നാരായണ ദേശായി.

ഇരുപതോളം വര്‍ഷം ഗാന്ധിജിയുടെ കൂടെ സബര്‍മേതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി. ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു് വിതരണം ചെയ്തു. പിന്നീട് ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്.

ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് തുടങ്ങി അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി ഇപ്പോള്‍ മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറാണ്. മഹാത്മജിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയിലെത്തിക്കാന്‍ രാജ്യമെമ്പാടും 'ഗാന്ധികഥ' നടത്തിവരികയാണ് 87കാരനായ അദ്ദേഹം.

കടപ്പാടു്
മലയാള മനോരമ 2011 ഒക്ടോ.3

2011/10/06

ജയപ്രകാശ് നാരായണന്റെ വ്യാജമരണവാര്‍ത്തയും ലോകസഭയും



മരിക്കാത്തൊരാളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ ചരിത്രം നമ്മുടെ ലോകസഭയ്ക്കുണ്ടു്. 1979 മാര്‍ച്ച് 22 വ്യാഴാഴ്ച. അന്ന് 1.10ന്, സ്പീക്കര്‍ കെ.എസ്. ഹെഗ്ഡേ ആ വാര്‍ത്ത ലോകസഭയെ അറിയിച്ചു:
"ലോകനായക് ജയപ്രകാശ് നാരായണന്‍ അന്തരിച്ചു. സ്വാതന്ത്ര്യത്തിന്റെ ജീവിയ്ക്കുന്ന പ്രതീകത്തെ നമുക്കു് നഷ്ടപ്പെട്ടു"
ലോക്സഭാംഗങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കെ, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അതു് ശരിവച്ചു. ആ വലിയ വാര്‍ത്ത ആകാശവാണിയും വാര്‍ത്താ വിതരണ ഏജന്‍സികളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഒട്ടും വൈകിയില്ല.

മുംബൈയില്‍ ജെ പി മരണവുമായി പോരാട്ടം നടത്തിയിരുന്ന ജസ്‌ലക് ആശുപത്രിയിലേക്ക് ആരാധകസഹസ്രങ്ങള്‍ ഇരച്ചുകയറി. പക്ഷേ, അപ്പോഴും ജീവനോടെയുണ്ടായിരുന്നു, ജെപി!

നേരത്തെ കൊടുത്ത വാര്‍ത്തയ്ക്കു വാര്‍ത്താ ഏജന്‍സികള്‍ രണ്ടു് മണിയ്ക്കു് തിരുത്തു് നല്കി. നേതാക്കള്‍ അനുശോചന സന്ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാജവാര്‍ത്ത ലോകസഭാ സ്പീക്കര്‍ക്ക് എവിടെനിന്നു് കിട്ടിയെന്ന അന്വേഷണങ്ങളുടെ ബഹളമായി. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണു് തന്നെ അതു് അറിയിച്ചതെന്ന് മൊറാര്‍ജി സഭയില്‍ പറഞ്ഞു. ഡയറക്ടര്‍ക്ക് ആ വിവരം കിട്ടിയത് മുംബൈയിലുള്ള അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും. എന്തായാലും ആറുമാസം കഴിഞ്ഞ് , ഒക്ടോബര്‍ എട്ടിനായിരുന്നു ജെപിയുടെ യഥാര്‍ഥമായ മരണം.

തെറ്റായി അനുശോചനം നടത്തിയെന്ന വാര്‍ത്ത സഭാരേഖകളില്‍ നിന്നു് നീക്കാന്‍ ലോകസഭാ സ്പീക്കര്‍ കെ.എസ്. ഹെഗ്ഡെ ശ്രമിച്ചില്ല. നമ്മുടെ ലോകസഭയുടെ ചരിത്രത്തിന്റെ ഭാഗമായി അതു് മാറി.

അവലംബം: തോമസ് ജേക്കബ്, മലയാളമനോരമ

സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍

കോട്ടയം, ഒക്ടോ.4: സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ്‌ സിംഹ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.

2011/09/16

പ്രവീണ്‍ വാഘ് അന്തരിച്ചു

ഔറംഗബാദ്: സമാജവാദി ജനപരിഷത്ത് ദേശീയനേതാക്കളിലൊരാളായ പ്രവീണ്‍ വാഘ് സെപ്തംബര്‍15നു് പുലര്‍ച്ചെ അന്തരിച്ചു.
അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജനപരിഷത്ത്‌ ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു. ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ഔറംഗബാദ്‌ ഹൈക്കോടതി അഭിഭാഷകനായ വാഘ്‌ ദലിത വിദ്യാര്‍ഥികളുടെ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ്‌ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. മറാഠ്‌വാഡാ സര്‍വകലാശാലാ ഡോ. അംബേദ്‌കര്‍ സര്‍വകലാശാല എന്ന്‌ പുനര്‍ നാമകരണം ചെയ്യുന്നതിനുവേണ്ടി നടത്തിയ മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചു. മറാഠ്‌വാഡാ ലേബര്‍ യൂണിയന്‍, ഔറംഗബാദിലെ ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ എന്നിവയിലൂടെ മറാഠ്‌വാഡയില്‍ അസംഘടിത തൊഴിലാളികളുടെ ശക്‌തമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കി.

