2017/03/06

സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു



ചെർപ്പുളശേരി (പാലക്കാടു്): സമാജ്‌വാദി ജനപരിഷദ് സംസ്ഥാന വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.പി.ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു. 87 വയസ്സായിരുന്നു.

 മാർച്ച് നാല് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് പാലക്കാട് വാണിയംകുളം പി.കെ.ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് ഒന്നാം തീയതിയാണു് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്.

സംസ്കാരം മാർച്ച് ആറു് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയ്ക്കു *അടയ്ക്കാപുത്തൂരിലെ അഭയം മനവളപ്പിൽ നടന്നു.

ഡോ. റാം മനോഹർ ലോഹിയാ രൂപവത്കരിച്ച 1955-ലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന ജനാർദ്ദനൻ നമ്പൂതിരി അവസാന നിമിഷം വരെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയിൽ ഉറച്ചു നിന്നു. ലോഹ്യാ വിചാരവേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാലക്കുടി കൂനമ്പിള്ളിമനയിലെ അംഗമായ അദ്ദേഹം 70 വർഷമായി ഹിന്ദി പ്രചാരക് ആയി പ്രവർത്തിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ കൺവീനറും പ്ലാച്ചിമട സമരസമതി ചെയർമാനുമായ വിളയോടി ഗോപാലൻ, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട, ഡി.സി.സി (ഐ) പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, ലോഹ്യാ വിചാര വേദി നേതാവു് വിദ്യാധരൻ കെ. തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരത്തെ തുടർന്ന് അനുശോചനയോഗം നടന്നു.


സഹധർമ്മിണി സാവിത്രി അന്തർജനം അടയ്ക്കാപുത്തൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണു്. മക്കൾ ഹരി നാരായണൻ ഡൽഹിയിൽ ഇ ഐ എൽ എഞ്ചിനിയറും ജയ നാരായണൻ ഓസ്ട്രേലിയയിലും ബാബു നാരായണൻ ചെന്നൈ ഐ.റ്റി.ഐ ഗവേഷകനും ആണു്. നിർമല, ഗീത, ശാലിനി എന്നിവരാണു് മരുമക്കൾ.



സഖാവ് ജനാർദ്ദനൻ നമ്പൂതിരി (1930 - 2017)

ജോഷിജേക്കബ്, സമാജവാദി ജനപരിഷത് ദേശീയ അദ്ധ്യക്ഷൻ

സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. എസ് ജനാർദ്ദനൻ നമ്പൂതിരി 2017 മാർച്ച് നാലാം തീയതി ശനിയാഴ്ച വൈകിട്ട് അന്തരിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരകനായി പൊതുരംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഹിന്ദി അദ്ധ്യാപകനായിരുന്നു. അദ്ദേഹം ഡോ. രാംമനോഹർ ലോഹിയയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയിൽ അദ്ദേഹം ഉറച്ചു നിന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും പരമ്പരാഗത സോഷ്യലിസ്റ്റുകളെ അലോസരപ്പെടുത്തിയ ജാതിയുടെയും ചെറുകിട യന്ത്രത്തിന്റെയും ഉൾപ്പെടെയുള്ള മൌലിക മാറ്റം ഉണ്ടാക്കിയ ലോഹിയയുടെ ആശയാദർശങ്ങളിൽ അവസാനം ശ്വാസം വരെ അദ്ദേഹം ഉറച്ചു നിന്നു.
ലോഹിയ വിചാര വേദിയുടെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിലും സജീവമായി പങ്കാളിയായി. ലോഹിയ വിചാര വേദിയിലെ മുതിന്നവരിൽ നിന്നും പി വി കുര്യൻ, കെ രമേശ്, സി ജെ അബ്രാഹം, ജോസ് സഖറിയാസ്, ജനാർദ്ദനൻ നമ്പൂതിരി, എൻ ശ്രീനിവാസൻ, പി കെ ഗോപാലൻ മാഷ്, ഉമ്മർ ഷാ തുടങ്ങിയ വളരെ ചുരുങ്ങിയ ആളുകൾ മാത്രമാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്തുള്ള പുതിയ ചുവട് വയ്പായി ആരംഭിച്ച സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ ഭാഗഭാഗിത്തം വഹിക്കുവാൻ തയ്യാറായത്. മുംബൈയിൽ ഠാണെയിൽ വച്ചു നടന്ന പാർട്ടിയുടെ സ്ഥാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ജനപരിഷത്തിന്റെ ആദ്യ സംസ്ഥാന സമിതിയിൽ ജനാർദ്ദനൻജി ഉപാദ്ധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സെക്രട്ടറി, ഖജാൻജി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.
ഖാദി വസ്ത്രങ്ങൾ മാത്രം ധരിക്കുകയും മാതൃഭാഷയായ മലയാളത്തിൽ അല്ലാതെ ഇംഗ്ലീഷ് ഭാഷയിൽ നൽകുന്ന കല്യാണക്കുറികളുടെ ക്ഷണം നിരസിച്ച് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം വാദിച്ചിരുന്നു. ജനകീയ ഭാഷയുടെ കാര്യത്തിലും പ്ലാച്ചിമട സമരത്തിലും അദ്ദേഹം ആദ്യ കാലം മുതൽ ഉറച്ചു നിന്നു. ഒടുവിൽ കഴിഞ്ഞ ജനുവരി 21, 22, 23 തിയതികളിൽ കോട്ടയത്ത് വച്ച് ചേർന്ന ദേശീയ കർഷക ഏകോപന സമിതി യോഗത്തിനും അദ്ദേഹം പിന്തുണ നൽകി. ശാരീരികമായി വളരെ ബുദ്ധിമുട്ടിലായിട്ടും നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അദ്ദേഹം അന്വേഷിച്ച് വന്നിരുന്നു.

അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. സമാജവാദി ജനപരിഷത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

*പാലക്കാട്ടു നിന്ന്‌ ചെർപ്പുളശേരിക്കുള്ള ദിശയിൽ ചെർപ്പുളശ്ശേരിയ്ക്ക്‌ 5 കിലോമീറ്റർ മുമ്പാണ്‌ അടക്കാപുത്തൂർ എന്നസ്ഥലം. മാങ്ങോട്‌ തപാലാപ്പീസിന്റെ പരിധിയിൽ (പിൻ- 679503)വരുമിതു്.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.