2010/04/11

പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ജനകീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം

.
പാപ്പിനിശ്ശേരി: നിയമ വ്യവസ്ഥ അട്ടിമറിച്ച് പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ കണ്ടല്‍ പാര്‍ക്കിന് സമീപത്ത് ഏപ്രില്‍ 9 ശനിയാഴ്ച നടത്തിയ ജനകീയ-പരിസ്ഥിതി സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മുന്‍ വനം - പരിസ്ഥിതി മന്ത്രി എ.സുജനപാല്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ പാപ്പിനിശ്ശേരിയിലെ സമൃദ്ധമായ കണ്ടല്‍വനം ഘോരവനം പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നു് എ സുജനപാല്‍ പറഞ്ഞു. ഇതിന് ദേശീയതലത്തില്‍ തന്നെ നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും ഭരണസ്വാധീനത്തിന്റെ മറവില്‍ അവയെല്ലാം അട്ടിമറിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് നഗരവത്കരണം നടത്തുന്നത് നീതീകരിക്കാനാവില്ല. വനഭൂമിയില്‍ കൂടി ഏത് തരം റോഡ് നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ കണ്ടല്‍ നശിപ്പിച്ച് കിലോമീറ്ററുകളോളം റോഡ് നിര്‍മിച്ചത് തന്നെ ഗുരുതരമായ നിയമ ലംഘനമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്നും സുജനപാല്‍ ആവശ്യപ്പെട്ടു.

കച്ചവടതാത്പര്യം മാത്രം ലക്ഷ്യമിട്ടാണ് പാപ്പിനിശ്ശേരിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തനും വൃക്ഷമിത്രം അവാര്‍ഡ് ജേതാവുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ ആരോപിച്ചു. ചടങ്ങില്‍ വളപട്ടണം പുഴയോര സംരക്ഷണ പ്രഖ്യാപനവും അദ്ദേഹം നടത്തി.

ജന്മിത്വത്തിനെതിരെ പോരാടിയവര്‍ തന്നെ വീണ്ടും ജന്മിത്വ വ്യവസ്ഥയുടെ മേലാളന്മാരാകുന്ന കാടന്‍ സംസ്‌കാര കാഴ്ചയാണ് പാപ്പിനിശ്ശേരിയില്‍ കാണുന്നതെന്ന് പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റുമായ തായാട്ട് ബാലന്‍ കുറ്റപ്പെടുത്തി.

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷനായി. സമാജ്‌വാദി ജനപരിഷത്ത് ദേശീയ നിര്‍‍വാഹക സമിതി അംഗം സുരേഷ് നരിക്കുനി, സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍, കാസര്‍കോട് താപനിലയം വിരുദ്ധ സമിതി കണ്‍വീനര്‍ സുഭാഷ്, വയനാട് പരിസ്ഥിതി സമിതി സെക്രട്ടറി വഹാബ്, കോഴിക്കോട് പരിസ്ഥിതി സമിതി സെക്രട്ടറി ടി.വി.രാജന്‍, എ.മോഹന്‍കുമാര്‍, വിദ്യാലയ ഹരിത ക്ലബ്ബുകളുാടെ സംയോജകന്‍ എം.എ.ജോണ്‍സണ്‍, കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ അനില്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, വി.സി.ബാലകൃഷ്ണന്‍, ടി.പി.ആര്‍.നാഥ്, അഡ്വ. ഇ.പി.ഹംസക്കുട്ടി, ഗാന്ധി സെന്റിനറി സമിതി സെക്രട്ടറി ലക്ഷ്മണന്‍, ദിനു മൊട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍, സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബ് എന്നിവരുടെ സന്ദേശങ്ങളും ചടങ്ങില്‍ വായിച്ചു. വളപട്ടണം ബോട്ട് ജെട്ടിയില്‍ നിന്ന് പ്രകടനമായാണ് സമരസമിതി അംഗങ്ങള്‍ സമരവേദിയില്‍ എത്തിയത്.
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.