മലയാളിയായ തലശേരി സ്വദേശി കോലാപൂരിലെ ശിവാജി സര്‍വകലാശാലയില്‍ ശാസ്‌ത്ര അധ്യാപികയായ ഡോ. പത്മിനിയാണ്‌ ഭാര്യ. മകന്‍: അജയ്‌.

മംഗളം വാര്‍ത്ത 

Samajwadi Jana Parishad leader Praveen Wagh passes away 

 

2011/06/11

കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി

ഒ വി ഉഷ മാധ്യമത്തില്‍‍ ജൂണ്‍‍ 9നെഴുതിയതു്

ഒരു പരിസ്ഥിതിസമ്മേളനം

ഉള്ളുതുറന്ന്

ഒ.വി. ഉഷ

ഞാന്‍ പങ്കെടുത്ത ഒരു പരിസ്ഥിതി സമ്മേളനത്തെപ്പറ്റി പറയട്ടെ. കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പല പരിപാടികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുളള അഡ്വ. ജോഷി ജേക്കബാണ് എന്നെ ക്ഷണിച്ചത്. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിയായ അദ്ദേഹം കൃഷിയിലും നാച്വറോപതിയിലും ഒക്കെ താല്‍പര്യമുള്ള ഒരു സുമനസ്സാണ്. ഇദ്ദേഹം ക്ഷണിച്ച ഒരു പരിപാടിക്കു ചെന്നിട്ടാണ് 'അയല്‍ക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെക്കുകയും സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയനായിരുന്ന പങ്കജാക്ഷന്‍സാറിനെ ഞാന്‍ പരിചയപ്പെട്ടത് (പങ്കജാക്ഷന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.) അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ചെല്ലണമെന്ന് കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ ചെല്ലാനൊത്തില്ല. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുക, പരസ്‌പരം വേണ്ട സഹായങ്ങള്‍ ചെയ്യുക, കൂട്ടായ ചെറുസംരംഭങ്ങളില്‍ക്കൂടി ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെ സാധാരണ ജീവിതത്തെ മധുരീകരിക്കുന്ന പലതും ചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്!

മഹാത്മാഗാന്ധി ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട വികസനം ഇത്തരം സ്വയം പര്യാപ്തതയില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ്. ഏറിയ കൂറും ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന കര്‍ഷകരുടെ ഇന്ത്യയെ മഹാത്മജിക്ക് നല്ലപോലെ അറിയാമായിരുന്നു. ഗ്രാമങ്ങളെ പ്രബുദ്ധമാക്കുക, സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവേകം നിറഞ്ഞ വികസനരേഖ. പക്ഷേ, കാലത്തിന്റെ പോക്ക് വ്യവസായവത്കരണത്തിന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. ആ വഴിക്കായിരുന്നു ഗാന്ധിശിഷ്യനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സും നീങ്ങിയത്. അണക്കെട്ടുകള്‍ ആധുനിക സംസ്‌കാരത്തിന്റെ ക്ഷേത്രങ്ങളാണെന്ന തന്റെ നിലപാടു പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും വിദേശത്തുനിന്നു വന്ന ആശയങ്ങള്‍ ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് അനേകകോടികളുടെ സാമ്പത്തിക ഇടപാടുള്ള രാജ്യാന്തര കച്ചവടം ചെയ്തു നാം അണുനിലയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാരതത്തിന്റെ വികസനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. അണുനിലയങ്ങള്‍ അണുബോംബില്‍നിന്നും വളരെ ദൂരത്തല്ല എന്ന് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡും പഴയ സോവിയറ്റ് യൂനിയനിലെ ചെര്‍ണോബിലും നമ്മെ പഠിപ്പിച്ചില്ല; ജപ്പാനിലെ ഫുകുഷിമയും പഠിപ്പിക്കുന്നില്ല. ജീവിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കുന്നു. ആ അടിസ്ഥാനാവകാശത്തിനു വേണ്ടി ജയ്താപൂരില്‍ അണുനിലയം വേണ്ടെന്നു പറയുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത് നമ്മുടെ ജനാധിപത്യ ഭരണകൂടമാണെന്നത് വേദനാ ജനകമാണ്. ശാസ്ത്രീയമായും സത്യസന്ധമായും വസ്തുതകളെ വിലയിരുത്തേണ്ട ഒരു ജനാധിപത്യ ഭരണകൂടം കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതിനെ വികസനമെന്ന് നമുക്ക് പറയാനാവുമോ? ഗാന്ധിയുടെ വികസനസങ്കല്‍പം ഭാരതത്തില്‍ ഇന്നും പ്രസക്തമാണ്. കാരണം ഇത് ഇന്നും കൃഷിക്കാരും ചെറുപണിക്കാരുമടങ്ങിയ പാവപ്പെട്ട ജനലക്ഷങ്ങളുടെ നാടാണ്; ദരിദ്രനാരായണന്മാരുടെ നാട്.

