2010/04/11

പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ വീണ്ടും കെട്ടി


.
വണ്ടിത്താവളം: മാര്‍‍ച്ച് 30 ചൊവ്വാഴ്ച തീവെച്ചുനശിപ്പിച്ച പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നിലെ സമരപ്പന്തല്‍ ഏപ്രില്‍ 7 ബുധനാഴ്ച വീണ്ടും കെട്ടി.

പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി, കൊക്കകോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി, വിവിധ ജനകീയസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആദിവാസിസ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കന്നിമാരിയില്‍ നിന്ന് പ്രകടനമായെത്തിയാണ് സമരപ്പന്തല്‍ കെട്ടിയത്. കുടില്‍കെട്ടാനുള്ള ഓലയും മുളയും സമരക്കാര്‍ തന്നെയാണ് കൊണ്ടുവന്നത്. തുടര്‍ന്നുനടന്ന പൊതുയോഗം ചെങ്ങറ ഭൂസമരനേതാവ് ളാഹ ഗോപാലന്‍‍ ഉദ്ഘാടനംചെയ്തു.

പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ ഉടന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നും യോഗം വ്യക്തമാക്കി.

യോഗത്തില്‍ പ്ലാച്ചിമടസമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി അധ്യക്ഷനായി. കൊക്കകോളവിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തി.

സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ് , പുതുശ്ശേരി ശ്രീനിവാസന്‍ (കേരള സര്‍വോദയമണ്ഡലം) ഡോ. പി.എസ്.പണിക്കര്‍ (ജനജാഗ്രതസമിതി), എം.സുലൈമാന്‍ (സോളിഡാരിറ്റി), , എന്‍.പി.ജോണ്‍സണ്‍ (ഐക്യദാര്‍ഢ്യസമിതി), വി.എസ്.രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ സംരക്ഷണമുന്നണി), കെ.ജനാര്‍ദ്ദനന്‍ (സ്വദേശിജാഗരണ്‍മഞ്ച്), എസ്.രാജീവന്‍ (എസ്.യു.സി.ഐ.), മേജര്‍ രവീന്ദ്രന്‍ (പാലക്കാട് മുന്നോട്ട്), ഇ.ബി.ഉണ്ണിക്കൃഷ്ണന്‍ (മദ്യനിരോധന സമിതി), ഉമ്മര്‍ (എസ്.ഐ.ഒ.), വി.ബോളന്‍ (കേരള ആദിവാസി ഫോറം) തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതി ജില്ലാചെയര്‍മാന്‍ മുതലാംതോട് മണി സ്വാഗതവും കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ നന്ദിയും പറഞ്ഞു.

ഫോട്ടോ: മാതൃഭൂമി ദിനപത്രം.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.