2024/01/05

സ. ജോസ് വാഴാംപ്ലാവന്റെ സംസ്കാരം നടന്നു



പൂവരണി (പാലാ), 2024 ജനവരി 5:
സമാജവാദി ജനപരിഷത്ത് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ജോസ് വാഴാംപ്ലാവന്റെ സംസ്കാരം പൂവരണിയിൽ നടന്നു.

ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്  പാലാ പൂവരണി വിളക്കുമരുതിലെ വാഴാംപ്ലാക്കൽ വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ കത്തോലിക്കാപള്ളി സെമിത്തേരിയിൽ നാലേമുക്കാലോടെ പൂർത്തിയായി.

സംസ്കാര ചടങ്ങുകൾക്ക് ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ ജോസഫ്‌ സ്രാമ്പിക്കലും ഇടവക വികാരിയും വൈദീകരും നേതൃത്വം നല്കി.

ഇന്നു രാവിലെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. പാലായെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗം മാണി സി കാപ്പൻ എം എൽ എ അടക്കമുള്ള നിരവധി പൊതുപ്രവർത്തകർ അദ്ദേഹത്തിന്  അന്ത്യോപചാരം അർപ്പിച്ചു.

സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ ,സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എബി ജോൺ വൻനിലം ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ ജില്ലാ സമിതി അംഗം ജെയിംസ് കുട്ടി തോമസ്എന്നിവർ അന്ത്യോപചാരം അർപ്പിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ചിത്രം- സംസ്കാര ചടങ്ങുകൾക്കുശേഷം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ജോസ് വാഴാംപ്ലാവന്റെ ഭാര്യ ഫിലോമിന ജോസുമായി സംസാരിയ്ക്കുന്നു. ജോസ് വാഴാംപ്ലാവന്റെ മകൻ ഡോ. സുഖിൽ ജോസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ എന്നിവർ സമീപം.

2024/01/04

സ. ജോസ് വാഴാംപ്ലാവൻ അന്തരിച്ചു

 

പൂവരണി (കോട്ടയം): സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന ജോസ് വാഴാംപ്ലാവൻ (വി ജെ ജോസ്)  2024 ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. ഒന്നരവർഷമായി കിടപ്പിലായിരുന്ന അദ്ദേഹം പാലാ പൂവരണി വിളക്കുമരുതിലെ തന്റെ വാഴാംപ്ലാക്കൽ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. അറുപത്തേഴു വയസ്സായിരുന്നു.


സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മുൻ സംസ്ഥാന സമിതി അംഗവുമാണെന്ന് മരണവാർത്ത അറിയിച്ച സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയ് മോൻ തങ്കച്ചൻ അറിയിച്ചു. ലോഹിയാ വിചാരവേദിയുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കരൂർ വാളിപ്ലാക്കൽ കുടുംബാംഗമായ ഭാര്യ ഫിലോമിനയും മകൾ സ്വീറ്റി ജോസ് (യുണൈറ്റഡ് കിങ്ഡം) മകൻ ഡോ. സുഖിൽ ജോസ് മരുമകൻ ഷിന്റോ ടോം ഓടക്കാൽ, കൊച്ചുമക്കൾ ഷോൺ, സ്റ്റീവ് എന്നിവരുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

സംസ്കാര ചടങ്ങുകൾ ജനുവരി 5 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളിയിലും (സേക്രഡ് ഹാർട്ട് ചർച്ച്)  സെമിത്തേരിയിലുമായി പൂർത്തിയാക്കും.

 വാഴാംപ്ലാവന്റെ വിയോഗം സംസ്ഥാനത്തെയും ജില്ലയിലെയും സോഷ്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുശോചിച്ചു കൊണ്ടു പറഞ്ഞു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി,  സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം, സംസ്ഥാന ഖജാൻജി ഈ വി ജോസഫ് ,  സംസ്ഥന സമിതി അംഗങ്ങളായ  എം. എൻ തങ്കപ്പൻ,  പ്രഭാത് എം സോമൻ , സജി അബ്രാഹം പുകടിയിൽ, ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ , അംഗം ജെയിംസുകുട്ടി തോമസ് എന്നിവരും അനുശോചിച്ചു.

 

വാഴാംപ്ലാവൻ ഓർമ്മയാകുകുമ്പോൾ.
ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ
 

 സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുസ്മരിയ്ക്കുന്നു

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വേരോട്ടമില്ലാത്ത പാലായുടെ മണ്ണിൽ ജീവിച്ച ജോസ് വാഴാംപ്ലാവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ അതിൽ ചേർന്നയാളാണ്. ഡോ. ലോഹിയായുടെ അടിയുറച്ച അനുയായി ആയി അദ്ദേഹം അവസാനത്തിലും നിലകൊണ്ടു.

ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് ജോസ് വാഴാംപ്ലാവൻ ജനിച്ചത്.  പാലാ സെയ്ന്റ് തോമസ് കോളജിൽ ഐഎസ്ഒ യിൽ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനമാരംഭിച്ചു. പാലായ്ക്ക് അടുത്ത് പൂവരണി സ്വദേശി ആയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പ്രസ്ഥാനത്തിൽ കൊണ്ടു വന്നു. അവരിൽ ജെയിംസ് കുട്ടി, ഡോ. കെ. ശ്രീകുമാർ എന്നിവർ പിന്നീട് എന്നോടും ബന്ധപ്പെട്ടവരായിരുന്നു. ശ്രീകുമാറിന്റെ ജ്യേഷ്ഠനായ കെ. ഹരിദാസാണ് വാഴംപ്ലാവന്റെ സഹപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചത്.  അടിയന്തിരാവസ്ഥയുടെ വെളിച്ചം ഇരുണ്ടു പോയ ഘട്ടത്തിലും അടിയന്തിരാവസ്ഥാ വിരുദ്ധ നിലപാട് സ്വീകരിച്ച അദ്ദേഹം അഭിവാദ്യം അർഹിക്കുന്നു.. വാഴാംപ്ലാവൻ കൂട്ടത്തിൽ ഒരു നേതാവായിരുന്നു. ആ തലയെടുപ്പോടെ തന്നെ അദ്ദേഹം പെരുമാറുകയും ചെയ്തു.
ഗവ. ലോ കോളജിൽ ചേരുന്നതിന്  മുൻപിലെ വർഷം തീരുന്നതിന് മുമ്പാണ് ഞാൻ സാമ്പത്തിക ശാസ്ത്രം മാർക്സിനു ശേഷം എന്ന ഡോ. ലോഹിയായുടെ പുസ്തകം വായിച്ച് ആ ആശയത്തിൽ ആകൃഷ്ടനായി ലോഹിയാ വിചാര വേദിക്കാരുടെ ഒരു യോഗത്തിന് ചെന്നു ചേരുന്നത്. ആദ്യമായി കണ്ട അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആരെയും കൂസാത്ത ഒരു വ്യക്തിയെയും നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളിനെയും സത്യസന്ധത വെടിയാത്ത ഒരാളെയും ഞാൻ വാഴംപ്ലാവനിൽ കണ്ടെത്തി. ആളിന്റെ എണ്ണം നോക്കി നിലപാട് പരസ്യപ്പെടുത്താൻ അദ്ദേഹം കാത്തു നിൽക്കുന്നില്ല. നിർഭാഗ്യവശാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശ നഷ്ടപ്പെട്ട് അത് ജനതാ പാർട്ടിയിൽ ലയിച്ചു ചേർന്നതിന് അധികം കാലമായില്ല അദ്ദേഹം പ്രവർത്തനമാരംഭിച്ചിട്ട്. പിന്നാലെ അഡ്വ ഒ ജെ ജോസഫ് അദ്ദെഹത്തെ നയിച്ചു. അതിലൊന്നും അദ്ദേഹം തൃപ്തനായിരുന്നില്ല.  അപ്പോഴാണ് അടുക്കം ജോണി (കെജെ ജോൺ) എന്നറിയപ്പെട്ട കരുത്തനായ സോഷ്യലിസ്റ്റുമെല്ലാം ചേർന്ന് പി.വി. കുര്യൻ സാറിന്റെ നേതൃത്വത്തിൽ വിചാര വേദി സംഘടിപ്പിച്ചത്. വാഴാംപ്ലാവൻ വിചാരവേദിയിൽ പ്രവർത്തിച്ചു. ജില്ലാപ്രസിഡന്റ് ആയും പ്രവർത്തിച്ചു. താമസിയാതെ അദ്ദേഹം തമിഴ്നാട്ടിൽ അദ്ധ്യാപക വൃത്തി സ്വീകരിച്ചു പോയി.
ഞാൻ ഈ ആശയങ്ങളിൽ പ്രവർത്തിക്കുവാൻ ആരംഭിച്ച് താമസംവിനാ അദ്ദേഹം നാട്ടിൽ നിന്ന് പോയി. എന്നാലും അദ്ദേഹം അവധിക്ക് വന്നാൽ ജെയിംസ്കുട്ടിയുമായി വീട്ടിൽ എത്തിച്ചേരും. ഏറെ നേരം ഇരുന്ന് ചർച്ച ചെയും. ചില പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. റിട്ടയർ ചെയ്ത് വന്നതിന് ശേഷമാണ് സമാജവാദി ജനപരിഷത്തിന്റെ ജില്ലാ പ്രസിഡന്റായത്.
വാഴാംപ്ലാവൻ ജോർജ് ഫെർനാന്റസിനോട് പറഞ്ഞ് അദ്ദേഹം യുജിസി ചെയർമാൻ പ്രഫ. മാധുരി ഷായോട് പറഞ്ഞാണ് മുമ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോളജദ്ധ്യാപകനായി പാലാ സെയ്ന്റ് തോമസിൽ ജോലിക്ക് കയറിയത്. ആ അദ്ധ്യാപക സുഹൃത്ത് പിന്നീട് ഒരു പരിപാടിക്കും വരാതിരുന്നതും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ വ്യക്തിപരമായി വലിയ സ്നേഹം കാണിച്ചുവെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ നിലപാടുകൾ വിട്ട് പ്രവർത്തിപ്പിക്കുവാൻ ഒട്ടധികം പ്രയത്നിക്കേണ്ടതായി വന്നു. ജോർജ് ഫെർനാന്റസ് അദ്ദേഹത്തിന് ആരാധനാപത്രമായിരുന്നു. അതെല്ലാം വിട്ടെറിഞ്ഞ് നിലപാടെടുക്കുവാൻ ഏറെ മാറേണ്ടിയിരുന്നു.