അതുകൊണ്ട് ജയിക്കാന്‍ സാധ്യത നന്നെ കുറവാണെന്നു തോന്നുന്നതാണെങ്കില്‍ തന്നെയും പലതരം ചെറുത്തു നില്‍പുകളില്‍ ഏര്‍പ്പെടുന്ന പല ആളുകളും ഗാന്ധിയിലേക്കു തിരിയുന്നു. വികസനം ഗാന്ധി, വലുപ്പങ്ങള്‍ കൊണ്ടളന്നില്ല; മനുഷ്യന്റെ തൃപ്തികൊണ്ടും ജീവിതഗതിയുടെ അന്തസ്സുകൊണ്ടും ഉണ്ടാകേണ്ട സമഗ്രതയായിരുന്നു അതിന്റെ അളവുകോല്‍.

ഞാന്‍ പങ്കെടുത്ത സമ്മേളനത്തിലും ഗാന്ധി ഒരദൃശ്യസാന്നിധ്യമായി എനിക്കനുഭവപ്പെട്ടു.സംഘാടകരില്‍ കോട്ടയത്തെ ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രവും സര്‍വോദയ മണ്ഡലവുമുണ്ടായിരുന്നു. കൂടാതെ സീറോ ബജറ്റ് കൃഷി, വെച്ചൂര്‍ കണ്‍സര്‍വേഷന്‍, പ്രകൃതി ജീവനം, മണ്‍പാത്ര നിര്‍മാണം,പരമ്പരാഗത കൃഷി തുടങ്ങിയ താല്‍പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നു.

ഞാന്‍ കവിയെന്ന നിലക്ക്, ആശയപരമായി ആശാന്റെ പൈതൃകത്തെ പ്രത്യേകിച്ച് ആദരിക്കുന്നതു കൊണ്ട്, സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഓര്‍ത്തത് 'അണുജീവിയിലും സഹോദര/ പ്രണയം ത്വല്‍കൃപയാലെ തോന്നണം' എന്ന വരികളാണ്. ദൈവത്തോടുള്ള ആശാന്റെ ആ പ്രാര്‍ഥന കുറേനാളായി എപ്പോഴും മനസ്സിലുള്ളതാണ്.
ഇന്നുവരെയുണ്ടായ ശാസ്ത്രസാങ്കേതികവിദ്യകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ, എങ്ങനെ അവയുടെ വിനാശകരമായ വശങ്ങള്‍ കുറക്കാം എന്നാണ് ഇനി നോക്കേണ്ടത്. ബദല്‍ അന്വേഷണങ്ങളില്‍ വ്യാപൃതരായവരായിരുന്നു സംസാരിച്ച മിക്കവരും. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വഴിയേ വായനക്കാരുമായി പങ്കുവെക്കാം. ഒരുപക്ഷേ, അവയില്‍ പലതും നിങ്ങളറിയുന്ന കാര്യങ്ങളാവാം. പക്ഷേ, അവയെല്ലാം നമ്മളാവര്‍ത്തിച്ചു ചിന്തിക്കേണ്ട കാര്യങ്ങളാണെന്നു ഞാന്‍ കരുതുന്നു.

http://www.madhyamam.com/news/86208/110609

2011/05/21

കരമണല്‍ ഖനനം: കളക്ടര്‍ ഇടപെടണം

കൊടുവള്ളി: കുടുംബശ്രീ പച്ചക്കറി കൃഷിയുടെ മറവില്‍ പൂനൂര്‍പുഴ, ചെറുപുഴ എന്നിവടങ്ങളിലെ പുറമ്പോക്ക് ഭൂമികളിലെ കരമണല്‍ നീക്കം ചെയ്യാനുള്ള ശ്രമവും പൂനൂര്‍ പുഴയിലെ കക്കോടി, കൊടുവള്ളി, നെല്ലാങ്കണ്ടി തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതലായി പുഴയോരം കൈയേറി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി ആവശ്യപ്പെട്ടു. പുഴയുടെ സ്വാഭാവിക സ്ഥിതി പുനഃസ്ഥാപിക്കാന്‍ റവന്യൂ സര്‍വേ വകുപ്പുതലത്തില്‍ നടപടി ഉണ്ടാവണം.

