2008/10/04

ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്





കോട്ടയം, ൧൧൮൪ കന്നി ൧൨: ജാതിവ്യവസ്ഥയുടെ ഫലമായുണ്ടായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ ജാതി സംവരണം ആവശ്യമാണെന്നും എന്നാല്‍ സമഗ്രമായ ഒരു സംവരണനയത്തിലൂടെ അര്‍ത്ഥവത്താക്കിയാല്‍ മാത്രമെ പട്ടികജാതി,വര്‍ഗ്ഗ, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ രാഷ്ട്രീയ, വിദ്യാഭ്യാസ ചിന്തകന്‍ യോഗേന്ദ്രയാദവ് (Yogendra Yadav) അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെഭാഗമായും കിഷന്‍ പട്നായക് സമാരകമായും നടത്തിയ സമഗ്രമായ സംവരണനയം വേണമെന്ന സെമിനാറില്‍ മുഖ്യ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി സി.എസ്.ഡി.എസ്. സീനിയര്‍ ഫെലോ ആയ യോഗേന്ദ്രയാദവ് എന്‍.സി.ആര്‍.റ്റി.ഇയുടെ സോഷ്യല്‍ സയന്‍സ് പാഠപുസ്തക പരിഷ്ക്കരണത്തിന്റെ മുഖ്യ ഉപദേശകനും അവസര സമത്വ കമ്മീഷന്‍‍‍ നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗവും ഏഷ്യയിലെ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമാണ്.

കഴിവ്, പ്രയത്നം തുടങ്ങിയവ സൃഷ്ടിക്കുന്ന അന്തരം സ്വാഭാവികമാണെങ്കിലും അസ്വാഭാവികമായ അസമത്വങ്ങളും വിവേചനങ്ങളും അധാര്‍മ്മികമാണ്. ജന്മം കൊണ്ടതിന്റെ അടിസ്ഥനത്തില്‍ വിവേചനവും മാറ്റിനിര്‍ത്തലും ഉറപ്പുവരുത്തുന്ന ജാതിപരമായ അസമത്വം ഏറ്റവും അധാര്‍മ്മികമാണ്. അത്തരം സമൂഹത്തില്‍ അവസരങ്ങളും സമൂഹത്തിലെ വിഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് ഉറപ്പു വരുത്തുവാന്‍ ഇടപെടുമ്പോഴേ സമത്വ സമൂഹം സൃഷ്ടിക്കാനാവുകയുള്ളൂ. ഔപചാരികമായ സമത്വം എന്നതിനു പകരം ഫലപ്രദവും യഥാര്‍ത്ഥത്തിലുള്ളതുമായ അവസരസമത്വം ഉറപ്പുവരുത്തുകയും വേണം.

എന്റെ ജീവിത പന്ഥാവ് നിര്‍ണയിക്കേണ്ടത് ഞാന്‍ ഏത് സാഹചര്യങ്ങളില്‍ ജനിച്ചുവെന്നത് ആകരുത്. എന്നാല്‍ അന്‍പത് വര്‍ഷം മുമ്പല്ല ഇക്കാലത്തു പോലും വിവേചനത്തിന്റെ അന്യായങ്ങള്‍ നിലനില്‍ക്കുകയാണ്. വിവേചനത്തിന്റെ തത്വം തന്നെ അതിനുള്ള പരിഹാരത്തിനും ഉപയോഗിക്കണം. സമൂഹം നിര്‍ണ്ണയിച്ച മാനദണ്ഡമെന്ന നിലയില്‍ അത് മാറ്റാനാവില്ല. അതുകൊണ്ട് മതാടിസ്ഥാനത്തിലുള്ള സംവരണ നിഷേധം അന്യായമാണ്. ജാതിയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ട് പറയുമ്പോഴും മാനവചരിത്രത്തിലെ ഏറ്റവും മഹത്തരവും വിപുലവുമായ ഒരു പരീക്ഷണാനുഭവമായ സംവരണത്തെ ആറു പതിറ്റാണ്ടിനോടടുക്കുമ്പോള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ സംവരണനയം രൂപീകരിച്ച് പദ്ധതി തയ്യാറാക്കണം.

പട്ടികജാതി സംവരണത്തില്‍ മുഖ്യപങ്ക് ചില ജാതി സമൂഹങ്ങളില്‍ ചുരുങ്ങുകയും വാല്‍മീകി പോലുള്ള തൂപ്പുകാരുടെ സമൂഹങ്ങള്‍ പിന്നണിയില്‍ തന്നെ കഴിയുകയും ചെയ്യുന്നത് അതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ചമാര്‍, മഹര്‍ തുടങ്ങിയ ജാതികള്‍ സിംഹഭാഗം കയ്യടക്കുന്നതും ആന്ധ്രപ്രദേശിലെ മാല, മാദിക ജാതികളുടെ അസന്തുലിതാവസ്ഥയും പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ സംവരണത്തില്‍ മീണ വിഭാഗം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. അതനുസരിച്ച് അവരേയും സംവരണത്തില്‍ പുനര്‍ വിന്യസിക്കണം. പട്ടിക ജാതി- വര്‍ഗ്ഗ സംവരണത്തില്‍ കുറേ കാലത്തേക്ക് കൂടി ജാതി ഇതരമായ ഘടകങ്ങള്‍ മാനദണ്ഡമാക്കുകയുമരുത്. എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ഫലപ്രദമാക്കുവാന്‍ ജാതി ഇതര ഘടകങ്ങള്‍ കൂടി പരിഗണിക്കണം.