എന്നാൽ ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

എന്നാൽ അതിനോടു പൊരുതി ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

 

സ. ജോസ് വാഴാംപ്ലാവന് ആദരാഞ്ജലികൾ
സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനിയുടെ അനുശോചന കുറിപ്പ്
അടിയുറച്ച സോഷ്യലിസ്റ്റും സമാജവാദി ജനപരിഷത്ത് നേതാവുമായിരുന്ന സഖാവ് ജോസ് വാഴാം പ്ലാവന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 ഡോ.രാം മനോഹർ ലോഹിയാ, ജയപ്രകാശ് നാരായൺ എന്നിവരുടെ ദർശനവഴികളിലൂടെ അടിയുറച്ച സോഷ്യലിസ്റ്റായി തീർന്ന സഖാവ് വാഴാംപ്ലാവൻ ഇന്ത്യൻ സോഷ്യലിസ്റ്റ് അന്വേഷണങ്ങളിൽ പുതിയ കാര്യങ്ങളെ മനസ്സിലാക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഗാന്ധി-ലോഹിയാ-അംബേഡ്കർ ചിന്തകളെ ആധാരമാക്കിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതുശക്തിയായ സമാജവാദി ജനപരിഷത്തിനെ സ്വീകരിക്കാനും സജീവ പ്രവർത്തനം നടത്താനും തയ്യാറായി. എവിടെയും, എപ്പോഴും എത്തിപ്പെടാൻ വാഴാംപ്ലാവൻ തയ്യാറായിരുന്നു.
ജനപരിഷത്തിന്റെ ദേശീയ പരിപാടികളിൽ പങ്കെടുത്തിരുന്ന അദ്ദേഹം സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.

അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ജനപരിഷത്ത് കുടുംബത്തിനും, പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു


2022/12/24

വിഷ്‌ണുദേവ്‌ ഗുപ്‌ത

 വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (1920 നവംബർ 15 -2001 നവംബർ 25) സ്വാതന്ത്ര്യ സമര സേനാനി, ജനാധിപത്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ബിഹാറിലെ മുൻ എംഎൽഎ, സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു.


1920 നവംബർ 15 ന്, അസംഗഡ് (ഇപ്പോൾ മൗ) ജില്ലയിലെ നന്ദൗർ (മധുബൻ) ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഭഗത് സിങ്ങിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായിരുന്ന അദ്ദേഹം രാം മനോഹർ ലോഹിയാ, കിഷൻ പട്നായിക്, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം സോഷ്യലിസ്റ്റു പാർട്ടിയിലും പ്രവർത്തിച്ചു.


സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനായിരുന്നു.1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു. മഹാരാഷ്ട്രയിൽ രത്നഗിരിജില്ലയിൽ എൻറോൺ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ സമാജവാദി ജനപരിഷത്തിന്റെ മറ്റു നേതാക്കളോടൊപ്പം സമരം നയിച്ച് അദ്ദേഹം അവസാനത്തും ജയിലിൽ  പോയി.


വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2001 നവംബർ 25 അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.