2011/04/06

സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കാലടി: അങ്കമാലി മണ്ഡലത്തിലെ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, സംസ്ഥാന ട്രഷറര്‍ കെ. രമേഷ്, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്‍, എ.എ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

2011/04/01

സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുക: സമാജവാദി ജനപരിഷത്ത്


പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ്‌ ഞാളിയന്‍ അങ്കമാലി മണ്ഡലത്തിലെ സമാജവാദിജനപരിഷത്ത്‌ സ്ഥാനാര്‍‍ത്ഥി

ഫ്രാന്‍സിസ്‌ ഞാളിയന്‍
കാലടി: പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദി ജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുന്നു. ഇതോടനുബന്ധിച്ചു് സമാജവാദിജനപരിഷത്ത്‌ സംസ്ഥാന നേതൃത്വം പുറപ്പെടുവിച്ച ആഭ്യര്‍‍ത്ഥന ചുവടെ:-



പ്രിയ സമ്മതിദായകരെ,

2011 ഏപ്രില്‍ 13-ന്‌ പതിമൂന്നാം കേരള നിയമസഭയിലേക്ക്‌ നാം നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തുവാനും കഴിയുന്ന നയപരിപാടികള്‍ മുന്‍നിര്‍ത്തി വേണം നാം വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍. ഓരോ തവണയും തെരഞ്ഞെടുത്തുവിടുന്ന സര്‍ക്കാരുകളെ ചവിട്ടി പുറത്താക്കേണ്ട ഗതികേടിലാണ്‌ കേരള ജനത. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമ്പേപരാജയപ്പെടുന്നതിനാലാല്‍ ജനങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗവുമില്ലാതാവുന്നു.

പൊതുജീവിതത്തിലെ മൂല്യശോഷണവും സാധാരണ ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസമത്വവും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധീശാധികാരവും കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളും കാലങ്ങളായി കേരളം നേരിടുന്ന ഏറ്റവും പൊതുവായ പ്രശനങ്ങളാണ്‌. സര്‍ക്കാരുകള്‍ പലതവണ മാറിയിട്ടും അവയ്‌ക്കൊന്നും പരിഹാരമില്ല, മാത്രമല്ല അവയെല്ലാം മൂര്‍ച്ഛിച്ച്‌ ഒരിക്കലും ആരെക്കൊണ്ടും പരിഹരിക്കാനാവില്ല എന്ന സ്ഥിതിവിശേഷത്തിലേയ്‌ക്കു രാഷ്‌ട്രീയത്തിലെ ശാക്തികചേരികള്‍ നമ്മെ നയിയ്‌ക്കുകയുമാണ്‌.


നമ്മുടെ സമൂഹത്തിന്റെ വളരെ ലളിതവും ഋജുവുമായ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്‌. എന്നാല്‍ അതിനുപകരം സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മറ്റൊരു വര്‍ണ്ണക്കാഴ്‌ചയാണ്‌ എല്ലാ വ്യവസ്ഥാപിത രാഷ്‌ട്രീയശക്തികളും മുന്നോട്ടുവയ്‌ക്കുന്നത്‌. അത്‌ ബാഹ്യമായി ചില സൗകര്യങ്ങളും സുഖവും ഒരുക്കുന്നുവെന്നത്‌ ശരിയാണ്‌. എന്നാല്‍ അതോടൊപ്പം ലളിതമായി പരിഹരിക്കേണ്ട അടിസ്ഥാനപ്രശങ്ങളെ അത്‌ വഷളാക്കുകയും സങ്കീര്‍ണ്ണമാക്കുകയുമാണ്‌ മാത്രമല്ല കുടുതല്‍ ഗുരുതരമായ പുതിയ പ്രശ്‌നങ്ങള്‍ അത്‌ ഉണ്ടാക്കുകയും ചെയ്യുന്നു. വെള്ളം പ്രകൃതിയില്‍ നിന്ന്‌ സമൃദ്ധമായികിട്ടുന്ന നമ്മുടെ സംസ്ഥാനത്ത്‌ കുടിവെള്ളക്ഷാമം; സൂര്യപ്രകാശവും കാറ്റും സമൃദ്ധമായ കേരളത്തില്‍ അത്‌പ്രയോജനപ്പെടുത്താതെ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച്‌ വായ്‌ത്താരി: ആ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല പുതുതായിവരുന്ന ഗുരുതര പ്രശ്‌നങ്ങള്‍. മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും നിലനിന്നുപോരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ച്‌ മനുഷ്യരാശിയുടെയും ജീവന്റെ തന്നെയും അതിജീവനം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. മനുഷ്യനും ജീവനും നിലനില്‍ക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാരകമായ വിധത്തില്‍ വിഷലിപ്‌തമാക്കി നമുക്ക്‌ എത്രനാള്‍ മുന്നോട്ട്‌ പോകുവാന്‍ കഴിയും? കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായ പെരിയാറ്റിലെ വെള്ളത്തില്‍ കാഡ്‌മിയം, രസം തുടങ്ങിയ മാരകവിഷങ്ങള്‍ തള്ളി അതേവെള്ളം കുടിയ്‌ക്കുവാന്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പുരോഗതിയുടെ യുക്തി മാത്രമൊന്നാലോചിച്ചാല്‍ മതി. മഹാനഗരങ്ങള്‍ ചീര്‍ത്ത്‌ വളരുമ്പോള്‍ അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും മനുഷ്യാന്തസ്സിന്‌ നിരക്കുന്ന ജീവിതം സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌ അതിന്റെ മീതെ മെട്രോയും ഹൈട്ടെക്കും സ്‌മാര്‍ട്ട്‌ സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും പണിതുയര്‍ത്തുന്നവര്‍ അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാമ്പത്തിക കുത്തകകള്‍ കാഴ്‌ച വെയ്‌ക്കുന്ന കോടാനുകോടി രൂപ വരുന്ന പണത്തിനുമുന്നില്‍ ജനങ്ങളെ മറക്കുന്നു. പരസ്യമായതും പരസ്യമാകാത്തതുമായ എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി കൊള്ളകള്‍ നാട്ടുനടപ്പാകുവാന്‍ അതാണു കാരണം. ഏതുവിധേനയും പണംകുമിഞ്ഞു കൂട്ടുവാന്‍ തുനിഞ്ഞിറങ്ങുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കെല്ലാം തഴച്ചുവളരുവാന്‍ അത്‌ സാഹചര്യമുണ്ടാക്കും. മദ്യ, ലോട്ടറി, നിയമനത്തട്ടിപ്പ്‌ തുടങ്ങിയ മാഫിയാകളും അഴിമതിയും മൂല്യശോഷണവും മറ്റും നമ്മുടെ രാജ്യത്തെയാകെ വിഴുങ്ങിയിരിയ്‌ക്കുന്നു