ക്രീമിലെയര്‍ എന്ന വാക്ക് തീര്‍ത്തും ഉചിതമല്ല . പിന്നോക്കരിലെ ജാതിപരമായ താഴ്ച, ഗ്രാമീണ വാസം, ലിംഗ വിവേചനം, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവപരിഗണിക്കണം. എന്നാല്‍ ഒ.ബി.സി. ക്വോട്ട ഒഴിവുകിടന്നാല്‍ അത് പൊതുവാക്കാനുള്ള സുപ്രീം കോടതിയുടെ വിധി ശരിയല്ല. ഒഴിവുള്ള പിന്നോക്ക ക്വോട്ടയില്‍ പിന്നോക്ക സമൂഹങ്ങളിലെ മാറ്റി നിര്‍ത്തിയ അപേക്ഷകര്‍ക്ക് നല്‍കണം.

പിന്നോക്ക സംവരണത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ മക്കള്‍ക്ക് അതേ നിലയിലുള്ള സംവരണത്തിന് അര്‍ഹത ഉണ്ടാകരുത്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെ ഉദ്യോഗങ്ങള്‍ക്ക് സംവരണം ലഭിക്കണം. ചില ജാതികളെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കാം. അതിന് ദേശീയ അവസര സമത്വ കമ്മീഷനെ നിയമിക്കണം. അവസര സമത്വം നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ കമ്മീഷന്‍ സ്ഥാപിച്ചു നല്‍കുകയും വേണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്ക സംവരണങ്ങളില്‍ മുന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണത്തിനുള്ളില്‍ ഉപവര്‍ഗ്ഗീകരണവും, ജനസംഖ്യാടിസ്ഥാനത്തില്‍ അളവുകളുടെ നിര്‍ണയവും വേണം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംവരണത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയും വേണം. സര്‍ക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍, കരാര്‍, സഹായധനം തുടങ്ങിയവ ലഭിക്കുന്നതിന് സംവരണം വ്യവസ്ഥ ചെയ്യുകയും ഓരോ സ്ഥാപനത്തിലെയും ജീവനക്കാരില്‍ പിന്നണി വിഭാഗങ്ങളുടെ പ്രാതിനിധ്യം ആണ്ടു തോറും പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുകയുമാണ് സ്വകാര്യ മേഖലയിലെ സംവരണത്തിന് ആവശ്യം.

രാജ്യത്തെ പ്രബലശക്തികള്‍ എതിര്‍ത്തിരുന്ന കാലഘട്ടത്തില്‍ സംവരണത്തിനുവേണ്ടി നിലകൊണ്ട് സോഷ്യലിസ്റ് പ്രസ്ഥാനം ആര്‍ജ്ജവം കാണിച്ചു. അസമത്വം വര്‍ദ്ധിതമാക്കുന്ന ഇന്നത്തെ വ്യവസ്ഥപിത രാഷ്ട്രീയ കക്ഷികള്‍ സമഗ്രമായ സംവരണ നയത്തിനുവേണ്ടി നിലകൊള്ളുവാന്‍ തയ്യാറാവുകയില്ല. അതിന് തെക്കന്‍ ബംഗാള്‍, ത്സാര്‍ഖണ്ട്, പടിഞ്ഞാറന്‍ ഒറീസ്സ, വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ മധ്യപ്രദേശ്, തെക്കന്‍ ഗുജറാത്ത്, തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന ഒന്നും ലഭിക്കാത്ത ആദിവാസികളുടെയും, പട്ടിക ജാതി, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നണിയില്‍ തള്ളപ്പെട്ടവരുടെയും ക്രൈസ്തവ, മുസ്ളീം ദലിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്ന പുതിയ ഒരു രാഷ്ട്രീയ ശക്തി ഉണ്ടാകണം. സമഗ്രമായ ഒരു സംവരണ നയം നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി സൃഷ്ടിക്കുവാന്‍ അതാവശ്യമാണ്. പുതിയ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന സമാജവാദി ജനപരിഷത്ത് ആ ഉദ്യമത്തിന് മുന്നിട്ടിറങ്ങുമെന്നും രജ്യത്തൊട്ടാകെയുള്ള ചര്‍ച്ചകളുടെ ഭാഗമായി അവതരിപ്പിച്ച പ്രബന്ധം സമാപിപ്പിച്ചുകൊണ്ട് യോഗേന്ദ്രയാദവ് പറഞ്ഞു.




സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജോഷി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ സംസ്ഥാന ജന: സെക്രട്ടറി അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, കുറിച്ചി സദന്‍, അഡ്വ. ജയ്മോന്‍ തങ്കച്ചന്‍, അഡ്വ. കെ.എം. ഡേവിഡ്, ഡോ. കെ. ശ്രീകുമാര്‍, എബി ജോണ്‍ വന്‍നിലം, ജോര്‍ജ്ജ് ജേക്കബ്ബ്, അഡ്വ. പി. റെജിനാര്‍ക്ക്, ഇ.വി ജോസഫ്, സനീഷ് ജോസഫ്, വേണു പറമ്പത്ത്, കെ.കെ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(C)Some Rights Reserved.This post is licensed under a Creative Commons Attribution-ShareAlike License.



0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.