2022/11/25

അതികാരിൽ അതികായനായ നരേന്ദ്രദേവ



ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നേതാവായ ആചാര്യ നരേന്ദ്രദേവയുടെ വ്യക്തിത്വം തലമുറകൾക്ക് അതീതമായി ഉയർന്നുനിൽക്കുന്നു. മനുഷ്യരത്നം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആചാര്യ നരേന്ദ്രദേവ  ഇന്ത്യൻ സോഷ്യലിസ്റ്റ് ചിന്താഗതിക്ക് കനത്ത സംഭാവനകൾ നൽകിയ നേതാവായി ഗണിയ്ക്കപ്പെടുന്നു

അഡ്വക്കേറ്റ് പോൾ വി.കുന്നിൽ എഴുതിയത്


സമകാലികരുടെ ഇടയിൽ എവറസ്ററ് കൊടുമുടി പോലെ ഉയർന്നു നിന്ന മഹാനായ ഒരു സോഷ്യലിസ്റ്റ് ആചാര്യനായിരുന്നു ആചാര്യ നരേന്ദദേവ (1889 ഒക്ടോബർ 31 - 1956 ഫെബ്രുവരി 19). ഒരു സമ്പന്ന കുടുംബത്തിൽ 1889 ഒക്ടോബർ 31 ന് അദ്ദേഹം സീതാപുരിൽ ജനിച്ചു. അയോദ്ധ്യാ, സീതാപുർ, ഫൈസാബാദ് എന്നീ മൂന്നു പട്ടണങ്ങൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. പിതാവ് നല്ല ഒരു അഭിഭാഷകൻ ആയിരുന്നു. പിതാവിന്റെ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി കുറെ കഴിഞ്ഞു് ഫെയിസാബാദിലേക്ക് കുടുംബതാമസം മാറ്റി.

ഫെയിസാബാദിൽ കൊട്ടാരതുല്യമായ ഒരു വീടാണ് അവർക്കുണ്ടായിരുന്നത്. അവിടെയായിരുന്നു നരേന്ദദേവ ബാല്യവും സ്കൂൾ വിദ്യാഭ്യാസകാലവും ചിലവഴിച്ചത്.

ആചാര്യ നരേന്ദദേവിന്റെ പിതാവ് രാഷ്ട്രീയത്തിലും സ്വാതന്ത്യസമര പ്രസ്ഥാനത്തിലും അതീവതൽപരനായിരുന്നു. തൻമൂലം ചെറുപ്പത്തിൽ തന്നെ നരേന്ദ്ര ദേവ് രാഷ്ട്രീയത്തിലേക്ക് കടന്നു. പത്താമത്തെ വയസിനുള്ളിൽ തുളസീദാസിന്റെ രാമചരിതം അദ്ദേഹം വായിച്ചു. അതിലെ 700 ശ്ലോകങ്ങൾ കാണാപ്പാഠം പഠിച്ചു. ലക്നൗവിൽനിന്ന് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പിതാവിനോടൊത്ത് പത്താമത്തെ വയസിൽ അദ്ദേഹം സംബന്ധിച്ചു. 10-ാം സ്റാൻഡേർഡ് പരീക്ഷ ഫെയിസബാദിൽ നിന്നു ജയിച്ചശേഷം ഇൻറർമീഡിയറ്റും ബി എ യും അലഹബാദിലെ മ്യൂർ സെൻട്രൽ കോളേജിൽ നിന്നും പാസായി. അവിടെ വച്ച് ലാലാ ലജ്പത്റായി,  ബാലഗംഗാധര തിലകൻ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി. പിന്നീട് ബനാറസിൽപോയി എം.എ. പാസ്സായി. ബനാറീസിൽനിന്നും വീണ്ടും അലഹബാദിൽ പോയി അവിടെ നിന്നും എൽ.എൽ.ബി. ബിരുദം എടുത്തു. 1916-ൽ ഫെയിസാബാദിൽ മടങ്ങിയെത്തി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ആനിബസൻറ് മദാമ്മ ആരംഭിച്ചിരുന്ന ഹോംറൂൾ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. 1921-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പ്രാക്ടീസ് നിറുത്തി. ബാബു ശിവപ്രസാദ് ഗുപ്തയും മറ്റും ചേർന്ന് സ്വാതന്ത്ര്യസമരസേനാനികൾക്ക് പഠിക്കാൻ കാശി വിദ്യാപീഠ് എന്ന കോളേജ് ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ച് കാശി വിദ്യാപീഠിൽ അദ്ധ്യാപകനായി. 1926-ൽ പ്രിൻസിപ്പാളുമായി. 1929-ൽ ഈ കോളേജിലെ ബിരുദ ദാന ചടങ്ങു് ഗാന്ധിജിയാണ് നിർവ്വഹിച്ചത്. അന്ന് ഗാന്ധിജിയും നരേന്ദ്രദേവും തമ്മിൽ പരിചയപ്പെട്ടു. ശ്രീപ്രകാശമാ യിരുന്നു പരിചയപ്പെടുത്തിയത്. അന്നുമുതൽ അവർ സുഹത്തുക്കളായി മാറി. 1921 മുതൽ 1930 വരെ കാശി വിദ്യാപീഠിൽ ചിലവഴിച്ച വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിഅദ്ദേഹം പരിഗണിച്ചിരുന്നു. വളരെയേറെ സമയം അക്കാലത്ത് വായനയ്ക്കായി അദ്ദേഹം ചിലവഴിച്ചു.