തെരഞ്ഞെടുപ്പു് ചിഹ്നം നാളികേരം

എന്നാല്‍ അതിന്റെയെല്ലാം ഭാരം അവസാനമായി താങ്ങേണ്ടിവരുന്നത്‌ ഗ്രാമങ്ങളും തീര മലയോരമേഖലകളുമാണ്‌ വമ്പന്‍പാറമടകളും വിവേചനമില്ലാത്ത മണല്‍വാരലും മണ്ണുമാന്തലും ഗ്രാമനിവാസികള്‍ക്ക്‌ ക്രമേണയായി ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്നു. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ വിവേചനപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഇന്നത്തെ ആധുനിക വികസനം പുരാണത്തിലെ ബകന്റെ ഭക്ഷണരീതി പോലെ എത്രയെത്ര പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച്‌ തീര്‍ത്താലും മതിവരാതെ വാ തുറന്ന്‌ നില്‍ക്കുകയാണ്‌.

എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, ബി.ജെ.പി. തുടങ്ങിയ ശാക്തിക ചേരികളെല്ലാം അതിജീവനം തകര്‍ക്കുന്ന ഇന്നത്തെ വികസനത്തിന്റെ കാര്യത്തില്‍ സര്‍വ്വസമ്മതിയിലാണ്‌ അതിന്‌ കാരണം അവയുടെ ആശയങ്ങളും ദര്‍ശനപദ്ധതികളും അമ്പേ പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമാണ്‌. കാലങ്ങളായുള്ള നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിയ്‌ക്കുവാനോ പുതിയ പ്രശ്‌നങ്ങളെ നേരിടുവാനോ സന്തുഷ്‌ടിയും സമാധാനവും ഉള്ള ഒരുജീവിതം ജനങ്ങള്‍ക്ക്‌ നല്‍കുന്ന യഥാര്‍ത്ഥ പുരോഗതി കൈവരുത്തുവാനോ ഒരു വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷിക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടുരൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി വിതരണം ചെയ്യുവാന്‍ മത്സരിയ്‌ക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിയ്‌ക്കുകയാണ്‌. കാര്‍ഷിക- ഭക്ഷ്യ ഉല്‍പാദനം തകര്‍ക്കുന്ന ഇന്നത്തെ വിനാശകരമായ വികസനം ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന അവര്‍, വിതരണം ചെയ്യുവാന്‍ നാളെ അരിയെവിടെ എന്ന ചോദ്യം മനഃപൂര്‍വ്വം മറച്ചു വെയ്‌ക്കുകയാണ്‌ . പ്രാണവായു, ശുദ്ധ ജലം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദം, അന്തസ്സ്‌ തുടങ്ങിയഅടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ വികസനം കൈവരുത്തുവാന്‍ മഹാത്മാഗാന്ധിയും ഡോ.ലോഹിയയും ജയപ്രകാശ്‌ നാരായണനും ഡോ:അംബേഡ്‌കറും നല്‍കുന്ന ദിശയടെ പ്രകാശത്തില്‍ പുതിയ നയപരിപാടികള്‍ നമുക്കുണ്ടാവണം ഇന്ത്യയില്‍ നുറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, ദളിതക്രൈസ്‌തവര്‍, സ്‌ത്രീകള്‍ തുടങ്ങിയ ജനസമൂഹങ്ങളുടെ സമത്വം പ്രത്യേക അവസരങ്ങളിലൂടെ അധികാര പങ്കാളിത്തം വഴി വേണം നേടുവാന്‍. അക്കാര്യത്തിലും സമഗ്രവും നൂതനവുമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടാവണം. പ്ലാച്ചിമടയിലും കിനാലൂരിലും മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ഭൂമിയിലും ഉയരുന്ന ജനങ്ങളുടെ രോദനത്തില്‍ നിന്ന്‌ പുതിയൊരു രാഷ്‌ട്രീയം കരുപ്പിടിപ്പിക്കണം.

