2010/05/13

കള്ളുഷാപ്പ്‌ മാറ്റും; സമരം ഒത്തുതീര്‍ന്നു

കണ്ണൂര്‍: 52 ദിവസം പിന്നിട്ട തെക്കിബസാറിലെ കള്ളുഷാപ്പ്‌ സമരം ഒത്തുതീര്‍ന്നു. കള്ളുഷാപ്പ്‌ മാറ്റി സ്‌ഥാപിക്കാനും അതുവരെ അളക്കാന്‍ മാത്രം ഉപയോഗിക്കാമെന്നും ഇരുകക്ഷികളും അംഗീകരിച്ചതോടെയാണ്‌ തര്‍ക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കിയ പ്രശ്‌നത്തിനു പരിഹാരമായത്‌.

കെ.സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചുമതലയുള്ള എഡിഎം പി.കെ.സുധീര്‍ ബാബു മെയ് 12 രാത്രി കലക്‌ടറേറ്റ്‌ ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു മണിക്കൂറിനകമാണ്‌ തീരുമാനമുണ്ടായത്‌. ഒരു മാസത്തിനകം പുതിയ സ്‌ഥലം കണ്ടെത്താന്‍ ഉപസമിതിയെ നിയോഗിച്ചു. അതുവരെ നിലവിലുള്ള കെട്ടിടത്തില്‍ പൊലീസ്‌ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെ കള്ള്‌ അളക്കാന്‍ അനുവദിക്കും.

സമരപ്പന്തലിലുണ്ടായ വിവിധ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്നു പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ എസ്‌പിയുമായി ചര്‍ച്ച ചെയ്‌തു തീരുമാനമുണ്ടാക്കും.


ചര്‍ച്ചയില്‍ പി.രാമചന്ദ്രന്‍, കെ.രഞ്‌ജിത്ത്‌, യു.ടി.ജയന്തന്‍, ടി.സി.മനോജ്‌, കെ.ബാലകൃഷ്‌ണന്‍, ഡപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ കെ.കരുണാകരന്‍, ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ.എം.രാജേഷ്‌, സമരസമിതി നേതാക്കളായ കെ.എല്‍.അബ്‌ദുല്‍ സലാം, എം.പ്രശാന്ത്‌ ബാബു, പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെക്കിബസാറിലെ വീടുകള്‍ക്ക്‌ നടുവിലുള്ള കള്ളുഷാപ്പിനെതിരെ വീട്ടമ്മമാര്‍ തുടങ്ങിയ സമരം ഒടുവില്‍ ബഹുജന പ്രക്ഷോഭത്തിലെത്തുകയായിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികളും സംഘടനകളും ഏറ്റെടുത്തതോടെ സമരം സംസ്‌ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

മലയാള മനോരമ 2010 മെയ് 13

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.