നരേന്ദ്രദേവ് ഒരു മാർക്സിസ്റ്റായിരുന്നു. എന്നാൽ മാർക്സിന്റെ പല സിദ്ധാന്തങ്ങളും അദ്ദേഹത്തെ ആകർഷിച്ചില്ല. തൊഴിലാളിവർഗ്ഗസർവ്വാധിപത്യം കേന്ദ്രീകൃത ജനാധിപത്യം, എക്കണോമിക് ഡിറ്റർമിനിസം തുടങ്ങിയവ അദ്ദേഹം സ്വീകരിച്ചില്ല. വർഗ്ഗ സമരത്തിലും വർഗ്ഗരഹിത സമൂഹത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. 1920-ൽ ആയിരുന്നു ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. എന്നാൽ അതിൽ ചേരുവാൻ അദ്ദേഹം കൂട്ടാക്കിയില്ല. റഷ്യയുടേയും ചൈനയുടെയും ഉപദേശങ്ങൾ അനുസരിച്ചായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചിരുന്നത്. ഇത്അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. 

1934 ൽ കോൺഗ്രസിലെ യുവ സോഷ്യലിസ്റ്റുകൾ നാസിക് ജയിലിൽ കിടന്നിരുന്നപ്പോൾ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു. ഇവർ കോൺഗസിനുള്ളിൽ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുവാൻ തീരു മാനിച്ചു.പട്ടണയിൽചേർന്ന ആദ്യത്തെ കോൺഗ്രസ് സോഷ്യലിസ്ററ് യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുവാൻ ജയപ്രകാശ് നാരായണൻ ക്ഷണിച്ചപ്പോൾ നരേന്ദദേവ് സമ്മതിച്ചു. നരേന്ദ്രദേവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതി ജനാധിപത്യത്തെയും മാനുഷിക മൂല്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഒന്നായിരുന്നു. ശാസ്ത്രം, ദേശീയത, ജനാധിപത്യം, ബുദ്ധമതതത്വങ്ങൾ, അഹിംസ എന്നിവയ്ക്ക് അതിൽ പ്രസക്തിയുണ്ടായിരുന്നു. ഡോ:ലോഹിയ, ജയപ്രകാശ്. നരേന്ദ്രദേവ് എന്നിവരായിരുന്നു ഇന്ത്യൻസോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യർ.

1948 -ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിന്നും പിരിഞ്ഞ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചു. ഇന്ത്യയിൽ സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു പ്രതിപക്ഷത്തെ വളർത്തിയെടുക്കാനും അധികാരം പിടിച്ചെടുത്ത് സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇക്കാലത്ത് കോൺഗസ്സ് വർക്കിങ് കമ്മറ്റിയിൽ ഒരംഗമായിരുന്നു നരേന്ദ്ര ദേവ. കേന്ദ്രമന്ത്രി സ്ഥാനമോ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനമോ അദ്ദേഹത്തിന് അപാപ്യമായിരുന്നില്ല. നെഹ്രു, ഗാന്ധിജി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു നരേന്ദദേവ്. അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡൻറാക്കുവാൻ രണ്ടു തവണ ഗാന്ധിജി തയ്യാറായതാണ്. എന്നാൽ സർദാർ പട്ടേലിന്റെ എതിർപ്പുകാരണം അത് നടന്നില്ല എന്നു മാത്രം. കോൺഗസ്സ് സോഷ്യലിസ്കാർ കോൺഗ്രസ്സ് വിട്ടപ്പോൾ ജെ.പി. ലോഹിയാ തുടങ്ങിയവരോടൊപ്പം നരേന്ദദേവ കോൺഗ്രസ്സ് വിട്ട്പുറത്തുവന്നു. അദ്ദേഹത്തിൻറ മാഹാത്മ്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സി.എസ്.പി.-യിലെ പല നേതാക്കളും കോൺഗസ്സിൽതന്നെ നിലകൊണ്ടു. അവർ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമായി. പക്ഷേ ഇത്തരം പ്രലോഭനങ്ങൾ നരേന്ദദേവിനെ ബാധിച്ചില്ല. 