സാമൂഹികവും സാമ്പത്തികവുമായ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമാജവാദി ജനപരിഷത്ത്‌, അവയ്‌ക്കുവേണ്ടി പോരാടുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നയിച്ച ജയപ്രകാശ്‌ നാരായണന്റെയും ഡോ. റാം മനോഹര്‍ ലോഹിയയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റു് പ്രസ്‌ഥാനത്തിന്റെ പുതിയ ഘട്ടമാണ്‌ സമാജവാദിജനപരിഷത്ത്‌. പുതിയ രാഷ്‌ട്രീയത്തിന്റെ പുതിയ നയപരിപാടികളോടെ രാജ്യമൊട്ടാകെ സമാധാനപരമായ പോരാട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തുന്ന സമാജവാദി ജനപരിഷത്ത്‌ സാമൂഹിക-സാമ്പത്തിക സമത്വത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദിജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുകയാണ്‌. മണ്ണ്‌ മാഫിയയുടെയും പാറമട ലോബിയുടെയും ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെയും പ്രലോഭനങ്ങള്‍ക്ക്‌ വശംവദനാകാതെയും ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഉറച്ചുനിന്ന്‌ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സീസ്‌ ഞാളിയന്‌ ഈ നിര്‍ണായക ഘട്ടത്തില്‍ വോട്ടുചെയത്‌ പിന്തുണ നല്‍കുവാന്‍ മുഴുവന്‍ സമ്മതിദായകരോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. സമ്പൂര്‍ണ്ണ മാറ്റത്തിനുഉള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുവാന്‍ നമ്മുടെ ഓരോ വോട്ടും നാളികേരം അടയാളത്തില്‍ ചെയത്‌ ഫ്രാന്‍സീസ്‌ ഞാളിയനെ വിജയിപ്പിയ്‌ക്കുക.

സമാജവാദി ജനപരിഷത്ത്‌ അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ സമിതി കണ്‍വീനര്‍ 
 

2011/03/10

രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും

രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും 2011 മാര്‍‍ച്ച് 8-ലെ വിജ്ഞാപനം ഇവിടെ

പഴയ വിജ്ഞാപനങ്ങള്‍ ഇവിടെയാണു് ‍‍

തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം ഇവിടെ കാണാം

2011/02/25

എം.എ. ജോണിന്‌ അന്ത്യാഞ്‌ജലി


താന്‍‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിച്ചോട്ടില്‍ എം.എ. ജോണിന്‌ അന്ത്യനിദ്ര


കുറവിലങ്ങാട്‌: ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ ആദര്‍ശരാഷ്‌ട്രീയത്തിനായി ജീവിതാന്ത്യംവരെ പോരാടിയ എം.എ. ജോണിന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. ഫെ 22നു് രാവിലെ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് അന്തരിച്ച മുന്‍‍ കോണ്‍ഗ്രസ്‌ നേതാവും പരിവര്‍ത്തനവാദിയുമായിരുന്ന എം.എ ജോണിന്റെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കുര്യനാട്‌ മറ്റത്തില്‍ മാന്നുള്ളില്‍ വീടിനോടു ചേര്‍ന്നുള്ള വളപ്പില്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ തയാറാക്കിയ കല്ലറയില്‍ മതപരമായ ചടങ്ങുകളൊഴിവാക്കി സംസ്‌കരിച്ചു. ഫെ 24നു് വൈകിട്ട്‌ നാലേകാലോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരസമയത്തു കനത്ത മഴയായിരുന്നു.

മതാചാരങ്ങളില്‍നിന്ന്‌ അകന്നു നിന്നിരുന്ന എംഎ ജോണ്‍ മരിക്കുന്നതിനു മുന്‍പ്‌ മക്കളോടു നിര്‍ദേശിച്ചതനുസരിച്ചാണ്‌ വീടിന്റെ മുന്‍വശത്ത്‌ അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ കല്ലറ ഒരുക്കിയത്‌. എം.എ. ജോണിന്റെ ഭാര്യ ലൂസിയാമ്മയും മൂത്ത മകള്‍ ജയശ്രീയും ചെറുമകളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചതോടെ മൃതദേഹം സംസ്‌കാരത്തിനായി പുറത്തേയ്‌ക്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ്‌ മൃതദേഹം കല്ലറയിലേക്ക്‌ ഇറക്കിയത്‌. തുടര്‍ന്ന്‌ എല്ലാവരും പുഷ്‌പങ്ങള്‍ വിതറി ആവേശകരമായ മുദ്രാവാക്യങ്ങള്‍കൊണ്ട്‌ കേരളത്തെ ഇളക്കിമറിച്ച ജനനേതാവിന്‌ കോരിച്ചോരിയുന്ന മഴയത്തും യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. ജോണ്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ തയാറാക്കിയ കല്ലറയിലാണ്‌ മൃതദേഹം അടക്കം ചെയ്‌തത്‌.


