2011/12/14

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു-മേധ



തിരുവനന്തപുരം, ഡിസം 12: കാളകൂടവിഷമായ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് വിതച്ച ദുരന്തങ്ങള്‍ക്ക് കാരണക്കാരായവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എന്‍ എ പി എം നേതാവുമായ മേധാപട്കര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍. കാസര്‍കോട്ടെ ദുരന്തത്തിന് കാരണക്കാരായ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റ് ശക്തികള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയെല്ലാം നിയമത്തിന് മുന്നില്‍കൊണ്ടുവരണം. വികസനത്തിന്റെ പേരില്‍ കാസര്‍കോട്ട് നടന്നത് കര്‍ഷക ജനതയുടെ കൂട്ടക്കൊലയാണ്. കേന്ദ്രമന്ത്രി പവാര്‍ ജനീവയില്‍ ജനങ്ങള്‍ക്കെതിരായ നിലപാടെടുത്തു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ തെരുവില്‍ ഉപവസിച്ച വ്യക്തിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും മേധാപട്കര്‍ കുറ്റപ്പെടുത്തി.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'നിശബ്ദ വസന്തത്തി'ന്റെ ഉദ്ഘാടനവും മേധാപട്കര്‍ നിര്‍വഹിച്ചു. 'എന്‍മകജെ'യുടെ രചയിതാവ് അംബികാസുതന്‍ മങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. സി.ആര്‍. നീലകണ്ഠന് നല്‍കി 'കൃഷിഗീത'യുടെ പ്രകാശനവും മേധാപട്കര്‍ നിര്‍വഹിച്ചു.

ട്രിബ്യൂണല്‍ സ്ഥാപിക്കുക, മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, രോഗികള്‍ക്ക് ചികിത്സ ഏര്‍പ്പെടുത്തുക, കടബാധ്യതകള്‍ എഴുതിത്തള്ളുക, ജൈവ പുനഃസ്ഥാപനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ബി.ആര്‍.പി. ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍,സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അംബികാസുതന്‍ മങ്ങാട്, എം.എ. റഹ്മാന്‍, കെ.എസ്.അബ്ദുള്ള, ടി. പീറ്റര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, റസാഖ് പാലേരി, ഡി.സുന്ദരേശന്‍, വെള്ളനാട് രാമചന്ദ്രന്‍, വി.ഹരിലാല്‍, സ്വീറ്റാദാസന്‍, എം.ഷാജര്‍ഖാന്‍, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.