1947 ൽ അദ്ദേഹം ലക്നൌ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസപ്രവർത്തകൻ, പണ്ഡിതൻ,  രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ അദ്ദേഹം ശോഭിച്ചരുന്നു. നരേന്ദദേവ് എളിയ ജീവിതം നയിച്ച വിനയാന്വിതനായ ഒരു നേതാവായിരുന്നു. ദേശീയ സമരത്തിൽ പങ്കെടുത്ത് അനേക വർഷക്കാലം അദ്ദേഹം ജയിലുകളിൽ കഴിച്ചുകൂട്ടി. തൊഴിലാളികളെയും ദരിദ്രരായ കർഷകരെയും എങ്ങനെ ഉദ്ധരിക്കാം എന്നതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴും ഉള്ള ചിന്ത. അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു. യഥാർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജാതശത്രു തന്നെയായിരുന്നു അദ്ദേഹം.

നരേന്ദ്ര ദേവ ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. ടാഗോറിന്റെ കൃതികൾ വായിക്കാനും പഠിക്കാനും വേണ്ടി അദ്ദേഹം ബംഗാളി ഭാഷ പഠിച്ച് അതിൽ അളവറ്റ പാണ്ഡിത്യം നേടി. പാലി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ അദ്ദേഹം പ്രവീണനായിരുന്നു പല വിദേശ ഭാഷകളും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഹിന്ദിയിൽ അക്കാലത്തെ ഏറ്റവും ഉജ്ജ്വല പ്രാസംഗികനായിരുന്നു നരേന്ദ്ര ദേവ. മൗലാന ആസാദ് കഴിഞ്ഞാൽ ഉർദുവിലെ ഏറ്റവും നല്ല പ്രാസംഗികനും.

ലളിത ജീവിതത്തിൽ രാജേന്ദ്രപ്രസാദിനോട് തുല്യൻ, രാഷ്ട്രീയ രംഗത്ത് രാജാജിയെ പോലെ സമർഥൻ , പാണ്ഡിത്യത്തിനും എഴുത്തിലും പ്രസംഗ പാടവത്തിലും മൗലാന ആസാദിനോടും സദൃശൻ. ജവഹർലാൽ നെഹ്രുവിന്റെ ആകർഷകത്വവും അദ്ദേഹത്തിനുണ്ടായിരുന്നു.

നരേന്ദ്ര ദേവ വളരെ കാലം രാജ്യസഭാംഗമായിരുന്നു ഓരോ വിഷയത്തെയും കുറിച്ച് പഠിച്ച് അദ്ദേഹം രാജ്യസഭയിൽ ചെയ്തിരുന്ന പ്രസംഗങ്ങൾ എല്ലാ അംഗങ്ങളെയും സ്വാധീനിച്ചിരുന്നു. നരേന്ദ്രദേവ ഒരു ബുദ്ധമത അനുയായിയായിരുന്നു. ബുദ്ധമതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചിരുന്നു. പല ഗ്രന്ഥങ്ങളും അദ്ദേഹം തർജ്ജമ  ചെയ്യുകയും ചില ഗ്രന്ഥങ്ങൾ പുത്തനായി രചിക്കുകയും ചെയ്തിരുന്നു.

 ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ ജനയിതാക്കളിൽ പ്രമുഖനായിരുന്നു നരേന്ദ്രദേവ.  ഡോക്ടർ ലോഹിയയുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അതികായനായ നേതാവ് നരേന്ദ്രദേവ ആണ് എന്ന് ഡോക്ടർ ലോഹിയാ പലപ്പോഴും പറയാറുണ്ടായിരുന്നു. 1956 ൽ 67 ആമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. ഇന്ത്യൻ ജനത ഒരിക്കലും നരേന്ദ്രദേവയെ വിസ്മരിക്കുകയില്ല. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ഒരിക്കലും വിസ്മൃതമാവുകയില്ല.

(അവകാശരേഖ; 1991 ജനുവരി 22)

2020/09/07

പുതിയ വിദ്യാഭ്യാസ നയം: അജണ്ട എന്ത്?

 

ദേശിയ വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടയെ കുറിച്ച് നടത്തിയ ഓൺലൈൻ ചർച്ച.