സര്‍ക്കാരിനുവേണ്ടി മന്ത്രി ജോസ്‌ തെറ്റയില്‍ റീത്ത്‌ സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.പി.സി.സി.-ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം. മാണി, കോണ്‍ഗ്രസ്‌ -ഐ നേതാവ്‌ വി.എം. സുധീരന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജേക്കബ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍‍ സെക്രട്ടറി എബി ജോണ്‍‍ വന്‍‍നിലം, എം കുര്യന്‍‍, ഗാന്ധി സ്മാരക സേവാകേന്ദ്രം (കോട്ടയം) എന്നിവര്‍ റീത്ത്‌ സമര്‍പ്പിച്ചു.


മലങ്കര ഓര്‍‍ത്ത‍ഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് കിഴക്കു് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്‌, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, എ. നീലലോഹിതദാസന്‍നാടാര്‍, എ.സി. ഷണ്‍മുഖദാസ്‌, ടി.എച്ച്‌. മുസ്‌തഫ, ഡോ. എം.എ. കുട്ടപ്പന്‍, കെപിസിസി-ഐ വക്‌താവ്‌ എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. മുഹമ്മദാലി, ഡൊമിനിക്‌ പ്രസന്റേഷന്‍, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, കെ.സി. ജോസഫ്‌, വി.എന്‍. വാസവന്‍, മുന്‍ എം.പി.മാരായ കെ. സുരേഷ്‌കുറുപ്പ്‌, ഫ്രാന്‍സീസ്‌ ജോര്‍ജ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസഫ്‌ വാഴയ്‌ക്കന്‍, ലതികാ സുഭാഷ്‌, റോസമ്മ ചാക്കോ, മുന്‍ സ്‌പീക്കര്‍ എ.സി. ജോസ്‌, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശന്‍, പ്രഫ. കെ.കെ. എബ്രാഹം, കുര്യന്‍ ജോയി, ബെന്നി ബഹനാന്‍, ഡോ. സെബാസ്‌റ്റിയന്‍ പോള്‍, എം.സി ജോസഫൈന്‍, കെ.എം.ഐ മേത്തര്‍, കെ.ബി മുഹമ്മദ്‌കുട്ടി, ഡോ. എ.ടി ദേവസ്യ, ഡോ. എം. ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ജോസഫ്‌ പുലിക്കുന്നേല്‍ എം.സി. ജോസഫൈന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...

തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിധി ഉയര്‍ത്തി

നവദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്കു് ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ക്കു് ഇനി മുതല്‍ 40 ലക്ഷം രൂപയും നിയമസഭാ സ്‌ഥാനാര്‍ഥികള്‍ക്കു് 16 ലക്ഷം രൂപയും ചെലവഴിയ്ക്കാം. ഇതുവരെ ഇതു് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുമായിരുന്നു. രാഷ്‌ട്രീയകക്ഷികളുടെ നിരന്തര ആവശ്യത്തേത്തുടര്‍ന്നാണു്‌ തെരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധി ഉയര്‍ത്തിയത്‌.

2011/01/18

മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിക്കണം-മേധ പട്കര്‍

കടപ്പാടു് മാതൃഭൂമി

തൃശ്ശിവപേരൂര്‍, ജനുവരി 16:മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിച്ച്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്റെ അധ്യക്ഷ മേധ പട്കര്‍ പറഞ്ഞു. തൃശ്ശിവപേരൂരില്‍ നടന്ന വിബ്‌ജിയോര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനദിവസം ഡോക്യുമെന്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇരുന്നൂറോളം ജില്ലകള്‍ മാവോബാധിതമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അവിടത്തെ ഗ്രാമീണര്‍ക്ക് മാവോ ആരെന്നുപോലും അറിയില്ല. മാവോവാദികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സ്ഥിതിയെന്ന് നേപ്പാള്‍ കാട്ടിത്തന്നു. പോരാട്ടത്തിലെ ആദര്‍ശങ്ങള്‍ അവര്‍ മറന്നു. രാജ്യത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമെങ്കില്‍ മാവോവാദിയെന്ന പേര് പോലും ഉപേക്ഷിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഛത്തിസ്ഗഢിലെ 644 ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റ് ബാധിതമാണ്. അധികാരം കിട്ടിയാല്‍ ഇവയൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ? അവര്‍ ഇന്ത്യയുടെ മണ്ണിലേക്ക് ഇറങ്ങിവരണം. സമാധാനത്തിന്റെ പാത തന്നെയാണ്‌ ഉചിതം. ജനാധിപത്യത്തെ സ്വീകരിക്കണം. ഇപ്പോഴത്തെ ജനാധിപത്യം ശരിയായ ദിശയിലാണ്‌ പോകുന്നതെന്ന്‌ കരുതുന്നില്ല. അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്‌. ജനങ്ങളുടെ പാര്‍ലമെന്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നതു് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനാണ്. അത് അധികാര രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ്-മേധ പറഞ്ഞു.
കടപ്പാടു് ദി ഹിന്ദു