 ഉദ്ഘാടനം: ഡോ. അനിൽ സദ്ഗോപാൽ,

സ്വാഗതം: പ്രദീപൻ കുതിരോട്ട്, 

അധ്യക്ഷൻ: അഡ്വ. ജോഷി ജേക്കബ്

പ്രസംഗകർ: അഡ്വ. വിനോദ് പയ്യട, ഡോ. എൻ. വി. ഗോപകുമാരൻ നായർ, ഡോ. പി പ്രസാദ് ഡോ. ഷൈമ പച്ച, ഡോ. കരുണാ ഝാ. 

കൃതജ്ഞത: സുരേഷ് നരിക്കുനി Samajwadi JanaParishad യൂറ്റ്യൂബ് ചാനൽ https://www.youtube.com/watch?v=13xnce6Fe_A

2020/05/31

തങ്കം ശിവരാമഭാരതി അന്തരിച്ചു


വിട പറഞ്ഞത് സ്‌നേഹനിധിയായ അമ്മ

എ.രാമചന്ദ്രൻ
ചിറ്റൂർ: സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന കെ.എ.ശിവരാമ ഭാരതി പൊതുരംഗത്ത് നിറഞ്ഞുനില്ക്കുന്ന സമയം. അദ്ദേഹത്തെ കാണാനും പരാതി ബോധിപ്പിക്കാനും കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ എന്നും സാധാരണക്കാരുടെ തിരക്കായിരുന്നു. വീട്ടിൽ വരുന്നവർക്ക് ഒരു ഗ്ലാസ് ചായയെങ്കിലും കൊടുത്തെങ്കിൽ മാത്രമെ തങ്കം അമ്മയ്ക്ക് മനസമാധാനമാകൂ.

ജോർജ് ഫെർണാണ്ടസ്, പട്ടം താണുപിള്ള തുടങ്ങിയ ഒരുപാട് നേതാക്കൾക്കും ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ചാലക്കുടി മലക്കപ്പാറ, നെല്ലിയാമ്പതി ഭാഗത്തെ സോഷ്യലിസ്റ്റ് പ്രവർത്തകർക്കും തൊഴിലാളികൾക്കും സ്‌നേഹത്തോടെ വെച്ചുവിളമ്പിയ അമ്മയാണ് നാടിന്റെ ഓർമ മാത്രമായത്.

കെ.എ.ശിവരാമ ഭാരതി സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ തങ്കം അമ്മയുടെ സ്‌നേഹവും ഏറെ അനുഭവിച്ചറിഞ്ഞവരാണ് കരംപൊറ്റയിൽ എത്തുന്നവർ. തീരെ ഗതിയില്ലാതെ സഹായം തേടിയെത്തുന്ന പാവപ്പെട്ടവർക്ക് ചിലവ് കാശ് കൊടുത്തയക്കുന്നതും പതിവാണ്. ശിവരാമ ഭാരതി വീട്ടിലില്ലെങ്കിലും വരുന്നവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അദ്ദേഹത്തോട് പറഞ്ഞ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും തങ്കം ഏറെ ശ്രദ്ധിച്ചു. ശിവരാമഭാരതി 19 മാസം ജയിൽവാസമനുഷ്ഠിച്ച സമയത്ത് കുടുംബാംഗങ്ങൾക്കും അണികൾക്കുമെല്ലാം ആശ്വാസമേകി അവർ സജീവമായിരുന്നു.

കടപ്പാട് കേരളകൗമുദി 2020 മെയ് 31 ഞായറാഴ്ച 12:37 എ.എം

കേരളകൗമുദി

2020/05/03

സോഷ്യലിസ്റ്റ് നേതാവ് ഡോ. സ്വാതി അന്തരിച്ചു



വാരണാസി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷയുമായ ഡോ. സ്വാതി വാരണാസിയിൽ അന്തരിച്ചു. 

മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് എട്ടരയ്ക്കു് വാരണാസിയിലെ സർ സുന്ദർലാൽ ആശുപത്രിയിൽ* വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. സംസ്കാരം പിറ്റേന്നു് വൈകീട്ട് ഗംഗയുടെ തീരത്ത് ഹരിശ്ചന്ദ്ര ഘട്ടിൽ നടന്നു.

ഡോ. സ്വാതിയുടെ നിര്യാണത്തിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയും ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്, ദേശീയ സമിതി അംഗം വിനോദ് പയ്യട, കിനാലൂർ ജനജാഗ്രതാ സമിതി ചെയർമാൻ റഹ്മത്തുള്ള മാസ്റ്റർ സംസ്ഥാന പ്രസിഡന്റ് എബി ജോൻ വൻനിലം, ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി,നേതാക്കളായ പ്രദീപൻ കുതിരോട്ട്, അഡ്വ ജയമോൻ തങ്കച്ചൻ എന്നിവർ അനുശോചിച്ചു.


1948 ഏപ്രിൽ 21 ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ഒരു മധ്യവർഗ ബംഗാളി കുടുംബത്തിലാണ് സ്വാതിജി ജനിച്ചത്. പിതാവ് സത്യേന്ദ്രനാഥ് ദത്ത് സിവിൽ എഞ്ചിനീയറും അമ്മ പുഷ്പലത ദത്ത് വിദ്യാസമ്പന്നയായ ഒരു വീട്ടമ്മയുമായിരുന്നു. അവരുടെ പൂർവ്വികർ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കൻ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഫരീദ്പൂർ ജില്ലയിൽ നിന്നു് ഗ്വാളിയറിൽ വന്നുതാമസമാക്കിയവരാണു്. 1967 ൽ ഗ്വാളിയറിലെ കമല രാജ മഹിളാ കോളേജിൽ നിന്ന് ബിഎസ്‌സി ഫിസിക്‌സ്, സ്വർണ്ണ മെഡൽ നേടിയ ശേഷം മുംബൈയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി (1969) നേടി ഭൗതികശാസ്ത്രത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് പിഎച്ച്ഡി നേടിയ അവർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ വിമൻസ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ ഫാക്കൽറ്റി അംഗമായി.

സമാജവാദി യുവജന സഭയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1981 ൽ ദില്ലിയിൽ നടന്ന സമത യുവജന സഭയുടെ ദേശീയ സമ്മേളനം ഡോ. സ്വാതിയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980കളിൽ സോഷ്യലിസ്റ്റ് നേതാവ് കിഷൻ പട്ടനായക് സ്ഥാപിച്ച സമത സംഘടനയുടെ പ്രധാന നേതാക്കളിലരാളായി അവർ അറിയപ്പെട്ടു. ഡോ. റാം മനോഹർ ലോഹിയായ്ക്കു ശേഷം ഉരുത്തിരിഞ്ഞ ഇന്ത്യയിലെ നവ സോഷ്യലിസ്റ്റ് ധാരയുടെ ശക്തയായ വക്താവും പ്രചാരകയുമായിരുന്നു ഡോ. സ്വാതി.

പുതിയ സോഷ്യലിസ്റ്റ് പാർട്ടിയായ സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ അവർ പ്രധാന പങ്കുവഹിച്ചു. സമതസംഘടന, ദലിത് സംഘർഷ് സമിതി (കർണാടക), ഉത്തർ ബാംഗ് തപോസിലി ജതി ആദിവസി സംഘടൻ (ഉത്ജാസ്), ചത്ര യുവസംഘർഷ് വാഹ്നി, ജൻ സംഘർഷ് വാഹിനി, യുവ ക്രാന്തിദൾ (യുക്രാന്ത്) എന്നിവ ചേർന്നുരൂപംകൊടുത്ത ജന ആന്ദോളൻ സമന്വയസമിതി എന്ന സഖ്യത്തിലെ സംഘടനകളും മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ് ഫ്രണ്ട്, സോഷ്യലിസ്റ്റ് പാർട്ടി (ലോഹിയ)എന്നിവയും ഒത്തുചേർന്ന് 1995ൽ സമാജവാദി ജനപരിഷത്ത് സ്ഥാപിച്ചപ്പോൾ അതിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായി.

രാജ്യത്തെ ലിംഗസമത്വത്തിനു വേണ്ടിയുള്ള ചെറുതും വലുതുമായ നിരവധി മുന്നേറ്റങ്ങളുടെ സംഘാടകയായിരുന്നു. സുനിൽ ഭായിയ്ക്കും ഡോ. അനിൽ സദ്ഗോപാലിനുമൊപ്പം വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ എന്ന പേരിൽ പ്രസ്ഥാനം രൂപീകരിക്കുന്നതിലും മുഖ്യ പങ്കാളിത്തം വഹിച്ചു.

ഭർത്താവ് അഫ്ലാത്തൂൻ സമാജവാദി ജനപരിഷത്ത് ദേശീയ ജനൽ സെക്രട്ടറിയും മഹാത്മാഗാന്ധിയുടെ സന്തതസഹചാരി മഹാദേവ ദേശായിയുടെ പുത്രനായ നാരായൺ ദേശായിയുടെ മകനുമാണ്. ജർമ്മനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ റിജുവും സുപ്രീം കോടതി അഭിഭാഷകയും പൗരാവ കാശ പ്രവർത്തകയുമായ പ്യോലി സ്വാതിജയുമാണ് മക്കൾ.



*Sir Sunderlal Hospital, IMS - BHU