കോര്‍പ്പറേറ്റുകളെ ആര് നേരിടുമെന്നതാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ആ ചോദ്യം നേരിടുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളിലും ജുഡീഷ്യറിയിലുമാണ്‌ അവസാന പ്രതീക്ഷ. എന്നാലിതിന്‌ മങ്ങലേല്‍ക്കുന്നതാണ്‌ റാഡിയ സംഭവങ്ങളടക്കം കാണിക്കുന്നത്‌. ജുഡീഷ്യറിയിലും മാധ്യമങ്ങളിലുമുളള പ്രതീക്ഷകള്‍ പോലും സംശയിക്കപ്പെടുന്നു. മീഡിയയും റാഡിയയും തമ്മില്‍ അകലമില്ലാതാകുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയ സമരങ്ങളിലൂടെയാണ്‌ ഉയര്‍ത്തേണ്ടത്‌. ജനകീയ പ്രശ്‌നങ്ങള്‍ കലയിലൂടെ ശക്തമായി അവതരിപ്പിക്കാനാകും. ഡോക്യുമെന്ററിയിലൂടെ ശരത്‌ചന്ദ്രന്‍ അത്‌ തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ ജനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്ന്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണെന്ന്‌ മേധ പറഞ്ഞു. ഭരണാധികാരികള്‍ക്ക്‌ കോര്‍പറേറ്റുകളോടാണ്‌ കൂറ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തെ കേന്ദ്രത്തിന്‌ എത്ര കാലം അവഗണിക്കാനാകുമന്നും അവര്‍ ചോദിച്ചു.

മഹാനഗരങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ സ്ഥലക്കൊതിക്കു മുന്നില്‍ സാധാരണക്കാരുടെ കൂരകള്‍ തകര്‍ക്കപ്പെടുന്നു. മനുഷ്യത്വത്തിന്റെ വറ്റു പോലും ഇല്ല. ആദര്‍ശ് ഫ്‌ളാറ്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നത് ജനകീയപ്രസ്ഥാനങ്ങളുടെ വിജയമാണ്. മുംബൈയില്‍ മാത്രം 75000ത്തോളം വീടുകളാണ് വന്‍ നിര്‍മതാക്കള്‍ക്കുവേണ്ടി ഇടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്നത്. നഗരദരിദ്രരുടെ വലിയ ചെറുത്തുനില്‍പ്പാണ് ഇതിനൊക്കെയെതിരെ ഉയരുന്നത്- അവര്‍ പറഞ്ഞു. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അനധികൃതമായി നിര്‍മിച്ചതാണ്‌. അത്‌ പൊളിക്കുന്നെങ്കില്‍ ജനങ്ങളുടെ വിജയമാണ്‌. `ആദര്‍ശും' `ലവാസ'യും കോര്‍പറേറ്റുകളും കരാറുകാരും കെട്ടിട നിര്‍മാതാകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന കൂട്ടുകെട്ടിന്റെ അഴിമതിയാണ്‌.അതിരപ്പിള്ളി വിഷയത്തില്‍ കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ട്‌ താന്‍ പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നിഗമനങ്ങളോടാണ്‌ യോജിപ്പ്‌. രാജ്യത്തെ പ്രധാന നദികളില്‍ നീരൊഴുക്ക്‌ കുറയുകയാണെണന്നും മേധ പറഞ്ഞു.

2011/01/16

പൊതുപ്രവര്‍ത്തനം പണം നേടാനുള്ള ഉപാധിയാക്കി-എം.എ.ജോണ്‍

ആശാ ഹരി എടുത്ത ചിത്രം

കണ്ണൂര്‍,ജനുവരി 15: വരുമാന മാര്‍ഗ്ഗമുള്ള തൊഴിലായാണ്‌പൊതുപ്രവര്‍ത്തനത്തെ രാഷ്ട്രീയക്കാര്‍ കാണുന്നതെന്ന് എം.എ.ജോണ്‍ പറഞ്ഞു. സമാജവാദി ജനപരിഷത്ത് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അഴിമതിക്കാരുടെയും ധൂര്‍ത്തന്മാരുടെയും വേദിയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി.വാസു ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സി.എന്‍.അബൂബക്കര്‍ ഹാജി, പി.പി.കൃഷ്ണന്‍, പി.യു.കൃഷ്ണന്‍ നമ്പീശന്‍, ടി.വി.രാജന്‍, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍ സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു.